ഭൂമിക്ക് വെളിയിൽനിന്ന് എത്തിയ 'ശിൽപ്പി' നിർമിച്ച വജ്രനഗരം! പക്ഷേ അനുഭവിക്കാൻ മനുഷ്യന് 'യോഗമില്ല'
നിറയെ സ്വർണ്ണനാണയങ്ങൾ സംഭരിച്ചുവച്ചിരിക്കുന്ന നിധികുംഭം പോലെ, അദ്ഭുതങ്ങൾ കുത്തിനിറച്ച് സംഭരിച്ച് വച്ചിരിക്കുന്ന ഒരു പളുങ്കുപാത്രമാണ് നമ്മുടെ ഭൂമി. പ്രകൃതി ഒരുക്കിയ അദ്ഭുതങ്ങൾക്ക് പുറമെ, മനുഷ്യൻ പടുത്തുയർത്തിയ ആധുനിക അദ്ഭുതങ്ങളും ഇന്ന് ഭൂമിയിൽ 'സംഭരിക്ക'പ്പെട്ടിരിക്കുന്നു. എന്നാൽ മനുഷ്യനും പ്രകൃതിക്കും അവകാശം സ്ഥാപിക്കാൻ കഴിയാത്ത അദ്ഭുത പ്രദേശങ്ങളും ഭൂമിയിലുണ്ട്.
അതിന് ഉദാഹരണമാണ് ജർമ്മനിയിലെ ബവേറിയയിലെ ഒരു ചെറു പട്ടണമായ നോർഡ്ലിംഗൻ. കാഴ്ചയിൽ ഏറെ മനോഹരമായ ഒരു പട്ടണമാണ് നോർഡ്ലിംഗൻ എന്നതിൽ സംശയമില്ല. ഏതൊരു രാജ്യത്തിലും കാണുന്നപോലെ തന്നെ ആരെയും ആകർഷിക്കുന്ന മനോഹരമായ പ്രദേശങ്ങളും കെട്ടിടങ്ങളും ഇടവഴികളുമൊക്കെത്തന്നെ ആണ് ഇവിടെയും കാണാൻ സാധിക്കുക.

മനുഷ്യനും പ്രകൃതിക്കും യാതൊരു പങ്കും അവകാശപ്പെടാനില്ലാത്ത എന്ത് സൃഷ്ടിയാണ് ഈ നഗരത്തിൽ ഉണ്ടാകുക എന്ന് വെറുതേ ഒന്ന് ഊഹിച്ച് നോക്കൂ. പക്ഷേ ഉത്തരം പറയാൻ നിങ്ങൾക്ക് സാധിച്ചെന്നുവരില്ല. കാരണം നൂറ്റാണ്ടുകളോളം അവിടെ ജീവിച്ചുപോന്ന മനുഷ്യർക്ക് പോലും ആ രഹസ്യം വളരെ വളരെ വളരെ... വൈകിയാണ് അറിയാൻ കഴിഞ്ഞത്.
അതും സന്ദർശകനായി എത്തിയ ഒരു മനുഷ്യനാണ് അവരെ ആ രഹസ്യത്തിലേക്ക് നയിച്ചത് എന്നുപറയാം. അത്രയ്ക്ക് വലിയ എന്ത് രഹസ്യമാണ് നോർഡ്ലിംഗനിൽ ഉള്ളത് എന്ന് ചിന്തിച്ച് തലപുകയ്ക്കേണ്ട. നോർഡ്ലിംഗൻ എന്ന പ്രദേശം തന്നെയാണ് പ്രകൃതിക്കും മനുഷ്യനും അവകാശം സ്ഥാപിക്കാൻ കഴിയാത്ത ആ അദ്ഭുതസൃഷ്ടി.
വട്ടത്തിലുള്ള വലിയ മൈതാനം, അതിനു ചുറ്റും ഒരു മതിൽ, മതിലിന് പുറത്ത് മരങ്ങളാൽ വേലി, മതിലിനുള്ളിലെ മൈതാനത്ത് നിറയെ വീടുകളും മരങ്ങളും മറ്റും. അങ്ങനെയൊരു ചിത്രം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്നുണ്ടോ. ഭാവന കുറവാണ് എങ്കിൽ സങ്കൽപ്പിച്ച് സമയം കളയാതെ നോർഡ്ലിംഗൻ നഗരത്തിന്റെ ഒരു ചിത്രം തപ്പിയെടുത്താൽ മതിയാകും.
