റോക്കറ്റേറുന്ന സ്വപ്നങ്ങൾ: പിറക്കുമോ ബഹിരാകാശത്തൊരു ചൈനീസ് വാനരപുത്രൻ!
ചൈന(China) തങ്ങളുടെ ബഹിരാകാശ നിലയമായ ടിയാങ്ഗോങ്ങിലേക്ക് കുരങ്ങനെ അയയ്ക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം ലോകമാകെ പ്രചരിച്ചിരുന്നു. ഗുരുത്വാകർഷണമില്ലാത്ത സ്ഥലത്ത് ജീവികളുടെ പ്രത്യുൽപ്പാദനം സാധ്യമാകുമോ എന്ന് അറിയാനുള്ള പരീക്ഷണങ്ങളുടെ ഭാഗമായാണ് ചൈന ഇത്തരമൊരു പരീക്ഷണത്തിന് തയാറെടുക്കുന്നത് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ പ്രധാന ലക്ഷ്യം ഗുരുത്വാകർഷണമില്ലാത്തിടത്തെ ജീവികളുടെ പ്രത്യുൽപ്പാദനത്തെപ്പറ്റി പഠിക്കുകയാണ് എങ്കിൽക്കൂടി ബഹിരാകാശ ഗവേഷണ മേഖലയിൽ തങ്ങളുടേതായ എന്തെങ്കിലും കണ്ടുപിടുത്തങ്ങൾ നൽകി ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ ചൈന ഉള്ളുകൊണ്ട് വളരെയേറെ കൊതിക്കുന്നുണ്ട്. കാരണം അമേരിക്കയുടെ എതിർപ്പിനെ തുടർന്ന് രാജ്യാന്തര ബഹിരാകാശനിലയം സ്ഥാപിക്കുന്ന സന്ദർഭത്തിൽ ചൈനയെ ഒഴിവാക്കിക്കൊണ്ടാണ് നാസ മുന്നോട്ടുപോയത്.

അന്ന് ഏർപ്പെട്ട അപമാനത്തിനുള്ള മറുപടികൂടിയാണ് ചൈന സ്വന്തം നിലയ്ക്ക് പടുത്തുയർത്തിയ ടിയാങ്ഗോങ് എന്ന ബഹിരാകാശ നിലയം. പരീക്ഷണങ്ങൾക്കായുള്ള എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ലാബ് ഉൾപ്പെടെയാണ് ചൈന ടിയാങ്ഗോങ് നിർമാണം വിജയകരമായി നടത്തിയിരിക്കുന്നത്. ഇവിടേക്കാണ് ഇപ്പോൾ കുരങ്ങുകളെ എത്തിച്ച് പരീക്ഷണം നടത്താൻ ചൈന ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.

ടിയാങ്ഗോങ്ങിൽ നിന്ന് എന്തുനേട്ടം കൈവരിക്കാൻ സാധിച്ചാലും അത് അമേരിക്കയ്ക്കുള്ള ചൈനയുടെ മറുപടിയായാണ് വിലയിരുത്തപ്പെടുക. ടിയാങ്ഗോങ് നിർമാണത്തിനായി മൊഡ്യൂളുകൾ എത്തിച്ച ചൈനീസ് റോക്കറ്റുകൾ ഒന്നിലേറെത്തവണ ലോകരാജ്യങ്ങൾക്ക് ഭീഷണി ഉയർത്തിയിരുന്നു. മൊഡ്യൂളുകൾ വിക്ഷേപിച്ച ശേഷം ഭൂമിയിലേക്ക് തിരിച്ചുവരുന്നതിനിടെ നിയന്ത്രണം നഷ്ടമായാണ് ഈ റോക്കറ്റുകൾ ലോകത്തെ ഭയപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം അവസാനമായി ടിയാങ്ഗോങ്ങിലേക്കുള്ള മൂന്നാം മൊഡ്യൂൾ കൊണ്ടുപോയ ചൈനീസ് റോക്കറ്റിനും ഇത്തരത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയും നാസ അടക്കമുള്ള ഏജൻസികളുടെയും വിവിധ രാജ്യങ്ങളുടെയും വിമർശനങ്ങൾ ചൈന ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഈ നാണക്കേടുകൾ ഒക്കെ മായ്ച്ചുകളയാൻ ലോകരാജ്യങ്ങൾക്ക് സാധിക്കാത്ത ഒരു നേട്ടം ചൈനയ്ക്ക് ആവശ്യമാണ്. അതിനായുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ചൈനയുടെ വാനരപ്പട റോക്കറ്റേറുന്നതും ബഹിരാകാശത്തെ പ്രത്യുൽപ്പാദന പരീക്ഷണങ്ങളുടെ ഭാഗമാകുന്നതും.

