''പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണ്, അത് നടക്കണം''; ചന്ദ്രയാൻ 4 അപ്ഡേറ്റുമായി ISRO ചെയർമാൻ സോമനാഥ്
ഇന്ത്യക്കാരനെ ചന്ദ്രനിൽ ഇറക്കുക എന്ന ലക്ഷ്യത്തിനായി ഐഎസ്ആർഒ തുടർച്ചയായ ഗവേഷണങ്ങളിൽ ഏർപ്പെട്ടുവരികയാണ് എന്ന് വെളിപ്പെടുത്തി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഇപ്പോൾ ചന്ദ്രയാൻ ദൗത്യത്തിന്റെ നാലാം ഘട്ടത്തിനായുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണ്. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ഐഎസ്ആർഒയുടെ പ്രവർത്തനങ്ങളുടെ നിർണായക ഘട്ടമാണ് ചന്ദ്രയാൻ 4 ദൗത്യമെന്നും അദ്ദേഹം വെളിപ്പെടുത്തി.
സാറ്റ് പോൾ മിത്തൽ സ്‌കൂളിൻ്റെ ഇരുപതാം വാർഷികത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഐഎസ്ആർഒയുടെ ചന്ദ്രയാൻ 4 ദൗത്യത്തെക്കുറിച്ചുള്ള പുതിയ പ്രതികരണം ഐഎസ്ആർഒ ചെയർമാൻ നടത്തിയത്.
2040ൽ ചന്ദ്രനിൽ ബഹിരാകാശ സഞ്ചാരിയെ ഇറക്കുക എന്ന ഇന്ത്യയുടെ അഭിലാഷത്തിലേക്കുള്ള പ്രാരംഭ മുന്നേറ്റമാണ് ചന്ദ്രയാൻ-4 എന്ന് അദ്ദേഹം സൂചിപ്പിച്ചു.

ബഹിരാകാശ ഗവേഷണം എന്നത് തുടർച്ചയായ പ്രക്രിയയാണെണ്. ബഹിരാകാശ ഗവേഷണ മേഖലയിൽ രാജ്യം 'വലിയ പുരോഗതി'യുടെ പാതയിലാണെന്നും ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളുടെ തുടർച്ചയായി ചന്ദ്രയാൻ 4 ദൗത്യം പുരോഗമിക്കുകയാണ് എന്നും ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി. ചന്ദ്രയാൻ-4 പദ്ധതിക്ക് വലിയ പ്രാധാന്യം ഐഎസ്ആർഒ നൽകിയിട്ടുണ്ട്. ഈ ദൗത്യത്തിന്റെ ഭാഗമായി ഇത്തവണ ഐഎസ്ആർഒ 2 റോക്കറ്റുകൾ അയയ്ക്കും.
''2040-ൽ ഒരു ഇന്ത്യക്കാരൻ ചന്ദ്രനിൽ ഇറങ്ങുമെന്ന് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അത് സംഭവിക്കണം'', അതിനായി നമുക്ക് വിവിധ തരത്തിലുള്ള ചന്ദ്ര പര്യവേക്ഷണം നടത്തേണ്ടതുണ്ട് എന്ന് സോമനാഥ് വ്യക്തമാക്കി. ഈ ദൗത്യത്തിന്റെ നിർണായക ഘട്ടങ്ങളിലൊന്ന് ചന്ദ്രനിൽ നിന്ന് സാമ്പിൾ ശേഖരിച്ച് ഇന്ത്യയിലെത്തിക്കുക എന്നതാണ്.

ചന്ദ്രനിലെത്തി സാമ്പിൾ ശേഖരിച്ച് തിരിച്ച് ഭൂമിയിലേക്ക് മടങ്ങുന്ന ദൗത്യം വിജയിച്ചാൽ അത് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് കൂടുതൽ പ്രതീക്ഷ പകരും. ചന്ദ്രനിലെത്തി തിരിച്ചുവരുന്ന ഈ ദൗത്യത്തെ വരാൻ പോകുന്ന വലിയ പരീക്ഷണത്തിന്റെ സാമ്പിളായാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ ചന്ദ്രയാൻ 3 ദൗത്യം വിജയിച്ചതും ഇന്ത്യക്ക് പ്രതീക്ഷ പകരുന്നുണ്ട്.
ചാന്ദ്ര ദൗത്യത്തിനായുള്ള തയാറെടുപ്പുകൾ ഒരുവശത്ത് നടക്കുമ്പോൾ തന്നെ റോക്കറ്റ്, സാറ്റലൈറ്റ് പ്രോജക്ടുകൾ മുതൽ സാങ്കേതിക വികസന പദ്ധതികൾ വരെയുള്ള നിരവധി പദ്ധതികളിൽ ഐഎസ്ആർഒ പ്രവർത്തിക്കുന്നുണ്ടെന്നും സോമനാഥ് പറഞ്ഞു. ഏകദേശം 5-10 റോക്കറ്റ് പ്രോജക്ടുകളും ഏകദേശം 30-40 സാറ്റലൈറ്റ് പ്രോജക്ടുകളും നൂറിലേറെ ആപ്ലിക്കേഷൻ പ്രോജക്ടുകളും വികസനഘട്ടത്തിലാണ്.
ഇത് കൂടാതെ 1000-ത്തിലധികം ഗവേഷണ-വികസന പദ്ധതികളിലും ഐഎസ്ആർഒ പ്രവർത്തിച്ചുവരുന്നു എന്ന് സോമനാഥ് വ്യക്തമാക്കി. അടുത്തകാലത്തായി നിരവധി നിർണായക ദൗത്യങ്ങൾ ഐഎസ്ആർഒ നടപ്പാക്കിയിട്ടുണ്ട്.
ജനുവരി ആദ്യം തന്നെ ഐഎസ്ആർഒ ഇന്ത്യയുടെ ആദ്യ സൗരോർജ്ജ ദൗത്യമായ ആദിത്യ-എൽ 1 ബഹിരാകാശ പേടകം വിക്ഷേപിക്കുകയും അതിനെ സൂര്യനുചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഐഎസ്ആർഒയുടെ മറ്റൊരു വലിയ പദ്ധതി ഗഗൻയാൻ ദൗത്യമാണ്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിൽ മികവ് പ്രകടിപ്പിക്കുക, മൂന്ന് അംഗ സംഘത്തെ 3 ദിവസത്തെ ദൗത്യത്തിനായി 400 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് അയയ്ക്കുകയും പിന്നീട് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുക എന്ന വലിയ ദൗത്യമാണ് ഇത്.
ബഹിരാകാശ ഗവേഷണത്തിൽ മികവ് തുടരുമ്പോൾ തന്നെ ഇന്ത്യയുടെ ഭാവി തലമുറയെ ബഹിരാകാശ ദൗത്യങ്ങളിലേക്കും ഗവേഷണ മേഖലയിലേക്കും കൈപിടിച്ചുയർത്താനും ഐഎസ്ആർഒ ശ്രമിക്കുന്നുണ്ട്. വിവിധ സാങ്കേതിക വികസന പദ്ധതികളിൽ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തുകയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. അതേസമയം ചന്ദ്രയാൻ 4 വിക്ഷേപണം എപ്പോഴുണ്ടാകും എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല.


Click it and Unblock the Notifications








