അങ്ങനെയിപ്പോൾ കാണേണ്ട! ക്യാമറക്കണ്ണിൽ മനുഷ്യനെ അദൃശ്യനാക്കുന്ന കോട്ടുമായി ചൈനീസ് വിദ്യാർഥികൾ
അദൃശ്യരായി ആളുകൾക്കിടയിലൂടെ നടക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാമായിരുന്നു എന്ന് ചെറുപ്പത്തിൽ ആലോചിച്ചുകൂട്ടിയിട്ടുള്ള ആളുകൾ നിരവധിയാണ്. നിഷ്കളങ്കമായ ബാല്യത്തിന്റെ തോന്നലുകളായിരുന്നു അതെങ്കിൽ ഇന്ന് കഥയാകെ മാറി. അത്തരം കാര്യങ്ങൾ ഗൗരവമായിത്തന്നെ ആലോചിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നവർ ഇന്ന് ശാസ്ത്രലോകത്തുണ്ട്. ഈ നിരയിലേക്ക് ചേർത്തുവയ്ക്കാനാകില്ല എങ്കിലും ക്യാമറ(Camera) നിരീക്ഷണത്തിൽ നിന്ന് മനുഷ്യനെ അദൃശ്യനാക്കാനുള്ള ഒരു വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനയിലെ ഒരു സംഘം വിദ്യാർഥികൾ.

ക്യാമറക്കണ്ണിൽ നിന്ന് മനുഷ്യനെ അദൃശ്യനാക്കാൻ സഹായിക്കുന്ന ഒരു കോട്ട് നിർമിച്ചുകൊണ്ടാണ് ഒരു സംഘം ചൈനീസ് ബിരുദ വിദ്യാർഥികൾ ഇപ്പോൾ രാജ്യാന്തര മാധ്യമങ്ങളിൽ വാർത്ത സൃഷ്ടിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിപ്പിക്കുന്ന നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കാം എന്നതാണ് ഈ കോട്ടിന്റെ പ്രത്യേകത. 'ഇൻവിസ്‌ഡിഫൻസ്' ( InvisDefense) എന്നാണ് ഈ അദൃശ്യ കോട്ടിന് നൽകിയിരിക്കുന്ന പേര്.

രാത്രിയിലും പകലും ക്യാമറകളുടെ കണ്ണുവെട്ടിക്കാൻ സാധിക്കും വിധമാണ് ഈ അദൃശ്യ കോട്ട് നിർമിച്ചിരിക്കുന്നത്. പകൽ സമയത്ത് പാറ്റേണുകൾ വഴിയും രാത്രിയിൽ പ്രത്യേകതരം ചൂട് പുറപ്പെടുവിച്ചുമാണ് ഈ കോട്ട് ക്യാമറയിൽനിന്ന് മനുഷ്യ ശരീരത്തെ അദൃശ്യമാക്കുന്നത്. ഭാവിയിലേക്ക് ഒരുപാട് സാധ്യതകൾ തുറന്നിടുന്ന കണ്ടുപിടുത്തമായാണ് വിദ്യാർഥികളുടെ ഈ കോട്ട് വിലയിരുത്തപ്പെടുന്നത്.

ചൈനയിലെയും ചില തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെയും നിരീക്ഷണ ക്യാമറകളുടെ ആധിക്യത്തിൽനിന്ന് രക്ഷപ്പെടാൻ ഈ കോട്ട് സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. എങ്ങോട്ട് തിരിഞ്ഞാലും ക്യാമറകളാണ്. സ്വസ്ഥമായി ഒന്ന് ഇറങ്ങി നടക്കാൻ പോലും സാധിക്കുന്നില്ല. ഇത്തരമൊരു സാഹചര്യമാകാം ചൈനീസ് വിദ്യാർഥികളെ ഇത്തരമൊരു കോട്ട് എന്ന ആശയത്തിലേക്ക് നയിച്ചത്.

