നെറ്റും സ്മാർട്ട്ഫോണും വേണ്ട; ഇനി ഫീച്ചർ ഫോണുകളിലും യുപിഐ സൌകര്യം
സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് മാത്രമായിരുന്നു ഇത് വരെ യുപിഐ സംവിധാനം വഴി പണമിടപാടുകൾ നടത്താൻ കഴിഞ്ഞിരുന്നത്. ഇപ്പോഴിതാ ഇന്റർനെറ്റ് സൌകര്യം ഇല്ലാതെ തന്നെ യുപിഐ വഴി പണം ഇടപാടുകൾ നടത്താൻ ഉള്ള സൌകര്യം അവതരിപ്പിച്ചിരിക്കുകയാണ് ആർബിഐ. ഫീച്ചർ ഫോണുകൾ മാത്രം ഉപയോഗിക്കുന്നവർക്കാണ് പുതിയ സൌകര്യത്തിലൂടെ യുപിഐ സംവിധാനം വഴി പണമിടപാടുകൾ നടത്താൻ കഴിയും. 123പേ എന്ന പേരിലാണ് ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കുള്ള യുപിഐ പണമിടപാട് സംവിധാനം എത്തുന്നത്. സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകൾ നടത്താൻ കഴിയുന്ന നാല് പുതിയ ഓപ്ഷനുകളാണ് ഉപയോക്താക്കൾക്ക് 123 പേയിലൂടെ ലഭിക്കുക.

യുപിഐ123പേയ്ക്കൊപ്പം ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നതിന് പൊതുജനത്തെ സഹായിക്കാൻ 24×7 ഹെൽപ്പ് ലൈൻ ഡിജിസാഥിയും ആർബിഐ ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ പേയ്‌മെന്റുകളെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഈ പ്ലാറ്റ്ഫോം വഴി മറുപടി ലഭിക്കും. 2016ൽ ആണ് യുപിഐ സംവിധാനം രാജ്യത്ത് ലോഞ്ച് ചെയ്തത്. ഈ വർഷം ഫെബ്രുവരിയിൽ മാത്രം 8.26 കോടി ലക്ഷം കോടി രൂപയുടെ 453 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് ഇരട്ടി ഇടപാടുകളാണ് ഈ വർഷം ഫെബ്രുവരിയിൽ മാത്രം നടന്നത്.

യുഎസ്എസ്ഡി രീതി വഴി യുപിഐ പേയ്‌മെന്റ് നടത്തുന്നതിനുള്ള മാർഗം നേരത്തെ തന്നെ ലഭ്യമാണ്. കൂടുതൽ എളുപ്പമുള്ള പേയ്‌മെന്റ് രീതി എന്ന വിശേഷണവും യുപിഐ123പേയ്ക്ക് ഉണ്ട്. 40 കോടിയിലധികം വരുന്ന രാജ്യത്തെ ഫീച്ചർ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് ഈ പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചത്.ഈ പുതിയ രീതി രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾക്ക് നിരവധി ഡിജിറ്റൽ പേയ്‌മെന്റ് ഓപ്ഷനുകളും നൽകുന്നു.

പുതിയ സേവനത്തിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം?
സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾ അവരുടെ യുപിഐ ഇടപാടുകൾ എങ്ങനെയാണോ ആക്റ്റിവേറ്റ് ചെയ്യുന്നത്, ഏറെക്കുറെ അതേ പോലെ തന്നെയാണ് ഫീച്ചർ ഫോൺ ഉപയോക്താക്കളും 123പേ ഫീച്ചറിനായി രജിസ്റ്റർ ചെയ്യേണ്ടത്. ബാങ്ക് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് ഇത് ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫീച്ചർ ഫോണുകൾ യുപിഐയുമായി ലിങ്ക് ചെയ്ത ശേഷം യുപിഐ പിന്നും സജ്ജീകരിക്കേണ്ടി വരും. ഇത്രയും ചെയ്ത് കഴിഞ്ഞാൽ നാല് പുതിയ ഓപ്ഷനുകൾ വഴി ഉപയോക്താക്കൾക്ക് സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകൾ നടത്താൻ കഴിയും.

