ഒടുവിൽ കുറ്റസമ്മതം നടത്തി! കടുവകളെ പിടിച്ച കിടുവ 'കൂട്ടിലേക്ക്'
കടുവയെ പിടിച്ച കിടുവ എന്ന് പലരും കേട്ടിട്ടേ ഉണ്ടാകൂ. പക്ഷേ കണ്ടിട്ടുണ്ടാകില്ല. എന്നാൽ അങ്ങനെ ഒരു കിടുവയെ കാണണമെങ്കിൽ ന്യൂയോർക്കിലെ ഒരു 'കൂട്ടിലേക്ക്' പോകണം. പക്ഷേ അത് മൃഗങ്ങൾക്കുള്ള കൂടല്ല, കുറ്റവാളികൾക്കുള്ള കൂട് ആണെന്ന് മാത്രം. ന്യൂയോർക്ക് കോടതിയിലെ 'പ്രതിക്കൂട്ടിലാണ്' ആ കിടുവ ഇപ്പോഴുള്ളത്.
അധികം വൈകാതെ അവിടെനിന്ന് ജയിൽക്കൂട്ടിലേക്ക് ആള് മാറ്റപ്പെടുകയും ചെയ്യും. ജോസഫ് ജെയിംസ് ഒ കോണർ എന്ന ഇരുപത്തിമൂന്നുകാരൻ ആണ് ഈ കിടുവ. വെറും 23 വയസ് മാത്രമുള്ള ഒരു യുവാവ് എങ്ങനെയാണ് 'കിടുവ' ആയതെന്നും എങ്ങനെയാണ് കൂട്ടിലായത് എന്നും പലർക്കും സംശയം കാണും. ഉത്തരം ലളിതമാണ്.

ഏതെങ്കിലും 10 പേരെ തോൽപ്പിച്ച് പ്രശസ്തനായവനല്ല, അവൻ 'പണി'കൊടുത്തവരെല്ലാം പ്രശസ്തരായിരുന്നു എന്നതാണ് ഈ ഇരുപത്തിമൂന്നുകാരനെ കിടുവയാക്കിയതും ഇപ്പോൾ ജയിലിലാക്കിയതിനും പിന്നിലുള്ള കാരണം. അതിശക്തരായ എതിരാളികളെ പരാജയപ്പെടുത്തുന്ന ദുർബലരായ എതിരാളി എന്ന് കിടുവ എന്ന പ്രയോഗത്തെ വ്യാഖ്യാനിക്കാം. ആ വിധത്തിലാണ് ജോസഫ് ജെയിംസ് ഒ കോണർ ഒരു കിടുവയാകുന്നത്.
ആപ്പിൾ, യൂബർ, കാനി വെസ്റ്റ്, ബിൽ ഗേറ്റ്‌സ്, ജോ ബൈഡൻ, ബരാക് ഒബാമ, ഇലോൺ മസ്‌ക് എന്നിവരുൾപ്പെടെ 130-ലധികം പ്രശസ്തരുടെ ട്വിറ്റർ അക്കൗണ്ടുകൾ ആണ് ഈ യുവാവ് ഉൾപ്പെട്ട സംഘം ഹാക്ക് ചെയ്തത്. തുടർന്ന് ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് ക്രിപ്‌റ്റോകറൻസിയിൽ 794,000 ഡോളർ സ്വന്തമാക്കുകയും ചെയ്തു.
2020 ജൂലൈയിൽ ആയിരുന്നു ട്വിറ്ററിനെ നടുക്കിയ ഹാക്കിങ് നടന്നത്. തുടർന്ന് ബ്രിട്ടീഷ് പൗരനായ ജോസഫ് ജെയിംസ് രണ്ട് വർഷം മുമ്പ് സ്‌പെയിനിൽ വെച്ചാണ് അറസ്റ്റിലായത്. ഇപ്പോൾ ന്യൂയോർക്ക് കോടതിയിൽ ഇയാൾ കുറ്റം സമ്മതിച്ചതോടെയാണ് സംഭവം വീണ്ടും ചർച്ചയായി മാറിയത്. വെറും 17 വയസ് മാത്രം ഉണ്ടായിരുന്ന ഒരു കൗമാരക്കാരനായിരുന്നു ഈ ഹാക്കിങ് സംഘത്തിന്റെ തലവൻ.
