ബലൂൺ പറത്തിക്കളിക്കുന്ന സൂപ്പർപവറുകൾ; കുത്തിപ്പൊട്ടിക്കാൻ യുദ്ധവിമാനങ്ങളും
1.90 ട്രില്യൺ ഡോളറിന്റെ പ്രതിരോധ ബജറ്റാണ് സൈനിക ആവശ്യങ്ങൾക്കായി അമേരിക്ക മാറ്റിവയ്ക്കുന്നത്. 2021-ൽ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ചൈന തങ്ങളുടെ സൈനിക വിന്യാസങ്ങൾക്കായി 200 ബില്ല്യൺ ഡോളർ ചിലവഴിക്കുന്നു. ഉക്രൈനുമായി യുദ്ധം തുടരുന്ന റഷ്യയ്ക്കുമുണ്ട് 84 ബില്ല്യൺ ഡോളറിന്റെ പ്രതിരോധ ബജറ്റ്.
അത്യാധുനിക ആയുധങ്ങളും മറ്റാർക്കുമില്ലാത്ത പ്രതിരോധ സാങ്കേതികവിദ്യകളും യുദ്ധ പ്രാവീണ്യവും എല്ലാം കൈവശമുള്ള രാജ്യങ്ങളാണിവയെന്ന കാര്യത്തിലും ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഈ രാജ്യങ്ങൾക്കിടയിൽ നടക്കുന്ന എല്ലാ തർക്കങ്ങൾക്കും കാരണമാകുന്നതും വാർത്തകളിൽ ഇടംപിടിക്കുന്നതുമെല്ലാം കുറച്ച് ബലൂണുകളാണ്. ബലൂണുകൾ എന്ന് പറയുമ്പോൾ അമ്പലപ്പറമ്പിൽ നിന്നും വാങ്ങി വീർപ്പിച്ച് കളിക്കുന്ന അഞ്ച് രൂപയുടെ ബലൂണുകളല്ല. 40,000 അടിയിലും ഉയരത്തിൽ ആകാശത്ത് കൂടി പറന്ന് നടക്കാൻ ശേഷിയുള്ള പടുകൂറ്റൻ ബലൂണുകൾ.

അമേരിക്കൻ ആകാശത്ത് പ്രത്യക്ഷപ്പെട്ട ചൈനീസ് ചാര ബലൂൺ ഫെബ്രുവരി ആദ്യ വാരം യുഎസ് സൈന്യം വെടിവച്ചിട്ടിരുന്നു. പിന്നാലെ അമേരിക്കൻ വ്യോമ പരിധിയിൽ നിന്നും സമാന ഉപകരണങ്ങളും ആകാശ പേടകങ്ങളും കണ്ടെത്തുന്ന സംഭവങ്ങൾ കൂടി വരികയും ചെയ്തു. ഉക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യയും സമാനമായ രീതിയിൽ ബലൂണുകൾ ഉപയോഗപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. കീവിന് മുകളിൽ ആറോളം ബലൂണുകളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ഇവയെല്ലാം റഷ്യൻ ചാര ബലൂണുകളാണെന്നാണ് നിഗമനം.
2022-ൽ അമേരിക്കൻ ബലൂണുകൾ തങ്ങളുടെ വ്യോമപരിധി ലംഘിച്ച 10-ൽ കൂടുതൽ സംഭവങ്ങളുണ്ടായെന്ന് ചൈനയും ആരോപണമുയർത്തിയിരുന്നു. സൈനികമായി ഏറെ മുന്നേറിയ രാജ്യങ്ങൾ ഈ 21-ാം നൂറ്റാണ്ടിലും ബലൂണുകൾ ഉപയോഗപ്പെടുത്തുന്നത് എന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
പരീക്ഷിച്ച് വിജയിച്ച സാങ്കേതികവിദ്യ
യുദ്ധരംഗത്ത് ബലൂണുകൾ ഉപയോഗപ്പെടുത്തുന്നത് അത്ര പുതിയ കാര്യമൊന്നുമല്ല. രണ്ടാം ലോകമഹായുദ്ധം മുതൽ വിവിധ രാജ്യങ്ങളിലെ സൈന്യങ്ങൾ ബലൂണുകൾ ഉപയോഗിക്കുന്നുണ്ട്. റൈറ്റ് സഹോദരന്മാർ 1903-ൽ ആദ്യമായി വിമാനത്തിൽ പറന്നതിനും മുമ്പ് പടുകൂറ്റൻ ബലൂണുകൾ നിലവിലുണ്ട്. 1783-ൽ പാരീസിന് മുകളിലൂടെയാണ് ആദ്യത്തെ ഹൈഡ്രജൻ ബലൂൺ പറന്നത്. അതിന് ശേഷം ഇവയുടെ ഉപയോഗ സാധ്യതകൾ തിരിച്ചറിഞ്ഞ ലോകം വിവിധ ആവശ്യങ്ങൾക്ക് ഉതകുന്ന വിധത്തിൽ ബലൂണുകൾ നിർമിക്കാൻ തുടങ്ങി.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന് പിന്നാലെ യുഎസ് സേനാ വിഭാഗങ്ങളും ചാര ബലൂണുകൾ കൂടുതലായി ഉപയോഗപ്പെടുത്താൻ തുടങ്ങിയിരുന്നു. Project Genetrix പോലെയുള്ള വലിയ ദൌത്യങ്ങളും ഇതിനൊപ്പം പിറവി കൊണ്ടു. 1950-കളിൽ സോവിയറ്റ് രാജ്യങ്ങളിൽ നിരീക്ഷണം നടത്താനായി അമേരിക്ക തയ്യാറാക്കിയ പദ്ധതിയാണ് പ്രോജകറ്റ് ജെനട്രിക്സ്. വലിയ ബലൂണുകളിൽ ഘടിപ്പിച്ച ക്യാമറകളും നിരീക്ഷണ ഉപകരണങ്ങളുമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത് (spy balloons).
