അദ്ഭുതങ്ങളുടെ തമ്പുരാൻ! സൈക്ലിങ്ങിനിടെ കഴുത്തൊടിഞ്ഞ് 12 വർഷം തളർന്നുകിടന്നയാളെ നടത്തിച്ച് എഐ
അദ്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ഇനി ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കുവെന്ന് വൈദ്യശാസ്ത്രം കൈയൊഴിഞ്ഞപ്പോൾ ഇച്ഛാശക്തികൊണ്ട് അദ്ഭുതം സാധ്യമാക്കിയിട്ടുള്ള ചില ആളുകളുണ്ട്. എന്നാൽ മറ്റുചിലരാകട്ടെ വിധിക്ക് കീഴ്പ്പെട്ട് ജീവിതവുമായി മുന്നോട്ട് പോകുന്നു. പക്ഷേ പ്രതീക്ഷ നഷ്ടപ്പെട്ട അവരുടെ ജീവിതത്തിൽ അദ്ഭുതം പ്രവർത്തിക്കാൻ കരുത്തുള്ളൊരു ടെക്നോളജി ഇന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു.
ഇപ്പോൾ ലോകമെങ്ങും തരംഗവും സജീവ ചർച്ചയുമായി മാറിയിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ ആണ് ആ അദ്ഭുതത്തിന് പിന്നിലെ ശക്തി. എഐയെ എല്ലാ മേഖലകളിലും ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുമെങ്കിലും ഏറ്റവും നന്നായി ഉപയോഗിക്കാൻ സാധിക്കുക വൈദ്യശാസ്ത്ര രംഗത്താണ് എന്നാണ് ഇപ്പോൾ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

2011 ൽ ചൈനയിൽവച്ചുണ്ടായ സൈക്ലിങ് അപകടത്തിനിടെ കഴുത്തൊടിഞ്ഞ് 12 വർഷമായി കിടപ്പിലായിരുന്ന ഡച്ചുകാരൻ ഗെർട്ട്-ജാൻ ഓസ്കാം എന്ന നാൽപ്പതുകാരൻ ഇപ്പോൾ വീണ്ടും പിച്ചവച്ച് നടക്കാൻ തുടങ്ങിയിരിക്കുന്നു. ഇനിയൊരിക്കലും എഴുന്നേറ്റ് നിൽക്കാനോ കാലുകൾ അനക്കാനോ സാധിക്കില്ലെന്ന് കരുതിയിരുന്നിടത്തുനിന്ന് തനിയെ സ്റ്റെപ്പുകൾ കയറുന്ന നിലയിലേക്ക് ഓസ്കാം എത്തിയിട്ടുണ്ടെങ്കിൽ അതിന് നന്ദി പറയേണ്ടത് എഐ എന്ന ടെക്നോളജിയോടും ശാസ്ത്രത്തോടുമാണ്.
അന്ന് ഏതാണ്ട് 28 വയസായിരുന്നു ഓസ്കാമിനുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് സുഷുമ്നാ നാഡിയിൽ ക്ഷതമേറ്റതോടെ ശരീരം തളർന്ന് കിടപ്പിലായി. എന്നാൽ ഇന്ന് എഐ സഹായത്താൽ നിവർന്നുനിൽക്കാനും നടക്കാനും ഓസ്കാമിന് സാധിക്കും. താൻ ജീവിതത്തിലേക്ക് വീണ്ടും പിച്ചവച്ച് നടന്നുപഠിക്കുകയാണ് എന്നും സുഹൃത്തുക്കളുമൊത്ത് നിവർന്നുനിന്ന് ബിയർ കുടിക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെന്നും ഓസ്കാർ പറയുന്നു.
വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് വഴിവയ്ക്കുന്ന നേട്ടമാണ് ഇവിടെ ഒരു സംഘം ഗവേഷകർ പത്തുവർഷത്തിലേറെ നീണ്ട അധ്വാനത്തിലൂടെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഓസ്കാമിന്റെ തലച്ചോറിനും പരിക്കിന് താഴെയുള്ള ഞരമ്പുകൾക്കുമിടയിൽ രണ്ട് ഇംപ്ലാന്റുകൾ കൊണ്ട് ഒരു 'ഡിജിറ്റൽ ബ്രിഡ്ജ്' സൃഷ്ടിച്ചാണ് ഗവേഷകർ അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചു'നടത്തിയിരിക്കുന്നത്.
ഓസ്കാമിന്റെ ചലനം പുനഃസ്ഥാപിക്കുന്നതിനുള്ള ഓപ്പറേഷൻ 2021 ജൂലൈയിലായിരുന്നു. ചലനം നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങൾക്ക് മുകളിൽ തലയോട്ടിയുടെ ഇരുവശത്തും 5 സെന്റീമീറ്റർ വ്യാസമുള്ള രണ്ട് വൃത്താകൃതിയിലുള്ള ദ്വാരങ്ങളുണ്ടാക്കി. തുടർന്ന് രണ്ട് ഡിസ്ക് ആകൃതിയിലുള്ള ഇംപ്ലാന്റുകൾ ഘടിപ്പിച്ചു. അത് മസ്തിഷ്ക സിഗ്നലുകൾ - ഓസ്കാമിന്റെ ചിന്തകൾ- തലയിൽ ഒരു ഹെൽമെറ്റിൽ ഘടിപ്പിച്ച രണ്ട് സെൻസറുകളിലേക്ക് വയർലെസായി കൈമാറുന്നു.
സ്വിസ് ഗവേഷക സംഘം ഈ സിഗ്നലുകളെ ഓസ്കാമിന്റെ സുഷുമ്നാ നാഡിക്ക് ചുറ്റും ഘടിപ്പിച്ച രണ്ടാമത്തെ ഇംപ്ലാന്റിലൂടെ കാലിന്റെയും കാലിന്റെയും പേശികളെ ചലിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളായി വിവർത്തനം ചെയ്യുന്ന ഒരു എഐ അൽഗോരിതം വികസിപ്പിച്ചെടുത്തു - ഇത് നടത്തവുമായി ബന്ധപ്പെട്ട നാഡി അറ്റങ്ങളിൽ സങ്കീർണ്ണമായി ഘടിപ്പിച്ചിരിക്കുന്നു.
ബ്രെയിൻ-സ്‌പൈൻ ഇന്റർഫേസ്(BSI) എന്ന് വിളിക്കപ്പെടുന്ന ഈ ഉപകരണം - ലോസാനിലെ സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ന്യൂറോ സയന്റിസ്റ്റായ ഗ്രെഗോയർ കോർടൈന്റെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും മുമ്പത്തെ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ബിഎസ്ഐ ഉപയോഗിച്ച് 40 പുനരധിവാസ സെഷനുകൾക്ക് ശേഷം, ഓസ്കാം കൈ കാലുകൾ സ്വമേധയാ ചലിപ്പിക്കാനുള്ള കഴിവ് വീണ്ടെടുത്തു.