ഇവരടങ്ങുന്ന ഹാക്കിങ് സംഘം പ്രശസ്തരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് നിയന്ത്രണം സ്വന്തമാക്കിയശേഷം അവരുടെ ഫോളോവേഴ്സിനോട് ബിറ്റ്കോയിൻ അയയ്ക്കാൻ ആവശ്യപ്പെടുകയും ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. നിരവധി ഫോളോവേഴ്സ് ഉള്ള അക്കൗണ്ടുകളാണ് ഇവർ ഹാക്കിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്. അതിനാൽത്തന്നെ ഹാക്കിങ്ങിന് ഇര ആയവരെല്ലാം വളരെ പ്രശസ്തരായിരുന്നു.
ഇപ്പോൾ ട്വിറ്റർ ഉടമയായ ഇലോൺ മസ്കിന്റെ അക്കൗണ്ട് ഉൾപ്പെടെ അന്ന് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. 2019-ൽ സിം കാർഡ് സ്വാപ്പിങ്ങിലൂടെ രണ്ട് സോഷ്യൽമീഡിയ താരങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത കേസും ഇവർക്കെതിരേയുണ്ട്. എന്നാൽ ഈ അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ കോടതി ഫയലിങ്ങിൽ ഉൾപ്പെടുത്തിയിട്ടില്ല.
പത്ര റിപ്പോർട്ടുകൾ പ്രകാരം ടിക് ടോക്ക് താരം അഡിസൺ റേ, നടൻ ബെല്ല തോൺ എന്നിവരാണ് അന്ന് ഹാക്കിങ്ങിനിരയായത്. ഇവരുടെ സ്വകാര്യ ചിത്രങ്ങളും മറ്റ് വിവരങ്ങളും കൈക്കലാക്കിയ ഹാക്കിങ് ഗ്രൂപ്പ് അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ഓൺലൈനിൽ പ്ലഗ്‌വാക്ക് ജോ എന്ന പേര് ഉപയോഗിച്ചായിരുന്നു ഒ'കോണർ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്.
ഏപ്രിൽ 26 ന് സ്പെയിനിൽ പിടിയിലായ ജോസഫ് ജെയിംസിനെ പിന്നീട് ന്യൂയോർക്കിൽ എത്തിക്കുകയായിരുന്നു. ഹാക്കിങ്, കൊള്ള, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ നിരവധി ഓൺലൈൻ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ജോസഫ് ജെയിംസ് ഒ കോണർ ഒടുവിൽ എല്ലാ കുറ്റകൃത്യങ്ങളും ഇപ്പോൾ ന്യൂയോർക്ക് കോടതിയിൽ സമ്മതിച്ചിരിക്കുകയാണ്.
ജോസഫ് ജെയിംസിന്റെ ക്രിമിനൽ കുറ്റകൃത്യങ്ങൾ നിരവധി പേരെ മാനസികമായും സാമ്പത്തികമായും ഏറെ ബുദ്ധിമുട്ടിച്ചതായും പരമാവധി ശിക്ഷ നൽകണമെന്നും യുഎസ് നീതിന്യായ വകുപ്പിന്റെ ക്രിമിനൽ ഡിവിഷനിലെ അസിസ്റ്റന്റ് അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. 70 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നത്. ജൂൺ 23 ന് ആണ് ശിക്ഷ വിധിക്കുക.
ജോസഫ് ഉൾപ്പെട്ടെ ഹാക്കിങ് ഗ്രൂപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഫ്ലോറിഡ സ്വദേശിയായ പതിനേഴുകാരനെ 2021 ജൂലൈയിൽ മൂന്ന് വർഷത്തെ ജുവനൈൽ തടവിന് ശിക്ഷിച്ചിരുന്നു. പ്രായപൂർത്തി ആകാത്തതിനാൽ ഫ്ലോറിഡയിലെ യൂത്ത്ഫുൾ ഒഫൻഡർ ആക്ട് പ്രകാരം അനുവദനീയമായ പരമാവധി ശിക്ഷയാണ് പതിനേഴുകാരന് അന്ന് വിധിച്ചത്.


Click it and Unblock the Notifications








