കുട്ടികളെ തിരിച്ചറിയാൻ കുടുംബങ്ങൾക്ക് സ്കൂളുകളുടെ വക ഡിഎൻഎ കിറ്റ്!
സ്കൂളുകൾ കുട്ടികളെ ചേർക്കാനായി ഓഫറുകൾ പ്രഖ്യാപിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഒരു മാതാപിതാക്കളും ഒരിക്കലും ആഗ്രഹിക്കാത്തൊരു ഓഫറാണ് അമേരിക്കയിലെ ടെക്സാസിലുള്ള സ്കൂളുകൾ ഇപ്പോൾ നൽകിയിരിക്കുന്നത്. നിങ്ങളുടെ കുട്ടികളെ അടിയന്തരഘട്ടങ്ങളിൽ തിരിച്ചറിയാൻ സഹായിക്കാൻ ആവശ്യമായ ഡിഎൻഎ(DNA) കിറ്റുകൾ വീടുകളിലേക്ക് നൽകുമെന്നാണ് സ്കൂളുകൾ അറിയിച്ചിരിക്കുന്നത്. കുട്ടികളുടെ ഡിഎൻഎ വിവരങ്ങൾ സൂക്ഷിക്കുകയും അടിയന്തര ഘട്ടത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്യാൻ വേണ്ടിയാണ് ഇത് എന്നാണ് വിശദീകരണം.

അമേരിക്കയിലെ സ്കൂളുകളിൽ വെടിവയ്പ്പ് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഓരോ വെടിവയ്പ്പിലും കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ വ്യത്യാസം ഉണ്ടാകുന്നു എങ്കിലും കൊലപാതകങ്ങളിൽ യാതൊരു വ്യത്യാസവും ഉണ്ടാകുന്നില്ല. അതീവ പ്രഹരശേഷിയുള്ള തോക്കുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് പലപ്പോഴും ആക്രമണങ്ങൾ നടക്കാറുള്ളത്. അതിനാൽ കുട്ടികളുടെ ശരീരം തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലേക്ക് കാര്യങ്ങൾ എത്താറുണ്ട്.

ഈ പ്രതിസന്ധി മറികടക്കാനാണ് ഇത്തരമൊരു ഡിഎൻഎ ശേഖരണം നിയമവിധേയമായിത്തന്നെ സ്കൂളുകൾ നടത്തുന്നത്. എന്നാൽ ഉദ്ദേശം വ്യക്തമാണെങ്കിലും ഔദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. 'അടിയന്തര സാഹചര്യം' നേരിടാൻ എന്നു മാത്രമാണ് നൽകിയിരിക്കുന്ന വിശദീകരണം. മാതാപിതാക്കളെ വേദനിപ്പിക്കുന്ന കാര്യം ആയതിനാൽ കുട്ടികളുടെ മൃതദേഹം തിരിച്ചറിയാനാണ് ഡിഎൻഎ ശേഖരിക്കുന്നത് എന്ന് വ്യക്തമാക്കാത്തത്.

എന്നാൽ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്ന ഏതൊരു രക്ഷകർത്താവിനും ആലോചിച്ചാൽ മനസിലാകുന്ന കാര്യമാണ് ഇതെന്നാണ് സ്കൂളുകൾ നൽകുന്ന വിശദീകരണം. ടെക്സാസിലെ കിന്റർഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ഡിഎൻഎ ആണ് ആദ്യ ഘട്ടത്തിൽ ശേഖരിക്കുന്നത്. കുടുംബങ്ങളിൽ നിന്ന് ലഭ്യമാകുന്ന ഡിഎൻഎ വിവരങ്ങൾ പോലീസ് സ്റ്റേഷനിലോ സ്കൂളുകളിലോ സൂക്ഷിക്കാനാണ് തീരുമാനം.

കുട്ടികളുടെ രക്ഷകർത്താക്കൾ ഇതിൽ ഏത് സ്ഥലം തിരഞ്ഞെടുക്കുന്നുവോ അവിടെയാകും ഡിഎൻഎ സൂക്ഷിക്കുക എന്നാണ് ഹൂസ്റ്റൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്കൂളുകൾ സ്വന്തം ഇഷ്ടപ്രകാരമല്ല ഇത്തരം ഒരു ഡിഎൻഎ കിറ്റുമായി രംഗത്തെത്തിയിരിക്കുന്നത്.
ഡിഎൻഎയും വിരലടയാളവും നിർബന്ധമായും ശേഖരിക്കാൻ 2021 ൽ ടെക്സാസ് ഒരു നിയമം പാസാക്കിയിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ കുട്ടികളെ തിരിച്ചറിയാൻ വേണ്ടി ഡിഎൻഎ വിവരങ്ങൾ ഫയലിൽ സൂക്ഷിക്കണം എന്നാണ് നിയമം വ്യക്തമാക്കുന്നത്.

അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഡിഎൻഎ ശേഖരണം. എന്നാൽ ടെക്സാസിലെ ഒരു വിഭാഗം രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഡിഎൻഎ ശേഖരിക്കുന്നതിൽ അസ്വസ്ഥരാണ്. വെടിവയ്പ്പ് ഉണ്ടാകുന്നതാണ് പ്രശ്നമെങ്കിൽ അത് തടയാനുള്ള മാർഗങ്ങളാണ് സ്വീകരിക്കണം, അല്ലാതെ കുട്ടികളുടെ ശവമടക്കിന് ഒരുക്കം നടത്തുകയല്ല വേണ്ടത് എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഡിഎൻഎ ശേഖരിച്ചതുകൊണ്ടോ, വിരലടയാളം ശേഖരച്ചതുകൊണ്ടോ തങ്ങളുടെ കുട്ടികൾ സുരക്ഷിതരാകുമോ എന്നും മാതാപിതാക്കൾ ചോദിക്കുന്നു.

അതേസമയം ഡിഎൻഎ അനിവാര്യമാണ് എന്നാണ് ഡോക്ടർമാർ അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ ഉവാൾഡയിലെ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ 19 കുട്ടികളും രണ്ട് അധ്യാപകരും അതി ദാരുണമായി കൊല്ലപ്പെട്ടിരുന്നു. പോലീസ് തോക്കുമായി പുറത്ത് കാവൽ നിൽക്കെ തന്നെയായിരുന്നു ഈ സംഭവം. അക്രമിയുടെ ബുള്ളറ്റുകൾ കുട്ടികളുടെ ശരീരം ചിന്നിച്ചിതറിച്ച നിലയിലായിരുന്നു.

ഡിഎൻഎ പരിശോധനയിലൂടെയാണ് മാതാപിതാക്കൾക്ക് മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞത്. വെടിയേറ്റ് രണ്ട് കുട്ടികളുടെ തലയുൾപ്പെടെ ചിന്നിച്ചിതറിയിരുന്നു. അവർ ധരിച്ചിരുന്ന കാർട്ടൂൺ വസ്ത്രങ്ങൾ മാത്രമാണ് അവരെ തിരിച്ചറിയാനുണ്ടായിരുന്ന ഏക മാർഗം എന്നും ഉവാൾഡെ മെമ്മോറിയൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. റോയ് ഗുറേറോ സാക്ഷ്യപ്പെടുത്തുന്നു.

ഉവാൾഡയിൽ തോക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ ചെറിയ പരിഷ്കാരങ്ങൾ ഒക്കെ നടന്നെങ്കിലും കുട്ടികൾ തോക്ക് വാങ്ങുന്നത് ഒഴിവാക്കാൻ പ്രായം ഉയർത്തുന്ന തരത്തിൽ നിയമം പാസാക്കണം, 1990 ലേതു പോലെ ഭീകരമായ ഭീഷണി ഉയർത്തുന്ന ആയുധങ്ങൾ നിരോധിക്കണം, എല്ലായിടത്തും പരിശോധന ഉറപ്പാക്കണം എന്നതടക്കമുള്ള ഡമോക്രാറ്റുകളുടെ ആവശ്യങ്ങൾ പരാജയപ്പെട്ടു.

എല്ലാ സമ്പന്ന രാഷ്ട്രങ്ങളിലെയും പോലെ തോക്ക് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വളരെ ഉദാരമായ നിയമങ്ങളാണ് അമേരിക്കയിൽ ഉള്ളത്. എന്നാൽ ഇത് സ്കൂളുകളുടെ അന്തരീക്ഷത്തെയാണ് പലപ്പോഴും യുദ്ധക്കളമാക്കി മാറ്റുന്നത്. ഇത് പഠനആവശ്യങ്ങൾ എല്ലാം മാറ്റിവച്ച് ഡിഎൻഎ കിറ്റുകളുമായി കുട്ടികളുടെ കുടുംബങ്ങളിലേക്ക് പോകാൻ സ്കൂളുകളെ നിർബന്ധിതരാക്കുന്നു. ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന ഭയം അമേരിക്കയിലെ മിക്ക സ്കൂളുകളിലും നിലനിൽക്കുന്നു എന്നതാണ് സത്യം.

അതേസമയം കുട്ടികളുടെ വിരലടയാളം അവർ പ്രതികളാകുന്ന ഏതെങ്കിലും കേസുകളിൽ ഉപയോഗിക്കാൻ പാടില്ലെന്നും ടെക്സാസിലെ ഈ പുതിയ നിയമം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഡിഎൻഎ വിവരങ്ങൾ ഉപയോഗിക്കാമോ എന്നതിൽ വ്യക്തതയില്ല. തിരിച്ചറിയൽ ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന കുട്ടികളുടെ വിരലടയാളവും ഫോട്ടോയും പിന്നീട് നശിപ്പിക്കാൻ സ്കൂളുകൾ നിയമാവലി ഉണ്ടാക്കണമെന്നു നിയമം നിർദേശിക്കുന്നുണ്ട്. ശേഖരിച്ചിട്ടുള്ള ഡിഎൻഎ എന്ത് ചെയ്യണമെന്നോ, എങ്ങനെ നശിപ്പിക്കണമെന്നോ സംബന്ധിച്ച യാതൊന്നും അവിടെയും പരാമർശിച്ചിട്ടില്ല.


Click it and Unblock the Notifications








