ടിപ്പറും ടൂറിസ്റ്റ് ബസും ഇവൻതന്നെ, പേര് സ്റ്റാർഷിപ്പ്! ചൊവ്വാ'ദോഷം' മാറ്റാൻ മസ്ക് ഒരുക്കിയ വജ്രായുധം

അൽപ്പം കഠിനമായ ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോൾ യാത്രയും ഏറെ കഠിനമായിരിക്കും. ഇച്ഛാശക്തിയോടെ മുന്നോട്ടുപോയാൽ മാത്രമേ ലക്ഷ്യത്തിലെത്താൻ സാധിക്കൂ. ചൊവ്വയിൽ മനുഷ്യ കോളനി എന്ന അതി കഠിനമായ സ്വപ്നവുമായി ഇപ്പോൾ ഇച്ഛാശക്തിയോടെ മുന്നോട്ടുപോകുകയാണ് ഇലോൺ മസ്ക് എന്ന ഒറ്റയാൻ. തന്റെ നേതൃത്വത്തിലുള്ള സ്പേസ്എക്സ് എന്ന ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലൂടെയാണ് ഈ സ്വപ്നം നിറവേറ്റാനുള്ള പാത മസ്ക് ഒരുക്കുന്നത്. ഇന്നുവരെ മനുഷ്യന് എത്തിപ്പെടാൻ പറ്റാത്ത ചൊവ്വയിൽ മനുഷ്യകോളനി സ്ഥാപിക്കുക എന്നത് നിസാര കാര്യമല്ല. എന്നാൽ അതിന് കാര്യമായ തയാറെടുപ്പുകൾ വേണ്ടിവരും.
പടക്കപ്പലും വജ്രായുധവും
മനുഷ്യനെ ചൊവ്വയിൽ എത്തിക്കാൻ ശേഷിയുള്ള ഒരു ശക്തനായ വാഹനമാണ് അതിന് ആദ്യം വേണ്ടത്. ആ ലക്ഷ്യത്തിലേക്ക് ഏതാണ്ട് അടുത്തുകൊണ്ടിരിക്കുകയാണ് ഇലോൺ മസ്കും സ്പേസ് എക്സും. സ്റ്റാർഷിപ്പ് എന്ന കൂറ്റൻ റോക്കറ്റാണ് സ്പേസ്എക്സ് ഇതിനായി തയാറാക്കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റാർഷിപ്പിന്റെ അതി നിർണായകമായ ഒരു പരീക്ഷണം സ്പേസ്എക്സ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതോടെ ഈ റോക്കറ്റിനെ സംബന്ധിച്ച പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്. അസാധ്യമായ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് മസ്കിന്റെ പടക്കപ്പലും വജ്രായുധവും എല്ലാം ഈ സ്റ്റാർഷിപ്പ് റോക്കറ്റ് ആണ്.

ഏറ്റവും കരുത്തനായ റോക്കറ്റ്
മനുഷ്യൻ ഇന്നുവരെ നിർമിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും ശക്തനായ റോക്കറ്റ് എന്നാണ് സ്റ്റാർഷിപ്പ് വിശേഷിപ്പിക്കപ്പെടുന്നത്. മനുഷ്യനെ ചൊവ്വയിലെത്തിക്കാൻ പോന്ന ശേഷിയുള്ള ഒരു റോക്കറ്റ് നിർമിക്കാൻ ഇതുവരെ മനുഷ്യന് സാധിച്ചിട്ടില്ല. എന്നാൽ ആ കുറവ് പരിഹരിക്കാൻ ശേഷിയുള്ള കരുത്തനാണ് സ്റ്റാർഷിപ്പ് എന്നാണ് ഇപ്പോൾ വ്യക്തമായിക്കൊണ്ടിരിക്കുന്നത്. 100 പേരെ വരെ വഹിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. 394 അടിയാണ് സ്റ്റാര്‍ഷിപ്പിന്റെ ഉയരം. ഇന്ധനം നിറച്ചു കഴിയുമ്പോള്‍ ഈ റോക്കറ്റിന് ഏതാണ്ട് 50 ലക്ഷം കിലോഗ്രാം ഭാരം ഉണ്ടാവും.
