മനുഷ്യന്റെ തലച്ചോറിൽ കമ്പ്യൂട്ടർ ചിപ്പ് ഘടിപ്പിക്കാൻ മസ്കിന്റെ ന്യൂറലിങ്കിന് അനുമതി
മനുഷ്യ മസ്തിഷ്കത്തിൽ കമ്പ്യൂട്ടർ ചിപ്പ് സ്ഥാപിച്ചുകൊണ്ട് പരീക്ഷണങ്ങൾ നടത്താനുള്ള ന്യൂറലിങ്ക് കമ്പനിയുടെ നീക്കങ്ങൾക്ക് ഒടുവിൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്‌ഡിഎ) അനുമതി ലഭിച്ചു. ട്വിറ്റർ, ടെസ്ല, സ്പേസ്എക്സ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ ഉടമയായ എലോൺ മസ്‌ക് സ്ഥാപിച്ച ബ്രെയിൻ-ഇംപ്ലാന്റ് കമ്പനിയാണ് ന്യൂറലിങ്ക്.
മസ്തിഷ്കത്തിൽ സ്ഥാപിക്കുന്ന ചിപ്പ് കമ്പ്യൂട്ടർ വഴി നിയന്ത്രിച്ച് മനുഷ്യ മസ്തിഷ്‌കത്തേയും ചലനങ്ങളേയും സ്വാധീനിക്കാനാണ് ന്യൂറലിങ്ക് ഈ പരീക്ഷണത്തിലൂടെ ശ്രമിക്കുന്നത്. പരീക്ഷണം വിജയിച്ചാൽ ആരോഗ്യശാസ്ത്ര രംഗത്ത് മനുഷ്യൻ ഇതുവരെ കൈവരിച്ച എല്ലാ നേട്ടങ്ങളെയും അതിശയിപ്പിക്കുന്ന ഒരു കണ്ടുപിടുത്തമായി ന്യൂറലിങ്കിന്റെ ബ്രെയിൻ ഇംപ്ലാന്റ് മാറും.

ശരീരം പൂർണമായി തളർന്നു കിടക്കുന്നവർക്കും അപൂർവ രോഗങ്ങൾ ബാധിച്ചവർക്കുമൊക്കെ തങ്ങളുടെ ബ്രെയിൻ ഇംപ്ലാന്റ് ഏറെ ഉപകാരപ്പെടും എന്നാണ് ന്യൂറലിങ്കും ഇലോൺ മസ്കും പറയുന്നത്. അതേസമയം എഫ്ഡിഎയുടെ അംഗീകാരം സുപ്രധാനമായ ഒരു ചുവടുവെയ്പ്പാണെങ്കിലും, ക്ലിനിക്കൽ ട്രയലിന് ഇതുവരെ തയ്യാറായിട്ടില്ലെന്ന് ന്യൂറലിങ്ക് ഒരു ട്വീറ്റിൽ വ്യക്തമാക്കി.
മനുഷ്യന്റെ തലച്ചോറിനെ നിയന്ത്രിക്കാനും അതുവഴി പക്ഷാഘാതം, അന്ധത തുടങ്ങി മനുഷ്യൻ നേരിടുന്ന ഗുരുതരമായ രോഗാവസ്ഥകൾക്ക് പരിഹാരം കാണാനുമായി 2016 ൽ ആണ് ന്യൂറലിങ്ക് സ്ഥാപിതമായത്. തുടർന്ന് മനുഷ്യരിൽ ചിപ്പ് ( ഇംപ്ലാന്റ് ) ഘടിപ്പിക്കുന്നതിനായുള്ള പരീക്ഷണങ്ങൾക്കായി 2019 മുതൽ മസ്ക് ശ്രമങ്ങൾ ആരംഭിച്ചു.

എങ്കിലും 2022 ന്റെ തുടക്കത്തിൽ ആണ് എഫ്ഡിഎ അംഗീകാരത്തിനായി അപേക്ഷിച്ചത്. എന്നാൽ മുൻ ജീവനക്കാർ റോയിട്ടേഴ്സിനോട് നടത്തിയ ചില വെളിപ്പെടുത്തലുകളെ തുടർന്ന് എഫ്ഡിഎ അപേക്ഷ തള്ളുകയായിരുന്നു. മനുഷ്യ പരീക്ഷണങ്ങൾക്ക് അനുമതി നൽകും മുമ്പ് മുന്നിലെത്തിയ നിരവധി ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് എഫ്ഡിഎ ന്യൂറലിങ്കിന്റെ അപേക്ഷ തള്ളിയത്.
ഉപകരണത്തിന്റെ ലിഥിയം ബാറ്ററി, തലച്ചോറിനുള്ളിൽ ഇംപ്ലാന്റിന്റെ വയറുകൾ കടന്നുകയറാനുള്ള സാധ്യത, മസ്തിഷ്ക കോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെ ഉപകരണം സുരക്ഷിതമായി വേർതിരിച്ചെടുക്കുന്നതിനുള്ള വെല്ലുവിളി എന്നിവ ഉൾപ്പെട്ട പ്രധാന പ്രശ്‌നങ്ങളാണ് അന്ന് എഫ്ഡിഎ ന്യൂറലിങ്കിന് ചൂണ്ടിക്കാണിച്ചത്. ഈ പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ചിട്ടാണോ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത് എന്ന് വ്യക്തമല്ല.
അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ടുള്ള റോയിട്ടേഴ്‌സ് ചോദ്യങ്ങളോട് ന്യൂറലിങ്കും എഫ്ഡിഎയും പ്രതികരിച്ചില്ല. അതേസമയം, ''ഒരു ദിവസം ഞങ്ങളുടെ സാങ്കേതികവിദ്യ നിരവധി ആളുകളെ സഹായിക്കാൻ അനുവദിക്കും, അതിലേക്കുള്ള നിർണായകമായ ആദ്യ ചുവടുവയ്പ്പാണ് എഫ്‌ഡിഎ അനുമതി'' എന്ന് ന്യൂറലിങ്ക് ഒരു ട്വീറ്റിൽ പറഞ്ഞു. പഠനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കാതെ, കൂടുതൽ വിശദാംശങ്ങൾ ഉടൻ ലഭ്യമാക്കുമെന്നാണ് ന്യൂറലിങ്ക് അറിയിച്ചത്.
മനുഷ്യന്റെ തലച്ചോറും കമ്പ്യൂട്ടറുകളും അല്ലെങ്കിൽ മറ്റ് ബാഹ്യ ഉപകരണങ്ങളും തമ്മിൽ നേരിട്ട് ബന്ധം സ്ഥാപിക്കാൻ കഴിയുന്ന ഇംപ്ലാന്റബിൾ ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസുകൾ (ബിസിഐ) വികസിപ്പിക്കാനാണ് ന്യൂറലിങ്ക് ശ്രമം. മനുഷ്യബുദ്ധിയെ കൃത്രിമബുദ്ധിയുമായി ലയിപ്പിച്ച് മനുഷ്യന്റെ അറിവ് വർദ്ധിപ്പിക്കുകയും ന്യൂറോളജിക്കൽ തകരാറുകൾ ലഘൂകരിക്കുകയും ചെയ്യാമെന്ന് മസ്ക് ഉൾപ്പെടെയുള്ളവർ കണക്കുകൂട്ടുന്നു.
ന്യൂറലിങ്കിന്റെ ബ്രെയിൻ ഇംപ്ലാന്റുകൾ, "ന്യൂറൽ ലേസ്" എന്ന് വിളിക്കപ്പെടുന്നു. തലച്ചോറിലേക്ക് ഘടിപ്പിക്കുന്ന ചിപ്പിൽ ഇലക്ട്രോഡുകൾ ഉൾച്ചേർത്ത ചെറിയ വഴക്കമുള്ള ത്രെഡുകൾ അടങ്ങിയിരിക്കുന്നു. ഈ ത്രെഡുകൾ ഉയർന്ന മിഴിവുള്ള റെക്കോർഡിംഗും ന്യൂറൽ പ്രവർത്തനത്തിന്റെ ഉത്തേജനവും അനുവദിക്കുന്നു. തലച്ചോറിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ വിശകലനത്തിനോ നിയന്ത്രണത്തിനോ വേണ്ടി ബാഹ്യ ഉപകരണങ്ങളിലേക്ക് വയർലെസ് ആയി കൈമാറ്റം ചെയ്യാൻ സാധിക്കും.

ന്യൂറാലിങ്കിന്റെ പരീക്ഷണത്തിന്റെ സാധ്യതകൾ വളരെ വലുതാണ്. പക്ഷാഘാതം, സുഷുമ്നാ നാഡിക്ക് പരിക്കുകൾ, വിവിധ തരത്തിലുള്ള സെൻസറി വൈകല്യങ്ങൾ എന്നിവ പോലുള്ള നാഡീസംബന്ധമായ അവസ്ഥകളുള്ള വ്യക്തികളെ സഹായിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കരുതപ്പെടുന്നു. തലച്ചോറും ബാഹ്യ ഉപകരണങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്നതിലൂടെ, നഷ്ടപ്പെട്ട പ്രവർത്തനങ്ങളെ പുനഃസ്ഥാപിക്കാനും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്താനും ന്യൂറലിങ്ക് ശ്രമിക്കുന്നു.
കൂടാതെ, ന്യൂറലിങ്കിന്റെ മസ്തിഷ്ക-കമ്പ്യൂട്ടർ ഇന്റർഫേസുകൾ മനുഷ്യരും യന്ത്രങ്ങളും തമ്മിൽ തടസ്സമില്ലാത്ത ആശയവിനിമയം സാധ്യമാക്കുന്ന ഒരു ഭാവികാലം വിഭാവനം ചെയ്യുന്നു. വൈജ്ഞാനിക കഴിവുകൾ വർധിപ്പിക്കുക, കമ്പ്യൂട്ടറുകളുമായോ വെർച്വൽ ഡിവൈസുകളുമായോ നേരിട്ടുള്ള ഇടപെടൽ സാധ്യമാക്കുക എന്നിവയും ഇതിന്റെ ഭാവിസാധ്യതകളിൽ ഉൾപ്പെടുന്നു. അതേസമയം, കുരങ്ങുകളിലും മറ്റ് മൃഗങ്ങളിലും ബ്രെയിൻ ചിപ്പ് പരീക്ഷിച്ചതിന് ന്യൂറലിങ്കിനെതിരേ അന്വേഷണവും നടക്കുന്നുണ്ട്.


Click it and Unblock the Notifications