NASA | അതിവിദൂരതയിൽ നിന്നും ഓറിയോൺ മടങ്ങി വരുന്നു; പിഴച്ചാൽ തകരുന്നത് 50 ആണ്ട് നീണ്ട സ്വപ്നം
അതിവിദൂരതയിൽ നിന്നും ഓറിയോൺ മടങ്ങി വരികയാണ്. സൂര്യോനോളം ചൂടേറ്റാലും സുരക്ഷിതമായി കാലിഫോർണിയൻ തീരത്തെ കടലിൽ ഇടിച്ചിറങ്ങണം. ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും തണുത്തുറഞ്ഞ ഉപ്പുവെള്ളത്തിൽ പതിക്കുമ്പോഴും അലൂമിനിയം അലോയ് ബോഡി ഒന്ന് വിറയ്ക്കാൻ പോലും പാടില്ല. ഉള്ളിലുള്ളത് ഡമ്മികളാണെങ്കിലും അവരുടെ ഫൈബർ ശരീരങ്ങൾക്ക് ഒരു പോറലേറ്റാൽ കൂടി അവൻ പരാജയപ്പെട്ടെന്ന് വിധിയെഴുതും. മനുഷ്യരാശിയുടെ 5 പതിറ്റാണ്ട് നീണ്ട കാത്തിരിപ്പും തയ്യാറെടുപ്പുകളും പാഴാക്കിയ, കോടാനുകോടികൾ തുലച്ച് കളഞ്ഞ ഉപയോഗശൂന്യമായ പേടകമായി, നാസ മറന്ന് കളയുന്നവയുടെ കൂട്ടത്തിലേക്ക് അവനുമെത്തും. ആർട്ടെമിസ് 1 ദൌത്യം അവസാനിപ്പിച്ച് Orion Spacecraft മടങ്ങിയെത്തുന്ന ദിവസത്തിനായി ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ് ശാസ്ത്രലോകം.

പോയതും ചെയ്തതുമെല്ലാം ചരിത്രമാക്കിയാണ് ഓറിയോണിന്റെ മടക്കം. പക്ഷെ അവയെക്കാളുമെല്ലാം അപകടം പിടിച്ച ഘട്ടത്തിലേക്കാണ് ഓറിയോൺ കടക്കുന്നതെന്നതാണ് ശാസ്ത്രലോകത്തെ ആകാംക്ഷയുടെ മുൾമുനയിലാക്കുന്നത്. ഒരു ബഹിരാകാശ പേടകം അതിന്റെ ദൌത്യങ്ങൾ ഓരോന്നായി പൂർത്തിയാക്കിയിട്ടും പ്രാധാന്യം തിരിച്ചെത്തുന്നതിനാണോയെന്ന് ചിലരെങ്കിലും ചിന്തിച്ചിരിക്കാം. ഓറിയോണിന്റെ കാര്യത്തിൽ അത് അങ്ങനെ തന്നെയാണ്.

ആർട്ടെമിസ് ദൌത്യങ്ങളുടെയും ഓറിയോണിന്റെയും പ്രാധാന്യമെന്തെന്ന് മനസിലാക്കിക്കഴിഞ്ഞാൽ ആ സംശയങ്ങളെല്ലാം അവസാനിക്കും. അഞ്ച് പതിറ്റാണ്ടിനപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് നാസ ആർട്ടെമിസ് ദൌത്യങ്ങൾ സംഘടിപ്പിക്കുന്നത്. ദൌത്യത്തിന്റെ ഭാഗമായി ചാന്ദ്ര പര്യവേഷകരെ ചന്ദ്രനിലേക്കും തിരിച്ച് ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കേണ്ട ഉത്തരവാദിത്തം ഓറിയോൺ പേടകത്തിന്റേതാണെന്ന് ഇപ്പോൾ തന്നെ മനസിലായിക്കാണുമല്ലോ.

1972ന് ശേഷം ആദ്യമായാണ് ഏതെങ്കിലും ഒരു ബഹിരാകാശ ഏജൻസി ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള ദൌത്യം സജീവമാക്കുന്നത്. ഇത്രയും വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു യാത്രയ്ക്ക് തയ്യാറാകുമ്പോൾ പിഴവുകളൊന്നും ഉണ്ടാകാതിരിക്കുക എന്നത് നാസയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ്. സഞ്ചാരികളെ ഉൾപ്പെടുത്തിയുള്ള ദൌത്യത്തിന് മുന്നോടിയായി പേടകത്തിന്റെയും വിക്ഷേപണ വാഹനത്തിന്റെയും ശേഷികളും പരിമിതികളും മനസിലാക്കാനും മുന്നൊരുക്കങ്ങൾക്കുമായാണ് ആർട്ടെമിസ് 1 വിക്ഷേപിച്ചത്.

