Home
Scitech

ചന്ദ്രനിൽ വിജയത്തിന്റെ അ‌റബിക്കൊടി നാട്ടാൻ റാഷിദ് പുറപ്പെട്ടു; പ്രതീക്ഷയോടെ അ‌റബ് ലോകം

നിരവധി അ‌നിശ്ചിതത്വങ്ങൾക്കും നാലുതവണ വിക്ഷേപണം മാറ്റിവയ്ക്കേണ്ടിവന്ന പ്രതിസന്ധികൾക്കും ഒടുവിൽ അ‌റബ് ലോകത്തിന്റെ മുഴുവൻ ചാന്ദ്ര സ്വപ്നങ്ങളും പേറി യുഎഇയുടെ റാഷിദ് റോവർ( Rashid Rover ) ചന്ദ്രനിലേക്ക് യാത്ര തിരിച്ചു. ഞായറാഴ്ച യുഎഇ സമയം രാവിലെ 11:38ന് (കിഴക്കന്‍ യു എസ് സമയം പുലര്‍ച്ചെ 02:38) ന് ഫ്ളോറിഡയിലെ കേപ് കനാവറല്‍ സ്പേസ് ഫോഴ്സ് സറ്റേഷനില്‍നിന്നാണു റോവറിന്റെ വിക്ഷേപണം നടന്നത്.

ഐസ്‌പേസ്

ഇതിനോടകം കഴിവും വിശ്വാസ്യതയും തെളിയിച്ചിട്ടുള്ള സ്പേസ്എക്സിന്റെ ഫാൽക്കൻ 9 റോക്കറിലായിരുന്നു ചന്ദ്രനിലേക്കുള്ള റാഷിദിന്റെ യാത്ര. ജാപ്പനീസ് ചാന്ദ്ര പര്യവേക്ഷണ കമ്പനിയായ ഐസ്‌പേസ് അതിന്റെ ഹകുട്ടോ-ആർ മിഷൻ 1 ലാൻഡർ വഴി റാഷിദ് റോവറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കും. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിലെ എൻജിനീയർമാരുടെ സംഘമാണ് റാഷിദ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. കുതിപ്പ് തുടങ്ങി എട്ടു മിനിറ്റിനകം ലാന്‍ഡറുമായി വേര്‍പെട്ട ഫാല്‍ക്കണ്‍ -9 ബൂസ്റ്റര്‍ സുരക്ഷിതമായി തിരിച്ചെത്തി.

ഏകദേശം അ‌ഞ്ച് മാസം

ഏകദേശം അ‌ഞ്ച് മാസം സമയമെടുത്താകും റാഷിദ് ചന്ദ്രനിലെത്തുക. പണം ലാഭിക്കുന്നതിനും ചരക്കുകൾക്ക് കൂടുതൽ ഇടം നൽകുന്നതിനുമായി കുറഞ്ഞ ഇന്ധനം ഉപയോഗിക്കും വിധത്തിലാണ് ഐസ്‌പേസ് കമ്പനി റോവർ രൂപകൽപ്പന ചെയ്തത്. പേടകം നേരിട്ടു ചന്ദ്രനെ സമീപിക്കുന്നതിനു പകരം കുറഞ്ഞ ഊര്‍ജ പാതയിലൂടെ സഞ്ചരിക്കുന്നതിനാലാണ് കൂടുതൽ സമയമെടുക്കുക. ഭൂമിയിൽ നിന്ന് 1 ദശലക്ഷം മൈൽ (1.6 ദശലക്ഷം കിലോമീറ്റർ) പറന്ന് ഏപ്രിൽ അവസാനത്തോടെ റാഷിദ് ചന്ദ്രനിലെത്തുമെന്നാണ് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന്റെ (എം ബി ആര്‍ എസ് സി) പ്രതീക്ഷ.

 ചരിത്രപരമായ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ റാഷിദ് റോവറിന്റെ ചരിത്രപരമായ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിനുള്ളിലെ മിഷൻ കൺട്രോൾ സെന്ററിൽ എത്തിയിരുന്നു.

ദുബൈ മുന്‍ ഭരണാധികാരി

ദുബൈ മുന്‍ ഭരണാധികാരി ശൈഖ് റാശിദ് ബിന്‍ സഈദ് ആല്‍ മക്തൂമിന്‍റെ പേരാണ് പേടകത്തിനിട്ടിരിക്കുന്നത്. ലോകത്തിനു മുന്നിൽ അ‌റബ് ശക്തിതെളിയിക്കാനുള്ള ഒരു അ‌വസരമായാണ് യുഎഇ റാഷിദ് ദൗത്യത്തെ കണക്കാക്കുന്നത്. വിക്ഷേപണം വിജയിച്ചാൽ ചന്ദ്രോപരിതലത്തില്‍ ബഹിരാകാശ പേടകമിറക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം യുഎഇയും ജപ്പാനും ഇടം നേടും. ഇന്ത്യയുടെ ചാന്ദ്രയാന്‍ വിക്ഷേപണം വിജയകരമായിരുന്നെങ്കിലും വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറക്കിയതുമൂലം ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ചുള്ള റോവറിന്‍റെ പര്യവേക്ഷണം സാധ്യമായിരുന്നില്ല.

