അമേരിക്കയും മസ്കും തോൽക്കും..? ഐഎസ്ആർഒയുടെ ബഹിരാകാശ വിമാനം നാളെ ഇന്ത്യയിൽ ലാൻഡ് ചെയ്യും | ISRO
കടല് കടന്നാൽ പാപമെന്ന് കരുതിയിരുന്ന കാലത്ത് നിന്നും ആകാശത്തിന്റെ അതിരുകളും കടന്ന് നമ്മുടെ രാജ്യം കുതിപ്പ് തുടരുകയാണ്. ആകാശങ്ങൾക്കപ്പുറം "ദൈവങ്ങൾ അധിവസിക്കുന്ന ഇടങ്ങളിലേക്ക് കടന്ന് കയറിയിട്ടും "ശപിക്കപ്പെട്ടിട്ടില്ലെന്നതിന്" ഐഎസ്ആർഒയുടെ വളർച്ചയും വിജയങ്ങളും സാക്ഷ്യം പറയും. സൈക്കിളിൽ കെട്ടിവച്ച കുഞ്ഞൻ റോക്കറ്റിൽ നിന്ന് ലോകത്തേത് ശാസ്ത്ര സ്ഥാപനത്തോടും ബഹിരാകാശ ഏജൻസിയോടും വിക്ഷേപണ വാഹനങ്ങളോടും കിടപിടിക്കുന്ന തരത്തിലേക്ക് ISRO വളർന്ന് കയറിയിട്ടുണ്ട്. ആ വളർച്ചയിൽ അടുത്ത നാഴികക്കല്ല് സ്ഥാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രം.

