മൊബൈൽ റീച്ചാർജ് നിരക്ക് വർധിപ്പിക്കില്ലെന്ന് സൂചിപ്പിച്ച് ജിയോ; എയർടെലും വിഐയും ട്രാപ്പിൽ
ഇന്ത്യയിൽ വീണ്ടുമൊരു റീച്ചാർജ് നിരക്ക് വർധനവിന് സമയമായിവരുന്നതിനിടെ ആശ്വാസം നൽകുന്ന ഒരു വിവരം റിലയൻസ് ജിയോയിൽ നിന്ന് എത്തിയിരിക്കുന്നു. ഉടനെ ഒരു നിരക്ക് വർധനവ് ജിയോ ഉദ്ദേശിക്കുന്നില്ല എന്നാണ് പുതിയതായി എത്തിയിരിക്കുന്ന വിവരം. "ഉപഭോക്താക്കളെ കൂടുതൽ ഉപഭോഗം ചെയ്യാനും സന്തോഷത്തോടെ കൂടുതൽ പണം ചെലവഴിക്കാനും ഞങ്ങൾ പ്രേരിപ്പിക്കുകയാണ്, പക്ഷേ താരിഫിന് (വർദ്ധനവ്) ഉടനടി പദ്ധതികളൊന്നുമില്ല" എന്ന് റിലയൻസ് ജിയോയുടെ സ്ട്രാറ്റജി തലവൻ അൻഷുമാൻ താക്കൂർ പറഞ്ഞതായി ടെലിക്കോംടോക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു. വിശകലന വിദഗ്ധരുമായുള്ള കമ്പനിയുടെ രണ്ടാം സാമ്പത്തിക വർഷത്തിലെ ഏർണിങ് കോളിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്വകാര്യ ടെലിക്കോം കമ്പനികൾ ഇതിന് മുമ്പ് ഡയറക്ടായി നിരക്ക് വർധന നടപ്പാക്കിയത് കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു. ഈ വർഷം ജൂലൈ പിന്നിട്ടതോടെ നിരക്ക് വർധന കഴിഞ്ഞ് ഒരു വർഷം പിന്നിട്ടു. അതിനാൽത്തന്നെ ഏത് സമയം വേണമെങ്കിലും ഒരു നിരക്ക് വർധന നടപ്പാക്കാനുള്ള അവസരം ടെലിക്കോം കമ്പനികളുടെ മുന്നിലുണ്ട്.

രണ്ട് വർഷം കൂടുമ്പോഴെങ്കിലും നിരക്ക് വർധന പ്രഖ്യാപിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ അടുത്ത ജൂലൈയ്ക്ക് മുൻപ് വീണ്ടും ഒരു നിരക്ക് വർധന ഉണ്ടായേക്കും എന്ന് വരിക്കാർ ആശങ്കപ്പെട്ടിരുന്നു. എന്നാൽ ജിയോ ഉടനെ ഒരു നിരക്ക് വർധന നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് വെളിപ്പെടുത്തിയത് വരിക്കാരെ സംബന്ധിച്ചിടത്തോളം ശുഭ സൂചനയാണ്.
റീച്ചാർജ് നിരക്ക് ഉടൻ വർധിപ്പിക്കാൻ ആലോചനയില്ല എന്ന് ജിയോ വ്യക്തമാക്കിയതോടെ ശരിക്കും ട്രാപ്പിലാകുക എയർടെലും വൊഡാഫോൺ ഐഡിയയും (VI) ആണ്. കാരണം എയർടെലിനും വിഐക്കും നിരക്ക് വർധിപ്പിക്കാൻ താൽപര്യമുണ്ടെങ്കിലും അത് നടപ്പാക്കുക ഇപ്പോൾ അൽപ്പം ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. കാരണം ജിയോ നിരക്ക് വർധിപ്പിക്കാതിരിക്കുകയും എയർടെലും വിഐയും നിരക്ക് വർധിപ്പിക്കുകയും ചെയ്താൽ ആളുകൾ ജിയോയിലേക്ക് പോകും.

അത്തരമൊരു അപകടം മുന്നിലുള്ളതിനാൽ ഡയറക്ട് നിരക്ക് വർധന നടപ്പാക്കുക എയർടെലിനും വിഐക്കും വെല്ലുവിളി നിറഞ്ഞ കാര്യമായി മാറുന്നു. ചുരുക്കത്തിൽ നിരക്ക് വർധന ഉടൻ നടപ്പാക്കിയേക്കില്ല എന്ന ജിയോയുടെ സൂചന ജിയോ വരിക്കാർക്ക് പുറമേ എയർടെൽ, വിഐ വരിക്കാർക്കും ഏറെ ആശ്വാസം പകരുന്നതാണ്.
2024ൽ നിരക്ക് വർധന നടപ്പാക്കിയപ്പോൾ തുടർന്നുള്ള ആദ്യത്തെ കുറച്ച് മാസങ്ങളിൽ ജിയോ വൻ തിരിച്ചടി നേരിട്ടിരുന്നു. ഏതാണ്ട് ഒരുകോടിക്ക് മുകളിൽ ആളുകൾ ജിയോ കണക്ഷൻ പോർട്ട് ചെയ്തു. പിന്നീട് നാല് മാസത്തിന് ശേഷമാണ് വീണ്ടും വരിക്കാരെ സ്വന്തമാക്കുന്നതിൽ മുന്നേറാൻ ജിയോയ്ക്ക് കഴിഞ്ഞത് എന്നതും ശ്രദ്ധേയമാണ്.
എയർടെലിനെ കഴിഞ്ഞ വർഷത്തെ നിരക്ക് വർധന ആദ്യത്തെ മാസം കാര്യമായി ബാധിച്ചെങ്കിലും വളരെപ്പെട്ടെന്ന് പഴയ നിലയിലേക്ക് തിരിച്ചെത്താൻ അവർക്ക് കഴിഞ്ഞു. അതേസമയം വൊഡാഫോൺ ഐഡിയയ്ക്ക് എല്ലാ മാസവും വരിക്കാരെ നഷ്ടപ്പെടുന്നത് ഇപ്പോഴും തുടരുകയാണ്. 5ജി സേവനങ്ങളുടെ അഭാവമാണ് വിഐയുടെ തിരിച്ചടിക്ക് പിന്നിലെ കാരണമായി വിലയിരുത്തപ്പെടുന്നത്.

മറ്റൊരു കാര്യം ഡയറക്ടായി പ്ലാനുകളുടെ വില വർധിപ്പിച്ചില്ല എങ്കിൽപ്പോലും വരുമാനം ഉയർത്താൻ ടെലിക്കോം കമ്പനികൾ ചില പ്ലാൻ പരിഷ്കരണങ്ങൾ ഇടയ്ക്കിടെ നടത്തുന്നുണ്ട്. അടുത്തിടെ സ്വകാര്യ കമ്പനികളെല്ലാം 1ജിബി പ്രതിദിന ഡാറ്റ സഹിതം ലഭ്യമായിരുന്ന തങ്ങളുടെ 249 രൂപ പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കിയിരുന്നു. അതോടെ ഈ പ്ലാനുകൾ ഉപയോഗിച്ചിരുന്നവർ ഉയർന്ന വിലയുള്ള മറ്റ് പ്ലാനുകൾ ഉപയോഗിക്കേണ്ട നിലയായി. ഇത് ഉപയോക്താവിന്റെ ചെലവ് വർധിപ്പിക്കുമ്പോൾ, മറുവശത്ത് കമ്പനിക്ക് വരുമാനം ഉയരുന്നു.


Click it and Unblock the Notifications