പ്രചോദനം ഫാൽക്കണും ഡ്രാഗണും
സ്‌പേസ് എക്‌സിന്റെ തന്നെ ഫാല്‍ക്കണ്‍, ഡ്രാഗണ്‍ റോക്കറ്റുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്റ്റാര്‍ഷിപ്പ് എച്ച്എല്‍എസിന്റെ (ഹ്യൂമന്‍ ലാന്‍ഡിങ് സിസ്റ്റം) റാപ്റ്റര്‍ എൻജിന്‍ നിര്‍മിച്ചിരിക്കുന്നത്. നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെ ഇരട്ടി തള്ളല്‍ ശേഷിയുണ്ട് (70 മെഗാ ടണ്‍) സ്റ്റാര്‍ഷിപ്പിന്. ഭൂമിയില്‍ നിന്നും കുതിച്ചുയരുന്ന അതേ രീതിയില്‍ തിരിച്ച് മുന്‍നിശ്ചയിച്ച ഭാഗത്ത് പതിയെ ഇറങ്ങുന്ന രീതിയിലാണ് സ്റ്റാർഷിപ്പിനെ ഒരുക്കിയിരിക്കുന്നത്. ഭൂമിയിലേക്ക് 60 ഡിഗ്രി ചെരിവിലാകും സ്റ്റാര്‍ഷിപ്പ് തിരിച്ചിറങ്ങുക. ഈ തിരിച്ചിറക്കത്തിനെ സഹായിക്കാൻ ഉരുക്കുകൊണ്ടുള്ള നാല് പ്രത്യേക ഭാഗങ്ങള്‍ സ്റ്റാർഷിപ്പിന്റെ അടിഭാഗത്തായി നൽകിയിട്ടുണ്ട്.
ടൂറിസ്റ്റ് ബസും ടിപ്പർ ലോറിയും
ഒരേ സമയം ഒരു ടൂറിസ്റ്റ് ബസും ടിപ്പർ ലോറിയുമാണ് സ്റ്റാർഷിപ്പ് എന്ന് അൽപ്പം അതിശയോക്തിപരമായി പറയാം. കാരണം മനുഷ്യനെ സഞ്ചാരിയായി ചന്ദ്രനിൽ എത്തിക്കാൻ നിർമിക്കുന്ന സ്റ്റാർഷിപ്പ്, ബഹിരാകാശത്തേക്ക് സാറ്റലൈറ്റുകൾ വിക്ഷേപിക്കുന്ന ഒരു ചരക്ക് നീക്ക വാഹനമായി ഉപയോഗിക്കാനും സാധിക്കും. പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ നിർമിക്കുന്നതിൽ അഭിനന്ദനാർഹമായ നേട്ടം കൈവരിച്ചിട്ടുള്ള സ്ഥാപനമാണ് സ്പേസ്എക്സ്. സ്റ്റാർഷിപ്പും പുനരുപയോഗിക്കാവുന്ന റോക്കറ്റ് എന്ന നിലയിൽത്തന്നെയാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ ചൊവ്വാ ദൗത്യങ്ങളുടെ ചെലവ് കുറയ്ക്കുന്നതിൽ സ്റ്റാർഷിപ്പ് വലിയ പങ്ക് വഹിക്കും.

40 കാബിനുകള്‍
അതിവേഗത്തിൽ നിർമിക്കാൻ സാധിക്കുന്ന വിധത്തിലാണ് സ്റ്റാർഷിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതും നേട്ടമാണ്. സ്റ്റാർഷിപ്പിനെ സംബന്ധിച്ച് അധികം വിവരങ്ങൾ സ്പേസ്എക്സ് പുറത്തുവിട്ടിട്ടില്ല. എങ്കിലും 40 കാബിനുകള്‍ സ്റ്റാര്‍ഷിപ്പിലുണ്ടാവുമെന്ന് മസ്‌ക് തന്നെ അറിയിച്ചിട്ടുണ്ട്. 'ഓരോ കാബിനിലും അഞ്ചോ ആറോ പേരെ വരെ ഉള്‍ക്കൊള്ളിക്കാനാവും. എന്നാല്‍ രണ്ടോ മൂന്നോ പേരെ മാത്രം കാബിനില്‍ ഉള്‍ക്കൊള്ളിച്ചുള്ള യാത്രകളായിരിക്കും നടക്കുക. കഴിഞ്ഞ ദിവസം സ്റ്റാര്‍ഷിപ്പിന്റെ 33 എൻജിനുകള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടുള്ള പരീക്ഷണത്തിൽ 31 എൻജിനുകളും വിജയകരമായി പ്രവർത്തിച്ചിരുന്നു. ഇത് ശുഭസൂചനയാണ് നൽകുന്നത്.
31 എൻജിൻ ധാരാളം!
രണ്ട് എൻജിനുകൾ പ്രവർത്തിച്ചില്ല, എങ്കിലും റോക്കറ്റിനെ ലക്ഷ്യത്തിലെത്തിക്കാൻ 31 എൻജിനുകൾ ധാരാളമാണ് എന്നാണ് പരീക്ഷണത്തിന് ശേഷം മസ്ക് അറിയിച്ചത്. റോക്കറ്റിന്റെ പരീക്ഷണം തുടങ്ങുന്നതിന് മുമ്പ് തന്നെ ഒരു എൻജിന്റെ പ്രവർത്തനം ഗവേഷകർ ഓഫാക്കുകയായിരുന്നു. രണ്ടാമത്തെ എൻജിൻ പരീക്ഷണത്തിനിടെ നിലയ്ക്കുകയുമായിരുന്നു. രണ്ട് എൻജിനുകളുടെ ഈ പ്രശ്നം സംബന്ധിച്ച് പഠിക്കുമെന്നും എന്നാൽ പരീക്ഷണം പൂർണ വിജയമാണെന്നുമാണ് മസ്ക് അറിയിച്ചത്. ടെക്‌സസിലെ ബോകചിക്കയില്‍ റോക്കറ്റ് വിക്ഷേപണത്തറയില്‍ ഉറപ്പിച്ച നിലയില്‍ ഏതാനും സെക്കൻഡുകള്‍ മാത്രം നീണ്ടു നില്‍ക്കുന്നതായിരുന്നു സ്റ്റാർഷിപ്പ് റോക്കറ്റ് എൻജിനുകളുടെ പരീക്ഷണം.
ഭൂമിയെ വലം വച്ച് മുന്നോട്ട്...
ഏകദേശം 24,500 കോടി രൂപ ചെലവിട്ടാണ് സ്പേസ്എക്സ് സ്റ്റാർഷിപ്പ് റോക്കറ്റ് നിർമിച്ചത്. തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ 14 എൻജിനുകൾ ഉപയോഗിച്ച് റോക്കറ്റിന്റെ പരീക്ഷണം നടത്തുകയും വിജയിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം നടന്ന നിർണായക പരീക്ഷണമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഇനിയും നൂറുകണക്കിന് പരീക്ഷണങ്ങളിലൂടെ സ്ഫുടം ചെയ്ത് വിശ്വാസ്യത പൂർണമായും ഉറപ്പാക്കിയ ശേഷമാകും സ്റ്റാർഷിപ്പിന്റെ ചൊവ്വാ യാത്ര. അതിന്റെ ഭാഗമായി മാർച്ചിൽ ഭൂമിയെ വലം വച്ചുകൊണ്ടുള്ള സ്റ്റാർഷിപ്പിന്റെ പരീക്ഷണം നടക്കുമെന്നാണ് റിപ്പോർട്ട്. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന്, ചൊവ്വയിൽ ഇതുവരെ മനുഷ്യന് എത്തിപ്പിടിക്കാൻ പറ്റാത്ത നേട്ടങ്ങൾ സ്റ്റാർഷിപ്പിലൂടെ സ്വന്തമാക്കാമെന്ന് മസ്ക് സ്വപ്നം കാണുന്നു. ഏതാണ്ട് 2030 ൽ ചൊവ്വാ യാത്ര ആരംഭിക്കാമെന്നാണ് സ്പേസ്എക്സ് കണക്കുകൂട്ടുന്നത്. ചൊവ്വാ യാത്രയ്ക്ക് പുറമെ ചാന്ദ്ര ദൗത്യങ്ങൾക്കും കരുത്തുപകരാൻ സ്റ്റാർഷിപ്പ് റോക്കറ്റിന് സാധിക്കും.


Click it and Unblock the Notifications