(ISRO) പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനവുമായി ഐഎസ്ആർഒ
ബഹിരാകാശ യാത്രകളിലെ ഏറ്റവും വലിയ വെല്ലുവിളി അതിന് വേണ്ടി വരുന്ന ഉയർന്ന ചിലവാണ്. വിക്ഷേപണത്തിന് ഉപയോഗിക്കുന്ന റോക്കറ്റുകളും മറ്റും യാത്രയുടെ വിവിധ സ്റ്റേജുകളിലായി ഉപേക്ഷിക്കപ്പെടും. കോടിക്കണക്കിന് രൂപ ചിലവിൽ ഏറ്റവും കൃത്യതയോടെയും മികവോടെയും നിർമിച്ചെടുക്കുന്ന റോക്കറ്റ് ഭാഗങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്ന ഇത്തരം യാത്രകളുടെയും വിക്ഷേപണങ്ങളുടെയും ഏറ്റവും ദൌർഭാഗ്യകരമായ വശമാണ്.
ബഹിരാകാശ യാത്രകൾക്കും ഉപഗ്രഹ വിക്ഷേപണങ്ങൾക്കും വേണ്ടി വരുന്ന ഉയർന്ന ചിലവ് ഇത്തരം പദ്ധതികളിൽ നിന്ന് സർക്കാരുകളെയും സ്പേസ് എജൻസികളെയും പിന്നോട്ട് വലിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോളോ ദൌത്യങ്ങൾക്ക് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ 50 വർഷം നാസ കാത്തിരുന്നതിന് പിന്നിലും സാമ്പത്തിക ബാധ്യത വലിയൊരു ഘടകമാണ്.
ഈ സാഹചര്യത്തിലാണ് പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ലോകത്താകെ സജീവമായത്. വർഷങ്ങൾ നീണ്ട പഠനങ്ങൾ നടന്നെങ്കിലും ഇക്കാര്യത്തിൽ വിജയം നേടിയെന്ന് പറയാവുന്നത് ചില രാജ്യങ്ങളും സ്പേസ് എക്സ് പോലെ അപൂർവം ചില മാത്രമാണ്. എന്നാലിതാ റീയൂസബിൾ ലോഞ്ച് വെഹിക്കിൾസ് കൈവശമുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായി മാറാൻ കച്ച കെട്ടിയിരിക്കുകയാണ് ഐഎസ്ആർഒ. അതും നാസയ്ക്കും സ്പേസ്എക്സിനും പോലും സാധിക്കാത്ത ലക്ഷ്യവുമായി.
നാസയുടെ പകുതി
ഐഎസ്ആർഒയുടെ ( ഇസ്രോ ) പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ( ആർഎൽവി ) ആദ്യത്തെ റൺവേ ലാൻഡിങ് പരീക്ഷണം ശനിയാഴ്ച നടക്കും. ഇതിന്റെ വിശദാംശങ്ങൾക്ക് മുമ്പ് എന്താണ് ഇന്ത്യ തയ്യാറാക്കുന്ന റീയൂസബിൾ ലോഞ്ച് വെഹിക്കിളിന്റെ സവിശേഷതയെന്ന് നോക്കാം. ഒരു കാലത്ത് ബഹിരാകാശ ഗവേഷണത്തിന്റെ മുഖമായിരുന്നു അമേരിക്കയുടെ സ്പേസ് ഷട്ടിലുകൾ. റോക്കറ്റിലേറി ബഹിരാകാശത്തെത്തുകയും തിരികെ വിമാനം പോലെ ഭൂമിയിൽ ലാൻഡ് ചെയ്യുകയും ചെയ്തിരുന്നവയാണ് ഇവ. ആദ്യ കാലത്ത് വൻ ചിലവ് കുറഞ്ഞ പദ്ധതിയെന്ന് വിലയിരുത്തിയെങ്കിലും തുടർ പരാജയങ്ങളും അപകടങ്ങളും അമേരിക്കയെ സ്പേസ് ഷട്ടിൽ പ്രോഗ്രാം ഉപേക്ഷിക്കാൻ നിർബന്ധിതമാക്കി. നിലവിൽ അമേരിക്കയുടെയും ചൈനയുടെയും ബഹിരാകാശ സേനകൾ മാത്രമാണ് സ്പേസ് ഷട്ടിലുകളുടെ മാതൃകയിലുള്ള കുഞ്ഞൻ ആളില്ലാ ബഹിരാകാശ വിമാനങ്ങൾ ഉപയോഗിക്കുന്നത്. ഡ്രോണുകളെപ്പോലെ പ്രവർത്തിക്കുന്ന ഇവയുടെ ദൌത്യങ്ങൾ അതീവ രഹസ്യവുമാണ്.
സ്പേസ് എക്സിന്റെ പകുതി
ബഹിരാകാശ വിമാനങ്ങൾ കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധേയമായ വിജയങ്ങളിൽ ഒന്നാണ് റോക്കറ്റ് ഭാഗങ്ങൾ തിരിച്ചിറക്കുന്ന സാങ്കേതികവിദ്യ. സ്പേസ് എക്സ് ആണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. ലോഞ്ചിന് ശേഷം ഫാൽക്കൺ റോക്കറ്റുകളുടെ ആദ്യ ഘട്ടങ്ങൾ തിരിച്ചിറക്കി പുനരുപയോഗിക്കുന്ന രീതിയാണ് സ്പേസ് എക്സ് പിന്തുടരുന്നത്. ഫാൽക്കൺ 9 റോക്കറ്റിന്റെ ഫസ്റ്റ് സ്റ്റേജ് തിരിച്ചിറക്കി 120 തവണയിൽ കൂടുതൽ വീണ്ടും ലോഞ്ചുകൾക്ക് ഉപയോഗിക്കാൻ കമ്പനിക്ക് കഴിഞ്ഞു. ഒരു തവണ കഴിഞ്ഞാൽ ഉപയോഗ ശൂന്യമാകുന്ന റോക്കറ്റ് ഭാഗമാണ് ഇത്രയധികം ലോഞ്ചുകൾക്ക് ഉപയോഗിച്ചതെന്ന് ഓർക്കണം.