കാരണം ആ ചെറു പട്ടണത്തിന്റെ ആകാശക്കാഴ്ച അങ്ങനെയാണ്. അതിന് കാരണവുമുണ്ട്. 15 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ഒരു കിലോമീറ്റർ വീതിയുള്ള ഒരു വലിയ ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചു. മണിക്കൂറിൽ 70000 കിലോമീറ്റർ വേഗതയിൽ എത്തിയ ആ ഛിന്നഗ്രഹം പതിച്ച പ്രദേശത്ത് 25 കിലോമീറ്റർ വീതിയുള്ള വൻ ഗർത്തം സൃഷ്ടിക്കപ്പെട്ടു.
പിന്നീട് പതിറ്റാണ്ടുകൾക്ക് ശേഷം ഒരുസംഘം കുടിയേറ്റക്കാർ അവിടെയെത്തി. അതൊരു അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ സ്ഥലം ആണെന്നാണ് അവർ കരുതിയത്. അവിടെനിന്നുതന്നെയുള്ള പാറകളും മറ്റും ഉപയോഗിച്ച് ആ പ്രദേശത്തിനു ചുറ്റും ഒരു കൂറ്റൻ മതിൽ പണിയുകയാണ് അവർ ആദ്യം ചെയ്തത്. തുടർന്ന് അവിടെ കുടിലുകളും മറ്റുമുണ്ടാക്കി താമസമാരംഭിച്ചു. ആ സ്ഥലമാണ് ഇന്നത്തെ നോർഡ്ലിംഗൻ നഗരം.
ഈ പ്രദേശം അഗ്നിപർവതം തകർന്നുണ്ടായതാണ് എന്നായിരുന്നു നോർഡ്ലിംഗനിലുള്ളവർ പോലും അടുത്തകാലം വരെ വിശ്വസിച്ചിരുന്നത്. 9ാം നൂറ്റാണ്ട് മുതൽ തന്നെ ഇവിടെ ഗ്രാമനിർമാണം നടന്നതിന്റെ ചില രേഖകൾ കണ്ടുകിട്ടിയിട്ടുണ്ട്. എന്നാൽ അതിലൊന്നും ഈ പ്രദേശത്തിന്റെ പ്രത്യേകതയെപ്പറ്റി സൂചനകളില്ല. നശിച്ചുപോയ അഗ്നിപർവതത്തിൽ നിർമിച്ചിരിക്കുന്നതിനാൽ നഗരത്തിന് ഒരു പ്രത്യേക സൗന്ദര്യമുണ്ട് എന്നാണ് ഇരുപതാം നൂറ്റാണ്ടിലെ പുസ്തകത്തിൽ പോലും പരാമർശിച്ചിരിക്കുന്നത്.
തലമുറകളായി പറഞ്ഞുകേട്ട അഗ്നിപർവത 'കഥ' നോർഡ്ലിംഗനിലെ പിൻതലമുറക്കാരും വിശ്വസിച്ചുപോന്നു. എന്നാൽ ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്ത് നോർഡ്ലിംഗന്റെ രഹസ്യങ്ങളിലേക്ക് കടന്നുകയറിയത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഒരു അമേരിക്കക്കാരനായിരുന്നു. 1960ൽ ആണ് അമേരിക്കൻ ജിയോളജിസ്റ്റ് യൂജിൻ ഷൂമേക്കർ തന്റെ അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ജർമ്മനിയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയത്.
അവിടുത്തെ മതിലുകളും അവയിലെ തിളക്കവും അദ്ദേഹത്തെ ആകർഷിച്ചു. സഹജമായ കൗതുകത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതിശക്തമായ താപത്തിന്റെയും മര്‍ദത്തിന്റെയും ഫലമായുണ്ടാകുന്ന ക്വാര്‍ട്സിന്റെ ഒരു വകഭേദമായ ധാതു കോസൈറ്റിന്റെ സാന്നിധ്യം യൂജിൻ തിരിച്ചറിഞ്ഞു. പിന്നീട് ആവഴിക്ക് നടന്ന പഠനങ്ങളാണ് ഈ നഗരത്തെ കുറിച്ചുള്ള രണ്ട് രഹസ്യങ്ങളിലേക്ക് എത്തിച്ചേർന്നത്.
ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ച ശാസ്ത്രജ്ഞർ അഗ്നിപർവതം തകർന്ന് ഉണ്ടാകുന്നതുപോലെയല്ല, മറിച്ച് മുകളിൽനിന്ന് എന്തോ പതിച്ച് ഉണ്ടായ ആഘാതത്തിൽ രൂപപ്പെട്ടതുപോലെയുള്ള ആകൃതിയാണ് നോർഡ്ലിംഗന് ഉള്ളതെന്ന് വിലയിരുത്തി. തുടർന്നാണ് നടത്തിയ പഠനത്തിൽ ഛിന്നഗ്രഹം പതിച്ചതാണ് പ്രദേശം രൂപപ്പെട്ടത് എന്ന് സത്യത്തിലേക്ക് വളരെപ്പെട്ടെന്ന് ശാസ്ത്രജ്ഞർ എത്തിച്ചേരുകയായിരുന്നു.
