ബൈഡൻ യുഎസ് പ്രസിഡന്റാണ്, അദ്ദേഹത്തിന്റെ ഫോണിനും ആ 'പവർ' ഉണ്ടോ; അറിഞ്ഞുവയ്ക്കാൻ ചില 'രഹസ്യങ്ങൾ'
ലോകത്തെ എല്ലാ രാജ്യങ്ങളുടെയും തലവന്മാർ വളരെ ശക്തമായ അധികാരങ്ങളോട് കൂടിയവരാണ്. എങ്കിലും അതിനെക്കാളെല്ലാം മുകളിൽ, അമേരിക്കൻ പ്രസിഡന്റ് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയായി അറിയപ്പെടുന്നു. അതേസമയംതന്നെ ലോകത്ത് ഏറ്റവുമധികം ശത്രുക്കൾ ഉള്ള ഭരണാധികാരിയും അമേരിക്കൻ പ്രസിഡന്റുമാരാണ്. അവരുടെ ഓരോ ചലനവും ലോകം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു.
ആ നിലയ്ക്ക് ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യാ സന്ദർശനവും ചർച്ചകളിൽ ഇടംപിടിച്ചിരിക്കുന്നു. ഇത്തവണ ജി20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത് ഇന്ത്യയാണ്. 9,10 തീയതികളിലായി ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കോവിഡ് പരിശോധന അടക്കം പൂർത്തിയാക്കി ബൈഡൻ തയാറെടുത്തിരിക്കുകയാണ്.

അമേരിക്കൻ പ്രസിഡന്റ് ബൈഡൻ മാത്രമല്ല, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ തുടങ്ങി നിരവധി പ്രമുഖ രാജ്യങ്ങളുടെ തലവൻമാർ ഉച്ചകോടിക്കായി ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞു.
എന്നാൽ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തുടങ്ങി ജി20 യോഗത്തിൽ പങ്കെടുക്കാത്ത ശക്തന്മാരായ ഭരണാധികാരികളും ഉണ്ട്. ഇന്ത്യയുമായി നിലനിൽക്കുന്ന തർക്കങ്ങളാണ് ചൈനീസ് പ്രസിഡന്റിന്റെ അസാന്നിധ്യത്തിനു കാരണമായി വിലയിരുത്തപ്പെടുന്നത്. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് രാജ്യാന്തര അറസ്റ്റ് വാറന്റ് ഉള്ളതിനാൽ പുടിനും പങ്കെടുക്കില്ല.
ഇവിടെ, ഏവരുടെയും ശ്രദ്ധ യുഎസ് പ്രസിഡന്റിലേക്കാണ്. ചൈനയ്ക്കും റഷ്യക്കും അമേരിക്ക ശത്രുവിനെപ്പോലെയാണ്. ഇരുരാജ്യങ്ങളിലെയും ഹാക്കർമാർ ഏറ്റവുമധികം ലക്ഷ്യമിടുന്ന ലോക നേതാവാണ് യുഎസ് പ്രസിഡന്റ്. ഇന്ത്യയിലേക്ക് എത്തുന്ന രാജ്യത്തലവന്മാരിൽ ഏറ്റവും ശക്തമായ സുരക്ഷ അതിനാൽത്തന്നെ ബൈഡന് ഉറപ്പാക്കപ്പെടുന്നു. ഹാക്കിങ് വളരെ ശക്തിപ്രാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്ന ഫോണിനെപ്പറ്റി നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ബൈഡൻ സ്വന്തം ഫോൺ ഉപയോഗിക്കുന്നുണ്ടോ, ഏതാണ് അദ്ദേഹത്തിന്റെ ഫോൺ, അതിന്റെ സുരക്ഷ ഏതുവിധമാണ് ഉറപ്പാക്കിയിരിക്കുന്നത് തുടങ്ങി നിരവധി ചോദ്യങ്ങളും സംശയങ്ങളും പലർക്കും ഉണ്ടാകാം. സുരക്ഷാ കാരണങ്ങളാൽ അമേരിക്കൻ പ്രസിഡന്റിന്റെ ഫോൺ സംബന്ധിച്ച യാതൊരു വിവരവും പുറത്തുവിടാറില്ല എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം. ലോകത്തിലെ ഏറ്റവും ശക്തനാണ് എങ്കിലും ഗാഡ്ജെറ്റുകൾ ഉപയോഗിക്കുന്നതിൽ അദ്ദേഹത്തിന് ഏറെ നിയന്ത്രണങ്ങളുണ്ട്.
ഇഷ്ടമുള്ള ഫോൺ ഉപയോഗിക്കാൻ അമേരിക്കൻ പ്രസിഡന്റുമാരെ എൻഎസ്ജി പ്രോത്സാഹിപ്പിക്കാറില്ല. എങ്കിലും ഡോണാൾഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ സുരക്ഷാ നിർദേശങ്ങൾ മറികടന്ന് ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ചിരുന്നു. ഏതാണ്ട് 2000 വരെ അമേരിക്കൻ പ്രസിഡന്റുമാരുടെ ഫോണുകൾക്ക് പ്രത്യേകം ശ്രദ്ധ കൊടുത്തിരുന്നില്ല. എന്നാൽ പിന്നീടിങ്ങോട്ട് ഹാക്കിങ് വളർന്നതോടെ അമേരിക്ക അവിടെയും ശ്രദ്ധിച്ചുതുടങ്ങി.
2014ൽ ബരാക് ഒബാമ എത്തുംവരെ വൈറ്റ് ഹൗസിൽ വൈഫൈക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഏറ്റവുമധികം സുരക്ഷാവീഴ്ചയ്ക്ക് ഇടയാക്കുന്ന വൈഫൈയെ എൻഎസ്ജി അതുവരെ ഒഴിവാക്കി. എന്നാൽ ഒബാമയുടെ നിർബന്ധത്തെ തുടർന്ന് പിന്നീട് വൈഫൈ സ്ഥാപിക്കപ്പെട്ടു. എങ്കിലും സുരക്ഷാ സേനയ്ക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുംവിധം ഇന്റർനെറ്റ് കണക്ടഡ് ഡിവൈസുകളുമായി ബന്ധം പുലർത്തിയത് ട്രംപ് ആണ്.
ഇപ്പോഴത്തെ പ്രസിഡന്റ് ബൈഡന്റെ കാര്യമെടുത്താൽ അദ്ദേഹം മൊബൈൽ ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ ഒഹായോയിലേക്കുള്ള ഒരു യാത്രയ്ക്കായി വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെടുമ്പോൾ ബൈഡന്റെ കൈയിൽ ഒരു പ്രത്യേക ഫോൺ കണ്ടിരുന്നു. പ്രത്യേക ഗോൾഡൻ പ്രസിഡൻഷ്യൽ സീൽ ഉള്ള ഒരു ഐഫോൺ ആയിരുന്നു അത്.
ബൈഡന്റെ കൈയിലുണ്ടായിരുന്ന ഐഫോണിന്റെ പിന്നിൽ നൽകിയിരുന്ന സ്വർണക്കളറിലുള്ള സീലിൽ 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റിന്റെ സീൽ' എന്നാണ് ഉണ്ടായിരുന്നത്. ഈ എംബ്ലം ഒരു ഭംഗിക്കായി നൽകിയിരിക്കുന്നതാകാം. അതല്ലെങ്കിൽ പോട്സിന്റെ (POTUS - President Of The United States) ഉപയോഗത്തിന് ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള പ്രത്യേക ഫോൺ എന്നതിന്റെ അടയാളവുമാകാം.

