സ്വയം പൊള്ളിച്ചും കഴുത്തിൽ കയറിട്ട് കുരുക്കിയും കുരുന്നുകൾ; TikTok ചലഞ്ചിൽ മരിച്ചത് എട്ടോളം കുട്ടികൾ
സ്വയം പൊള്ളിച്ചും കഴുത്തിൽ കയറിട്ട് കുരുക്കിയും സമാനതകളില്ലാത്ത മാനസിക വൈകൃതങ്ങളിലേക്കും മരണത്തിലേക്കും ചെന്ന് ചാടുകയാണ് യുഎസിലെ കുരുന്നുകൾ. ഇതിൽ മുഖ്യപ്രതി സ്ഥാനത്തുള്ളത് ചൈനീസ് ബന്ധത്തെത്തുടർന്ന് ഇന്ത്യയിൽ നിരോധിച്ച ടിക്ടോക്കും. അമേരിക്കയിൽ വലിയ ജനപ്രിതിയുള്ള ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഇപ്പോൾ ടിക്ടോക്ക്. കുട്ടികളുടെയും കൌമാരക്കാരുടെയും ഇടയിൽ അപകടകരമാം വിധമുള്ള സ്വാധീനവും ടിക്ടോക്കിന് ഉണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ടിക്ടോക്കിലെ ഒരു ചലഞ്ച് മൂലം മാത്രം മരിച്ചത് എട്ടോളം കുട്ടികളാണ് ( TikTok ).

ടിക്ടോക്കിലെ 'ബ്ലാക്ക് ഔട്ട് ചലഞ്ച്' ൽ പങ്കെടുത്ത കുട്ടികളാണ് സ്വയം കഴുത്തിൽ കയറിട്ട് മുറുക്കി മരിച്ചത്. ഇതിന് കാരണം ടിക്ടോക്കും സുരക്ഷ മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിലുള്ള കമ്പനിയുടെ വീഴ്ചയുമാണെന്ന് ചൂണ്ടിക്കാട്ടി മരിച്ച കുട്ടികളുടെ രക്ഷിതാക്കൾ ആപ്ലിക്കേഷനെതിരെ കേസും നൽകിയിട്ടുണ്ട്. ബ്ലാക്ക് ഔട്ട് ചലഞ്ചിൽ മരിച്ച പെൻസിൽവാനിയക്കാരി ( 10 വയസ് ) നൈലാ ആൻഡേഴ്സന്റെ മാതാപിതാക്കളാണ് ആദ്യം കോടതിയെ സമീപിച്ചത്. ലാലാനി വാൾട്ടൺ ( 8 വയസ് ), അരിയാനി അറോയോ ( 9 വയസ് ) എന്നിവരുടെ മാതാപിതാക്കളും ടിക്ടോക്കിനെതിരെ കേസ് നൽകിയിട്ടുണ്ട്.

മരിച്ചത് എട്ടോളം കുരുന്നുകൾ
ബ്ലാക്ക് ഔട്ട് ചലഞ്ചിൽ പങ്കെടുത്ത എത്ര കുട്ടികൾ മരിച്ചുവെന്നതിന് ഔദ്യോഗിക കണക്കുകൾ ഒന്നും തന്നെ ലഭ്യമല്ല. പല വിധ റിപ്പോർട്ടുകൾ കണക്കിലെടുത്താൽ ഏകദേശം 8 കുട്ടികൾ എങ്കിലും ഇത്തരത്തിൽ മരണപ്പെട്ടിട്ടുണ്ടാവും. ഇറ്റലിയിൽ നിന്നുള്ള ഒരു 10 വയസുകാരൻ 2021 ജനുവരിയിൽ മരിച്ചു. അമേരിക്കയിലെ കൊളറാഡോ സ്വദേശിയായ 12കാരൻ മരിച്ചത് 2021 മാർച്ചിൽ.

ഓസ്ട്രേലിയയിൽ 2021 ജൂണിൽ 14 വയസുകാരനും ബ്ലാക്ക് ഔട്ട് ചലഞ്ചിനിടെ മരിച്ചിരുന്നു. അമേരിക്കയിലെ ഒക്ലഹോമയിൽ ( 2021 ജൂലൈയിൽ ) ഒരു 12 വയസുകാരനും പെൻസിൽവാനിയയിൽ ( 2021 ഡിസംബറിൽ ) ഒരു 10 വയസുകാരനും ബ്ലാക്ക് ഔട്ട് ചലഞ്ച് മൂലം മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

എന്താണ് ടിക്ടോക്കിലെ ബ്ലാക്ക് ഔട്ട് ചലഞ്ച്
സ്വയം ശ്വാസം മുട്ടിച്ച് ബോധം കെടാൻ ആളുകളെ പ്രേരിപ്പിക്കുന്ന ചലഞ്ച് ആണ് ടിക്ടോക്കിലെ ബ്ലാക്ക് ഔട്ട് ചലഞ്ച്. ബെൽറ്റുകളോ പഴ്സ് സ്ട്രിങ്ങുകളോ മറ്റ് വള്ളികളും തുണികളും ഒക്കെ ഉപയോഗിച്ചാണ് യൂസേഴ്സ് സ്വയം ശ്വാസം മുട്ടിക്കേണ്ടത്. ബോധം കെട്ട് വീഴുന്നത് വരെ സ്വയം ശ്വാസം മുട്ടിക്കുന്നതാണ് പലപ്പോഴും മരണത്തിൽ കലാശിക്കുന്നത്. ബ്ലാക്ക് ഔട്ട് ചലഞ്ചിന്റെ മറ്റൊരു രൂപമാണ് ബോധം കെടുന്നത് വരെ ശ്വാസം അടക്കി നിർത്തുന്ന ചലഞ്ച്.

