ആള് കുറഞ്ഞപ്പോൾ ബോധം വന്നോ! കുറഞ്ഞ വിലയുടെ റീച്ചാർജ് പ്ലാനുകളിൽ VI നിരക്ക് കൂട്ടിയേക്കില്ല
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടെലിക്കോം കമ്പനികളിലൊന്നാണ് വൊഡാഫോൺ ഐഡിയ (VI). അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ അടച്ചുപൂട്ടലിന്റെ വക്കിലൂടെയാണ് വിഐ ഇപ്പോൾ മുന്നോട്ട് പോകുന്നത്. സർക്കാരിന് അടയ്ക്കാനുള്ള എജിആർ കുടിശ്ശികയാണ് വിഐയുടെ ഏറ്റവും വലിയ ബാധ്യത. കുടിശികയിൽ ഇനിയും ഇളവ് നൽകാനാകില്ലെന്ന് സർക്കാർ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. കൂടുതൽ വരുമാനം കണ്ടെത്തി ബാങ്ക് ലോണുകളുടെയും മറ്റും സഹായത്തോടെ കടങ്ങളിൽ നിന്ന് ആശ്വാസം നേടാനും അതോടൊപ്പം തന്നെ സേവനങ്ങളുടെ നിലവാരം വർധിപ്പിച്ച് കൂടുതൽ വരിക്കാരെ സ്വന്തമാക്കാനും വിഐ ഇപ്പോൾ ശ്രമിച്ചുവരുന്നു. ഇതിനിടയിൽ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധനവിനായി വിഐ പലതവണ വാദം ഉയർത്തിയിട്ടുണ്ട്.
വിഐയുടെ നിലവിലെ സാഹചര്യത്തിൽ വരുമാനം ഉയർത്തേണ്ടതുണ്ട്. റീച്ചാർജ് നിരക്കുകൾ ഉയർന്നാൽ വരുമാനം ഉയരും. പക്ഷേ വിഐ 5ജി ചുരുക്കം ചില ടെലിക്കോം സർക്കിളുകളിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 5ജിയുടെ അഭാവത്തിനാലും മറ്റും നിരവധി ഉപയോക്താക്കൾ വിഐ കണക്ഷൻ ഉപേക്ഷിച്ച് ജിയോ, എയർടെൽ എന്നീ കമ്പനികളിലേക്ക് പോകുന്നുണ്ട്.

ആളുകൾ കൊഴിഞ്ഞുകൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ റീച്ചാർജ് നിരക്കുകൾ സ്വന്തം നിലയ്ക്ക് ഉയർത്തുക എന്നത് വിഐയെക്കൊണ്ട് സാധിക്കുകയില്ല. അത് മറ്റ് ടെലിക്കോം കമ്പനികൾക്കാകും ഗുണം ചെയ്യുക. ഇന്ത്യയിലെ റീച്ചാർജ് നിരക്കുകൾ ഇനിയും പരിഷ്കരിക്കേണ്ടതുണ്ട് എന്ന വാദക്കാരാണ് എയർടെലും വിഐയും. റീച്ചാർജ് നിരക്കുകളുടെ കാര്യത്തിൽ എയർടെലും വിഐയും ഏതാണ്ട് ഒരേപോലെയാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രീമിയം മൊബൈൽ താരിഫുകൾ ഉള്ളത് എയർടെല്ലിനും വിഐയ്ക്കുമാണ്. അവർ തന്നെയാണ് നിരക്ക് പരിഷ്കരണത്തിനായി ഏറ്റവും മുന്നിൽ നിന്ന് വാദിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. എന്നാൽ നിരക്ക് വർധനവ് എന്ന ആഗ്രഹം മുൻപ് പല തവണ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ വിഐ സിഇഒ അക്ഷയ മൂന്ദ്ര അതിൽ ചെറിയൊരു വ്യക്തത വരുത്തിയിട്ടുണ്ട്, എൻട്രിലെവൽ പ്ലാനുകളുടെ നിരക്ക് വർധന സംബന്ധിച്ചാണ് അത്.

