ആകാശത്തുനിന്ന് കൃഷിയിടത്തിലേക്ക് കൂറ്റൻ പെട്ടി വന്നിറങ്ങി; ഭയന്നുവിറച്ച് ദക്ഷിണേന്ത്യൻ ഗ്രാമം! ആ വസ്തു...
ബുധനാഴ്ച രാവിലെ പതിവു ജോലികളിലേർപ്പെട്ടിരുന്ന ഹൈദരാബാദ് നിവാസികൾ ആകെയൊന്ന് ഞെട്ടി. ആകാശത്ത് എന്തോ അസാധാരണ സംഭവങ്ങൾ നടക്കുന്നു. ഒരു കൂറ്റൻ ബലൂണിന്റെ ആകൃതിയിൽ തിളങ്ങുന്ന ഒരു വസ്തു തെളിയുന്നു. ഇടയ്ക്ക് മേഘങ്ങൾക്കിടയിൽ മറയുന്നു എങ്കിലും അത് വീണ്ടും തെളിയുന്നു. ഇതോടെ പലരും അത് മൊബൈൽ ഫോണിൽ ചിത്രീകരിക്കാനും മറ്റും തുടങ്ങി. അതിനിടെ ഏവരെയും ഭയപ്പെടുത്തിക്കൊണ്ട് അൽപ്പ സമയത്തിനകം ഭീമാകാരമായ ആവസ്തു ഭൂമിയിലേക്ക് പതിക്കുന്നതാണ് നാട്ടുകാർ കണ്ടത്.

അതോടെ പരിഭ്രമവും എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള ആകാംക്ഷയുമായി എല്ലാവരിലും ഉണ്ടായി. ചിലർ തങ്ങൾ പകർത്തിയ ചിത്രങ്ങളും വീഡിയോയും മറ്റും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. ഒരു പറക്കും തളികയാണ് വന്നുവീണത് എന്ന നിലയിലേക്കുള്ള പ്രചാരണങ്ങളും അതോടെ പടരാൻ തുടങ്ങി. എന്താണ് സംഭവിച്ചത് എന്ന് ആളുകൾക്ക് അപ്പോഴും വ്യക്തമായിരുന്നില്ല.

ഹൈദരാബാദ് നഗരത്തിൽ നിന്ന് കൃത്യം 100 കിലോമീറ്റർ അകലെയുള്ള വിഹാരാബാദ് ജില്ലയിലെ മാർബല്ലി മണ്ഡലത്തിലെ മൊഗിലിഗിദ്ദ ഗ്രാമത്തിലെ കൃഷിഭൂമിയിൽ ആണ് ആ ഭീമാകാരമായ അജ്ഞാത വസ്തു വന്നു പതിച്ചത്. ആകാശത്തുനിന്നു വന്ന ആ വസ്തുവിനെ കണ്ട് ഗ്രാമീണർ നിലവിളിക്കുകയും ഭയന്നോടുകയും ചെയ്തു. ഒരു കൂറ്റൻ പെട്ടിപോലെ തോന്നിക്കുന്ന ആ വസ്തു വീണവിവരം താമസിയാതെ അവർ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെയും മറ്റും അറിയിക്കുകയും ചെയ്തു.

ഒരു സയൻസ് ഫിക്ഷൻ സിനിമ കാണുന്ന അവസ്ഥയിലായിരുന്നു നാട്ടുകാർ. ആകാശത്തുനിന്ന് വീണ ആ കൂറ്റൻ പെട്ടിയിൽ നിന്ന് ബോളിവുഡ് ചിത്രമായ കോയി മിൽ ഗയയിലെ അന്യഗ്രഹജീവിയായ ജാദൂവിനെ പോലെ എന്തെങ്കിലും പുറത്തു വരുമെന്നുവരെ പലരും ധരിച്ചു. നാട്ടുകാരിലൊരാൾ പെട്ടിയുടെ സമീപത്തുചെന്ന് തട്ടി വാതിൽ തുറക്കാനും താൻ രക്ഷിക്കാമെന്നുമൊക്കെ വിളിച്ചു പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ചില ഗ്രാമീണർ ചേർന്ന് ഗോളാകൃതിയിലുള്ള ആ കൂറ്റൻ വസ്തു തള്ളി മാറ്റാനും പരിശോധിക്കാനുമൊക്കെ പരിശ്രമിച്ചുകൊണ്ടിരുന്നു. ഗ്രാമീണർ അതിന്റെ ചിത്രങ്ങൾ എടുത്ത് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ അന്യഗ്രഹ ജീവികൾ എത്തി എന്ന പരിഭ്രാന്തി കൂടുതൽ ബലപ്പെട്ടു. എന്നാൽ അധികം താമസിയാതെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നതോടെയാണ് ആളുകളിലെ അന്യഗ്രഹ ജീവി ഭയം ഒഴിഞ്ഞത്.

