Airtel 5G പ്രീമിയം യൂസേഴ്സിന് മാത്രമോ? നിലപാട് വ്യക്തമാക്കി കമ്പനി
രാജ്യത്ത് ആദ്യം 5ജി സേവനങ്ങൾ അവതരിപ്പിക്കുന്ന കമ്പനിയാകാൻ റിലയൻസ് ജിയോയുമായി കൊണ്ട് പിടിച്ച മത്സരത്തിലാണ് ഭാരതി എയർടെൽ. വരും ദിവസങ്ങളിൽ തന്നെ കമ്പനി 5ജി റോൾഔട്ട് സാധ്യമാക്കുമെന്നാണ് റിപ്പോർട്ടുകളും പറയുന്നത്. എന്നാൽ എല്ലാവരുടെയും മനസിലുള്ള ചോദ്യം 5ജി പ്ലാനുകൾക്ക് എയർടെൽ ഉയർന്ന നിരക്കുകൾ ഈടാക്കുമോ ഇല്ലയോ എന്നതാണ്. നേരത്തെ തന്നെ നിരക്ക് കൂടിയ പ്ലാനുകൾ റീചാർജ് ചെയ്യുന്ന പ്രീമിയം കസ്റ്റമേഴ്സിനോട് കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്ന കമ്പനിയാണ് എയർടെൽ. അതേ സ്വഭാവം 5G പ്ലാനുകളുടെ കാര്യത്തിലും പ്രതീക്ഷിക്കാം.

5G സേവനം പ്രീമിയം യൂസേഴ്സിന്?
എയർടെൽ 5ജി പ്ലാനുകൾ 4ജി പ്ലാനുകളേക്കാൾ ഉയർന്ന നിരക്കിലായിരിക്കും വിപണിയിൽ എത്തുകയെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ 5ജി പ്ലാനുകൾക്ക് നിരക്ക് കൂടുതൽ ആയിരിക്കുമെന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. ലൈവ് മിന്റിന് നൽകിയ അഭിമുഖത്തിൽ എയർടെൽ വൈസ് ചെയർമാൻ അഖിൽ ഗുപ്തയാണ് എയർടെൽ 5ജി പ്ലാനുകളെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്.

4ജി പ്ലാനുകളെ അപേക്ഷിച്ച് താരതമ്യേനെ ഉയർന്ന നിരക്കിൽ 5ജി സേവനങ്ങൾ ഓഫർ ചെയ്യാനാണ് എയർടെൽ ആഗ്രഹിക്കുന്നതെന്നായിരുന്നു അഖിൽ ഗുപ്തയുടെ വാക്കുകൾ. ഇങ്ങനെ ചെയ്യുമ്പോൾ ബഹുഭൂരിപക്ഷം യൂസേഴ്സിനും 5ജി സർവീസ് ലഭിക്കുമെന്നും അഖിൽ ഗുപ്ത പറഞ്ഞു. 5ജി ഹാൻഡ്സെറ്റ് ഉള്ള എല്ലാവർക്കും 5ജി സർവീസ് ലഭിക്കും. 5ജി സർവീസ് ലഭിക്കുന്നവർ എന്തായാലും കൂടുതൽ ഡാറ്റ ഉപയോഗിക്കും. അങ്ങനെ നിരക്ക് കൂടിയ പ്ലാനുകൾ യൂസേഴ്സ് സ്വാഭാവികമായും സെലക്റ്റ് ചെയ്യേണ്ടി വരും. ഇങ്ങനെയൊക്കെ പോകുന്നു ഗുപ്തയുടെ വാദങ്ങൾ.

5ജി ഉപയോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് ഓഫർ ചെയ്യുമെന്ന് പറയുന്ന എയർടെൽ തന്ത്രപരമായാണ് പ്ലാനുകളുടെ കാര്യത്തിൽ നിലപാട് സ്വീകരിക്കുന്നത്. 5ജി പ്ലാനുകൾ ഉയർന്ന നിരക്കിൽ ഓഫർ ചെയ്യുമെന്ന് പറയുമ്പോൾ കൂടുതൽ വരുമാന വർധനവ് തന്നെയാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രീമിയം യൂസേഴ്സ് നിരക്ക് കൂടിയ 5ജി പ്ലാനുകൾ സ്വാഭാവികമായും റീചാർജ് ചെയ്യും. ഇത് കമ്പനിക്ക് ഉയർന്ന വരുമാനം നേടിത്തരുമെന്നും ഗുപ്ത പറയുന്നുണ്ട്.