മുൻപ് 100 രൂപയിൽ താഴെ ചെലവിൽ ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കൾക്ക് തങ്ങളുടെ സിം വാലിഡിറ്റി നിലനിർത്തി മുന്നോട്ട് പോകാമായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തെ റീച്ചാർജ് നിരക്ക് വർധനവിൽ എൻട്രിലെവൽ പ്ലാനുകളുടെ നിരക്ക് ഉൾപ്പെടെ വർധിച്ചു. അതോടെ സ്വകാര്യ ടെലിക്കോം കമ്പനി ഉപയോക്താക്കൾക്ക് വാലിഡിറ്റി നിലനിർത്താൻ കുറഞ്ഞത് 200 രൂപയ്ക്കടുത്ത് ചെലവഴിക്കേണ്ട അവസ്ഥയായി.
റീച്ചാർജ് നിരക്കുകൾ വർധിപ്പിക്കുമ്പോൾ അത് ഏറ്റവുമധികം ബാധിക്കുക സാധാരണക്കാരെയാണ്. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ എൻട്രി ലെവൽ താരിഫുകളെക്കുറിച്ച് വിഐ സിഇഒ അക്ഷയ മൂന്ദ്ര നടത്തിയിരിക്കുന്ന അഭിപ്രായ പ്രകടനം സാധാരണക്കാർക്ക് ആശ്വാസം പകരുന്നതാണ്. "എൻട്രി ലെവൽ താരിഫുകൾ മാന്യമായ തലത്തിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അവയിൽ വലിയ വർദ്ധനവിന് ഇടമില്ല, കാരണം ഞങ്ങൾക്ക് മിനിമം കണക്റ്റിവിറ്റി മാത്രമുള്ള ഒരു വലിയ ജനവിഭാഗമുണ്ട്" എന്നാണ് മൂന്ദ്ര പറഞ്ഞിരിക്കുന്നത്.
മുൻപ് നടത്തിയതുപോലെ എല്ലാ പ്ലാനുകൾക്കും നിരക്ക് കൂട്ടിക്കൊണ്ടുള്ള ഒരു വർധനവല്ല തങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് വിഐ ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നു. എയർടെല്ലിനെ പോലെ, ഉപഭോക്താക്കളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി നിരക്കുകൾ വർദ്ധിപ്പിക്കണം എന്നാണ് വിഐയും വിശ്വസിക്കുന്നത്. ഉപയോക്താവ് കൂടുതൽ ടെലിക്കോം സേവനങ്ങൾ ഉപയോഗിക്കുന്തോറും കൂടുതൽ പണം നൽകേണ്ടിവരുന്ന രീതി.

ഒരു നിശ്ചിത ഘട്ടത്തിനുശേഷം ഉപയോക്താക്കൾ അധികമായി ഉപയോഗിക്കുന്ന സേവനങ്ങൾക്ക് പണം ഈടാക്കുക എന്ന ഒരു രീതിയാണ് വിഐയുടെ മനസിൽ ഇപ്പോൾ ഉള്ളത് എന്ന് സിഇഒയുടെ വാക്കുകളിൽ നിന്ന് വ്യാഖ്യാനിക്കാനാകും. ഇത് എങ്ങനെ പ്രവർത്തിക്കുമെന്നതിന്റെ കൃത്യമായ മാർഗം അജ്ഞാതമാണ്, പക്ഷേ ഇന്ത്യയിലെ മൊബൈൽ താരിഫുകളുടെ സാധ്യതയുള്ള ഭാവി ഇതായിരിക്കും എന്നാണ് എയർടെലിന്റെയും വിഐയുടെയും സമീപകാല പ്രസ്താവനകളിൽ നിന്ന് വായിച്ചെടുക്കാനാകുക.


Click it and Unblock the Notifications