ഐഎസ്ആർഒയുടെ പൂർണത
നാസയുടെ ബഹിരാകാശ വിമാനവും സ്പേസ്എക്സിന്റെ റീയൂസബിൾ റോക്കറ്റും ചേർന്നാൽ പൂർണമായും പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനവും ബഹിരാകാശ പേടകം / വിമാനവും ലഭിക്കും. വിക്ഷേപണത്തിന് ശേഷം റോക്കറ്റ് ഭാഗം സുരക്ഷിതമായി തിരിച്ചിറക്കാം. ദൌത്യം കഴിഞ്ഞാൽ ബഹിരാകാശ വിമാനവും സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാം. അതായത് ഒരു കാർ ഒരുപാട് കാലം യൂസ് ചെയ്യുന്നത് പോലെ ബഹിരാകാശ വാഹനങ്ങളും അവ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന റോക്കറ്റുകളും നിരവധി തവണ ഉപയോഗിക്കാനും സാധിക്കും. ഒരു ദൌത്യത്തിന്റെ ചിലവിൽ ഒമ്പത് ദൌത്യമെങ്കിലും നടത്താൻ കഴിയുമെന്ന് സാരം. ഇത്തരത്തിൽ പൂർണമായും പുനരുപയോഗിക്കാവുന്ന 2-സ്റ്റേജ് വിക്ഷേപണവാഹനമാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. റോക്കറ്റും വിമാനവും ചേരുന്ന ആർഎൽവിയുടെ വിമാനത്തിന്റെ റൺവേ ലാൻഡിങ് പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്.

(RLV-TD) ആർഎൽവി-ടിഡി പരീക്ഷണം
2016ൽ ആർഎൽവിയുടെ സബ്ഓർബിറ്റൽ പറക്കൽ പരീക്ഷണം ഐഎസ്ആർഒ നടത്തിയിരുന്നു. പരീക്ഷണത്തിന് ശേഷം കുഞ്ഞൻ വിമാനം കടലിലാണ് ലാൻഡ് ചെയ്യിപ്പിച്ചത്. എന്നാൽ ഇപ്പോൾ നടക്കുന്ന പരീക്ഷണത്തിൽ ആർഎൽവി ഹെലികോപ്റ്ററിൽ ആകാശത്ത് എത്തിച്ച് റീലീസ് ചെയ്യും. ശേഷം വാഹനം സ്വയം ഗ്ലൈഡ് ചെയ്ത്, ലാൻഡിങ് ഗിയറുകളുടെ സഹായത്തോടെ കർണാടകയിലെ ചിത്രദുർഗയിലെ എയർഫീൽഡിൽ ലാൻഡ് ചെയ്യും. പൂർണമായും തിരിച്ചിറക്കാവുന്ന റോക്കറ്റും നാളെ പ്രതീക്ഷിക്കാവുന്നതാണ്.

നേരത്തെ പറഞ്ഞത് പോലെ സമാന സാങ്കേതികവിദ്യ വികസിപ്പിച്ച രാജ്യങ്ങൾ നടത്തുന്ന രഹസ്യ ദൌത്യങ്ങൾ ബഹിരാകാശത്തെ സൈനിക സാന്നിധ്യം എന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്. അധികം വൈകാതെ തന്നെ പൂർണ സജ്ജമായ ബഹിരാകാശ സേനകൾ ഈ രാജ്യങ്ങൾക്കുണ്ടാകും. ഇപ്പോഴത്തെ കുഞ്ഞൻ ബഹിാരാകാശ വിമാനങ്ങൾക്ക് പകരം സായുധ സൈനിക വിമാനങ്ങളും നമ്മുക്ക് പ്രതീക്ഷിക്കാം. ഇവിടെയാണ് ആർഎൽവി പരീക്ഷണത്തിന്റെ പ്രാധാന്യം. ആർഎൽവിയിലൂടെ ബഹിരാകാശ സൈനിക രംഗത്ത് മുൻനിരപ്പേരും സാന്നിധ്യവുമാകാൻ ഇന്ത്യയ്ക്ക് കഴിയും. സ്പേസ് ടൂറിസം പോലെയുള്ള വിപണി സാധ്യതകളും ആർഎൽവിയുടെ വിജയം ഐഎസ്ആർഒയ്ക്ക് മുന്നിൽ തുറന്നിടും.


Click it and Unblock the Notifications