ബഹിരാകാശത്ത് ജീവിവർഗങ്ങളുടെ പ്രത്യുൽപ്പാദനവും നിലനിൽപ്പും എത്തരത്തലാണ് എന്നതു സംബന്ധിച്ച് നിർണായക നിഗമനങ്ങളും കണ്ടെത്തലുകളും നടത്താനായാൽ അതുവഴി മനുഷ്യന്റെ ബഹിരാകാശത്തെ സാധ്യതകളുടെ വാതിൽ തുറക്കാൻ ചൈനയ്ക്ക് സാധിക്കും. ഇത് മൊത്തം ലോകത്തിനും പ്രയോജനം ചെയ്യുകയും ചെയ്യും. ബഹിരാകാശ ടൂറിസം അടക്കമുള്ള വിഷയങ്ങളിൽ സ്വകാര്യ കമ്പനികൾ ഉൾപ്പെടെ താൽപര്യമെടുത്ത് മുന്നോട്ടു വന്നുകൊണ്ടിരിക്കുന്ന സമയം കൂടിയാണ് ഇത് എന്ന് ഈ ഘട്ടത്തിൽ ഓർക്കാവുന്നതാണ്.

ബഹിരാകാശത്തെ ഈ പ്രത്യുൽപാദന പരീക്ഷണങ്ങൾക്ക് ചൈനീസ് അക്കാദമി ഓഫ് സയൻസസ് ആണ് നേതൃത്വം നൽകുന്നത്. ടിയാങ്ഗോങ്ങിൽ ഇപ്പോൾത്തന്നെ ഒച്ച്, മത്സ്യങ്ങൾ എന്നിവയുടെ പ്രജനനത്തെപ്പറ്റി പഠനങ്ങൾ നടക്കുന്നുണ്ട്. ഇതിനു പിന്നാലെ എലികൾ, കുരങ്ങുകൾ എന്നിവയുടെ ലൈംഗിക, പ്രജനന രീതികളും ബഹിരാകാശ പശ്ചാത്തലത്തിൽ എപ്രകാരമാണ് എന്ന് പഠിക്കാനുള്ള നീക്കത്തിലാണ് ചൈന.

ഇതിന്റെ ഭാഗമായാണ് ഇവിടേക്ക് ഇപ്പോൾ കുരങ്ങുകളെയും എത്തിക്കുന്നത്. കുരങ്ങുകളെയും എലികളെയും ഉൾപ്പെടുത്തി പഠനങ്ങൾ നടത്തുന്നതു വഴി ഗുരുത്വാകർഷണവുമായും ബഹിരാകാശ ചുറ്റുപാടുകളുമായും ജീവികൾക്ക് എത്തരത്തിൽ ഒത്തുപോകാനും അതിജീവിക്കാനും സാധിക്കുമെന്നു മനസിലാക്കാം. കൂടാതെ ഈ ബഹിരാകാശ സാഹചര്യങ്ങളിൽ അവയുടെ പ്രത്യുൽപ്പാദന സാധ്യതകൾ എത്തരത്തിലാണ് എന്നും അറിയാം.