സംഭവം നടന്ന സ്ഥലത്തേക്ക് മണിക്കൂറുകൾക്കകം ടിഐഎഫ്ആർ (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് ) ലെ ഉദ്യോഗസ്ഥർ എത്തി. അപ്പോഴാണ് അതൊരു സ്പേസ് ക്യാപ്സ്യൂൾ ആണെന്നും ടിഐഎഫ്ആർ സംഘത്തിന്റെ ഗവേഷണത്തിനിടയ്ക്ക് ഉണ്ടായ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ക്യാപസ്യൂൾ പാരച്യൂട്ട് ഉപയോഗിച്ച് ലാൻഡ് ചെയ്തത് ആണെന്നുമുള്ള വസ്തുത വെളിച്ചത്തു വന്നത്.

സ്പെയിനിൽ നിർമിച്ചതായിരുന്നു ഈ ബഹിരാകാശ ക്യാപ്സ്യൂൾ. എട്ടുപേരെയും വഹിച്ച് ബഹിരാകാശ യാത്ര നടത്താൻ സാധിക്കും വിധം രൂപകൽപ്പന ചെയ്ത ഈ ക്യാപ്സ്യൂൾ പരീക്ഷിക്കാനും അത് ഉപയോഗിച്ച് ഭൂമിയുടെ അന്തരീക്ഷത്തിന്റെ പാളികളെ പറ്റി പഠനം നടത്താനും ടിഐഎഫ്ആർ സംഘം ശ്രമിക്കുന്നതിനിടെയാണ് ക്യാപ്സ്യൂൾ അപകടത്തിൽപ്പെട്ടത്. കൂറ്റൻ ബലൂൺ ഉപയോഗിച്ച് ക്യാപ്സ്യൂൾ പരീക്ഷണം നടത്തുമെന്ന മുന്നറിയിപ്പ് സംഘം പത്രങ്ങളിൽ ഉൾപ്പെടെ നൽകിയിരുന്നു.

തുടർന്ന് പരീക്ഷണം നടത്തിയ ഗവേഷകരുടെ സംഘം ബലൂണിനെ പിന്തുടർന്ന് വിലയിരുത്തലുകൾ നടത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് ബലൂണിനെ ചലിപ്പിക്കുന്ന ഇന്ധനം തീരുകയും ക്യാപ്സ്യൂൾ നില അപകടത്തിൽ ആകുകയും ചെയ്തത്. തുടർന്ന് റിമോർട്ട് കൺട്രോൾ വഴി പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തത്. എന്നാൽ ഇത്തരം വസ്തുക്കൾ കണ്ട് പരിചയമില്ലാത്ത ഗ്രാമീണർ ഭയപ്പെടുകയായിരുന്നു.

പരീക്ഷണ വിവരം ടിഐഎഫ്ആർ സംഘം ബുധേര പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിയതോടെ ക്യാപസ്യൂൾ തങ്ങളുടെ അധികാരപരിധിയിൽ ആണ് വന്നിറങ്ങിയതെന്ന് മാർപ്പള്ളി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ എം വെങ്കിടേഷ് പറഞ്ഞു. വ്യോമയാന മേഖലയിൽ ഉപയോഗിക്കുന്ന ഒരുതരം ലൈറ്റ് ഫൈബർ മെറ്റീരിയലാണ് ക്യാപ്സ്യൂളിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത്. ലാൻഡ് ചെയ്യാൻ അറിയാവുന്ന വിദഗ്ധരുടെ സഹായത്തോടെ പാരച്യൂട്ട് ഉപയോഗിച്ച് വസ്തു സാവധാനം താഴേക്ക് ഇറക്കുകയായിരുന്നു എന്നും ഇത് മനുഷ്യർക്കും സ്വത്തിനും യഥാർത്ഥത്തിൽ അപകടം ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications








