BSNL 4G: ടാറ്റയെ കണ്ട് പുളകം കൊള്ളേണ്ട, പുതിയതായി ഒന്നും സംഭവിച്ചിട്ടില്ല; ചിലർക്ക് ബോധം വന്നതാണ്!
സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധന രാജ്യത്തെ ടെലിക്കോം രംഗത്തെയാകെ ഉലച്ചിരിക്കുകയാണ്. സ്വകാര്യ കമ്പനികൾക്ക് നേരേ കടുത്ത വിമർശനം ഉയർത്തിയും നിരക്ക് വർധിപ്പിക്കാത്ത ബിഎസ്എൻഎല്ലിന് പിന്തുണ പ്രഖ്യാപിച്ചും നിരവധി പേർ രംഗത്ത് വന്നു. സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടിയതിന് കേന്ദ്ര സർക്കാർ വരെ കടുത്ത വിമർശനം നേരിടേണ്ടിവന്നു. റീച്ചാർജ് നിരക്ക് കൂട്ടിയ സ്വകാര്യ കമ്പനികൾക്ക് എതിരേയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി പോർട്ട് ടു ബിഎസ്എൻഎൽ ക്യാമ്പയിൻ അടക്കം രൂപപ്പെട്ടു. നിരവധി പേർ സ്വകാര്യ ടെലിക്കോം കമ്പനികളുടെ കണക്ഷൻ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് മാറാൻ പോർട്ട് റിക്വസ്റ്റ് ചെയ്തു.
ഈ കോലാഹലങ്ങൾക്ക് ഇടയിൽ ഇപ്പോൾ ബിഎസ്എൻഎല്ലിനെ രക്ഷിക്കാൻ രത്തൻ ടാറ്റ ഇറങ്ങുന്നു എന്ന തരത്തിൽ വിവിധ കോണുകളിൽ നിന്ന് വാർത്തകൾ വരുന്നുണ്ട്. ചില മാധ്യമങ്ങൾ അടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. എന്നാൽ പുളകം കൊള്ളാൻ തക്ക വിധത്തിൽ പുതിയതായി ഇപ്പോൾ ഒന്നും ഇക്കാരത്തിൽ പുതിയതായി സംഭവിച്ചിട്ടില്ല. ഔദ്യോഗികമയി പുതിയ ഒരു പ്രഖ്യാപനവും വന്നിട്ടുമില്ല.

ബിഎസ്എൻഎല്ലിന് രാജ്യത്തെ 1 ലക്ഷം സൈറ്റുകളിൽ 4ജി സജ്ജീകരിച്ച് നൽകാനുള്ള കരാർ ടാറ്റ കൺസൾട്ടൻസി സർവീസിനാണ് ലഭിച്ചിരിക്കുന്നത് എന്നത് യാഥാർഥ്യമാണ്. എന്നാൽ ഈ കരാർ യഥാർഥത്തിൽ 2023ൽ സംഭവിച്ച കാര്യമാണ്. ടാറ്റ വന്ന് ബിഎസ്എൻഎല്ലിനെ ഇപ്പോൾ നന്നാക്കിക്കളയും, ജിയോ അടച്ച് പൂട്ടും എന്ന നിലയ്ക്കാണ് പലരും ഇപ്പോൾ വരുന്ന വാർത്തകൾ കണ്ട് പുളകം കൊള്ളുന്നത്.
പക്ഷേ ബിഎസ്എൻഎല്ലിനായി ടാറ്റ കൺസൾട്ടൻസി സർവീസ് പണിയെടുക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലധികമായി. ടാറ്റ എത്തിയിട്ടും ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപന നടപടികൾ ഇഴഞ്ഞ് ഇഴഞ്ഞാണ് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നതാണ് യാഥാർഥ്യം. സർക്കാർ സ്ഥാപനമെന്ന നിലയിൽ ചില അനുമതികൾ വൈകിയതും കേന്ദ്ര സർക്കാരിന്റെ ചില പ്രതികൂല മാർഗനിർദേശങ്ങളും ബിഎസ്എൻഎൽ 4ജി വൈകുന്നതിന് കാരണമായി.
ബിഎസ്എൻഎൽ 4ജിക്കായി ടാറ്റ രംഗത്ത് ഇറങ്ങുന്നു എന്ന തരത്തിൽ ഇപ്പോൾ വന്നിരിക്കുന്ന വാർത്തകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ യഥാർഥത്തിൽ കഴിഞ്ഞ കൊല്ലം മുതൽ നടക്കുന്നുണ്ട്. ഏറെ നാളത്തെ നടപടികൾ പിന്നിട്ട് കഴിഞ്ഞ വർഷം മുതൽ ബിഎസ്എൻഎല്ലിനായി ടിസിഎസ് 4ജി വ്യാപനത്തിൽ മുഴുകിയിരിക്കുന്നു.
ഒരുലക്ഷം 4ജി സൈറ്റുകളിൽ ടാറ്റ കൺസൾട്ടൻസി സർവീസിന്റെ (TCS) ഉപകരണങ്ങളുമായി മുന്നോട്ട് പോകാൻ ബിഎസ്എൻഎല്ലിന് 2023 ഫെബ്രുവരിയിൽ ബിഎസ്എൻഎൽ ബോർഡിന്റെ അനുമതി ലഭിച്ചു. പിന്നീട് 2023 ൽ ഉപകരണങ്ങൾക്കായി ടിസിഎസിന് പർച്ചേസ് ഓർഡർ നൽകാനുള്ള ക്ലിയറൻസ് മന്ത്രിമാരുടെ സംഘം (GoM) നൽകി.
കരാർ പ്രകാരം ഒരു ലക്ഷം സൈറ്റുകൾക്കുള്ള 4ജി ഉപകരണങ്ങൾ ടിസിഎസ് ബിഎസ്എൻഎല്ലിന് നൽകും. 10 വർഷത്തേക്ക് ബിഎസ്എൻഎല്ലിന്റെ നെറ്റ്‌വർക്കുകൾ മുന്നോട്ട് കൊണ്ടുപോകാൻ ടിസിഎസ് സഹായിക്കും. ഏകദേശം 13,000 കോടി രൂപ വരുന്ന നെറ്റ്‌വർക്ക് ഗിയർ ചെലവും തേർഡ്പാർട്ടി ബന്ധപ്പെട്ട ചെലവുകളും 10 വർഷത്തെ വാർഷിക മെയിന്റനൻസും (AMC) ടിസിഎസ് കരാറിൽകണക്കിൽ ഉൾപ്പെടുന്നു.

2023 ജൂലൈയിൽ പഞ്ചാബിലെ 200 സൈറ്റുകളിൽ തദ്ദേശീയമായ 4G വിന്യസിച്ചുകൊണ്ട് ബിഎസ്എൻഎൽ ബീറ്റ ട്രയൽ ആരംഭിച്ചു. ഏകദേശം 12-18 മാസത്തിനുള്ളിൽ 1 ലക്ഷം സൈറ്റുകളിൽ ബിഎസ്എൻഎല്ലിനായി 4G വിന്യസിക്കാൻ കഴിയുമെന്നാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ടിസിഎസ് അറിയിച്ചത്. പഞ്ചാബിന് പിന്നാലെ രാജ്യത്തെ പല ടെലിക്കോം സർക്കിളുകളിലും ടിസിഎസ് നേതൃത്വത്തിൽ ബിഎസ്എൻഎൽ 4ജി ഇതിനകം എത്തി.
ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രധാനമായും പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവയുൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീട് തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും 4ജി എത്തി. ഗ്രാമങ്ങൾക്കും അതിർത്തി പ്രദേശങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ബിഎസ്എൻഎൽ 4ജി വ്യാപനം പുരോഗമിക്കുന്നത്.
ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ഈ വർഷം ഓഗസ്റ്റോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എത്തിത്തുടങ്ങും എന്ന് രണ്ട് മാസം മുൻപ് ബിഎസ്എൻഎൽ അധികൃതർ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നു. എങ്കിലും ടിസിഎസിന്റെ നേതൃത്വത്തിൽ 4ജി വ്യാപനം ആരംഭിച്ചതിന് ശേഷം നിരവധി തവണ ഇത്തരം തിയതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഒന്നും നടന്നിട്ടില്ല.
കേരളത്തിൽ ചിലയിടങ്ങളിലൊക്കെ ഇപ്പോൾ ബിഎസ്എൻഎൽ 4ജി ലഭിക്കുന്നുണ്ട്. എങ്കിലും രണ്ട് മാസത്തിനകം ബിഎസ്എൻഎൽ 4ജി എല്ലായിടത്തും എത്തും എന്ന് പറയുന്നതിനെ പൂർണ്ണമായി വിശ്വാസത്തിലെടുക്കാറായിട്ടില്ല. ഒരു ലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനാണ് ടിസിഎസ്- ബിഎസ്എൻഎൽ കരാർ. എന്നാൽ നിലവിൽ പതിനായിരത്തിൽ താഴെ സൈറ്റുകളിൽ മാത്രമാണ് തദ്ദേശീയ 4ജി എത്തിയിട്ടുള്ളത്.
15000 കോടിയുടെ ബിഎസ്എൻഎൽ 4ജി വ്യാപന കരാറിന്റെ ഭാഗമായി രാജ്യത്തെ നാല് മേഖലകളിൽ ടിസിഎസ് വലിയ ഡാറ്റാ സെൻ്ററുകൾ സ്ഥാപിക്കുമെന്നതും പഴയ വാർത്തയാണ്. ബിഎസ്എൻഎൽ 4ജി വ്യാപനത്തിലെ ഏറെ സങ്കീർണ്ണമായ ഒരു കടമ്പയാണ് ഡാറ്റ സെന്ററുകളുടെ സ്ഥാപനം. നാല് സോണുകളിൽ പിആർ (പ്രൈമറി സെർവറിനായി), ഡിആർ (ഡിസാസ്റ്റർ റിക്കവറി സെർവറിനായി) എന്നിവയുടെ രണ്ട് സെന്ററുകൾ സ്ഥാപിക്കുമെന്ന് ടിസിഎസ് ഈ വർഷം ഏപ്രിലിൽ അറിയിച്ചിരുന്നതാണ്.

വലിയ ഡാറ്റ സെന്ററുകൾക്ക് പുറമേ, ഓരോ ടെലിക്കോം സർക്കിളിലും, ആ സർക്കിളിൻ്റെ ലോഡ് ആവശ്യകതകൾ അനുസരിച്ച് 30 ഡാറ്റാ സെൻ്ററുകൾ വിന്യസിക്കും. മൊത്തത്തിൽ 38 സെന്ററുകളാണ് വിന്യസിക്കുക. ജൂണോടെ ഇത് പൂർത്തിയാക്കാൻ ഹാർഡ്‌വെയർ വിതരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ് എന്നും ടിസിഎസ് ഏപ്രിലിൽ അറിയിച്ചിരുന്നു.
ബിഎസ്എൻഎൽ 4ജി വ്യാപനം ഈ വർഷം തന്നെ പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് പൂർത്തിയാക്കിയാൽ ചെറിയ സോഫ്ട്വേർ അപ്ഡേഷനിലൂടെ അതിവേഗം 4ജിയിൽ നിന്ന് 5ജിയിലേക്ക് മാറാൻ സാധിക്കും എന്നാണ് പറയപ്പെടുന്നത്. 4ജി-5ജി സേവനങ്ങൾ ആരംഭിക്കുന്നതിലൂടെ മാത്രമേ ബിഎസ്എൻഎല്ലിന് ടെലിക്കോം വിപണിയിൽ ഇനി പിടിച്ചുനിൽക്കാൻ കഴിയൂ.
ബിഎസ്എൻഎൽ നിലനിൽക്കേണ്ടത് ഈ രാജ്യത്തെ സാധാരണക്കാരായ ടെലിക്കോം ഉപയോക്താക്കളുടെ ആവശ്യമാണ്. ബിഎസ്എൻഎൽ എന്ന പൊതുമേഖലാ സ്ഥാപനം ഇല്ലാതായാൽ ടെലിക്കോം രംഗം സ്വകാര്യ കമ്പനികളുടെ കൈകളിലാകും. അതോടെ അവർ നിശ്ചയിക്കുന്നത് നിയമവും അവർ നിശ്ചയിക്കുന്നത് നിരക്കുമാകും. ടെലിക്കോം മേഖല പൂർണ്ണമായും സ്വകാര്യ കമ്പനികൾക്ക് അടിയറ വച്ചാൽ എന്ത് സംഭവിക്കും എന്നതിന്റെ ചെറിയ ഉദാഹരണം മാത്രമാണ് ഇപ്പോഴത്തെ വൻ നിരക്ക് വർധന.
ബിഎസ്എൻഎൽ ഏറെ നാളുകളായി കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ നൽകിവരുന്നുണ്ട്. എന്നാൽ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് മാത്രമാണ് അവ അറിയാമായിരുന്നത്. ഇപ്പോൾ ഒരു നിരക്ക് വർധന ഉണ്ടായപ്പോഴാണ് ബാക്കിയുള്ള പലരും ഈ ബിഎസ്എൻഎൽ പ്ലാനുകളിലേക്ക് കൺതുറന്ന് നോക്കുന്നത്. അതിനാൽ നിരക്ക് വർധന ചിലരുടെ കൺതുറപ്പിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല. അങ്ങനെ ഇപ്പോൾ കൺതുറന്ന ആരുടെയോ കണ്ടെത്തലാണ് ബിഎസ്എൻഎൽ 4ജിക്കായി ടാറ്റ 'ഇപ്പോൾ' രംഗത്തിറങ്ങി എന്നുള്ളത്. യഥാർഥത്തിൽ 'ടാറ്റ' ബിഎസ്എൻഎല്ലിന് വേണ്ടി ഇറങ്ങിയിട്ട് വർഷം ഒന്നായി.


Click it and Unblock the Notifications