ഈ പഠനത്തിൽനിന്ന് ലഭിക്കുന്ന ഓരോ വിവരവും മനുഷ്യരുടെ ധാരണകൾക്ക് കൃത്യമായ ദിശാബോധം പകരുമെന്ന് ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ഗവേഷകനായ ഴാങ് ലു പ്രതികരിച്ചതായി ഒരു ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ടിയാങ്ഗോങ്ങിലെ പരീക്ഷണശാലയിലെ വെന്റിയൻ മൊഡ്യൂളിൽ ചൈനയുടെ ഒരുപിടി സ്വപ്നങ്ങളാണ് കുടിയിരിക്കുന്നത്. മൃഗങ്ങളെയും സസ്യങ്ങളെയും വച്ചുള്ള പരീക്ഷണങ്ങളും പാരിസ്ഥിതികപഠനവുമൊക്കെ ടിയാങ്ഗോങ്ങിൽ നടത്താൻ ചൈന പദ്ധതിയിടുകയും അതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്യുന്നുണ്ട്.

മികവേറിയ ആവാസകേന്ദ്രങ്ങൾ മുതൽ സ്വന്തം നിലയ്ക്ക് ഊർജോൽപാദന സംവിധാനം വരെ അതിനായി ടിയാങ്ഗോങ്ങിൽ ചൈന ഒരുക്കിയിട്ടുമുണ്ട്. ഇതാദ്യമായല്ല ബഹിരാകാശത്തെ ജീവികളുടെ നിലനിൽപ്പ് സംബന്ധിച്ച് പരീക്ഷണങ്ങൾ നടക്കുന്നത്. ബഹിരാകാത്ത് എത്താൻ കൊതിച്ചിരുന്ന കാലഘട്ടം മുതൽ അവിടുത്തെ ജീവിതം എങ്ങനെയായിരിക്കും സാധ്യതകൾ എത്രത്തോളമുണ്ട് എന്നൊക്കെ അറിയാൻ മനുഷ്യൻ ആഗ്രഹിച്ചിരുന്നു. മനുഷ്യനെത്തും മുമ്പ് ബഹിരാകാശത്ത് എത്തിയത് ഈച്ചയും നായയും കുരങ്ങും ചിമ്പാൻസിയുമടക്കമുള്ള മറ്റ് ജീവിവർഗമാണ് എന്നു നമുക്കറിയാം.

തുടർന്ന് ബഹിരാകാശത്ത് കൂടുതൽ സ്വാധീനം ഉറപ്പിച്ചപ്പോഴും അവിടുത്തെ പ്രത്യുൽപ്പാദനവും ജീവിവർഗങ്ങളുടെ നിലനിൽപ്പും സംബന്ധിച്ച് അറിയാൻ ശ്രമങ്ങൾ നടന്നിരുന്നു. ബഹിരാകാശ ശീതസമരം കൊടുമ്പിരി കൊണ്ടുനിന്ന കാലയളവിൽ ഇത്തരമൊരു ലക്ഷ്യം സാധിക്കാനായി സോവിയറ്റ് ശാസ്ത്രജ്ഞർ ശ്രമിച്ചിരുന്നു എന്നും പക്ഷേ പദ്ധതി വിജയമായില്ല എന്നുമാണ് അറിയാൻ കഴിയുന്നത്. എന്തായാലും ഇന്നോളം ഇക്കാര്യത്തിൽ ഒരു വ്യക്തത വന്നിട്ടില്ല.

സോവിയറ്റ് യൂണിയൻ പോലും ശ്രമിച്ച് പരാജയപ്പെട്ടിടത്ത് വിജയം വരിക്കുക എന്നതും ചൈനയെ സംബന്ധിച്ച് അഭിമാനനേട്ടം തന്നെയാണ്. ചൈന വിട്ട റോക്കറ്റുകൾ പോലെയാകുമോ ഈ പരീക്ഷണങ്ങളുടെയും അവസ്ഥ എന്ന് ചിലർ സംശയിക്കുന്നുണ്ട്. എന്നാൽ സ്വന്തം നിലയിൽ ബഹിരാകാശത്തൊരു 'സ്വപ്നക്കൊട്ടാരം' പടുത്തുയർത്തിയ ചൈനയെ അങ്ങനെയങ്ങ് തള്ളിക്കളയേണ്ടതില്ല എന്നാണ് മറുഭാഗം വാദിക്കുന്നത്.


Click it and Unblock the Notifications