എട്ടടി ഐഫോൺ; ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ നിർമിച്ച് യൂട്യൂബർ
കാഴ്ചക്കാരെ ഏതു വിധേനയും ആകർഷിക്കാൻ എന്തു കോപ്രായവും കാണിക്കാൻ മടിക്കാത്തവർ എന്ന വിമർശനം യൂട്യൂബർമാർക്കെതിരേ പലപ്പോഴും ഉയരാറുണ്ട്. മുൻകാലങ്ങളിൽ പല യൂട്യൂബർമാരും നടത്തിയ ചില സാഹസിക പ്രകടനങ്ങൾത്തന്നെയാണ് ഇത്തരമൊരു വിമർശനത്തിന് ഇടയാക്കിയത്. എന്നാൽ ആകർഷകമായ കാഴ്ചകൾ സമ്മാനിക്കുന്ന മിടുക്കന്മാരായ യൂട്യൂബർമാരും കുറവല്ല.
വീഡിയോ ചിത്രീകരിക്കാനായുള്ള വിഷയത്തിനായുള്ള ആലോചനകൾ യൂട്യൂബർമാരെ പല കിടിലൻ ഐഡിയകളിലേക്കും നയിക്കാറുണ്ട്. ചിലർ എളുപ്പവഴിയിൽ കാഴ്ചക്കാരെ കൂട്ടാൻ ശ്രമിക്കുമ്പോൾ, മറ്റുചിലർ അൽപ്പം പരിശ്രമിച്ച് വ്യത്യസ്തതകളിലൂടെ ശ്രദ്ധേയരാകാൻ ശ്രമിക്കുന്നു. അത്തരത്തിൽ വേറിട്ട ഒരു ഐഡിയ നടപ്പാക്കി ഇപ്പോൾ ലോക ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ് മാത്യു ബീം എന്ന യൂട്യൂബർ.

ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ഐഫോൺ തങ്ങളുടെ കൈയിലാണ് ഉള്ളത് എന്നാണ് ചില ഐഫോൺ 14 പ്രോ മാക്സ് ഉടമകളുടെ വിശ്വാസം. കാരണം ആപ്പിൾ നിലവിൽ പുറത്തിറക്കുന്ന ഏറ്റവും വലിയ ഐഫോൺ മോഡലാണ് 14 പ്രോ മാക്സ്. 6.7 ഇഞ്ചാണ് ഇതിന്റെ ഡിസ്പ്ലേ.
കാര്യം ശരിയാണെങ്കിലും ഏറ്റവും വലിയ സ്ക്രീനുള്ള ഐഫോൺ തങ്ങളുടേതാണ് എന്ന് ഐഫോൺ 14 പ്രോ മാക്സ് ഉടമകൾക്ക് ഇനി അത്ര തറപ്പിച്ച് വാദിക്കാനാകില്ല. കാരണം ഇതുവരെ ഇറങ്ങിയിട്ടുള്ളതിലും വച്ച് ഏറ്റവും വലിയൊരു 'ഐഫോൺ' ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ അതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ആപ്പിൾ അല്ല എന്നുമാത്രം.

