അമേരിക്കയുടെ 5ജി സ്വപ്നം വിമാനക്കമ്പനികളുടെ ദുഃസ്വപ്നമായി മാറുന്നു
കഴിഞ്ഞ ദിവസം എയർ ഇന്ത്യ, എമിറേറ്റ്‌സ്, ജപ്പാൻ എയർലൈൻസ്, തുടങ്ങി ലോകത്തിലെ തന്നെ പ്രധാന എയർലൈൻ കമ്പനികൾ ചില അമേരിക്കൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. സാൻ ഫ്രാൻസിസ്കോ, ഡാളസ് ഫോർട്ട് വർത്ത്, ഒർലാൻഡോ, സിയാറ്റിൽ, മിയാമി, നെവാർക്ക്, ഹൂസ്റ്റൺ, ചിക്കാഗോ, ബോസ്റ്റൺ എന്നിവയുൾപ്പെടെയുള്ള യുഎസ് നഗരങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദ് ചെയ്തത്. എടി ആൻഡ് ടി, വെരിസോൺ എന്നീ കമ്പനികൾ നടത്തിയ 5ജി റോൾഔട്ടുമായി ബന്ധപ്പെട്ട ആശങ്കകളാണ് യുഎസിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നിൽ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസുകൾ പുനരാരംഭിക്കില്ലെന്നും എയർലൈൻ കമ്പനികൾ അറിയിച്ചിരുന്നു.

പശ്ചാത്തലം
രാജ്യത്ത് അതിവേഗം 5ജി മൊബൈൽ സേവനങ്ങൾ വിന്യസിക്കുന്നതിനെച്ചൊല്ലി യുഎസിലെ എയർലൈനുകളും ടെലിക്കോം കമ്പനികളും തമ്മിൽ ആഴ്ചകളായി തർക്കം തുടരുകയാണ്. രാജ്യത്ത് വിന്യസിച്ചിരിക്കുന്ന 5ജി ഫ്രീക്വൻസികളും ട്രാൻസ്മിഷൻ ശക്തിയും വിമാനയാത്രകളെ ദോഷകരമായി ബാധിക്കുമെന്ന് യുഎസ് എയർലൈനുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്എഎ) പറഞ്ഞിരുന്നു. രാജ്യത്ത് വിന്യസിച്ചിരിക്കുന്ന ഫ്രീക്വൻസികളും ട്രാൻസ്മിഷൻ ശക്തിയും മോശം കാലാവസ്ഥയിൽ വിമാനങ്ങൾ ലാൻഡ് ചെയ്യാൻ ആവശ്യമായ ഉയരത്തിന്റെ കൃത്യമായ റീഡിങിൽ തടസങ്ങൾ ഉണ്ടാക്കുമെന്നാണ് എഫ്എഎ പറയുന്നത്. എയർലൈൻ സെക്റ്ററും ടെലിക്കോം മേഖലയും തമ്മിലുള്ള ഈ ശീതയുദ്ധം മറ്റ് സാമ്പത്തിക വ്യാവസായിക മേഖലകളെയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ പ്രശ്നങ്ങൾക്ക് കാരണം
പ്രധാന വിമാനത്താവളങ്ങൾക്ക് സമീപമുള്ള പുതിയ 5ജി ടെലികോം മാസ്റ്റുകൾ സ്വിച്ച് ഓൺ ചെയ്യാനുള്ള തീരുമാനമാണ് വിമാനങ്ങൾ റദ്ദാവാൻ കാരണം ആയത്. എന്നാൽ തൽക്കാലം ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ യുഎസ് വയർലെസ് കാരിയർമാരായ എടി ആൻഡ് ടിയും വെറൈസൺ കമ്മ്യൂണിക്കേഷൻസും തയ്യാറായിയെങ്കിലും അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഏഷ്യയിലുടനീളമുള്ള എയർലൈനുകളും മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും നിരവധി വിമാനക്കമ്പനികളും തങ്ങൾ ചില ഫ്ലൈറ്റുകൾ റദ്ദാക്കുകയോ വിമാനങ്ങൾ മാറുകയോ ചെയ്യുകയാണെന്ന് പറഞ്ഞു.