എആർപിയുവിൽ കണ്ണ് വച്ച് കമ്പനി
ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാനം (എആർപിയു) 200 രൂപയാക്കി ഉയർത്തുക എന്നത് എയർടെലിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 180 രൂപയ്ക്ക് മുകളിലേക്ക് എയർടെലിന്റെ എആർപിയു ഉയർന്നിരുന്നു. നിലവിൽ രാജ്യത്ത് എആർപിയുവിൽ ഒന്നാമതും എയർടെൽ തന്നെ. 5ജി പെനട്രേഷൻ വർധിക്കുന്നത് അനുസരിച്ച് 5ജി ഓഫറുകളും സാധാരണമായി മാറുമെന്നും ഗുപ്ത പറയുന്നുണ്ട്.

മാത്രമല്ല പ്രീമിയം കസ്റ്റമേഴ്സിനും താഴ്ന്ന നിലവാരത്തിൽ റീചാർജ് ചെയ്യുന്ന എയർടെൽ കസ്റ്റമേഴ്സ് ഈ ഉയർന്ന പ്ലാനുകളിലേക്ക് അപ്ഡേറ്റ് ചെയ്യുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഒരിക്കൽ 5ജി സ്പീഡിൽ ഇന്റർനെറ്റ് ഉപയോഗിച്ചിട്ട് വീണ്ടും കുറഞ്ഞ സ്പീഡ് നൽകുന്ന പ്ലാനുകളിലേക്ക് യൂസേഴ്സ് പോകില്ലെന്നാണ് കമ്പനി വിലയിരുത്തുന്നത്. ഇത് മനുഷ്യ സഹജമായ സ്വഭാവമാണെന്ന് അഖിൽ ഗുപ്ത എടുത്ത് പറയുന്നുമുണ്ട്.

5ജി പ്ലാനുകൾ സൂപ്പർ പ്രീമിയം ആകാൻ പോകുന്നില്ല
പ്രീമിയം 5ജി പ്ലാനുകൾ എന്ന നിലയിൽ മാത്രമായി കാര്യങ്ങൾ തുടരില്ലെന്നും ഗുപ്ത വ്യക്തമാക്കുന്നുണ്ട്. പകരം, ഉയർന്ന വിലയുള്ള പ്ലാനുകളിൽ യൂസേഴ്സിന് 5ജി സേവനങ്ങൾ നൽകും. ഇതിൽ നിന്നും യൂസേഴ്സിന് അവരുടെ ആവശ്യാനുസരണം റീചാർജ് ചെയ്യാം. എന്താണ് വേണ്ടതെന്ന് അവർക്ക് തീരുമാനിക്കാമെന്നും അഖിൽ ഗുപ്ത പറഞ്ഞ് വയ്ക്കുന്നു.

വരും ദിവസങ്ങളിൽ ഇന്ത്യയിൽ താരിഫ് പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കുമെന്നും എയർടെൽ സ്ഥിരീകരിച്ചിട്ടുണ്ട്. വരുമാനം വർധിപ്പിക്കുന്നതിന് മറ്റ് സെക്ടറുകളിലും തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് എയർടെൽ. പ്രത്യകിച്ചും ബി2ബി മേഖലയിലെ എന്റർപ്രൈസ് ക്ലയന്റുകളുടെ കാര്യത്തിൽ. ബി2ബി മേഖലയിൽ ഇപ്പോൾ തന്നെ ശക്തമാണ് എയർടെൽ. അതിനാൽ തന്നെ കാര്യമായ പണിയെടുക്കാതെ തന്നെ മികച്ച സേവനങ്ങൾ എന്റർപ്രൈസ് യൂസേഴ്സിന് നൽകാൻ കമ്പനിക്ക് കഴിയും.

5ജി സേവനങ്ങൾ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ നാല് വർഷത്തേക്കുള്ള സ്പെക്ട്രം കുടിശിക കമ്പനി മുൻകൂറായി അടച്ചതും ശ്രദ്ധേയമായിരുന്നു. മറ്റ് ടെലിക്കോം കമ്പനികളും ലേലത്തിൽ പങ്കെടുത്തവരുമെല്ലാം സ്പെക്ട്രം ലേലത്തുക തവണകളായി അടയ്ക്കുമെന്ന് അറിയിച്ചിരിക്കെയാണ് 8,312.4 കോടി രൂപ എയർടെൽ ടെലിക്കോം വകുപ്പിന് കൈമാറിയത്. മറ്റ് തലവേദനകൾ ഒഴിവാക്കി 5ജി റോൾഔട്ടിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കമെന്നാണ് എയർടെലിന്റെ വിശദീകരണം.


Click it and Unblock the Notifications