ടിക്ടോക്കിനെതിരായ കേസുകൾ
ടിക്ടോക്കിൽ സെർച്ച് ചെയ്തല്ല, കുട്ടികൾ ഈ ചലഞ്ചുകളിലേക്ക് എത്തിപ്പെടുന്നത് എന്നാണ് ഈ പരാതികളിൽ മാതാപിതാക്കൾ ഉന്നയിക്കുന്ന പ്രധാന വിഷയം. ടിക്ടോക്ക് ആപ്പിലെ മെയിൻ സ്ക്രീനിൽ ഉള്ള ഫോർ യു പേജിൽ തന്നെ സജഷനുകളായാണ് ഈ ചലഞ്ചുകൾ വരുന്നതെന്നും പരാതിയിൽ പറയുന്നു. ആളുകൾ സ്വയം ശ്വാസം മുട്ടിക്കുന്ന ഈ വീഡിയോകൾ ചെറിയ കുട്ടികൾക്ക് കാണാൻ ചേരുന്നതാണെന്ന് ടിക്ടോക്ക് സ്വയം തീരുമാനിച്ചെന്നും പരാതിയിൽ ആരോപണമുണ്ട്. ആപ്പിന്റെ അൽഗോരിതം തന്നെ അപകടകരമായ കണ്ടന്റിനെ പ്രമോട്ട് ചെയ്യുകയാണെന്നും പരാതിയിൽ പറയുന്നു.

പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിൽ നിയന്ത്രണം വയ്ക്കാത്തതും പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ടിക്ടോക്ക് ആസ്കതിയുളവാക്കുന്നതാണെന്ന കാര്യത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും മുന്നറിയിപ്പ് നൽകുന്നതിലും കമ്പനി പരാജയപ്പെട്ടു. ബ്ലാക്ക് ഔട്ട് ചലഞ്ച് പോലെയുള്ള അപകടകരമായ ചലഞ്ചുകളിലേക്ക് കുട്ടികളെയും ദുർബലമായ മനസുള്ളവരെയും നയിക്കുകയാണ് ടിക്ടോക്ക് എന്നും മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു.

അപകടകരമായ ടിക്ടോക്ക് ചലഞ്ചുകൾ
ടിക്ടോക്കിലെ അപകടകരമായ ചലഞ്ചുകൾ വേറെയുമുണ്ട്. ബ്ലാക്ക് ഔട്ട് ചലഞ്ച് പോലെ വളരെ പ്രചാരം നേടിയ മറ്റൊരു ചലഞ്ച് ആണ് ഫയർ ചലഞ്ച്. ഫയർ ചലഞ്ചിൽ നിരവധി ടിക്ടോക്ക് യൂസേഴ്സിന് പൊള്ളലേൽക്കുകയും ചെയ്തു. 12 വയസുള്ള ആൺകുട്ടിയുടെ ശരീരം 35 ശതമാനം വരെ പൊള്ളിയതായും റിപ്പോർട്ടുകൾ ഉണ്ട്. ടിക്ടോക്കിലെ മറ്റ് അപകടകരമായ ചലഞ്ചുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

Throw it in the air challenge, Benadryl Challenge, Cha Cha Slide Challenge, Tooth filing challenge, NyQuil Chicken trend, Benadryl Challenge, Milk Crate challenge, Morning-after-pill challenge, Silhoutte Challenge, Bier-basketball challenge, orbeez shooting എന്നിവ പോലെയുള്ള നിരവധി അപകടം പിടിച്ച ചലഞ്ചുകളും ടിക്ക്ടോക്കിൽ ഉണ്ട്.

വിശദീകരണം നൽകി ടിക്ടോക്ക്
ചലഞ്ചുകളുടെ വ്യാപനത്തിൽ തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നാണ് ടിക്ടോക്കിന്റെ ഔദ്യോഗിക വിശദീകരണം. വളരെ ഡിസ്റ്റർബിങ് ആണ് ഈ ചലഞ്ചുകൾ എല്ലാം തന്നെ. എന്നാൽ ഇവ ടിക്ടോക്കിന് പുറത്ത് നിന്നും പടിച്ചിട്ടാണ് യൂസേഴ്സ് അത് ടിക്ടോക്കിൽ പോസ്റ്റ് ചെയ്യുന്നതെന്നും കമ്പനി പറയുന്നു. ടിക്ടോക്ക് പ്ലാറ്റ്ഫോം അവതരിപ്പിക്കപ്പെടുന്നതിനും വളരെ മുമ്പ് തന്നെ പ്രചാരത്തിലുള്ളവയാണ് ഇത്തരം ചലഞ്ചുകൾ എന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

യൂസർമാരുടെ സുരക്ഷയ്ക്ക് വലിയ ജാഗ്രത പുലർത്തുകയാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഇത്തരം കണ്ടന്റുകൾ ശ്രദ്ധയിപ്പെട്ടാൽ അപ്പോൾ തന്നെ നീക്കം ചെയ്യുകയും ചെയ്യും. ബാധിക്കപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും ടിക്ടോക്കിന്റെ ഔദ്യോഗിക പ്രതികരണത്തിൽ കമ്പനി പറയുന്നു. ടിക്ടോക്കിനെ ആപ്പിൾ പ്ലേസ്റ്റോറിലും ഗൂഗിൾ പ്ലേയിലും നിരോധിക്കണമെന്ന് അമേരിക്കയിലെ പല ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടിരിക്കുന്ന സമയത്താണ് പുതിയ പരാതികളും വരുന്നത്.


Click it and Unblock the Notifications








