ഒന്നും പറയേണ്ട, മനസ് വായിച്ച് എല്ലാമറിയും എഐ! അപകടമോ ആശ്വാസമോ? | AI
നിങ്ങൾ മനസിൽ എന്ത് ചിന്തിച്ചാലും അത് മനസിലാക്കാനും രേഖപ്പെടുത്താനും കഴിയുന്നൊരു റോബോട്ട്, അല്ലെങ്കിൽ AI സംവിധാനം. വെറുമൊരു ഫാന്റസി ചിന്തയെന്ന് എഴുതിത്തള്ളരുത്. മനുഷ്യന്റെ മസ്തിഷ്ക പ്രവർത്തനം നിരീക്ഷിച്ച് ചിന്തകളും കാഴ്ചകളുമെല്ലാം ഡീകോഡ് ചെയ്യാനും അത് വാചകങ്ങളാക്കി മാറ്റാനും ശേഷിയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വികസിപ്പിച്ചെടുത്ത് കഴിഞ്ഞു.
ഒരാൾ ഒരു കഥ വായിക്കുന്നു, അല്ലെങ്കിൽ എന്തെങ്കിലും സങ്കൽപ്പിക്കുന്നു, അതുമല്ലെങ്കിൽ ഒരു വീഡിയോ കാണുന്നുവെന്ന് കരുതുക. ഈ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിന് ആ വ്യക്തിയുടെ തലച്ചോറിലെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാനും അയാൾ ചിന്തിക്കുന്നതും പറയുന്നതും കേൾക്കുന്നതുമെല്ലാം വാചക രൂപത്തിൽ രേഖപ്പെടുത്താനും (പ്രവചിക്കാൻ) കഴിയും. സ്ട്രോക്കും ആരോഗ്യപ്രശ്നങ്ങളും മൂലം സംസാരിക്കാൻ കഴിയാതെ പോകുന്നവർക്കും മറ്റും ഈ സാങ്കേതികവിദ്യ ഏറെ ഉപകാരപ്രദമാകുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. അതൊരു പ്രതീക്ഷ മാത്രമായിരിക്കുമെന്നതാണ് യാഥാർഥ്യം.

ഗവേഷകർ പറയുന്നത് പോലെ ചിന്തകളും വാക്കുകളുമെല്ലാം പകർത്താൻ കഴിയുമെങ്കിൽ അത് ഉപയോഗിക്കപ്പെടുക ആരോഗ്യകരമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാകില്ല. പുതിയ എഐ സംവിധാനത്തിന്റെ പരിമിതികൾ മറികടക്കാനും കൂടുതൽ ശേഷി കൂടിയ രീതിയിൽ വികസിപ്പിച്ചെടുക്കാനും സാധിക്കുമെന്ന് കരുതുക. കുറ്റാന്വേഷണത്തിനും ചാരപ്രവർത്തിക്കും തട്ടിപ്പ് നടത്താനുമെല്ലാം ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയേക്കും. ഉദാഹരണത്തിന് ശത്രു രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബ്രെയിൻ മോണിറ്റർ ചെയ്യാൻ സാധിച്ചാൽ ചാര സംഘടനകൾക്ക് അവരെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും മനസിലാക്കാൻ സാധിക്കും.
ഒരാൾ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് പറയുകയാണെന്ന് കരുതുക. അന്വേഷണ എജൻസികൾക്ക് ഈ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സത്യം കണ്ടെത്താൻ കഴിഞ്ഞേക്കും. തട്ടിപ്പുകാരുടെ കൈയ്യിൽ കിട്ടിയാൽ ഈ സാങ്കേതികവിദ്യ ഏതെല്ലാം വിധത്തിൽ ഉപയോഗപ്പെടുത്തുമെന്നും ആലോചിക്കുക. ഏതൊരു പുതിയ സാങ്കേതികവിദ്യയെക്കുറിച്ചും ആശങ്കകൾ സ്വാഭാവികമാണ്. എന്നാൽ മൈൻഡ് റീഡിങ് പോലെയൊരു ടെക്നോളജിയെ വളരെ സിംപിൾ ആയി കാണാനും കഴിയില്ല. അത് വരുത്തി വയ്ക്കുന്ന അപകടങ്ങൾ ഏത് രീതിയിലായിരിക്കും ലോകത്തെ ബാധിക്കുകയെന്നും പറയാൻ സാധിക്കില്ല.
എന്തായാലും ആശങ്കകൾ തത്കാലം മാറ്റി വച്ച് ഈ പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് കൂടുതൽ മനസിലാക്കാം. ഫംഗ്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് ( എഫ് എംആർഐ ) സ്കാൻ ഉപയോഗപ്പെടുത്തിയാണ് മസ്തിഷ്ക പ്രവർത്തനം നിരീക്ഷിക്കുന്നത്. ശസ്ത്രക്രിയ ചെയ്ത് ശരീരത്തിൽ ഇംപ്ലാന്റുകൾ സ്ഥാപിക്കേണ്ടതില്ലെന്നതിനാൽ നിലവിൽ വികസിപ്പിച്ച് കൊണ്ടിരിക്കുന്ന മറ്റ് ലാംഗ്വേജ് ഡീകോഡിങ് സംവിധാനങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തവുമാണീ രീതി. സാങ്കേതികവിദ്യ വികസിപ്പിച്ച ടെക്സാസ് ഓസ്റ്റിൻ യൂണിവേഴ്സിറ്റിയിലെ നാലംഗ സംഘത്തിൽ ഒരു ഇന്ത്യൻ വിദ്യാർഥിയുമുണ്ട്.
യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് ഡോക്ടറേറ്റ് വിദ്യാർഥിയായ ജെറി ടാങാണ് പഠനത്തിന് നേതൃത്വം നൽകിയത്. നേരത്തെ പറഞ്ഞ രീതിയിൽ ശരീരത്തിനകത്ത് സ്ഥാപിച്ച ഉപകരണങ്ങളുടെയൊന്നും സഹായമില്ലാതെ തുടർച്ചയായി ലാംഗ്വേജ് ഡികോഡിങിന് സാധിച്ച ആദ്യത്തെ പഠനം കൂടിയാണിത്. ചാറ്റ്ജിപിറ്റിയിൽ ഉപയോഗപ്പെടുത്തിയതിന് സമാനമായ കമ്പ്യൂട്ടേഷണൽ ടെക്നോളജിയെ ആശ്രയിച്ചാണ് ബ്രെയിന്റെ പ്രവർത്തനം ഡീകോഡ് ചെയ്യുന്ന എഐ സിസ്റ്റം പ്രവർത്തിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
നിലവിൽ ഓരോ യൂസേഴ്സിനും അനുയോജ്യമായ രീതിയിൽ ആയിരിക്കണം സംവിധാനം സജ്ജീകരിക്കേണ്ടത്. ലാംഗ്വേജ് ഡിറ്റക്ഷൻ സംവിധാനം വേണ്ട രീതിയിൽ പ്രവർത്തിച്ച് തുടങ്ങുന്നതിന് മുമ്പ് ഒരാൾ 15 മണിക്കൂർ വരെ എംആർഐ സ്കാനറിനുള്ളിൽ ചിലവഴിക്കേണ്ടി വരും. ശരീരം ഒട്ടും അനക്കാതെ കിടക്കുകയും പരീക്ഷണത്തിനായി കേൾപ്പിക്കുന്ന കഥകളിൽ നല്ല ശ്രദ്ധ നൽകുകയും വേണം. ഈ പരിശീലനത്തിലൂടെ യൂസറിന്റെ ബ്രെയിൻ മറ്റ് കഥകളോട് ഏത് രീതിയിൽ പ്രതികരിക്കുമെന്ന് പ്രവചിക്കാൻ കഴിയുന്ന ഒരു മോഡൽ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുക്കും.
പറയുന്നതും ചിന്തിക്കുന്നതുമായ കാര്യങ്ങൾ വേർഡ് ബൈ വേർഡ് മനസിലാക്കുന്ന രീതിയിൽ അല്ല ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. പകരം മനുഷ്യന്റെ ചിന്തയുടെയും ഭാവനകളുടെയും സംസാരത്തിന്റെയും സാരാംശം ഉൾക്കൊള്ളുകയാണ് ചെയ്യുന്നത്. "I don't have my driver's licence yet" എന്ന് സ്പീക്കറിൽ കേട്ട് കൊണ്ടിരുന്ന ആളിന്റെ ചിന്തകൾ "She has not even started to learn to drive yet" എന്ന വിധത്തിലാണ് എഐ ട്രാൻസ്ക്രിപ്റ്റ് ചെയ്തത്.
നേച്ചർ ന്യൂറോ സയൻസ് ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കർണാടകയിലെ സൂറത്ത്കലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബിടെക് പൂർത്തിയാക്കി അമേരിക്കയിലേക്ക് ചേക്കേറിയ ഷൈലി ജെയിൻ ആണ് സംഘത്തിലെ ഇന്ത്യൻ സാന്നിധ്യം. "നോൺ-ഇൻവേസിവ് ഡീകോഡിങ് സിസ്റ്റം" എന്ന നിലയിൽ ഈ കണ്ടുപിടിത്തം വളരെ വലിയ കുതിച്ച് ചാട്ടമായാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്. എംആർഐ മെഷീൻ ആവശ്യമായതിനാൽ നിലവിൽ സാധാരണ ഉപയോഗത്തിന് സാധിക്കില്ലെന്നൊരു പോരായ്മ നിലവിൽ ഉണ്ട്.
പോർട്ടബിൾ ബ്രെയിൻ ഇമേജിങ് സംവിധാനങ്ങൾ ഉപയോഗിച്ച് ഇത് കൂടുതൽ എഫ്ക്റ്റീവ് ആക്കാൻ ഗവേഷകർ ലക്ഷ്യമിടുന്നു. സാങ്കേതികവിദ്യയുടെ ഡെവലപ്പ്മെന്റിനായി എഐയ്ക്ക് കൂടുതൽ പരിശീലനം നൽകേണ്ടതുണ്ട്. അതിനായി കൂടുതൽ യൂസേഴ്സിന്റെ സഹകരണം ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. ഒരു കഥ കേൾക്കുമ്പോൾ മറ്റൊരു കഥയെക്കുറിച്ച് ആലോചിച്ച് ഡീകോഡറിന്റെ പ്രവർത്തനം അട്ടിമറിക്കാനും സാധിക്കും. മനസ് വായിക്കുന്നതിനുള്ള ഇത്തരം തടസങ്ങൾ ഭാവിയിൽ മാറുമെന്നുറപ്പാണ്. എന്നാൽ ഇത്തരം സാങ്കേതികവിദ്യകളെ നിയന്ത്രണത്തിൽ നിർത്താനുള്ള തയ്യാറെടുപ്പുകൾ ആരഭിക്കേണ്ടിയിരിക്കുന്നുവെന്നും ശാസത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.


Click it and Unblock the Notifications








