ഇസ്രോ മുളപ്പിച്ച 'വിത്തുകൾ' വളർന്നു; ചന്ദ്രയാൻ 3 പിറന്നു! കേരളത്തിനും അഭിമാനിക്കാൻ വകയുണ്ട്!
ലോകം മുഴുവൻ ഇന്ത്യയെ പ്രതീക്ഷയോടെ ഉറ്റുനോക്കാൻ ഇടയാക്കിയ നമ്മുടെ അഭിമാന ദൗത്യമാണ് ചന്ദ്രയാൻ 3. ചന്ദ്രനിൽ വിജയകരമായി സോഫ്ട് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യം എന്ന നേട്ടത്തിനപ്പുറം, ഇന്ത്യയുടെ ചാന്ദ്രയാൻ 3 ദൗത്യങ്ങളുടെ നേട്ടം അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾക്കും തുടർ ദൗത്യങ്ങളിൽ ഉപകാരപ്പെടും.
വിജയത്തിന്റെ വക്കിലെത്തിനിൽക്കുന്ന ചന്ദ്രയാൻ 3 ബഹിരാകാശ ഗവേഷണ മേഖലയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയുടെ അടയാളമാണ്. മുൻ നിര ബഹിരാകാശ ശക്തി എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ ചന്ദ്രയാൻ 3 ദൗത്യത്തിന് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട്. അതിൽ ഐഎസ്ആർഒയുടെ കഠിനാധ്വാനവും പരിശ്രമവും ആണ് മുന്നിട്ടുനിൽക്കുന്നത്.

ഒന്നുമില്ലായ്മയിൽനിന്ന് വളരുക മാത്രമല്ല, രാജ്യത്തിന്റെ ഭാവി മുന്നിൽക്കണ്ട് അതിനനുസരിച്ചുള്ള സൗകര്യങ്ങൾ വളർത്തിക്കൊണ്ടുവരാനും ഐഎസ്ആർഒ തയാറായി. ചന്ദ്രയാൻ 3 ബഹിരാകാശത്തും ചന്ദ്രനിലും ഇന്ത്യയുടെ അഭിമാനമായി തിളങ്ങുമ്പോൾ വിജയിച്ചത് ഇസ്രോയുടെ ദീർഘവീക്ഷണം കൂടിയാണ്. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) 54 വർഷം കൊണ്ട് വളർത്തിയെടുത്ത സ്വകാര്യ കമ്പനികളുടെകൂടി അധ്വാനത്തിന്റെ ഫലമാണ് ചന്ദ്രയാൻ 3.
ബഹിരാകാശ മേഖലയിലെ ദൗത്യങ്ങൾക്ക് ആവശ്യമായ ഘടകങ്ങൾ നിർമിക്കുക എന്നത് ഐഎസ്ആർഒയുടെ മാത്രം പരിശ്രമത്തിൽ നടക്കുന്ന ഒരു കാര്യമല്ല. വലിയ ലക്ഷ്യങ്ങൾ പിന്തുടരണമെങ്കിൽ അവയിലേക്ക് വേഗത്തിൽ എത്താനുള്ള വഴികളും ഉണ്ടാകണം. വൻ ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായ ഘടകങ്ങൾ, മെറ്റീരിയൽ, ഫാബ്രിക്കേഷൻ എന്നിവയ്ക്ക് സ്വകാര്യ കമ്പനികളുമായുള്ള പങ്കാളിത്തം ഏറെ സഹായകമാകും.
ഇത് തിരിച്ചറിഞ്ഞ ഇസ്രോ ഇതിനകം രാജ്യത്തെ നിരവധി വൻകിട കമ്പനികളുമായി സഹകരിച്ച് പ്രവർത്തിച്ചുവരുന്നു. നിലവിൽ 400 ലേറെ സ്വകാര്യ കമ്പനികൾ ഇസ്രോയ്ക്കായി ഘടകങ്ങൾ തയാറാക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്തുവരുന്നു. ഈ സഹകരണത്തിലെ ഒരു നാഴികക്കല്ലാണ് ചന്ദ്രയാൻ 3. ഈ ദൗത്യത്തിന്റെ പിന്നിലെ പ്രധാനശക്തി ഇസ്രോ ആണെങ്കിലും രാജ്യത്തെ മറ്റ് കമ്പനികളുടെ പങ്കും അതിലുണ്ട്.
