'വെളുത്ത മുയൽ' ചന്ദ്രനിൽ മരിച്ചുവീണു; കൈയെത്തും ദൂരത്ത് സ്വപ്നം നഷ്ടമായ വേദനയിൽ ജപ്പാനും യുഎഇയും
ചന്ദ്രനിൽ വിജയകരമായി പേടകം ഇറക്കുന്ന നാലാമത്തെ രാജ്യം എന്ന നേട്ടം സ്വന്തമാക്കാമെന്ന ജപ്പാന്റെയും ചാന്ദ്രദൗത്യം വിജയകരമായി നടപ്പാക്കുന്ന ആദ്യ അറബ് രാജ്യം എന്ന നേട്ടം സ്വന്തമാക്കാമെന്ന യുഎഇയുടെയും സ്വപ്നങ്ങൾക്ക് തിരിച്ചടി. യുഎഇയുടെ റാഷിദ് റോവറിനെയും വഹിച്ചുകൊണ്ട് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ഹകുട്ടോ-ആർ ദൗത്യം പരാജയപ്പെട്ടു.
ജാപ്പനീസ് സ്വകാര്യ കമ്പനിയായ ഐസ്‌പേസ് നിർമിച്ച ലാൻഡറാണ് ഹകുട്ടോ ആർ1. യുഎഇയുടെ റാഷിദ് റോവറിനെയും വഹിച്ച് ബുധനാഴ്ച ലാൻഡിങ്ങിന് ശ്രമിച്ച ഹകുട്ടോ ചന്ദ്രനെ സ്പർശിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് തകർന്ന് വീണു എന്നാണ് കരുതപ്പെടുന്നത്. വേഗനിയന്ത്രണത്തിൽ പരാജയപ്പെട്ട ഹകുട്ടോ സോഫ്ട്ലാൻഡിങ് നടത്താനാകാതെ ചന്ദ്രനിൽ ഇടിച്ച് ഇറങ്ങിയിരിക്കാമെന്നാണ് സൂചന.

ലാൻഡിങ്ങിന് മുമ്പ് തന്നെ ഹകുട്ടോയിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായിരുന്നു. ഇത് ഇപ്പോഴും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽത്തന്നെ ഹകുട്ടോ ചന്ദ്രനിൽ ഇടിച്ചിറങ്ങി തകർന്നിരിക്കാമെന്നാണ് നിഗമനം. ചന്ദ്രോപരിതലത്തിൽ ലാൻഡിംഗ് പൂർത്തിയാക്കാൻ ഹകുട്ടോ ആർ1 ദൗത്യത്തിന് കഴിഞ്ഞില്ല എന്നാണ് അനുമാനിക്കുന്നതെന്ന് ഐസ്പേസ് ഉദ്യോഗസ്ഥർ ലൈവ് സ്ട്രീമിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഡിസംബറിൽ ഫ്ളോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സറ്റേഷനിൽനിന്ന് ഫാൽക്കൻ 9 റോക്കറിലായിരുന്നു ചന്ദ്രനിലേക്കുള്ള ഹകുട്ടോ ലാൻഡറിന്റെയും റാഷിദ് റോവറിന്റെയും യാത്ര ആരംഭിച്ചത്. തുടർന്ന് ഒരു മാസം മുമ്പ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തി. മണിക്കൂറിൽ 6,000 കിലോമീറ്റർ വേഗതയിൽ ആണ് പേടകം സഞ്ചരിച്ചിരുന്നത്.

