'തല്ലുകൊള്ളികൾ', കടക്ക് പുറത്ത്! മേയിൽ 65 ലക്ഷം ഇന്ത്യക്കാരെ വാട്സ്ആപ്പ് പുറത്താക്കി
ഇന്ത്യൻ നിയമങ്ങളുടെ അടിസ്ഥാനത്തിൽ 65 ലക്ഷം ഉപയോക്താക്കളെ പുറത്താക്കി വാട്സ്ആപ്പ്. കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും തട്ടിപ്പുകളിൽനിന്നും മറ്റ് വിധത്തിലുള്ള ചൂഷണങ്ങളിൽനിന്നും വാട്സആപ്പ് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 2023 മേയ് മാസത്തെ പ്രതിമാസ യൂസർ സേഫ്റ്റി റിപ്പോർട്ട് വാട്സ്ആപ്പ് പുറത്തിറക്കി. ഇതിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ്, 2021-ന്റെ റൂൾ 4(1)(ഡി), റൂൾ 3എ(7) എന്നിവയ്ക്ക് അനുസൃതമായി വാട്സ്ആപ്പ് എല്ലാ മാസവും ഇന്ത്യയിൽ പ്രതിമാസ റിപ്പോർട്ട് പുറത്തിറക്കേണ്ടതുണ്ട്. അതു പ്രകാരം പുറത്തിറക്കിയ മേയിലെ റിപ്പോർട്ടിൽ 6,508,000 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ് വ്യക്തമാക്കുന്നു.

ഒരു മാസം വാട്സ്ആപ്പിന് ലഭിച്ച പരാതികളുടെ എണ്ണവും അതിന്മേൽ സ്വീകരിച്ച നടപടികളും എല്ലാം വാട്സ്ആപ്പ് പ്രതിമാസ റിപ്പോർട്ടിലൂടെ വ്യക്തമാക്കണം എന്നാണ് ചട്ടം. അതുവഴി ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ആവശ്യമായ സുരക്ഷാ നടപടികൾ വാട്സ്ആപ്പ് കൈക്കൊള്ളുന്നുണ്ട് എന്ന് നിയമം ഉറപ്പുവരുത്തുന്നു. നിരവധി വാട്സ്ആപ്പ് അക്കൗണ്ടുകൾ എല്ലാ മാസവും ഇത്തരത്തിൽ നിരോധിക്കപ്പെടാറുണ്ട്.
തങ്ങളുടെ ഉപയോക്താക്കൾ സമർപ്പിക്കുന്ന എല്ലാ റിപ്പോർട്ടുകളും ശ്രദ്ധാപൂർവം അവലോകനം ചെയ്യുമെന്നും കമ്പനിയുടെ സേവന നിബന്ധനകൾ ലംഘിക്കുന്ന അക്കൗണ്ടുകൾക്ക് എതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വാട്സ്ആപ്പ് ഉറപ്പുനൽകുന്നു. എല്ലാ മാസവും പുറത്തിറക്കുന്ന യൂസർ സേഫ്റ്റി റിപ്പോർട്ടുകൾ അത്തരത്തിൽ സ്വീകരിച്ച നടപടികളുടെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.
സ്‌പാം, സ്‌കാമുകൾ, വാട്സ്ആപ്പ് ഉപയോക്താക്കളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന മറ്റുവിധത്തിലുള്ള ഇടപെടലുകൾ എന്നിവയ്ക്കെതിരേയുള്ള വാട്സ്ആപ്പ് നടപടികൾ ഇതിൽ ഉൾപ്പെടുന്നു. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്നതിന് പുറമേ ഇത്തരം നടപടികളും വാട്സ്ആപ്പ് കൈക്കൊള്ളുന്നു. മേയ് 1 മുതൽ 31 വരെയുള്ള ഡാറ്റ ഉൾപ്പെടുത്തിയ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വാട്സ്ആപ്പ് ഇന്ത്യയിൽ 6,508,000 അക്കൗണ്ടുകൾ നിരോധിച്ചു.
ഇപ്പോൾ നടപടി എടുത്തവയിൽ 2,420,700 അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും പരാതികൾ വരുന്നതിന് മുമ്പുതന്നെ നിരോധിച്ചവയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വാട്‌സ്ആപ്പിന്റെ പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ നടപടികളിലൂടെയാണ് മറ്റ് അക്കൗണ്ടുകൾക്ക് എതിരേ നടപടി എടുത്തിരിക്കുന്നത്. മേയിൽ ഉപയോക്താക്കളുടെ പക്കൽനിന്ന് 3,912 പരാതികളാണ് വാട്സ്ആപ്പിന് ലഭിച്ചത്. ഇതിൽ 297 അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തു.
മൂന്ന് ഘട്ടങ്ങൾ വിലയിരുത്തിയാണ് അക്കൗണ്ടുകൾക്കെതിരേ വാട്സ്ആപ്പ് നടപടിയെടുക്കുന്നത്. രജിസ്ട്രേഷൻ, മെസേജ് അയയ്ക്കൽ, ഉപയോക്താക്കളുടെ ബ്ലോക്കുകളിൽനിന്നും റിപ്പോർട്ടുകളിൽനിന്നും ലഭിക്കുന്ന ഫീഡ്ബാക്കുകൾ എന്നിവയാണ് അവ. ഈ നടപടികളിലൂടെ വാട്സ്ആപ്പിന്റെ വിശ്വാസ്യത ഉയർത്താമെന്നും ദീർഘകാല അടിസ്ഥാനത്തിൽ ഇത് തങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്നും വാട്സ്ആപ്പ് പറയുന്നു.
എന്നാൽ വാട്സ്ആപ്പ് ഇത്തരം സുരക്ഷാ നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും ലക്ഷക്കണക്കിന് വാട്സ്ആപ്പ് ഉപയോക്താക്കൾ തട്ടിപ്പുകൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നു എന്നതും ഒരു യാഥാർഥ്യമാണ്. കഴിഞ്ഞ മാസങ്ങളിൽ രാജ്യാന്തര നമ്പരുകളിൽനിന്നുള്ള സ്പാം കോളുകൾ മൂലം വാട്സ്ആപ്പ് ഉപയോക്താക്കൾ ഏറെ ബുദ്ധിമുട്ടി. ഇതിന് ഫലപ്രദമായ ഒരു പരിഹാരം കണ്ടെത്താൻ വാട്സ്ആപ്പിന് കഴിഞ്ഞില്ല.
ഇന്ത്യയിൽ വാട്സ്ആപ്പിനുള്ള പ്രചാരം തട്ടിപ്പുകാരെയും വാട്സ്ആപ്പിലേക്ക് ആകർഷിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ പേരെ ഇരകളാക്കാൻ സാധിക്കും എന്നതാണ് വാട്സ്ആപ്പ് വഴി തട്ടിപ്പുകൾ നടത്താൻ ക്രിമിനലുകളെ പ്രേരിപ്പിക്കുന്നത്. എങ്കിലും ആളുകളുടെ റിപ്പോർട്ടുകളും ബ്ലോക്കുകളും അടിസ്ഥാനമാക്കി കുറച്ചെങ്കിലും തട്ടിപ്പ് അക്കൗണ്ടുകൾ ഒഴിവാക്കാൻ വാട്സ്ആപ്പിന് കഴിയുന്നുണ്ട്. കൂടാതെ ഈ നടപടികളുടെ റിപ്പോർട്ട് മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പായും മാറുന്നു.


Click it and Unblock the Notifications