അന്തരീക്ഷത്തിൽ ഏറെ മുകളിലേക്ക് പോകാൻ കഴിയുമെന്നതാണ് ബലൂണുകളുടെ പ്രധാനപ്പെട്ട സവിശേഷത. 2020-ൽ ജപ്പാനിലെ സാൻറിക്കു ബലൂൺ സെന്റർ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 53 കിലോമീറ്റർ ഉയരത്തിൽ ബലൂൺ പറത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. 47 കിലോമീറ്റർ കൂടി കഴിഞ്ഞാൽ ഭൂമിയും ബഹിരാകാശവും തമ്മിലുള്ള അതിർത്തിയായ കാർമൻ രേഖയിലെത്താൻ കഴിയുമെന്ന് ആലോചിക്കണം. ശാസ്‌ത്രീയ പഠനങ്ങൾക്കും അന്തരീക്ഷ ഘടന മനസിലാക്കാനും ആകാശ നിരീക്ഷണത്തിനും ചാര പ്രവർത്തിക്കുമെല്ലാം ബലൂണുകൾ ഇന്ന് ഉപയോഗപ്പെടുത്തുന്നുണ്ട്.
ചാര ഉപഗ്രഹങ്ങളെക്കാൾ കുറഞ്ഞ ചിലവ്
ബഹിരാകാശത്ത് നിന്നും നിരീക്ഷണം നടത്താൻ ഉപയോഗിക്കുന്ന ചാര ഉപഗ്രഹങ്ങൾ ഏറെ ഫലപ്രദമാണ്. എന്നാൽ ഇവയുടെ നിർമാണം, വിക്ഷേപണം, പരിപാലനം എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് വലിയ പണച്ചിലവുണ്ട്. ഓരോ ഉപഗ്രഹത്തിനും പിന്നിൽ ഭീമാകാരമായ മനുഷ്യപ്രയത്നവും ആവശ്യമാണ്. ബലൂണുകൾ നിർമിക്കാനും പ്രവർത്തിപ്പിക്കാനും വലിയ ചിലവ് വരുന്നില്ലെന്നത് അവയെ കൂടുതൽ ആകർഷകമാക്കുന്നു.
ഡ്രോണുകളും ബലൂണുകളും
സൈനികപരമായ ആകാശ നിരീക്ഷണത്തിന്റെ ഏറ്റവും ആധുനികവും വിജയകരവുമായ സങ്കേതങ്ങളിൽ ഒന്നാണ് ഡ്രോണുകൾ. എന്നാൽ ബലൂണുകളുമായി താരതമ്യം ചെയ്യുമ്പോൾ ഡ്രോണുകൾക്ക് ചില പോരായ്മകളെങ്കിലുമുണ്ട്. ഒന്ന് ഇവയ്ക്ക് പറക്കാൻ കഴിയുന്ന ഉയരത്തിന് പരിധിയുണ്ടെന്നതാണ്. ഡ്രോണുകൾ പറക്കുമ്പോഴുണ്ടാകുന്നത് പോലെയുള്ള ശബ്ദമൊന്നും ബലൂണുകൾ പുറത്തുവിടുന്നില്ല. എന്നാൽ ആയുധങ്ങൾ പ്രയോഗിക്കാനുള്ള ശേഷി ഡ്രോണുകൾക്ക് കൂടുതൽ മുൻതൂക്കം നൽകുന്നു. സായുധ സാങ്കേതികവിദ്യകൾ വികസിക്കുന്നതിന് അനുസരിച്ച് ബലൂണുകൾ ഭാവിയിലും വലിയ സുരക്ഷ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ.


Click it and Unblock the Notifications