ഇപ്പൊ ശരിയാക്കിത്തരാം! വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുമെന്ന് വിഐ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ മൂന്നാമനായ വൊഡാഫോൺ ഐഡിയ തങ്ങളുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് എല്ലാ പ്ലാനുകൾക്കൊപ്പവും അൺലിമിറ്റഡ് 5ജി ഡാറ്റ നൽകും. വിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ വിഐ 5ജി മുംബൈയിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നത് വേറെ കാര്യം. വിഐ 5ജി വ്യാപനം തുടങ്ങി വരുന്നതേയുള്ളൂ. ആദ്യഘട്ടമെന്ന നിലയിലാണ് മുംബൈയിൽ 5ജി എത്തിച്ചിരിക്കുന്നത്. അധികം വൈകാതെ മറ്റ് പ്രധാന സർക്കിളുകളിലെ നഗരങ്ങളിലേക്കും വിഐ 5ജി എത്തും. ഈ ഘട്ടത്തിൽ ആ സർക്കിളുകളിലെ 5ജി ഏരിയയ്ക്ക് കീഴിലുള്ള വിഐ വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാൻ സാധിക്കും.
5ജി ലഭ്യമാകുമോ എന്ന ആശങ്കയുള്ള വിഐ വരിക്കാർക്ക് പ്രതീക്ഷ പകരാൻ വിഐയുടെ ഇപ്പോഴത്തെ നീക്കങ്ങൾക്ക് കഴിയും. എന്നാൽ അൺലിമിറ്റഡ് 5ജി ലഭ്യമാകാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ് എന്ന് വിഐ ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. ജിയോയും എയർടെലും 2ജിബിയോ അതിന് മുകളിലോ ഉള്ള പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പമാണ് അൺലിമിറ്റഡ് 5ജി നൽകുന്നത്. വിഐ ഇത് പിന്തുടരുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.

സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന ഒരു കാര്യം എന്തെന്നാൽ വിഐയുടെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പവും അൺലിമിറ്റഡ് 5ജി ലഭ്യമാകും എന്നാണ്. മുംബൈയിൽ ചെറിയ തോതിൽ വിഐ 5ജി ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. 2025 ഏപ്രിലോടുകൂടി ബംഗളുരു, ചണ്ഡീഗഡ്, ഡൽഹി, പട്ന എന്നിവയുൾപ്പെടെ മറ്റ് നഗരങ്ങളിലേക്കും 5G നെറ്റ്‌വർക്ക് സാന്നിധ്യം വ്യാപിപ്പിക്കുമെന്ന് വിഐ പറഞ്ഞു.
നിലവിൽ വിഐയുടെ മുംബൈയ്ക്കായുള്ള പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഇടം പിടിച്ചിട്ടുണ്ട്. അതിന്റെ അർഥം മുംബൈയിൽ വിഐ 5ജി ലഭ്യമായിത്തുടങ്ങി എന്നാണ്. 299 രൂപയും അതിന് മുകളിലുമുള്ള പ്രീപെയ്ഡ് പ്ലാനുകളിലാണ് Vi ഇൻട്രൊഡക്ടറി അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ ലഭ്യമായിരിക്കുന്നത് എന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു. മറ്റ് സർക്കിളുകളിലും 5ജി എത്തുമ്പോൾ ഇതേ രീതിയാകും വിഐ പിന്തുടരുക.

5G NSA (നോൺ-സ്റ്റാൻഡ്‌ലോൺ ആർക്കിടെക്ചർ) ആണ് വിഐ വിന്യസിക്കുക. എയർടെലും 5G NSA ആണ്. ജിയോ മാത്രമാണ് 5ജി സ്റ്റാൻഡ്‌ലോൺ (5G SA) വാഗ്ദാനം ചെയ്യുന്നത്. കേരളത്തിൽ അടക്കം വിഐ 5ജി എപ്പോൾ എത്തുമെന്ന് വ്യക്തമായി ഇപ്പോൾ പറയാൻ കഴിയില്ല. കേരളത്തിൽ ആദ്യം വിഐ 5ജി എത്തുക കൊച്ചിയിൽ ആണെന്നാണ് വിവരം.
അതേസമയം, വോഡഫോൺ ഐഡിയയുടെ 4G, 5G നെറ്റ്‌വർക്ക് വിപുലീകരണ പദ്ധതിയിൽ കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. "വോഡഫോൺ ഐഡിയ 20,000-25,000 കോടി രൂപ വിജയകരമായി ഓഹരിയിലൂടെ സമാഹരിച്ചു, അതിന്റെ വിപുലീകരണ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു," എന്ന് മാർച്ച് 18 ന് മണികൺട്രോളിനോട് നടത്തിയ ഒരു അഭിമുഖത്തിൽ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
"വോഡഫോൺ ഐഡിയയുടെ ഏകദേശം 23 ശതമാനം ഞങ്ങളുടെ ഉടമസ്ഥതയിലാണ്. ഇന്ന്, മൊബൈൽ വിപണിയുടെ ഏകദേശം 9.5 ശതമാനമാണ് വോഡഫോൺ ഐഡിയയുടെ പങ്ക്. ടെലിക്കോം വിപണിയിൽ ആരോഗ്യകരമായ മത്സരം ഉണ്ടായിരിക്കണമെന്ന് ഇന്ത്യാ ഗവൺമെന്റ് കരുതുന്നു. ലോകത്ത് നാല് ടെലിക്കോം കമ്പനികളുള്ള വളരെ കുറച്ച് വിപണികളേയുള്ളൂ. ഇന്ത്യ അത്തരമൊരു ഊർജ്ജസ്വലമായ വിപണിയാണ്'' എന്ന് സിന്ധ്യ പറഞ്ഞതായി മണികൺട്രോൾ റിപ്പോർട്ട് പറയുന്നു.

അതേസമയം വിഐയുടെ ഒരു ലക്ഷം കോടി രൂപയുടെ എജിആർ കുടിശിക എഴുതിത്തള്ളലിനെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് അഭിപ്രായം പറയാൻ മന്ത്രി തയാറായില്ല. "...ഈ സമയത്ത്, ഞാൻ അതിനെക്കുറിച്ച് അഭിപ്രായം പറയില്ല, കാരണം അത് എന്റെ മേശപ്പുറത്തില്ല." എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് വലയുന്ന വിഐക്ക് എജിആർ കുടിശിക ഒഴിവായിക്കിട്ടിയാൽ വൻ ഭാരം ഒഴിഞ്ഞുകിട്ടും.


Click it and Unblock the Notifications








