അഭിമാന യാത്രയ്ക്ക് നാൾ കുറിച്ചു; ചന്ദ്രയാൻ 3 ജൂലൈ 14 ന് കുതിക്കും; പ്രഖ്യാപനവുമായി ഐഎസ്ആർഒ
ഇന്ത്യയുടെ ചാന്ദ്ര സ്വപ്നങ്ങളും പേറി ചന്ദ്രയാൻ 3 ജൂലൈ 14 ന് കുതിക്കും. നേരത്തെ ജൂലൈ 13 ന് വിക്ഷേപണം നടത്താനാണ് ഐഎസ്ആർഒ തീരുമാനിച്ചിരുന്നത്. എന്നാൽ ചന്ദ്രനിലിറങ്ങുന്നതിന് കുറച്ചുകൂടി അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണ് എന്ന് കണ്ടെത്തി. ഇതിനെത്തുടർന്നാണ് വിക്ഷേപണത്തീയതി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
ചന്ദ്രന്റെയും ഭൂമിയുടെയും അകലം ഏറ്റവും കുറഞ്ഞ സമയത്ത് ലാൻഡർ ചന്ദ്രനിലിറങ്ങുന്നതാണ് കൂടുതൽ സുരക്ഷിതമെന്നാണ് വിലയിരുത്തൽ. ആ നിലയ്ക്കാണ് ഓഗ്സ്റ്റ് 24 ന് ലാൻഡർ ചന്ദ്രനിൽ ഇറങ്ങാനാകും വിധം വിക്ഷേപണം പുനക്രമീകരിച്ചത്. മുൻനിശ്ചയിച്ച പ്രകാരം 13ന് വിക്ഷേപണം നടത്തിയാൽ ഓഗസ്റ്റ് 23 നാണ് ലാൻഡർ ചന്ദ്രനിൽ ഇറങ്ങേണ്ടിവരിക.

ജൂലൈ 14 ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ചന്ദ്രയാൻ 3 വിക്ഷേപിക്കും എന്നാണ് ഐഎസ്ആർഒയുടെ അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (എൽവിഎം 3) എന്ന ഇസ്റോയുടെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം.
ജൂലൈ 14 ലെ ചന്ദ്രയാൻ 3 വിക്ഷേപണത്തിനായുള്ള തയാറെടുപ്പുകൾ ഐഎസ്ആർഒ ഇതിനകം നടത്തിക്കഴിഞ്ഞു. ചന്ദ്രോപരിതല പര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ ചന്ദ്രയാൻ-3 പ്രൊപ്പൽഷൻ മൊഡ്യൂൾ, വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക്ക്-3 റോക്കറ്റിൽ ഘടിപ്പിച്ചു. ചന്ദ്രോപരിതലത്തിലെ പര്യവേക്ഷണമാണ് ചന്ദ്രയാൻ 3 വിക്ഷേപണത്തിലൂടെ ഇന്ത്യ ഉദ്ദേശിക്കുന്നത്. ഇതിനുള്ള ലാൻഡറും റോവറും ഉൾപ്പെട്ടതാണ് ചന്ദ്രയാൻ-3 പ്രൊപ്പൽഷൻ മൊഡ്യൂൾ.

ലോഞ്ച് വെഹിക്കിൾ പേടകത്തെ ഭൂമിയുടെ ഒരു ദീർഘ ഭ്രമണപഥത്തിൽ എത്തിക്കും. പിന്നീട് ആറു ദിവസം കഴിയുമ്പോൾ ഭൂമിയുടെ ദീർഘ ഭ്രമണപഥത്തിൽനിന്ന് പതിയെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കെത്തും. അടുത്തഘട്ടത്തിൽ ചന്ദ്രോപരിതലത്തിൽനിന്ന് 100 കിലോമീറ്റർ ഉയരത്തിലേക്ക് എത്തി ചന്ദ്രനെ ചുറ്റിക്കറങ്ങാൻ തുടങ്ങും. പേടകത്തിന് ഓർബിറ്ററും ലാൻഡറുമുണ്ട്. 100-30 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് ഓർബിറ്റർ എത്തുമ്പോൾ ലാൻഡർ വേർപെടുത്തും.
ജലാംശം കൂടുയലുണ്ടെന്ന് കരുതപ്പെടുന്ന ചന്ദ്രന്റെ തെക്കേ ധ്രുവത്തിനു സമീപം ആണ് ലാൻഡർ ഇറക്കുക. 2019 ൽ ചന്ദ്രയാൻ 2 ദൗത്യം വിക്ഷേപിച്ചെങ്കിലും അവസാന നിമിഷം ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതിൽ പരാജയപ്പെട്ടത് തിരിച്ചടിയാകുകയായിരുന്നു. പിഴവുകളിൽനിന്ന് പാഠം ഉൾക്കൊണ്ടാണ് ഐഎസ്ആർഒ ചന്ദ്രയാൻ 3 ദൗത്യത്തിന് തയാറെടുത്തിരിക്കുന്നത്.
ചന്ദ്രോപരിതലത്തിനു കുറച്ചു മുകളിലെത്തിയപ്പോൾ ഉദ്ദേശിച്ച രീതിയിൽ പ്രവേഗം കുറച്ച് ബ്രേക്ക് ചെയ്യാൻ കഴിയാത്തതാണ് ചന്ദ്രയാൻ 2 ന്റെ പരാജയത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന്. ലാൻഡറിൽ ത്രസ്റ്റർ ഉണ്ടെങ്കിലും അത് ഉദ്ദേശിച്ച ദിശയിൽ തള്ളിയാൽ മാത്രമേ സോഫ്റ്റ് ലാൻഡിങ് സാധ്യമാകൂ. ചന്ദ്രയാൻ 2 ൽ അതിനു സാധിച്ചില്ല.

ലാൻഡർ താഴേക്കു പതിക്കുമ്പോഴുള്ള പ്രവേഗവും ദിശയും കൃത്യമായി മനസ്സിലാക്കാൻ പുതിയ സെൻസറുകൾ കൂട്ടിച്ചേർത്തും. കൂടാതെ കഴിഞ്ഞ തവണ 5 ബ്രേക്കിങ് എൻജിൻ ഉണ്ടായിരുന്നു. ഇത്തവണ മധ്യത്തെ എൻജിൻ മാറ്റി 4 എൻജിൻ മാത്രമാക്കി. ഇത്തരം പലവിധ മാറ്റങ്ങളോടെയാണ് ലാൻഡിങ്ങിന് ഐഎസ്ആർഒ തയാറെടുത്തിരിക്കുന്നത്.
എല്ലാം അനുകൂലമായാൽ ചന്ദ്രനിൽ ലാൻഡറും റോവറും ഇറക്കുകയെന്ന ഇന്ത്യയുടെ സ്വപ്നം ഇത്തവണ സഫലമാകും. ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങൾ, മണ്ണ്, ജലം എന്നിവയുടെ പര്യവേക്ഷണമാണ് 615 കോടി രൂപ ചെലവുള്ള ചാന്ദ്രയാൻ 3 ദൗത്യം കൊണ്ടു ലക്ഷ്യമിടുന്നത്. ലോകരാജ്യങ്ങളെല്ലാം ചന്ദ്രനിൽ തങ്ങളുടെ മുദ്രപതിപ്പിക്കാനുള്ള ശ്രമത്തിലാണ്. അമേരിക്കയും ചൈനയും വമ്പൻ ദൗത്യങ്ങളാണ് ചന്ദ്രനെ ലക്ഷ്യമിട്ട് നടത്തിവരുന്നത്.
Image credit: ISRO Spaceflight Twitter


Click it and Unblock the Notifications