മനുഷ്യൻ ഭാഗമാകുന്ന എല്ലാ ബഹിരാകാശ യാത്രകളിലെയും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്ന് യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയെന്നതാണ്. ഇവിടെയാണ് അർട്ടെമിസ് 1 ദൌത്യവും ഓറിയോൺ പേടകത്തിന്റെ മടക്കയാത്രയും പ്രധാനമാകുന്നത്. ഡിസംബർ 11ന് കാലിഫോർണിയൻ തീരത്ത് പേടകം പോരായ്മകളും പിഴവുകളും ഒന്നുമില്ലാതെ ലാൻഡ് ചെയ്യണം. ഇതിന് മുമ്പ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഓറിയോൺ കടക്കുന്ന ഘട്ടമാണ് ബഹിരാകാശ യാത്രകളിലെ ഏറ്റവും ഉദ്വേഗജനകമായ നിമിഷങ്ങൾ.

മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗതയിൽ പാഞ്ഞ് വരുന്ന പേടകത്തിന് ഘർഷണം സൃഷ്ടിക്കുന്ന ചൂടിനെ പ്രതിരോധിക്കാൻ കഴിയണം. ഓറിയോണിന്റെ പുറം പാളിയിലെ ഹീറ്റ് ഷീൽഡുകളാണ് ഈ കൊടും ചൂടിൽ നിന്ന് പേടകത്തിനുള്ളിലെ സഞ്ചാരികളെ സംരക്ഷിക്കുന്നത്. ഇവയുടെ ശേഷിയളക്കുക എന്നതാണ് ഇനി ആർട്ടെമിസ് 1 ദൌത്യത്തിലെ ഏറ്റവും പ്രധാന ഘട്ടം. കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തം ഓർമയിൽ വരുന്നുണ്ടാകും. സ്പേസ് ഷട്ടിലിനേക്കാളും വളരെ ഉയർന്ന വേഗത്തിലാണ് ലൂണാർ മോഡ്യൂളുകൾ ഭൂമിയിലേക്ക് മടങ്ങുന്നത്.

ആർട്ടെമിസ് 1 വിജയകരമായി പൂർത്തിയായാൽ ആർട്ടെമിസ് - II ദൌത്യത്തിലേക്ക് നാസ കടക്കും. ഓറിയോൺ പേടകത്തിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യരെ എത്തിക്കുകയാണ് ഈ ദൌത്യത്തിന്റെ ലക്ഷ്യം. ചന്ദ്രനെ വലം വയ്ക്കുമെന്നതിനപ്പുറത്തേക്ക് മൂണാർ ലാൻഡിങിനുള്ള ശ്രമം ആർട്ടെമിസ് - II ൽ ഉണ്ടാകില്ലെന്നാണ് നാസ വ്യക്തമാക്കുന്നത്. 2024ൽ ആർട്ടെമിസ് - III ദൌത്യത്തിലായിരിക്കും മനുഷ്യൻ വീണ്ടും ചന്ദ്രനിൽ കാല് കുത്തുക.

ആർട്ടെമിസ് ദൌത്യങ്ങളുടെ ഭാഗമായി ചന്ദ്രനെ വലം വയ്ക്കുന്ന ഒരു സ്ഥിരം നിലയം സ്ഥാപിക്കാൻ നാസ ലക്ഷ്യമിടുന്നുണ്ട്. തുടർന്നുള്ള ദൌത്യങ്ങളിൽ ഒരു ചാന്ദ്ര കവാടം പോലെ ഈ നിലയം പ്രവർത്തിക്കും. കഴിഞ്ഞ നവംബർ 16നാണ് ഓറിയോൺ പേടകം ( ആർട്ടെമിസ് - I ) വിക്ഷേപിച്ചത്. ലോകത്ത് ഇത് വരെ നിർമ്മിച്ചതിൽ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം അഥവാ എസ്എൽഎസ് ആണ് ആർട്ടെമിസ് - I ദൌത്യത്തിന് ഉപയോഗിച്ചത്.

നവംബർ 25 മുതൽ ചന്ദ്രന് ചുറ്റുമുള്ള റിട്രോഗ്രേഡ് ഭ്രമണപഥത്തിൽ തുടർന്ന ശേഷമാണ് ഓറിയോൺ പേടകം ഭൂമിയിലേക്ക് മടങ്ങുന്നത്. ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്ത് ഫ്ലൈബൈ എക്സർസൈസ് എന്നിവയടക്കമുള്ള വിവിധ ലക്ഷ്യങ്ങൾ ഓറിയോൺ പൂർത്തിയാക്കിയിരുന്നു. ഈ യാത്രയിൽ ചാന്ദ്രോപരിതലത്തിന് 80 മൈൽ അടുത്ത് വരെ പേടകം എത്തി. ഭൂമിയിൽ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യരെ ഉൾക്കൊള്ളാൻ കഴിയുന്ന ബഹിരാകാശ വാഹനം എന്ന റെക്കോർഡും ഇതിനിടയിൽ ഓറിയോൺ പേടകം നേടിയിരുന്നു.


Click it and Unblock the Notifications