ലോകത്തിന്റെ ഏത് കോണിൽ പോയാലും അമേരിക്കൻ പ്രസിഡന്റ് രാജ്യത്തിന്റെ ഒരു വിളിക്കപ്പുറം ഉണ്ടാകണം. ഒരു സെക്കൻഡ് നേരത്തേക്ക് പോലും അതിൽ മുടക്കം വരാൻ പാടില്ല. അതിനാൽ യാത്രയിൽ ആയാലും പ്രസിഡന്റിനെ വിളിപ്പുറത്ത് കിട്ടാനുള്ള സംവിധാനങ്ങൾ അമേരിക്ക സജ്ജമാക്കാറുണ്ട്. യുഎസ് പ്രസിഡന്റിന്റെ കൈയിൽ രണ്ട് ഫോണുകൾ ഉണ്ടാകാറുണ്ട് എന്നാണ് പുറത്തുവന്നിട്ടുള്ള ചില ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.
ഏറ്റവുമധികം സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഐഒഎസ് ഫോണാണ് ബൈഡൻ ഉപയോഗിക്കുന്നത്. യുഎസ് പ്രസിഡന്റ് ഉപയോഗിക്കുന്ന ഫോൺ എന്ന നിലയിൽ ഏറ്റവും ശക്തമായ സുരക്ഷാസംവിധാനങ്ങൾ ഈ ഫോണിൽ പ്രത്യേകം ഒരുക്കിയിരിക്കുന്നു. എന്നാൽ ഇതിനായി ആപ്പിൾ പ്രത്യേക ഹൈ-സെക്യൂരിറ്റി സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ അതോ യുഎസ് ഗവൺമെന്റ് സ്വന്തം നിലയ്ക്ക് സുരക്ഷിതമാക്കിയ ആപ്ലിക്കേഷനുകളാണോ ഇതിലുള്ളത് എന്ന് ആർക്കുമറിയില്ല.
ബൈഡന്റെ സുരക്ഷാ സംഘത്തിന് മാത്രമാണ് ഇക്കാര്യത്തിൽ മറുപടി പറയാൻ സാധിക്കുക. ഹാക്കിങ്ങിനെ തടയുന്നതിനുള്ള ശക്തമായ സജ്ജീകരണങ്ങളും ഈ ഫോണിൽ ഒരുക്കിയിട്ടുണ്ട്. കാരണം ലോകത്ത് നടക്കുന്ന ഹാക്കിങ് നീക്കങ്ങളിൽ പലതും അമേരിക്കൻ പ്രസിഡന്റിനെ ലക്ഷ്യമിടുന്നു. അമേരിക്കൻ പ്രസിഡന്റിനൊപ്പം ശക്തമായ സുരക്ഷ അദ്ദേഹത്തിന്റെ ഫോണിനുമുണ്ട്. അതിനാൽത്തന്നെ അതേപ്പറ്റി കൂടുതൽ വിശദീകരിക്കാൻ പരിമിതികളുമുണ്ട്.
Image credit- AP, gizchina


Click it and Unblock the Notifications