ധൈര്യമുണ്ടെങ്കിൽ ഇടിക്കൂട്ടിലേക്ക് വാ എന്ന് മസ്ക്, സ്ഥലം പറയെന്ന് സക്കർബർഗ്; ശരിക്കും ഇടി നടക്കുമോ?
കോർപ്പറേറ്റ് കമ്പനികൾ തമ്മിൽ മത്സരം എന്നത് സ്വാഭാവികമായി നടക്കുന്ന ഒരു കാര്യമാണ്. എന്നാൽ രണ്ട് വമ്പൻ കമ്പനികളുടെ തലവന്മാർ തമ്മിൽ കായികമായി നേരിട്ട് ഏറ്റുമുട്ടിയാൽ എങ്ങനെയുണ്ടാകും. അതൊരു വൻ സംഭവമായിരിക്കും എന്നതിൽ തർക്കമില്ല. അങ്ങനെയൊരു വൻ സംഭവത്തിന് സ്കോപ്പുണ്ടോ എന്ന ആലോചന ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ സജീവമാണ്.
മാർക്ക് സക്കർബർഗ്, ഇലോൺ മസ്ക് എന്നീ വമ്പന്മാരെ ചുറ്റിപ്പറ്റിയാണ് ഈ ഇടിച്ചർച്ചകൾ പുരോഗമിക്കുന്നത്. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റയുടെ സിഇഒ ആണ് മാർക്ക് സക്കർബർഗ്. ടെസ്ല, ട്വിറ്റർ, സ്പേസ്എക്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ തലവനാണ് ഇലോൺ മസ്ക്.

സ്വന്തം സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ നടത്തിയ ചില പ്രതികരണങ്ങളാണ് ഇരുവരും തമ്മിലുള്ള കായികമായ ഏറ്റുമുട്ടൽ കാണാനാകുമോ എന്ന ആലോചനയിലേക്കും ചർച്ചകളിലേക്കും ആളുകളെ നയിച്ചിരിക്കുന്നത്. ആരെയും വെല്ലുവിളിക്കുന്ന പ്രകൃതമുള്ള മസ്ക് തന്നെയാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ട്വിറ്ററിന് സമാനമായ പ്ലാറ്റ്ഫോം മെറ്റയും പുറത്തിറക്കാൻ തയാറെടുക്കുന്നു എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.
ഇതിന് പിന്നാലെ തന്നെ സക്കർബർഗിനെതിരേ മസ്ക് കളിയാക്കലുകൾ ആരംഭിച്ചിരുന്നു. വാട്സ്ആപ്പിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മസ്ക് അടുത്തിടെ പറഞ്ഞിരുന്നു. കൂടാതെ സക്കർബർഗിനെ കോപ്പിടയിക്കാരൻ എന്ന് വിളിച്ച് മസ്ക് കളിയാക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമേയാണ് വെല്ലുവിളികളിലേക്ക് നയിച്ച സംഭവം ഉണ്ടായത്. ഒരുതരം കായിക ഇനമായ ജിയു-ജിറ്റ്‌സു സക്കർബർഗ് അഭ്യസിക്കുന്നുണ്ട്.

