പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ട്വിറ്ററിൽ തിരിച്ചെത്തി; മസ്കിന്റെ മർമ്മത്തടിച്ച് സക്കർബർഗ്
പതിനൊന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ട്വീറ്റ് ചെയ്ത് മെറ്റ ഉടമസ്ഥൻ മാർക്ക് സക്കർബർഗ്. തന്റെ പുതിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ത്രെഡ്സിന്റെ ലോഞ്ചിന്റെ ഭാഗമായാണ് സക്കർബർഗിന്റെ പുതിയ ട്വീറ്റ്. രണ്ട് സ്പൈഡർമാൻ കഥാപാത്രങ്ങൾ പരസ്പരം നോക്കി നിൽക്കുന്ന ചിത്രമാണ് സക്കർബർഗ് ട്വിറ്ററിൽ പങ്കുവെച്ചത്.
2012 ജനുവരി 18ന് ആയിരുന്നു സക്കർബർഗിന്റെ അവസാന ട്വീറ്റ്. 2009 മുതൽ ട്വിറ്ററിൽ അക്കൗണ്ട് ഉള്ള സക്കർബർഗ് വളരെക്കുറച്ച് ട്വീറ്റ് മാത്രമാണ് ചെയ്തിരിക്കുന്നത്. ട്വിറ്ററിൽ 581k ആളുകളാണ് സക്കർബർഗിനെ പിൻതുടരുന്നത്. പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്ത് ആറ് മണിക്കൂറോളം പിന്നിടുമ്പോൾ 8 മില്യണിലധികം ആളുകൾ ഈ ട്വീറ്റ് കണ്ടുകഴിഞ്ഞു. 17k യിൽ അധികം ആളുകൾ ഇത് റീട്വീറ്റും ചെയ്തു.

സക്കർബർഗിന്റെ പുതിയ ട്വീറ്റ് ത്രെഡ്സും ട്വിറ്ററും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗം തന്നെയാണ്. ട്വിറ്ററിന് പരസ്യ വെല്ലുവിളി നടത്തിയാണ് മെറ്റ ത്രെഡ്സ് പുറത്തിറക്കിയിരിക്കുന്നത്. ട്വിറ്ററിന് സമാനമായ ഫീച്ചറുകൾ പലതും ത്രെഡ്സിൽ ഉണ്ട്. ട്വിറ്റർ പോലെ തന്നെ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ഇൻസ്റ്റഗ്രാമിൻ്റെ ടെക്സ്റ്റ് അധിഷ്ഠിത വേർഷനായും ത്രെഡ്സ് അറിയപ്പെടുന്നുണ്ട്.
അടുത്ത കാലത്ത് ട്വിറ്ററിൽ നടത്തിയ പരിക്ഷ്ക്കാരങ്ങളിൽ പല ഉപഭോക്താക്കളും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ വേളയിലാണ് ത്രെഡ്സിന്റെ രംഗപ്രവേശനം. ആയതിനാൽ തന്നെ ട്വിറ്ററിൽ അതൃപ്തിയുള്ള വലിയൊരു വിഭാഗം ഉപഭോക്താക്കൾ ത്രെഡ്സിലേക്ക് ചേക്കേറാൻ സാധ്യതയുണ്ട്. മാത്രമല്ല ഇൻസ്റ്റഗ്രാമിന്റെ ബാക്കപ്പ് ഉള്ളതിനാൽ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന പലരും ത്രെഡ്സും ഉപയോഗിക്കും.
മാസം ശരാശരി 2 ബില്യൺ ആക്ടീവ് ഉപഭോക്താക്കൾ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരെയെല്ലാം ത്രെഡ്സിൽ എത്തിക്കാൻ മെറ്റക്ക് സാധിച്ചാൽ ട്വിറ്ററിനെ വളരെ വേഗത്തിൽ തന്നെ ത്രെഡ്സിന് മറികടക്കാൻ സാധിക്കും. അതേസമയം പുതിയ പരിക്ഷ്ക്കാരങ്ങളും ട്വിറ്ററിന് തിരിച്ചടിയാകുന്നുണ്ട്. നിലവിൽ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകളിൽ നിന്ന് ഒരു ദിവസം 1000 പോസ്റ്റുകൾ മാത്രമാണ് കാണാൻ സാധിക്കു.

അക്കൗണ്ട് വേരിഫൈ ചെയ്തവർക്ക് കാണാൻ പറ്റുന്ന പോസ്റ്റുകളുടെ എണ്ണം 6000 ആക്കിയും ചുരുക്കി. പുതുതായി വെരിഫൈഡ് ചെയ്യുന്ന അക്കൗണ്ടുകൾക്ക് ദിവസം 500 ട്വീറ്റുകൾ മാത്രമാണ് കാണാൻ സാധിക്കുക. അക്കൗണ്ടുകൾ വേരിഫൈ ചെയ്യാനായി ഉപഭോക്താക്കളിൽ നിന്ന് പണവും ട്വിറ്റർ സ്വീകരിച്ചിരുന്നു. ഡാറ്റ മോഷണവും സ്പാമുകളും തടയാനാണ് പുതിയ പരിക്ഷ്ക്കാരങ്ങൾ എന്നായിരുന്നു മക്സിന്റെ പ്രതികരണം.
മുമ്പ് പലപ്പോഴായും സക്കർബർഗും ഇലോൺ മസ്കും തമ്മിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അടുത്തിടെ കായികമായി നേരിടും എന്ന തരത്തിൽ സക്കർബർഗിനെതിരെ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഞാൻ ഒരു കേജ് മത്സരത്തിന് തയ്യാറാണെന്നായിരുന്നു മസ്കിന്റെ പോസ്റ്റ്. താനും തയ്യാറാണെന്ന് അറിയിച്ച് സക്കർബർഗും മറുപടി പോസ്റ്റുമായി രംഗത്ത് എത്തി.
ലൊക്കേഷൻ അയയ്ക്കുക എന്ന അടിക്കുറിപ്പോടെ മസ്ക് പങ്കുവെച്ച ട്വീറ്റിന്റെ സ്ക്രീൻഷോട്ട് എടുത്ത് സക്കർബർഗും പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഇരുവരുടെയും ആരാധകരും ഇത് ഏറ്റെടുത്തു. പിന്നാലെ മറുപടിയുമായി മസ്കും എത്തി. വേഗാസ് ഒക്ടാഗൺ എന്നായിരുന്നു മസ്കിന്റെ മറുപടി. അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടക്കുന്ന സ്ഥലമാണ് വേഗാസ് ഒക്ടാഗൺ.
എന്നാൽ ഇവർ തമ്മിലുള്ള വാക്പോര് യഥാർത്ഥ ഫൈറ്റിലേക്ക് കടക്കാൻ സാധ്യത ഇല്ല. ഇരുവരും തമ്മിലുള്ള കച്ചവട മത്സരബുദ്ധിമാത്രമാണ് ഇത്തരത്തിലുള്ള ട്വീറ്റുകൾക്ക് കാരണം എന്നാണ് പല വിദഗ്ദരും പറയുന്നത്. എന്നിരുന്നാലും ത്രെഡ്സ് ലോഞ്ച് ചെയ്ത സാഹചര്യത്തിൽ ഇനിയുള്ള കുറച്ചുനാളുകൾ ഇവർ തമ്മിലുള്ള സോഷ്യൽ മീഡിയ യുദ്ധം കനക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