123പേ പേയ്മെന്റ് രീതികൾ
ഫീച്ചർ ഫോണുകളിലെ ആപ്പുകൾ
ഇക്കാലത്തെ ഫീച്ചർ ഫോണുകളിലും ചില ആപ്പുകൾ ലഭ്യമാണ്. ഇത്തരത്തിൽ യുപിഐ ആപ്ലിക്കേഷനുകൾ ഫീച്ചർ ഫോണുകളിലേക്ക് കൊണ്ട് വരാനുള്ള സാധ്യതയാണ് കാണുന്നത്. ഈ ആപ്പുകളെ കുറിച്ചുള്ള വിശദാംശങ്ങൾ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. സ്‌മാർട്ട്‌ഫോണുകളിലെ ജനപ്രിയ യുപിഐ ആപ്പുകൾക്ക് സമാനമായ അനുഭവം ആപ്പ് മുഖേനയുള്ള ഫീച്ചർ ഫോണുകളിലെ പണമിടപാടിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐവിആർ ബേസ്ഡ് യുപിഐ ഇടപാടുകൾ
ഈ രീതി ആക്‌സസ് ചെയ്യുന്നതിന്, ഉപയോക്താവ് ഐവിആർ നമ്പറിൽ വിളിക്കേണ്ടതുണ്ട്. കോളിൽ, ഒരു ഓട്ടോമേറ്റഡ് ശബ്ദം ഉപയോക്താവിനെ ശരിയായ ഓപ്ഷനുകളിലേക്ക് നയിക്കും. നിങ്ങൾക്ക് മണി ട്രാൻസ്ഫർ, എൽപിജി ഗ്യാസ് റീഫിൽ, ഫാസ്ടാഗ് റീചാർജ്, മൊബൈൽ റീചാർജ്, ഇഎംഐ റീപേമെന്റ്, ബാലൻസ് ചെക്ക് എന്നിവ പോലുള്ള ഓപ്ഷനുകൾ ലഭിക്കും. ഇക്കൂട്ടത്തിൽ നിന്നും യൂസറിന് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കാം. തുടർന്ന് നിങ്ങൾ പേയ്മെന്റ് നടത്താൻ ആഗ്രഹിക്കുന്ന നമ്പർ തിരഞ്ഞെടുക്കുക. അവസാന ഘട്ടത്തിൽ, നിങ്ങൾ തുകയും യുപിഐ പിന്നും നൽകേണ്ടതുണ്ട്.

സൌണ്ട് ബേസ്ഡ് പേയ്‌മെന്റ്
പേയ്‌മെന്റ് സ്പേസിൽ ഏറെക്കുറെ കേട്ട് കേൾവിയില്ലാത്ത ഒരു രീതിയാണിത്. ഫീച്ചർ ഫോണുകൾ ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് പണം കൈമാറും എന്നാണ് സൌണ്ട് ബേസ്ഡ് പേയ്‌മെന്റിന്റെ പ്രത്യേകത. ഡെമോ വീഡിയോയിൽ, റിസീവറായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു ചെറിയ സ്മാർട്ട് സ്പീക്കർ പോലുള്ള ഉപകരണം ആർബിഐ കാണിച്ചിട്ടുണ്ട്. ഉപയോക്താവ് തങ്ങളുടെ ഡിവൈസിൽ യുപിഐ പിൻ നൽകിയ ശേഷം പേയ്‌മെന്റ് നടത്താൻ ഈ ഡിവൈസിൽ ടാപ്പ് ചെയ്താൽ മതിയാകും.

മിസ്‌ഡ് കോൾ ബേസ്ഡ് പേയ്‌മെന്റ്
ഒരു മിസ്ഡ് കോളിലൂടെ മാത്രം സാമ്പത്തിക ഇടപാട് നടത്താൻ ഉള്ള ഓപ്ഷൻ ആണിത്. മിസ്‌ഡ് കോൾ ബേസ്ഡ് പേയ്‌മെന്റ് വഴി വിവിധ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ നടത്താൻ കഴിയും. ഏറെക്കുറെ ഐവിഐആർ സാങ്കേതികവിദ്യയ്ക്ക് സമാനമാണ് മിസ്‌ഡ് കോൾ ബേസ്ഡ് പേയ്‌മെന്റ് രീതിയും. മിസ്‌ഡ് കോൾ ബേസ്ഡ് പേയ്‌മെന്റ് രീതിയും ഏറെ യൂസർഫ്രണ്ട്ലി ആണെന്നാണ് ആർബിഐ പറയുന്നത്.

സുരക്ഷിതമായ ഓൺലൈൻ ഇടപാടുകൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 123പേ പ്ലാറ്റ്ഫോം പുറത്തിറക്കിയത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്ക് പോലും യുപിഐ സേവനങ്ങൾ ആക്സസ് ചെയ്യാൻ പുതിയ പ്ലാറ്റ്ഫോം സഹായിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് കൂടുതൽ പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാകും. സ്‌മാർട്ട്‌ഫോണുകൾ വഴിയുള്ള ഒരു ജനപ്രിയ പേയ്‌മെന്റ് രീതിയായി യുപിഐ ഉയർന്ന് വന്നിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം അഞ്ചിരട്ടിയിലേറെ വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications








