25 വർഷത്തിനുള്ളിൽ അന്യഗ്രഹ ജീവികളെ വേട്ടയാടുന്ന മനുഷ്യൻ; അറിയാം വേറിട്ടൊരു ശാസ്ത്രസഞ്ചാരം
അന്യഗ്രഹ ജീവികളെ ചുറ്റിപ്പറ്റിയുള്ള കഥകൾ കേട്ട് വളർന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകത്തിന്റെ എല്ലാകോണിലും അന്യഗ്രഹ ജീവികൾ കഥകളിലൂടെ വിഹരിക്കുന്നുണ്ട്. എന്നാൽ വലുതാകുമ്പോഴേക്കും അന്യഗ്രഹ ജീവികൾ എന്നത് വെറും കെട്ടുകഥകൾ മാത്രമാണ് എന്ന വിശ്വാസത്തിലേക്ക് വലിയൊരു ശതമാനം ആളുകളും എത്തിച്ചേരും.

യഥാർഥത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടോ?. ശാസ്ത്രത്തിന്റെ കണ്ണുകൾ ജെയിംസ് വെബിന്റെ രൂപത്തിൽ ബഹിരാകാശത്തിന്റെ ഉള്ളറ രഹസ്യങ്ങളിലേക്ക് ചുഴിഞ്ഞ് നോക്കുന്ന നിലയിലേക്ക് വളർന്നിട്ടും ഈ ചോദ്യത്തിന് ഉറപ്പുള്ള ഒരു ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുവേണം കരുതാൻ. എന്നാൽ കെട്ടുകഥ എന്ന് എഴുതിത്തള്ളി അന്യഗ്രഹ ജീവികളെപ്പറ്റിയുള്ള പഠനം ഉപേക്ഷിക്കുന്നവരല്ല ശാസ്ത്രജ്ഞർ.

വർഷങ്ങളായി ഭൂമിക്ക് പുറത്തുള്ള ശക്തികളെ കണ്ടെത്താനും പഠിക്കാനും നിരവധി ശാസ്ത്രകാരന്മാർ ശ്രമിച്ചുകൊണ്ടുതന്നെ ഇരിക്കുകയാണ്. പറക്കും തളികയിൽ പറന്നെത്തുന്ന അന്യഗ്രഹ ജീവികളെ സിനിമകളിലൂടെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഭാവനയ്ക്കപ്പുറം അത്തരം അന്യഗ്രഹ ജീവികളെ ശാസ്ത്രലോകം കണ്ടെത്തും എന്നാണ് ഇപ്പോൾ ഒരു പ്രമുഖ സ്വിസ് ശാസ്ത്രജ്ഞൻ പ്രവചിച്ചിരിക്കുന്നത്.

സ്വിസ് ഗവൺമെന്റിനു കീഴിലെ സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ശാസ്ത്രജ്ഞനായ ഡോ. സസ്ച ഖ്വാൻസ് ആണ് ആകർഷകമായ ഈ പ്രവചനത്തിനു പിന്നിലുള്ളത്. പ്രവചനം അല്ലേ, അത് ദിവസവും ഇത്തരത്തിൽ എത്രയെണ്ണം കേൾക്കുന്നു എന്ന് ഒരുപക്ഷേ ചിലർക്ക് തോന്നുമായിരിക്കാം. എന്നാൽ പ്രവചനങ്ങൾ പിന്നീട് യാഥാർഥ്യമായ ചരിത്രവും ഉണ്ട് എന്ന് നാം ഓർക്കുന്നത് നല്ലതാണ്. എന്തായാലും ഈ വിഷയത്തിൽ നല്ല ആത്മവിശ്വാസത്തോടെ ആരെയും ആകർഷിക്കും വിധത്തിലുള്ള കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

അടുത്ത 25 വർഷത്തിനുള്ളിൽ മനുഷൻ അന്യഗ്രഹ ജീവികളെ കണ്ടെത്തുമെന്നല്ല, അതുക്കും മേലെ വേട്ടയാടും എന്നാണ് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിരിക്കുന്നത്. ''1995-ൽ എന്റെ സുഹൃത്തും സഹപ്രവർത്തകനും നൊബേൽ പുരസ്കാര ജേതാവുമായ ദിദിയർ ക്വിലോസ് ആണ് സൗരയൂഥത്തിനു പുറത്ത് ആദ്യ എക്സോപ്ലാനറ്റ് കണ്ടെത്തിയത്. ഇന്ന് 5000 അധികം ചെറു ഗ്രഹങ്ങളെ കണ്ടെത്തി നാം അവയെ ദിവസവും പഠിച്ചുകൊണ്ടിരിക്കുന്നു''- എന്നും ഡോ. സസ്ച ഖ്വാൻസ് വിശദീകരിക്കുന്നു.

ജെയിംസ് വെബ് അത്ര ശക്തനല്ല
ആയിരക്കണക്കിന് ചെറിയ ഗ്രഹങ്ങളിൽ ദ്രവജലം സംഭരിക്കാൻ അനുയോജ്യമായ സാഹചര്യമുള്ള ചിലത് മാത്രമാണ് ഉള്ളത്. എന്നാൽ ഭാവിയിൽ ഇത്തരം ഗ്രഹങ്ങളുടെ എണ്ണം വർധിക്കും എന്നാണ് സസ്ച ഖ്വാൻസ് പറയുന്നത്. ഇത്തരം ഗ്രഹങ്ങളെയും അവിടുത്തെ അന്തരീക്ഷത്തെയും നമ്മൾ കൂടുതലായി നിരീക്ഷിക്കേണ്ടതുണ്ട്. അതിനായി അവയുടെ ചിത്രങ്ങൾ അടക്കം എടുത്ത് പരിശോധിക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ട്.