ദീർഘദൂര വിമാനയാത്രകൾക്ക് ഏറ്റവും അധികം യൂസ് ചെയ്യപ്പെടുന്ന ബോയിങ് 777 നെയാണ് 5ജിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറ്റവും അധികം ബാധിച്ചത്. ബോയിങ് മിനി ജംബോയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ദുബായിലെ എമിറേറ്റ്സ് എയർലൈൻസ്. ഒമ്പത് അമേരിക്കൻ റൂട്ടുകളിലേക്കുള്ള സർവീസാണ് എമിറേറ്റ്സ് നിർത്തി വച്ചിരിക്കുന്നത്. വിമാനങ്ങൾ മാറ്റുന്നതടക്കമുള്ള നടപടികളും എയർലൈനുകൾ ആരംഭിച്ചിട്ടുണ്ട്.

വിമാനക്കമ്പനികളുടെ ആശങ്ക
5ജി നെറ്റ്‌വർക്കുകൾക്ക് ഉപയോഗിക്കുന്ന സി ബാൻഡ് ഫ്രീക്വൻസികൾ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ആൾട്ടിമീറ്ററുകളുടെ ഫ്രീക്വൻസികളുമായി അടുത്ത് നിൽക്കുന്നതാണ് അടിസ്ഥാനപരമായി ആശങ്കകൾക്ക് കാരണം. യുഎസിൽ ടെലിക്കോം ഓപ്പറേറ്റർമാർക്ക് 3.7 ഗിഗാഹെർട്‌സിനും 3.98 ഗിഗാഹെർട്‌സിനും ഇടയിലുള്ള ഫ്രീക്വൻസികളാണ് അവരുടെ 5ജി നെറ്റ്‌വർക്കുകൾക്കായി നൽകിയിരിക്കുന്നത്. കോടാനുകോടികൾ ചിലവഴിച്ചിട്ടാണ് ഈ കമ്പനികൾ ഫ്രീക്വൻസികൾ സ്വന്തമാക്കിയിരിക്കുന്നതെന്നും ശ്രദ്ധിക്കണം.

വിമാനങ്ങളുടെ റേഡിയോ ആൾട്ടിമീറ്ററുകൾ 4.2 മുതൽ 4.4 ഗിഗാ ഹെർട്സ് വരെയുള്ള ഫ്രീക്വൻസികൾ ആണ് ഉപയോഗിക്കുന്നത്. ഇതിന് വളരെ അടുത്തായി തന്നെ ടെലിക്കോം ഫ്രീക്വൻസികളും ഏത്തുന്നതാണ് വ്യോമയാന മേഖലയെ ആശങ്കപ്പെടുത്തുന്നത്. രാത്രിയിലോ മോശം കാലാവസ്ഥയിലോ വിമാന നിയന്ത്രണത്തിനും സുരക്ഷയ്ക്കും ഏറ്റവും അവശ്യമായ ഡിവൈസാണ് ആൾട്ടി മീറ്ററുകൾ. ഇത്തരം സാഹചര്യങ്ങളിൽ വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് ആൾട്ടിമീറ്ററുകൾ വിമാനവും റൺവേയും തമ്മിലുള്ള ദൂരവും ഉയരവും ഒക്കെ അളക്കാൻ സഹായിക്കുന്നു. ഇങ്ങനെയാണ് സുരക്ഷിതമായ ലാൻഡിങ് സാധ്യമാക്കുന്നതും. 5ജി ഫ്രീക്വൻസികളും ആൾട്ടിമീറ്റർ ഫ്രീക്വൻസികളും തമ്മിലുള്ള ചെറിയ വിടവ് മൂലം ആൾട്ടിമീറ്ററുകൾ കൃത്യമായി പ്രവർത്തിക്കാതാകുകയും ഇത് അപകട കാരണം ആകാമെന്നുമാണ് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

യുഎസ് ഗവൺമെന്റ്
വിമാന നിർമാതാക്കളായ എയർബസും ബോയിങും ഡിസംബറിൽ യുഎസ് ഗതാഗത സെക്രട്ടറിയെ ഈ ഫ്രീക്വൻസി ഇന്റർഫിയറൻസുകളുടെ അപകടസാധ്യതകളെക്കുറിച്ച് ആശങ്ക അറിയിച്ചിരുന്നു. പിന്നാലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ( എഫ്എഎ ) വിഷയത്തിൽ ഇടപെടുകയും സുരക്ഷ ഉറപ്പാക്കാൻ 5 ജി റോൾഔട്ട് ജനുവരി 19 വരെ നീട്ടി വയ്ക്കുകയും ചെയ്തിരുന്നു. "വിമാന യാത്രികർക്ക് അപകട സാധ്യത ഉണ്ടെങ്കിൽ, വിമാന യാത്ര സുരക്ഷിതമാണെന്ന് തെളിയിക്കുന്നത് വരെ ഫ്ലൈറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്," ( എഫ്എഎ ) അതിന്റെ വെബ്‌സൈറ്റിൽ പറയുന്നു. ശേഷം റേഡിയോ ആൾട്ടിമീറ്ററുകളുടെ രണ്ട് മോഡലുകൾക്ക് ( എഫ്എഎ ) അംഗീകാരം നൽകുകയും 5ജി അപകട സാധ്യതകൾ ഏറ്റവും അധികമുള്ള 88 യുഎസ് എയർപോർട്ടുകളിൽ 48 എണ്ണത്തിന് അനുമതി നൽകുകയും ചെയ്തിരുന്നു.

മറ്റ് രാജ്യങ്ങൾ അപകടത്തിലാണോ?
5ജി റോൾ ഔട്ടും വ്യോമയാന അപകട സാധ്യതകളും നിലവിൽ അമേരിക്കയിൽ മാത്രം ഒതുങ്ങുന്ന ആശങ്കകളാണ്. ആഗോള തലത്തിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലെന്നാണ് വിമാനക്കമ്പനികൾ പറയുന്നത്. യൂറോപ്പിന്റെ കാര്യം തന്നെ എടുക്കാം. യൂറോപ്പിൽ, 5ജി നെറ്റ്‌വർക്കുകൾക്ക് 3.4 ഗിഗാ ഹെർട്സിനും 3.8 ഗിഗാ ഹെർട്സിനും ഇടയിലുള്ള C ബാൻഡ് ഫ്രീക്വൻസികളാണ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ വിമാനങ്ങളുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പ്രസക്തമല്ല. പുതിയ തലമുറ മൊബൈൽ സാങ്കേതികവിദ്യയിൽ മുൻനിരയിലുള്ള ദക്ഷിണ കൊറിയ, 5ജി നെറ്റ്‌വർക്കുകൾക്ക് 3.7 ഗിഗാ ഹെർട്സ് പരിധിയും നൽകിയിട്ടുണ്ടെന്നും വിമാനക്കമ്പനികൾ പറയുന്നു. അതേ സമയം യുഎസ് ടെലിക്കോം ഗ്രൂപ്പായ സിടിഐഎ വ്യത്യസ്തമായ ഉദാഹരണവും ചൂണ്ടിക്കാണിക്കുന്നുണ്ട്. ജപ്പാനിൽ 5ജി നെറ്റ്‌വർക്കുകൾക്ക് 4.1 ഗിഗാ ഹെർട്സ് വരെയുള്ള ഫ്രീക്വൻസികളിലാണ് സ്പെക്‌ട്രം നൽകിയിരിക്കുന്നത്. എന്നിട്ടും ഇത്തരം ഇന്റർഫിയറൻസുകളെക്കുറിച്ച് ജപ്പാനിൽ യാതൊരു ആശങ്കകളും ഇല്ലെന്നും സിടിഐഎ പറയുന്നു.


Click it and Unblock the Notifications