സൗരയൂഥം രൂപീകരിക്കപ്പെടുന്ന കാലത്ത് സൃഷ്ടിക്കപ്പെട്ട ശിലാ രൂപങ്ങളാണ് ഛിന്നഗ്രഹങ്ങള്‍. ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിക്കുന്ന ബഹിരാകാശ ശിലകള്‍ അവിടെ തന്നെ കത്തിത്തീരാറുണ്ട്. എന്നാല്‍ ഒരു കിലോമീറ്ററോ അതില്‍ കൂടുതലോ വ്യാസമുള്ള ഛിന്നഗ്രഹങ്ങള്‍ക്ക് അന്തരീക്ഷം കടന്ന് ഭൂമിയില്‍ പതിക്കാനുള്ള ശേഷിയുണ്ടാകും എന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.
ഈ പ്രദേശത്തിന്റെ ഉൽപ്പത്തി രഹസ്യം കണ്ടെത്താൻ സഹായിച്ചത് പാറകളിൽ കണ്ട ഒരുതരം തിളക്കമായിരുന്നു എന്നു പറഞ്ഞല്ലോ. മറ്റൊരു രഹസ്യം കൂടി ആ പാറയിലെ തിളക്കത്തിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. 'വജ്രങ്ങൾക്ക്' മുകളിലാണ് ആ നഗരം പണിതുയർത്തിയിരിക്കുന്നത് എന്നതാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയ ആ രണ്ടാമത്തെ രഹസ്യം.
ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചപ്പോൾ, അത് വന്ന് പതിച്ച അടിഭാഗം തീവ്രമായ ചൂടിനും മർദ്ദത്തിനും വിധേയമായി. അതിന്റെ ഫലമായി ചെറിയ കാർബൺ കുമിളകൾ തൽക്ഷണം വജ്രങ്ങളായി രൂപാന്തരപ്പെടുകയായിരുന്നു. ഈ പ്രദേശത്ത് ഏകദേശം 72000 ടൺ മൈക്രോ ഡയമണ്ടുകൾ നിലവിലുണ്ട് എന്നാണ് റിപ്പോർട്ട്. ശരാശരി വലിപ്പം 0.02 മില്ലിമീറ്ററിൽ താഴെയുള്ള ഈ വജ്രങ്ങൾ നഗ്നനേത്രങ്ങൾക്ക് അദൃശ്യമായിരുന്നു.
അതിനാൽത്തന്നെ ആളുകൾക്ക് അത് വജ്രമാണ് എന്ന് മനസിലാക്കാനായില്ല. ഇപ്പോഴും ഈ വജ്രശേഖരം അവിടുത്തെ മണ്ണിനടിയിൽ ഉണ്ട്. വജ്രമായിട്ടും എന്തുകൊണ്ടാണ് ആളുകൾ അത് ഉപയോഗിക്കാത്തത് എന്ന് ചിലർ സംശയിച്ചേക്കാം. ശാസ്ത്രീയമായി ഈ വജ്രങ്ങൾക്ക് മൂല്യമുണ്ടെങ്കിലും സാമ്പത്തികമായി മൂല്യമില്ല എന്നതാണ് അതിന് കാരണം. മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് മാത്രമേ ആ വജ്രങ്ങളെ കാണാൻ കഴിയൂ.
മനുഷ്യന്റെ കണ്ണിൽപ്പറ്റാനില്ലാത്തതിനാൽത്തന്നെ ആ ചെറിയ പട്ടണത്തിന്റെ അടിയിൽ ആ വജ്രങ്ങൾ ഇപ്പോഴും അതേപടി കിടക്കുന്നു എന്ന് പറയാം. ഒരു ഛിന്നഗ്രഹത്തിന്റെ ഘടനയെപ്പറ്റിയും അത് ഭൂമിയിൽ പതിച്ചാൽ ആ പ്രദേശത്തെ അതെങ്ങനെ ബാധിക്കുന്നുവെന്നതിനെപ്പറ്റിയും പഠിക്കാൻ നാസയുടെയും ഇഎസ്എയുടെയും ജ്യോതിശാസ്ത്രജ്ഞർ പതിവായി ഇവിടം സന്ദർശിക്കാറുണ്ട്.
Image credit: Wikipedia


Click it and Unblock the Notifications