എന്നാൽ ഇതിന് ആവശ്യമായ തരത്തിൽ ഒരു സജ്ജീകരണമൊരുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സസ്ച ചൂണ്ടിക്കാട്ടുന്നു. ജെയിംസ് വെബ് ദൂരദർശിനി അടുത്തിടെ പകർത്തിയ ബഹിരാകാശത്തെ ചിത്രങ്ങൾ വളരെ ചർച്ചയായിരുന്നു. എന്നാൽ വലിയ ഗ്രഹങ്ങളിലാണ് ജെയിംസ് വെബ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മാത്രമല്ല ഉള്ളതിൽ എറ്റവും നൂതനമായ ഈ ദൂരദർശിനി കുഞ്ഞൻ ഗ്രഹങ്ങളെ നിരീക്ഷിക്കാൻ പര്യാപ്തമല്ല എന്നും അദ്ദേഹം പറയുന്നു.

25 വർഷ സമയപരിധിയിലൊരു അന്യഗ്രഹജീവി വേട്ട
ചെറു ഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിലുള്ള ഈ പ്രതിസന്ധി നിലനിൽക്കുന്ന ഘട്ടത്തിലാണ് ഡോ. സസ്ച ഖ്വാൻസിന്റെ പ്രോജക്ടിന് പ്രസക്തി കൈവരുന്നത്. രണ്ട് പദ്ധതികളാണ് ഗ്രഹ നീരീക്ഷണത്തിനായി അദ്ദേഹം തയാറാക്കിയിരിക്കുന്നത്. എക്സ്ട്രീമിലി ലാർജ് ടെലസ്കോപ്പ്(ഇഎൽടി) എന്ന വലിയ ദൂരദർശിനിയാണ് ഒന്ന്. ചെറുഗ്രഹങ്ങളിലെ അന്തരീക്ഷത്തെപ്പറ്റി പഠിക്കുന്ന ഇഎസ്എ മിഷൻ ആണ് അന്യഗ്രഹജീവി വേട്ടയ്ക്കുള്ള മറ്റൊരു പദ്ധതി.

അന്യഗ്രഹങ്ങളിലെ ജീവനുകളെപ്പറ്റി പഠിക്കാനുള്ള പദ്ധതിയാണ് ലൈഫ് അഥവാ ലാർജ് ഇന്റർഫെറോമീറ്റർ ഫോർ എക്സോപ്ലാനറ്റ്സ് (LIFE). പക്ഷേ 2017 ൽ ആരംഭിച്ച പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിൽ തന്നെയാണ്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ അനുമതിയും സാമ്പത്തിക സഹായവും ലഭിക്കാത്തതും മൂലം ആണ് പദ്ധതി വൈകുന്നത്.

എന്നാൽ ഭാവിയിലെ വലിയ ദൗത്യത്തിന്റെ പ്രതിനിധി ആയിട്ടാണ് ഡോ. സസ്ച ഖ്വാൻസ് ലൈഫ് പദ്ധതിയെ വിശേഷിപ്പിക്കുന്നത്. മുമ്പെങ്ങും സാധിക്കാതിരുന്ന അന്യഗ്രഹ ജീവി വേട്ടയിൽ ലൈഫ് പദ്ധതി ഏറെ സംഭാവന നൽകുമെന്നും ഈ മേഖലയെ ഒരുപാട് മുന്നോട്ട് കൊണ്ടുപോകുമെന്നും ആണ് അദ്ദേഹം പറയുന്നത്. ഇന്റലിജന്റ് ലൈഫ്( extraterrestrial intelligence) വിഭാഗങ്ങളെ കണ്ടെത്താൻ ലൈഫിന് കഴിയും എന്നുതന്നെയാണ് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നത്.

സൗരയൂഥത്തിന് പുറത്തുള്ള അന്യഗ്രഹജീവി വേട്ടയ്ക്ക് 25 വർഷമാണ് ഡോ. സസ്ച കണക്കാക്കുന്നത്. പദ്ധതി എത്രത്തോളം വിജയമാകും എന്ന് നമുക്ക് ഇപ്പോൾ പ്രവചിക്കാൻ ആകില്ലെങ്കിലും ആത്മവിശ്വാസത്തോടെ പഠനത്തിനിറങ്ങാനാണ് അദ്ദേഹം തയാറെടുക്കുന്നത്. ഇത്തരത്തിൽ പല പരീക്ഷണങ്ങൾക്കും തുനിഞ്ഞിറങ്ങിയ ശാസ്ത്രജ്ഞരാണ് നമുക്ക് ഒട്ടേറെ പുതിയ അറിവുകൾ സമ്മാനിച്ചത്. അന്യഗ്രഹ ജീവികളെ കണ്ടെത്തിയാലും ഇല്ലെങ്കിലു അദ്ദേഹം നടത്താൻ പോകുന്ന പഠനം മനുഷ്യജീവിതത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്ന വിവരങ്ങളിലേക്ക് ശാസ്ത്രലോകത്തെ നയിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.


Click it and Unblock the Notifications