എന്നാൽ വാണിജ്യ അടിസ്ഥാനത്തിലോ ലക്ഷ്യത്തിലോ അല്ല ഈ കോട്ട് നിർമിച്ചിരിക്കുന്നത്. ചൈനയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കാനായുള്ള പരിശീലനത്തിന്റെയും തുടർന്നു നടന്ന മത്സരത്തിന്റെയും ഭാഗമായാണ് കോട്ട് നിർമിക്കപ്പെട്ടത്. വാവെയ് ടെക്നോളജീസിന്റെ സ്പോൺസർഷിപ്പോടെ നടന്ന മത്സരത്തിൽ ഈ കോട്ട് ഒന്നാം സമ്മാനം നേടുകയും ചെയ്തു എന്ന് ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

"ഇപ്പോൾ, പല നിരീക്ഷണ ഉപകരണങ്ങൾക്കും മനുഷ്യശരീരങ്ങളെ കണ്ടെത്താൻ കഴിയും. റോഡിലെ ക്യാമറകൾക്ക് കാൽനടയാത്രക്കാരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളുണ്ട്, സ്മാർട്ട് കാറുകൾക്ക് കാൽനടയാത്രക്കാരെയും റോഡുകളും തടസ്സങ്ങളും തിരിച്ചറിയാൻ കഴിയും. ഞങ്ങളുടെ ഇൻവിസ് ഡിഫൻസ് നിങ്ങളെ പകർത്താൻ ക്യാമറയെ അനുവദിക്കുന്നു, എന്നാൽ നിങ്ങൾ മനുഷ്യനാണോ എന്ന് അതിന് ഉറപ്പിക്കാൻ കഴിയില്ല, " എന്നാണ് അദൃശ്യ കോട്ടിനെപ്പറ്റി അതിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ച പ്രൊഫസർ വാങ് പറഞ്ഞതെന്ന് മോർണിങ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

വളരെ കുറഞ്ഞ വിലമാത്രമേ ഈ കോട്ടിന് നൽകേണ്ടിവരുന്നുള്ളൂ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം എന്ന് ഈ കണ്ടുപിടുത്തത്തിനു പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികൾ വ്യക്തമാക്കുന്നു. ''ഇൻവിസിബിലിറ്റി ക്ലോക്കിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് അതിന്റെ വിലയാണ്. ഉപരിതലത്തിൽ ഒരു പാറ്റേൺ പ്രിന്റ് ചെയ്യുന്നത് താരതമ്യേന വളരെ കുറഞ്ഞ ചിലവേ വരുന്നുള്ളൂ. ഇൻഫ്രാറെഡ് ക്യാമറയെ കബളിപ്പിക്കാൻ നാല് താപനില നിയന്ത്രണ മൊഡ്യൂളുകൾ മാത്രമേ ആവശ്യമുള്ളൂവെന്നും സ്രഷ്‌ടാക്കൾ പറയുന്നു. ഏകദേശം 6,000 രൂപ മാത്രമാണ് ഈ കോട്ടിന്റെ ചെലവ്.

നൂറുകണക്കിന് പരീക്ഷണങ്ങൾ നടത്തിയ ശേഷമാണ് ഇപ്പോഴത്തെ നിലയിലേക്ക് കോട്ട് നിർമിച്ചെടുത്തത്. ഈ സാങ്കേതികവിദ്യ ഏറെ മെച്ചപ്പെടുത്തലുകൾ വരുത്തി യുദ്ധക്കളത്തിൽ ഡ്രോണുകളുടെ പിടിയിൽനിന്ന് രക്ഷപ്പെടാനും ഭാവിയിൽ മനുഷ്യ-മെഷീൻ ഏറ്റുമുട്ടൽ ഉണ്ടായാൽ ആ ഘട്ടത്തിൽ രക്ഷപ്പെടാനും അദൃശ്യ കോട്ട് ഉപയോഗിക്കാൻ സാധിക്കുമെന്ന് വിദ്യാർഥികൾ അവകാശപ്പെടുന്നു.

എന്നാൽ ഈ കോട്ടിനെ അധികം പ്രോത്സാഹിപ്പിക്കാൻ അധികൃതർ തയാറാകില്ല. ക്യാമറകളുടെ കണ്ണുവെട്ടിക്കുന്നത് സുരക്ഷാഭീഷണി സൃഷ്ടിക്കും എന്ന വിലയിരുത്തലാണ് കാരണം. ഈ കോട്ട് വിദ്യ ചൈനയിലെ ഉൾപ്പെടെയുള്ള സർക്കാരുകൾ നിരോധിക്കാനാണ് സാധ്യത. മാത്രമല്ല ഇത്തരം കോട്ടുകളെ പൊളിക്കാൻ സാധിക്കും വിധത്തിലുള്ള സാങ്കേതികമാറ്റം എആർ ക്യാമറകളിൽ ഇനി വരുത്തണമെന്നതും സർക്കാരുകൾക്ക് വെല്ലുവിളിയാണ്.


Click it and Unblock the Notifications