ജിയു-ജിറ്റ്‌സു ഇതിഹാസമായ മൈക്കി മുസുമെസിയിൽ നിന്ന് സക്കർബർഗ് പഠിക്കുകയും ചാമ്പ്യനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മസ്ക് ട്വീറ്റിലൂടെ കേജ് മാച്ചിന് സക്കർ ബർഗിനെ ക്ഷണിച്ചു. ട്വിറ്ററിൽ എപ്പോഴും കുസൃതി ഒപ്പിക്കാറുള്ള മസ്കിന്റെ ഈ വെല്ലുവിളി സക്കർബഗിന്റെ പക്കലെത്തി. തുടർന്ന് സക്കർബർഗ് മസ്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് ലൊക്കേഷൻ അയയ്ക്കാൻ നിർദേശിക്കുകയായിരുന്നു.
ഇടിക്കൂട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മസ്കിന്റെ ട്വീറ്റ് സ്ക്രീൻഷോട്ടെടുത്ത ശേഷം അത് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടാണ് ലൊക്കേഷൻ അയയ്ക്കാൻ മസ്കിനെ സക്കർബർഗ് വെല്ലുവിളിച്ചത്. മസ്കിന്റെ വെല്ലുവിളികളും കളിയാക്കലുമൊക്കെ ട്വിറ്റർ ഉപയോക്താക്കൾക്ക് പരിചിതമാണ്. എന്നാൽ അതിനോട് സക്കർബർഗ് ഈ വിധത്തിൽ പ്രതികരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സക്കർബർഗിന്റെ മറുപടി വന്നത് ഇൻസ്റ്റഗ്രാമിൽ ആയതിനാൽ മസ്ക് ഇത് കണ്ടിരുന്നില്ല.
ഒരു ട്വിറ്റർ യൂസർ ഇത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് മസ്കിന്റെ ശ്രദ്ധയിൽപ്പെടുത്തി. അങ്ങനെയാണെങ്കിൽ താനും റെഡിയാണ് എന്നാണ് മസ്ക് ഇതിനോട് പ്രതികരിച്ചത്. ഇതോടെ രണ്ട് പ്രമുഖ സാമൂഹിക മാധ്യമങ്ങളുടെ തലവന്മാരുടെ വാക്കുകൾകൊണ്ടുള്ള പോരാട്ടം കായികമായ ശക്തിപരീക്ഷണത്തിലേക്ക് എത്തുമോയെന്നും തർക്കങ്ങൾ ഇടിച്ച് തീർക്കുമോ എന്നുമുള്ള ചോദ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽത്തന്നെ പ്രത്യക്ഷപ്പെടുകയായിരുന്നു.
ലൊക്കേഷൻ അയയ്ക്കാനുള്ള സക്കർബർഗിന്റെ വെല്ലുവിളിക്ക് മറുപടിയായി, യുഎഫ്‌സിയുടെ പോരാട്ടങ്ങൾക്കായുള്ള പ്രശസ്ത വേദികളിലൊന്നായ വെഗാസ് ഒക്ടഗണിനെ മസ്‌ക് നിർദേശിച്ചു. ഇതോടെ ഇരുവരും തമ്മിൽ ഇടി ശരിക്കും നടക്കുമോ എന്നുള്ള ആകാംക്ഷയും ചോദ്യങ്ങളും ശക്തമാകുകയായിരുന്നു. ഇരുവരും തമാശയായിട്ടാണോ, കാര്യമായിട്ടാണോ ഈ വെല്ലുവിളികൾ നടത്തുന്നത് എന്നതാണ് പലരുടെയും പ്രധാന സംശയം.
അതേസമയം, പിന്നോട്ട് നോക്കിയാൽ, മസ്കും സക്കർബർഗും വാക്പോരാട്ടങ്ങൾ മുമ്പും നടത്തിയിട്ടുണ്ട് എന്ന് കാണാൻ കഴിയും. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന ചോദ്യം പോലെ ഇനി എങ്ങാനും ഇടി നടക്കുമോ എന്ന ചോദ്യം ബലപ്പെട്ട് വരികയാണ്. അങ്ങനെ ഒരു ഇടി നടന്നാൽ ആരാണ് ജയിക്കുക എന്ന ചർച്ചകളും സജീവം.

ശാരീരികക്ഷമതയുടെ കാര്യത്തിൽ ഇരുവരും തികച്ചും വ്യത്യസ്തരാണ്. മസ്കിന് 51 വയസുണ്ട്. അത്യാവശ്യം തടിമിടുക്കും നല്ലപൊക്കവുമുള്ള മസ്ക് കാഴ്ചയിൽ ആരോഗ്യവാൻ തന്നെയാണ്. മറുവശത്ത് മാർക്ക് സക്കർബർഗ് കുറച്ചുകൂടി ചെറുപ്പമാണ്. 39 വയസുള്ള സക്കർബർഗ് കാഴ്ചയിൽ മസ്കിനെക്കാൾ ചെറുതാണ്. എന്നാൽ ജിയു-ജിറ്റ്‌സു ടൂർണമെന്റുകളിൽ പങ്കെടുക്കുകയും പരിശീലിക്കുകയും ചെയ്യുന്നയാളാണ് സക്കർബർഗ്.
"മർഫ് ചലഞ്ച്" പോലുള്ള തീവ്രമായ വ്യായാമങ്ങൾ നടത്താറുള്ള സക്കർബർഗ് തന്റെ വ്യായാമങ്ങളിലൂടെയും ശാരീരിക ക്ഷമതയിലൂടെയും മുൻപ് വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇടിനടന്നാൽ ആയോധന പഠനം നടത്തിയിട്ടുള്ള സക്കർബർഗിന് തന്നെയാണ് വിജയസാധ്യത എന്നാണ് കൂടുതൽ പേരും വിശ്വസിക്കുന്നത്. അതേസമയം കണക്കുകൂട്ടലുകൾ പലതും നടക്കുന്നുണ്ടെങ്കിലും തമാശയായിട്ടുള്ള വെല്ലുവിളികൾക്കപ്പുറം, ശരിക്കും ഇവരുടെ ഇടി നടക്കുമോ എന്നതിൽ തീരുമാനം ആയിട്ടില്ല.


Click it and Unblock the Notifications