ഇന്ന് ഇന്ത്യൻ സ്‌പേസ് അസോസിയേഷൻ (ISpA) എന്നൊരു സംവിധാനം തന്നെ ഉണ്ട്. ചന്ദ്രയാൻ 3യ്ക്ക് ആവശ്യമായ ഘടകങ്ങൾ രാജ്യത്തെ പൊതു - സ്വകാര്യ മേഖലയിലെ വിവിധ കമ്പനികൾ ചേർന്നാണ്. വിവിധ കമ്പനികളുടെ മികവുകൾ തിരിച്ചറിഞ്ഞ് അവയെ ചന്ദ്രയാൻ 3 പോലൊരു വലിയ ദൗത്യത്തിന്റെ ഘടകങ്ങൾ വികസിപ്പിക്കാനുള്ള ദൗത്യം ഏൽപ്പിച്ചതിന്റെ ക്രെഡിറ്റ് ഐഎസ്ആർഒയ്ക്ക് അർഹതപ്പെട്ടതാണ്.
ചന്ദ്രയാൻ-3 ദൗത്യത്തിനായി ഐഎസ്ആർഒ പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽനിന്ന് സാങ്കേതികവിദ്യകൾ ശേഖരിച്ചിട്ടുണ്ട്. അതിൽ കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ അടക്കമുള്ള സ്ഥാപനങ്ങൾ ഉണ്ട് എന്നത് മലയാളികൾക്കും അഭിമാനിക്കാൻ വകനൽകുന്നു. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഇലക്‌ട്രോണിക് പവർ മൊഡ്യൂളുകളും ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സിസ്റ്റവും വികസിപ്പിച്ചത് കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്ന കെൽട്രോൺ ആണ്.
കെൽട്രോണിന് പുറമേ, കേരള സർക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള കെഎംഎംഎൽ, എസ്ഐഎഫ്എൽ എന്നീ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ചന്ദ്രയാൻ 3യിൽ ഉണ്ട്. കെഎംഎംഎല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്‌കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കൽ കമ്പോണൻ്റ്സ് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റീൽ ആൻഡ് ഫോർജിങ്ങ്സ് ലിമിറ്റഡ് ടൈറ്റാനിയം, അലൂമിനിയം ഫോർജിങ്ങുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിർമ്മിച്ചു നൽകി.
രാജ്യത്തെ മറ്റ് പല പ്രമുഖ കമ്പനികളുടെ പങ്കാളിത്തവും ചന്ദ്രയാന് പിന്നിലുണ്ട്. ലോഞ്ച് വെഹിക്കിൾ ബൂസ്റ്റർ സെഗ്‌മെന്റുകളും സബ്സിസ്റ്റങ്ങളും തയ്യാറാക്കിയത് ലാർസൻ ആൻഡ് ടൂബ്രോയും ബാറ്ററികൾ വിതരണം ചെയ്തത് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡും(ഭെൽ) ആണ്. മിഷൻ ഘടകങ്ങൾ നിർമിച്ചത് വാൽചന്ദ് ഇൻഡസ്ട്രീസാണ്. ഇത്തരത്തിൽ വിവിധ സ്ഥാപനങ്ങളുടെ മികവുകൾ ഈ വലിയ ദൗത്യത്തിനായി ഐഎസ്ആർഒ ഉപയോഗപ്പെടുത്തി.
പുതിയ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കാൻ ഇസ്രോ രാജ്യത്തെ വ്യവസായ സ്ഥാപനങ്ങൾക്ക് ഊർജ്ജം പകരുന്നു. ഇന്ന് ഐഎസ്ആർഒ വെണ്ടർമാരുടെ പട്ടികയിൽ അനന്ത് ടെക്നോളജീസ് ലിമിറ്റഡ് (എടിഎൽ), ഗോദ്‌റെജ് ആൻഡ് ബോയ്സ് തുടങ്ങിയ പേരുകളും ഉണ്ട്. ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനങ്ങൾ, ഉപഗ്രഹങ്ങൾ, ബഹിരാകാശ പേടകങ്ങൾ, ഗ്രൗണ്ട് സിസ്റ്റങ്ങൾ എന്നിവയ്‌ക്കായുള്ള വിവിധ ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ സബ്‌സിസ്റ്റം എന്നിവയുടെ നിർമ്മാണത്തിലാണ് എടിഎൽ.

ചന്ദ്രയാൻ-3 ദൗത്യത്തിനായി ടെലിമെട്രി, ടെലികമാൻഡ്, പവർ മാനേജ്‌മെന്റ് സിസ്റ്റങ്ങൾ എന്നിവയും ഡയറക്റ്റ് കറന്റ്-ടു-ഡയറക്ട് കറന്റ് കൺവെർട്ടറുകൾ എന്നിവയുൾപ്പെടെയുള്ള ഉപഗ്രഹസംവിധാനങ്ങളും എടിഎൽ നടപ്പിലാക്കിയിട്ടുണ്ട്. മുംബൈ ആസ്ഥാനമായ ഗോദ്‌റെജ് ആൻഡ് ബോയ്‌സ്, ചന്ദ്രയാൻ, മംഗൾയാൻ ദൗത്യങ്ങൾക്കായി ലിക്വിഡ് പ്രൊപ്പൽഷൻ എഞ്ചിനുകൾ, സാറ്റലൈറ്റ് ത്രസ്റ്ററുകൾ, കൺട്രോൾ മൊഡ്യൂൾ തുടങ്ങിയ നിർണായകഘടകങ്ങൾ ഉപസ്ഥാപനമായ ഗോദ്‌റെജ് എയ്‌റോസ്‌പേസ് വഴി സംഭാവന ചെയ്തിട്ടുണ്ട്.
2020-ൽ ആണ് ഇന്ത്യ ഔദ്യോഗികമായി തങ്ങളുടെ ബഹിരാകാശ മേഖല സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിന് തുറന്നുകൊടുത്തത്. കഴിഞ്ഞ വർഷം, എച്ച്എഎൽ-എൽ ആൻഡ് ടി കൺസോർഷ്യം ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിൽ (എൻഎസ്ഐഎൽ) നിന്ന് അഞ്ച് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) റോക്കറ്റുകൾ നിർമ്മിക്കുന്നതിന് 860 കോടി രൂപയുടെ കരാർ നേടിയിരുന്നു.
ഐഎസ്ആർഒയുടെ ഘടക വിതരണക്കാരായിരുന്ന വലിയ കമ്പനികൾ, ഇന്ന് സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്താനും ബഹിരാകാശ മേഖലയിൽ മുൻകാലങ്ങളിൽ നടത്തിയിരുന്നതിനെക്കാൾ വലിയ പ്രോജക്ടുകൾ നടത്താനുമുള്ള കഴിവുകൾ നേടി വളർന്നിരിക്കുന്നു. പല കമ്പനികളും ഇപ്പോൾ റോക്കറ്റ് നിർമ്മാണം, സാറ്റലൈറ്റ് നിർമ്മാണം, മറ്റ് വലിയ പദ്ധതികൾ എന്നിവയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നു.
ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ(ഇൻ-സ്‌പേസ്) ആണ് ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത്. ഐഎസ്ആർഒ വികസിപ്പിച്ച സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ(SSLV) താങ്ങാനാകുന്ന നിരക്കിൽ നിർമ്മിക്കാൻ ഇതിനകം 20 കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബഹിരാകാശ രംഗത്ത് ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങളുടെ വളർച്ചയും വർധിച്ചുവരുന്ന പങ്കാളിത്തവുമാണ് ഇത് കാണിക്കുന്നത്.


Click it and Unblock the Notifications








