ഓൺലൈൻ പരസ്യം കണ്ട് കെഎഫ്സി ഫ്രാഞ്ചൈസി തുടങ്ങാൻ ശ്രമിച്ച യുവതിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം
തട്ടിപ്പുകാരുടെ വിളനിലമാണ് ഇന്ത്യ, സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ തട്ടിപ്പുകളെപ്പറ്റി പലർക്കും കാര്യമായ ധാരണകൾ ഇല്ല. അതിനാൽത്തന്നെ തട്ടിപ്പുകൾക്കിരയായി പണം നഷ്ടപ്പെടുന്ന ആളുകളുടെ എണ്ണവും ദിവസത്തിനു ദിവസം വർധിച്ചുവരികയാണ്. എഐ പോലെയുള്ള പുത്തൻ സാങ്കേതികവിദ്യകൾ ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്.
കെവൈസി, പാൻ, ബാങ്കിംഗ്, വ്യാജ ആപ്പ്, വ്യാജ എസ്എംഎസ് എന്നിവവഴിയെല്ലാം തട്ടിപ്പുകൾ നടത്തുന്നതിന്റെ വാർത്തകൾ ദിവസവും വന്നുകൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിലേക്ക് ഒരു പുതിയ സംഭവം കൂടുതൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഓൺലൈൻ പരസ്യം കണ്ട് ബിസിനസിന് ഇറങ്ങിപ്പുറപ്പെട്ട യുവതിക്ക് 14 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ട്.

തമിഴ്നാട് സ്വദേശിനിയായ വി പ്രിയദർശിനി എന്ന ഇരുപത്തിരണ്ടുകാരിയാണ് തട്ടിപ്പിനിരയായത്. സ്വന്തമായി ബിസിനസ് ചെയ്യാൻ തീരുമാനിച്ച യുവതി ഇന്റർനെറ്റിൽ സർഫ് ചെയ്യുന്നതിനിടെയാണ് പ്രശസ്ത ഫാസ്റ്റ് ഫുഡ് ബ്രാൻഡായ കെഎഫ്‌സിയുടെ ഫ്രാഞ്ചൈസിയുടെ പരസ്യം കാണുന്നത്. തുടർന്ന് ഒരു ഫ്രാഞ്ചൈസി തുടങ്ങാനായി, പരസ്യത്തിൽ കണ്ട നമ്പരിൽ ബന്ധപ്പെട്ട് വിവരങ്ങൾ തേടി.
കോൾ എടുത്തയാൾ, റസ്റ്റോറന്റ് ചെയിൻ ബിസിനസിൽ തനിക്ക് ഏറെ പരിചയവും സ്വാധീനവും ഉണ്ടെന്നും ഫ്രാഞ്ചൈസി ലഭിക്കാൻ സഹായിക്കാമെന്നും വാഗ്ദാനം ചെയ്തു. പിന്നീട് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അയാൾ യുവതിക്ക് ഇമെയിൽ ചെയ്യുകയും ഫെബ്രുവരി 14 ന് പ്രോസസ്സിംഗ് ജോലികൾക്കായി 1.5 ലക്ഷം തന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

കെഎഫ്സി ലോഗോ അടക്കം ഉപയോഗിച്ചുകൊണ്ടായിരുന്നു മെയിൽ എത്തിയത് എന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വാഗ്ദാനങ്ങൾ വിശ്വസിച്ച പ്രിയദർശിനി ഫെബ്രുവരി 14 നും മാർച്ച് 23 നും ഇടയിൽ നാല് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് മൊത്തം 14.09 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു.
ഇതിനു പിന്നാലെ അയാൾ അവൾക്ക് ഒരു കരാർ കത്ത് അയച്ചു.പിന്നീട് മാർച്ച് 24 ന് ശേഷം അയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അപ്പോൾ മാത്രമാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് യുവതിക്ക് മനസിലായത്. തുടർന്ന് പ്രിയദർശിനി സിറ്റി സൈബർ ക്രൈം പോലീസിൽ പരാതി നൽകി.
എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420, 465, 468, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 66 ഡി എന്നീ വകുപ്പുകൾ പ്രകാരമാണ് അജ്ഞാതർക്കെതിരേ കേസെടുത്തിരിക്കുന്നത്. ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിവന്ന ഒരു സംഘത്തെ ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു.
പ്രശസ്ത ഫാസ്റ്റ് ഫുഡ് ബ്രാൻഡിന്റെ പ്രതിനിധിയാണെന്ന് വിശ്വസിപ്പിച്ച് പണം തട്ടുകയാണ് ഇവിടെയും ഉണ്ടായത്. വ്യാജ പരസ്യങ്ങളും വാഗ്ദാനങ്ങളും നൽകി വിശ്വസിപ്പിച്ച ശേഷമായിരുന്നു കബളിപ്പിക്കൽ. അഡ്വാൻസ്-ഫീ അഴിമതി എന്നാണ് ഇത്തരത്തിലുള്ള തട്ടിപ്പ് അറിയപ്പെടുന്നത്. അധികം ആളുകൾ ഇത്തരം തട്ടിപ്പുകളിൽ ചെന്ന് ചാടാറില്ല. എന്നാൽ അബദ്ധം പറ്റിയവരും കുറവല്ല.

ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് ഇത്തരം ബിസിനസുകൾക്കും പണമിടപാടുകൾക്കും ഇറങ്ങിപ്പുറപ്പെടുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഓൺലൈനിൽ അജ്ഞാതരായ വ്യക്തികളുമായോ കമ്പനികളുമായോ ഇടപഴകുമ്പോൾ പണം കൈമാറുന്നതിന് മുമ്പ് അവരുടെ ഐഡന്റിറ്റി പരിശോധിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഓഫറുകൾ അല്ലെങ്കിൽ പരസ്യങ്ങൾ എന്നിവ ജാഗ്രതയോടെ വിലയിരുത്തുകയും വേണം.
ഒരാളുടെ ഐഡന്റിറ്റിയും അവരുടെ ബിസിനസിന്റെ നിയമസാധുതയും പരിശോധിക്കാതെ പണം കൈമാറരുത്.കൂടാതെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനോ പ്രോസസ്സിംഗ് ഫീസിനോ മറ്റ് മുൻകൂർ ചെലവുകൾക്കോ പണം നൽകാനോ ആവശ്യപ്പെടുമ്പോൾ ജാഗ്രത പാലിക്കണം. തട്ടിപ്പിന് ഇരയായതായി സംശയിക്കുന്നുവെങ്കിൽ, ഉടൻ തന്നെ അധികാരികളെ അറിയിക്കുകയും വേണം.
ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെടുകയോ കബളിപ്പിക്കപ്പെടുകയോ ചെയ്താൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ- cybercrime.gov.in/ ലേക്ക് റിപ്പോർട്ട് ചെയ്യാം. സൈബർ ക്രൈം പരാതികൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യാൻ ഇരകൾക്കും പരാതിക്കാർക്കും സൗകര്യമൊരുക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ ഒരു സംരംഭമാണ് ഈ പോർട്ടൽ. 155260 എന്ന ഹെൽപ്പ് ലൈനിൽ വിളിച്ചും തട്ടിപ്പ് റിപ്പോർട്ട് ചെയ്യാം


Click it and Unblock the Notifications