കാഴ്ചക്കാരെ ആകർഷിക്കാനുള്ള മാത്യു ബീമിന്റെ ആലോചന ഒരു പടുകൂറ്റൻ ഐഫോൺ നിർമിച്ചുകൊണ്ടാണ് അവസാനിച്ചത്. എട്ടടി വലിപ്പമുള്ള മാത്യു ബീമിന്റെ ഐഫോൺ ലോകത്തെ ഏറ്റവും വലിയ ഐഫോൺ എന്ന റെക്കോഡും നേടിയിരിക്കുകയാണ്. മുൻപ് ഉണ്ടായിരുന്ന 6 അടി വലിപ്പമുള്ള ഐഫോണിന്റെ റെക്കോഡാണ് മാത്യു ബീമും കൂട്ടുകാരും ചേർന്ന് തകർത്തത്.
ഐഫോൺ നിർമാണത്തിന്റെ തുടക്കം മുതലുള്ള വീഡിയോ മാത്യു തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഒരു ലോഹ ചട്ടക്കൂട് ഉണ്ടാക്കിക്കൊണ്ടാണ് വമ്പൻ ഐഫോൺ നിർമാണത്തിന്റെ ആദ്യഘട്ടം മാത്യുവും സംഘവും പൂർത്തിയാക്കിയത്. തുടർന്ന് ഐഫോണിന്റെ ഡിസൈനിൽ ഫോൺ ഉപരിതലം നിർമിക്കാൻ ആരംഭിച്ചു. ഫോണിന്റെ ബട്ടനുകൾക്ക് ആവശ്യമായ നിർമിതികളും ഇതോടൊപ്പം നടത്തി.
ടിവികളിൽ സാധാരണയായി കാണുന്ന ടച്ച് പാനലുകളുള്ള ഒരു വലിയ സ്‌ക്രീൻ ആണ് ഡിസ്പ്ലേയ്ക്കായി ഉപയോഗിച്ചത്. യഥാർഥ ഐഫോണിലെ ഡിസ്പ്ലേയ്ക്ക് സമാനമായി പ്രവർത്തിക്കാൻ ഇത് സഹായിച്ചു. തുടർന്ന് ഒരു ലേസർ സ്ക്രീനിനു ചുറ്റും സ്ഥാപിച്ചു. അതിനുശേഷം ഒരു മാക് മിനിയുമായി ഈ വലിയ ഡിസ്പ്ലേ കണക്ട് ചെയ്തു.

അങ്ങനെ ഐഫോണുകളിൽ സാധാരണയായി ഉപയോഗിക്കുന്ന അതേ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാനുളള സാഹചര്യം ഒരുക്കി. അതാത് മേഖലകളിൽ പ്രാവീണ്യമുള്ള തന്റെ സുഹൃത്തുക്കളുടെ സഹായത്തോടുകൂടിയാണ് മാത്യു ഈ എട്ടടി ഐഫോൺ പൂർത്തീകരിച്ചത്. വ്യക്തമായ പ്ലാനിങ്ങും പഠനവും അതിനായി നടത്തി. അങ്ങനെ എല്ലാവരും ഒത്തൊരുമിച്ചപ്പോൾ ലോകത്തെ ഏറ്റവും 'വലിയ' ഐഫോൺ നിർമാതാവായി മാത്യു മാറി.
സാധാരണ ഐഫോണിൽ സാധിക്കുന്നതുപോലെ ഫോട്ടോയെടുക്കാനും വീഡിയോ കോൾ നിർവഹിക്കാനും ഗെയിമുകൾ കളിക്കുന്നതിനും ആപ്പിൾ പേ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നതിനുമെല്ലാം ഈ എട്ടടി ഐഫോണും ഉപയോഗിക്കാം. ഫോൺ നിർമാണം പൂർത്തിയാക്കിയ മാത്യു ന്യൂയോർക്കിലെ പാതയോരങ്ങളിൽ തന്റെ ഐഫോൺ പ്രദർശിപ്പിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.
ഭീമൻ ഐഫോൺ കാഴ്ചക്കാരെ ഏറെ അമ്പരപ്പിച്ചു. എട്ടടി ഐഫോൺ ഉപയോഗിച്ച് തന്റെ ചാനൽ സബ്സ്ക്രൈബറായ ഇന്ത്യൻ യുവാവുമായുള്ള വീഡിയോകോൾ നടത്തിയതിന്റെ ഉൾപ്പെടെ വീഡിയോയും മാത്യു യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. ആളുകളെ തന്റെ ഐഫോൺ പരിചയപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. കാഴ്ചക്കാരിൽ കൗതുകമുണർത്തുന്ന മാത്യുവിന്റെ ഐഫോൺ ഇതിനകം തന്നെ ലോകമെങ്ങും വൈറലായിരിക്കുകയാണ്.
Image credit: Matthew Beem YouTube


Click it and Unblock the Notifications