ചിന്തകളെ പ്രവർത്തനമാക്കി മാറ്റുന്ന ഡിജിറ്റൽ ബ്രിഡ്ജ് ഉപയോഗിച്ച് തലച്ചോറും സുഷുമ്നാ നാഡിയും തമ്മിലുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതാണ് ഇവിടെ നിർണായകമായത്. പരിക്കേറ്റതിനെത്തുടർന്ന് വേർപിരിഞ്ഞ ശേഷം കേന്ദ്ര നാഡീവ്യൂഹത്തിന്റെ രണ്ട് മേഖലകൾ വീണ്ടും ബന്ധിപ്പിക്കുന്നത് മനുഷ്യരാശിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്. എക്കോൾ പോളിടെക്‌നിക് ഫെഡറൽ ലോസാനിലെ (ഇപിഎഫ്എൽ) ശാസ്ത്രജ്ഞരാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകിയത്.
അപകടങ്ങളെത്തുടർന്ന് നട്ടെല്ലിന് ഗുരുതര പരുക്കേറ്റ് കിടപ്പിലായ ലക്ഷക്കണക്കിന് ആളുകളെ ഭാവിയിൽ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഈ ഗവേഷണഫലങ്ങൾക്ക് സാധിക്കും. എന്നാൽ ഇത് സംബന്ധിച്ച ഗവേഷണങ്ങൾ ഇനിയും ലാബുകളിൽനിന്ന് ക്ലിനിക്കുകളിലേക്ക് എത്തുന്ന ഘട്ടത്തിൽ ആയിട്ടില്ല. എങ്കിലും പ്രതീക്ഷകൾക്ക് ഏറെ വകയുണ്ട്. സുഷുമ്‌നാ നാഡിക്ക് ക്ഷതമേറ്റവരുടെ തിരിച്ചുവരവിൽ തീർച്ചയായും ഇതൊരു വലിയ കുതിച്ചുചാട്ടമാണെന്ന് ഗവേഷകർ പറയുന്നു.
ബിഎസ്ഐ സ്വിച്ച് ഓഫ് ചെയ്തപ്പോഴും ക്രച്ചസ് ഉപയോഗിച്ച് നടക്കാനുള്ള കഴിവ് ഓസ്കാം വീണ്ടെടുത്തു. ഇത് ശുഭസൂചനയാണ് നൽകുന്നത്. പക്ഷാഘാതത്തിന് ശേഷം ചലനത്തിന്റെ സ്വാഭാവിക നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു മാർഗമായി ഈ ഡിജിറ്റൽ ബ്രിഡ്ജ് മാറിയേക്കും. താൽപര്യമുള്ളവർക്ക് ഈ പഠനം സംബന്ധിച്ച വിശദ വിവരങ്ങൾ നേച്ചറിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽനിന്ന് വായിച്ച് മനസിലാക്കാവുന്നതാണ്.
ബ്രെയിൻ-സ്‌പൈൻ ഇന്റർഫേസ് ഉപയോഗിച്ച് സാധാരണ ആളുകൾ നടക്കുന്ന വേഗത്തിൽ ഓസ്കാമിന് നടക്കാൻ സാധിക്കും എന്ന് കരുതരുത്. തളർന്നുകിടന്നിരുന്ന അവസ്ഥയിൽനിന്ന് എഴുന്നേറ്റ് നിൽക്കാനും പിച്ചവച്ച് നടക്കാനും കഴിയുന്ന അവസ്ഥയിലേക്ക് എത്തി എന്നതുതന്നെ വലിയ നേട്ടമാണ്. ബിഎസ്ഐ ഓഫ് ആക്കുമ്പോഴും ക്രച്ചസ് ഉപയോഗിച്ച് നടക്കാൻ ഓസ്കാമിന് കഴിയുന്നുണ്ട് എന്നത് നാഡീവ്യൂഹങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുന്നുണ്ട് എന്നാണ് വ്യക്തമാക്കുന്നത്.
Image Credit: EPFL, nature.com


Click it and Unblock the Notifications