ഈ വേഗത കുറച്ച് ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ നിന്ന് ഹകുട്ടോ-ആർ ചൊവ്വാഴ്ച ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ തുടങ്ങി. എന്നാൽ ലാൻഡർ അവസാന 33 അടി (10 മീറ്റർ) താഴേക്ക് ഇറങ്ങിയപ്പോൾ സിഗ്നൽ നഷ്ടപ്പെടുകയായിരുന്നു. വേഗത കുറയ്ക്കാനുള്ള നീക്കം പാളിയതിനാൽ ഇടിച്ചിറങ്ങിയിരിക്കാമെന്നാണ് നിഗമനം.
ഐസ്‌പേസ് സ്ഥാപകനും സിഇഒയുമായ തകേഷി ഹകമാഡ നഷ്ടപ്പെട്ട സിഗ്നൽ വീണ്ടും ലഭിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും ഒടുവിൽ ദൗത്യം പരാജയപ്പെട്ടെന്ന നിഗമനത്തിലേക്ക് എത്തിയിരിക്കുകയാണ്. ദൗത്യം പരാജയപ്പെട്ടെങ്കിലും സ്വന്തം നിലയിൽ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കാനും ലാൻഡിംഗിന് ശ്രമിക്കാനും സാധിച്ചത് സ്വകാര്യ സ്ഥാപനമായ ഐസ്പേസിനെ സംബന്ധിച്ച് അഭിമാനകരമായ നേട്ടം തന്നെയാണ്.
ഹകുട്ടോ ആർ1 ദൗത്യം വിക്ഷേപണം വിജയിച്ചിരുന്നെങ്കിൽ ചന്ദ്രോപരിതലത്തിൽ ബഹിരാകാശ പേടകമിറക്കിയ രാജ്യങ്ങളുടെ പട്ടികയിൽ യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ജപ്പാനും യുഎഇയും ഇടം നേടുമായിരുന്നു. ഇന്ത്യയുടെ ചാന്ദ്രയാൻ വിക്ഷേപണം വിജയകരമായിരുന്നെങ്കിലും വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറക്കിയതുമൂലം ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ചുള്ള റോവറിന്റെ പര്യവേക്ഷണം സാധ്യമായിരുന്നില്ല.

ബഹിരാകാശം കഠിനമാണെങ്കിൽ, ലാൻഡിംഗ് അതിനെക്കാൾ കഠിനമാണെന്നും, അത് എത്ര ഭയാനകമാണെന്ന് വ്യക്തിപരമായ അനുഭവത്തിൽ നിന്ന് തനിക്ക് അറിയാമെന്നും നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ഡയറക്ടർ ലോറി ലെഷിൻ ട്വീറ്റ് ചെയ്തു. വിക്ഷേപണം കൃതമായി പൂർത്തിയായാൽ ചന്ദ്രനിലേക്കുള്ള ആദ്യത്തെ കാർഗോ ദൗത്യം എന്ന നേട്ടവും ഹകുട്ടോ ദൗത്യത്തിന് സ്വന്തമാകുമായിരുന്നു.
ജാപ്പനീസ് ഭാഷയിൽ ഹകുട്ടോ എന്നാൽ വെളുത്ത മുയൽ എന്നാണ് അർഥം. ഹകുട്ടോ എന്ന് പേരിട്ട ഈ പേടകം ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗത്ത് 50 മൈലിലധികം (87 കിലോമീറ്റർ) കുറുകെയും 1 മൈലിലധികം (2 കിലോമീറ്റർ) ആഴവുമുള്ള അറ്റ്‌ലസ് ഗർത്തമാണ് ലക്ഷ്യമിടുന്നത്. നാല് കാലുകൾ നീട്ടിയിരിക്കുന്ന ലാൻഡറിന് 7 അടി (2.3 മീറ്റർ) ഉയരമുണ്ട്.
ബഹിരാകാശ രംഗത്ത് പുത്തൻ ചരിത്രങ്ങൾ രചിക്കാൻ ഇറങ്ങിപ്പുറപ്പെട്ട യുഎഇ റാഷിദ് റോവറിലൂടെ ചന്ദ്രൻറെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് ലക്ഷ്യമിട്ടത്. ചന്ദ്രന്റെ പ്ലാസ്മയെക്കുറിച്ചും ചന്ദ്രനിലെ പൊടിപടലങ്ങൾ, ചന്ദ്രോപരിതലം, ചന്ദ്രോപരിതലത്തിലെ ചലനാത്മകത, വ്യത്യസ്ത പ്രതലങ്ങൾ ചന്ദ്രകണങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്നിവയെക്കുറിച്ചും പഠിക്കുകയെന്നതായിരുന്നു റാഷിദ് റോവർ ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം.
ദൗത്യം വിജയിച്ചിരുന്നു എങ്കിൽ പരസ്പര സഹകരണത്തിലൂടെ ബഹിരാകാശ രംഗത്ത് നേട്ടങ്ങൾ സ്വന്തമാക്കാൻ ചെറുരാജ്യങ്ങൾക്കും സാധിക്കും എന്ന് തെളിയിക്കാൻ യുഎഇയ്ക്കും ജപ്പാനും കഴിയുമായിരുന്നു എന്നതും ഈ ഘട്ടത്തിൽ എടുത്തുപറയേണ്ടതുണ്ട്. അതേസമയം, ഹകുട്ടോ പരാജയമായാലും അതിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ചാന്ദ്രദൗത്യങ്ങളുമായി മുന്നോട്ട് വരുമെന്ന് ഐസ്പേസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








