കണക്ക് വന്നു, കരയണോ ചിരിക്കണോ എന്നറിയാതെ അംബാനി; ബിഎസ്എൻഎൽ ജിയോയ്ക്ക് കൊടുത്തത് മുട്ടൻ പണി!
ജൂലൈയിൽ സ്വകാര്യ കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചതിനെ തുടർന്ന് ഒരു വിഭാഗം വരിക്കാർ പ്രതിഷേധമുയർത്തുകയും നിലവിലെ കണക്ഷൻ പോർട്ട് ചെയ്യുകയും ചെയ്തു. ഇങ്ങനെ പോർട്ട് ചെയ്ത സ്വകാര്യ ടെലിക്കോം കമ്പനി വരിക്കാരിൽ ഭൂരിഭാഗവും എത്തിയത് ബിഎസ്എൻഎല്ലിലേക്ക് ആണ് എന്ന് നേരത്തെ വ്യക്തമായ കാര്യമാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് എത്ര വരിക്കാരെ അതിന് ശേഷം നഷ്ടമായി, എന്താണ് നിരക്ക് വർധനയ്ക്ക് ശേഷമുള്ള ജിയോയുടെ അവസ്ഥ എന്നീ കാര്യങ്ങൾ അറിയാൻ ഇന്ത്യൻ ടെലിക്കോം രംഗം ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ആ കണക്കുകളെല്ലാം പുറത്തുവന്നിട്ടുണ്ട്.
ജൂലൈയിൽ നിരക്ക് വർധന നടപ്പാക്കിയ ശേഷം രണ്ടാം പാദത്തിൽ റിലയൻസ് ജിയോയ്ക്ക് 10.9 ദശലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. എന്നാൽ ഇതോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി സംഭവിച്ചിട്ടുണ്ട്. നിരക്ക് വർധിപ്പിച്ചതിന്റെ ഫലമായി ജിയോയുടെ വരുമാനത്തിൽ വൻ വർധന ഉണ്ടായിട്ടുണ്ട് എന്നതാണ് അത്.

മുൻ പാദങ്ങളിൽ 181.7 രൂപയിൽ കുടുങ്ങിക്കിടന്നിരുന്ന ജിയോയുടെ ARPU (ഓരോ ഉപയോക്താവിൽനിന്നുമുള്ള ശരാശരി വരുമാനം) ഇപ്പോൾ 195.1 രൂപയായി കുതിച്ചുയർന്നു. ഇതുമൂലം ജിയോയുടെ അറ്റാദായം 6,536 കോടി രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഒരു വഴിക്ക് നോക്കിയാൽ നഷ്ടമുണ്ടായിട്ടുണ്ട് എങ്കിലും മറുവഴിക്ക് ആലോചിച്ചാൽ നിരക്ക് വർധന കൊണ്ട് ഉദ്ദേശിച്ച നേട്ടം ഉണ്ടായിട്ടുമുണ്ട്.
അതിനാൽ പുതിയ കണക്കുകൾ പുറത്തുവന്ന ശേഷം വരിക്കാർ പോയതിന് കരയണോ, അതോ വിചാരിച്ചപോലെ വരുമാനം കൂടിയതി സന്തോഷിക്കണോ എന്നറിയാത്ത അവസ്ഥയിലാണ് അംബാനി എന്ന് അൽപ്പം അതിശയോക്തിപരമായി തന്നെ പറയാം. എങ്കിലും ടെലിക്കോം രംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തിൽ നിരക്ക് വർധന ജിയോയ്ക്ക് ഗുണം ചെയ്തു, അത് വരുമാനം കൂട്ടി.

നിരക്ക് വർധന നടപ്പാക്കുമ്പോൾ തന്നെ ഒരു വിഭാഗം വരിക്കാർ കൊഴിഞ്ഞുപോകുമെന്ന് ടെലിക്കോം കമ്പനികൾ കണക്ക് കൂട്ടിയിരുന്നതാണ്. ജിയോയുടെ കാര്യത്തിൽ നിരക്ക് വർധനയ്ക്ക് മുൻപ് ആകെ 489.7 ദശലക്ഷം വരിക്കാർ ഉണ്ടായിരുന്നിടത്തു നിന്ന് ഇപ്പോഴത് 478.8 ദശലക്ഷമായി കുറഞ്ഞിരിക്കുന്നു. ഇതിന്റെ മൂല കാരണം 2024 ജൂലൈയിൽ നടപ്പിലാക്കിയ താരിഫ് വർദ്ധന ആണ്.
അടുത്ത രണ്ടോ മൂന്നോ പാദങ്ങളിലും താരിഫ് വർദ്ധനയുടെ ആഘാതം കാണാനാകുമെന്ന് ജിയോ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ വരിക്കാർ കൊഴിഞ്ഞുപോയത് ജിയോയെ തെല്ലും ആശങ്കപ്പെടുത്തുന്നില്ല. ആകെ വരിക്കാരുടെ എണ്ണം കുറച്ച് കുറഞ്ഞെങ്കിലും ജിയോയുടെ 5G വരിക്കാരുടെ എണ്ണം ഈ പാദത്തിൽ 17 ദശലക്ഷം വർദ്ധിച്ചു.
മുൻപ് ജിയോയുടെ 5ജി വരിക്കാരുടെ എണ്ണം 130 ദശലക്ഷം ആയിരുന്നു. ഈ പാദം ആയപ്പോഴേക്ക് അത് 147 ദശലക്ഷമായി ഉയർന്നു. ഇത് ജിയോയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നു. കാരണം ആളുകൾ 5ജിയിലേക്ക് കടന്നുകൊണ്ടിരിക്കുന്നു. എന്നാൽ നിലവിൽ ജിയോയുടെ പ്രധാന എതിരാളിയായ ബിഎസ്എൻഎല്ലിന് 5ജി സേവനങ്ങളില്ല.

തങ്ങൾക്ക് നഷ്ടമായ വരിക്കാരിൽ ഭൂരിഭാഗവും പോയത് ബിഎസ്എൻഎല്ലിലേക്ക് ആണ് എന്ന് ജിയോയ്ക്ക് അറിയാം. അക്കാര്യം സ്ഥിരീകരിക്കുന്ന ജിയോ ഒരു കാര്യത്തിൽ ആത്മവിശാസം പ്രകടിപ്പിക്കുന്നുണ്ട്, വിട്ടുപോയ വരിക്കാർ ബിഎസ്എൻഎല്ലിന്റെ നെറ്റ്വർക്ക് സേവനങ്ങളിൽ അസംതൃപ്തരായി തങ്ങളിലേക്ക് തിരിച്ച് വരുമെന്നാണ് ജിയോയുടെ വിശ്വാസം. കൂടുതൽ പ്രദേശങ്ങളിലേക്ക് ജിയോ 5ജി വ്യാപനം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ കൂടുതൽ 5ജി വരിക്കാരെ സ്വന്തമാക്കാനാകുമെന്ന് ജിയോ കണക്ക് കൂട്ടുന്നു.
ബിഎസ്എൻഎൽ 4ജി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇനി വരുന്ന പാദങ്ങളിൽ കൂടുതൽ ജിയോ വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് പോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. മാത്രമല്ല, 2025 ജൂണോടെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതും ജിയോയുടെ അടിത്തറയെ ബാധിച്ചേക്കാം. കാരണം ജിയോയെക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്തുവരുന്നത്. 5ജി അവതരിപ്പിക്കുമ്പോഴും അതങ്ങനെ തുടർന്നാൽ ഇപ്പോൾ കിട്ടിയതിനെക്കാൾ വലിയ പണിയാകും ജിയോയ്ക്ക് കിട്ടുക.


Click it and Unblock the Notifications