ചൊവ്വാ ദൗത്യം

ചൊവ്വാ ദൗത്യം വിജയകരമായി നടപ്പാക്കിയതിനു പിന്നാലെയാണ് ചന്ദ്രനിലും ചരിത്രമെഴുതാൻ റാഷിദ് പുറപ്പെട്ടിരിക്കുന്നത്. . ചന്ദ്രന്‍റെ വടക്കുകിഴക്കന്‍ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവര്‍ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ പ്ലാസ്മയെക്കുറിച്ചും ചന്ദ്രനിലെ പൊടിപടലങ്ങള്‍, ചന്ദ്രോപരിതലം, ചന്ദ്രോപരിതലത്തിലെ ചലനാത്മകത, വ്യത്യസ്ത പ്രതലങ്ങള്‍ ചന്ദ്രകണങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്നിവയെക്കുറിച്ചും പഠിക്കുകയെന്നതാണ് റാഷിദ് റോവര്‍ ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം.

വിക്ഷേപണം കൃതമായി പൂര്‍ത്തിയായാല്‍

വിക്ഷേപണം കൃതമായി പൂര്‍ത്തിയായാല്‍ ചന്ദ്രനിലേക്കുള്ള ആദ്യത്തെ കാര്‍ഗോ ദൗത്യമാവുമിത്. 10 കിലോഗ്രാം വരുന്ന റോവറില്‍ ഉയര്‍ന്ന റെസല്യൂഷനുള്ള രണ്ട് ക്യാമറകള്‍, ഒരു മൈക്രോസ്‌കോപ്പിക് ക്യാമറ, ഒരു തെര്‍മല്‍ ഇമേജറി ക്യാമറ, ഒരു പ്രോബ് എന്നിവയ്ക്കു പുറമെ മറ്റ് ഉപകരണങ്ങളുമുണ്ട്. ഐസ്‌പേസ് ലാൻഡർ ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗത്ത് 50 മൈലിലധികം (87 കിലോമീറ്റർ) കുറുകെയും 1 മൈലിലധികം (2 കിലോമീറ്റർ) ആഴവുമുള്ള അറ്റ്‌ലസ് ഗർത്തമാണ് ലക്ഷ്യമിടുന്നത്. നാല് കാലുകൾ നീട്ടിയിരിക്കുന്ന ലാൻഡറിന് 7 അടി (2.3 മീറ്റർ) അധികം ഉയരമുണ്ട്.

അ‌ൻപത് വർഷങ്ങൾക്കിപ്പുറം

അ‌ൻപത് വർഷങ്ങൾക്കിപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ശ്രമം ആരംഭിച്ച നാസ അതിന്റെ ഭാഗമായി നടത്തിയ ആർട്ടിമിസ് 1 ദൗത്യം വിജയിച്ച ദിവസം തന്നെയായിരുന്നു റാഷിദിന്റെ കുതിപ്പും. ഏകദേശം 25.5 ദിവസം നീണ്ട യാത്രയ്ക്കൊടുവിൽ ചന്ദ്രനെ ചുറ്റി ഞായറാഴ്ചയാണ് ആർട്ടിമിസ് 1 ദൗത്യത്തിലെ ഓറിയോൺ പേടകം വിജയകരമായി ഭൂമിയിൽ തിരിച്ചെത്തുകയും പസഫിക് സമുദ്രത്തിൽ ലാൻഡ് ചെയ്യുകയും ചെയ്തത്. മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അ‌ൻപതാം ആണ്ട് ആഘോഷിക്കുന്ന ഈ വേളയിൽ കൂടുതൽ രാജ്യങ്ങൾ ചാന്ദ്ര ദൗത്യങ്ങൾക്കുള്ള പദ്ധതികളുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്.

Best Mobiles in India

English summary
After many uncertainties and crises that forced the launch to be postponed four times, the UAE's Rashid rover finally made its way to the moon, ending the lunar dreams of the entire Arab world. The rover was launched from the Cape Canaveral Space Force Station in Florida at 11:38 a.m. UAE time (02:38 a.m. Eastern US time) on Sunday.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X