മനുഷ്യൻ ചന്ദ്രനിലേക്ക് പിച്ചവച്ച അപ്പോളോ ദൗത്യങ്ങൾ! ഇതാ ആ ചരിത്രം
അൻപത് വർഷങ്ങൾക്കിപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ആർട്ടെമിസ് ദൗത്യത്തിനായുള്ള തയാറെടുപ്പിലാണ് നാസ. ചന്ദ്രനിൽ മനുഷ്യന്റെ കാൽപ്പാദം പതിയുന്ന ചരിത്ര മുഹൂർത്തം വർഷങ്ങൾക്കുമുമ്പ് പിറന്നു. സാങ്കേതിക വിദ്യ ഇന്നത്തേതിനേക്കാൾ ഏറെ പിന്നിലായിരുന്ന ഒരു കാലഘട്ടത്തിൽ ഇത്തരമൊരു ചരിത്രം സൃഷ്ടിക്കാൻ നാസയ്ക്ക് കഴിഞ്ഞത് ഒട്ടനവധി പരീക്ഷണങ്ങൾക്കും പരാജയങ്ങൾക്കും ശേഷമാണ്.
ചാന്ദ്രയാത്രയ്ക്ക് നാസ നടത്തിയ തയാറെടുപ്പുകൾ അപ്പോളോ ദൗത്യങ്ങൾ എന്നാണ് അറിയപ്പെട്ടിരുന്നത്. നാസയുടെ കണക്കനുസരിച്ച് 1961 മുതൽ അപ്പോളോ പ്രോഗ്രാം മൊത്തം 11 ബഹിരാകാശ യാത്രകൾ നടത്തി. അതിൽ ആറെണ്ണം മനുഷ്യരെ ചന്ദ്രനിൽ ഇറക്കി. ഇവരിൽ നാലുപേർ ഉപകരണങ്ങൾ പരിശോധിച്ചു. ഒരു ദൗത്യം ദുരന്തത്തിൽ കലാശിക്കുകയും ചെയ്തു.

ചന്ദ്രനിൽ കാലുകുത്തുകയെന്ന സ്വപ്നതുല്യമായ ചരിത്ര നേട്ടത്തിനു പുറമെ, അപ്പോളോ പ്രോഗ്രാം ധാരാളം ശാസ്ത്രീയ ഡാറ്റയും ഏകദേശം 400 കിലോഗ്രാം ചാന്ദ്രസാമ്പിളുകളും ശേഖരിച്ചു. മണ്ണിന്റെ മെക്കാനിക്‌സ്, മെറ്ററോയിഡുകൾ, ഭൂകമ്പം, താപ പ്രവാഹം, ചന്ദ്രന്റെ ശ്രേണി, കാന്തികക്ഷേത്രങ്ങൾ, സൗരവാതങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി പരീക്ഷണങ്ങൾ ദൗത്യത്തിന്റെ ഭാഗമായി നടന്നു.
ചന്ദ്രനിൽ മനുഷ്യന്റെ കാൽ സ്പർശിക്കുക എന്ന ഇതിഹാസ നേട്ടത്തിലേക്ക് ഒരുപാട് പരീക്ഷണങ്ങളും തോൽവികളും പിന്നിട്ടശേഷമാണ് നാസ എത്തിയത് എന്ന് നമുക്കറിയാം. ഓരോ അപ്പോളോ ദൗത്യവും ഒരു ചരിത്രം തന്നെയായിരുന്നു. മനുഷ്യൻ ചന്ദ്രനിലേക്ക് പിച്ചവച്ച കാലടികളാണ് ഓരോ അപ്പോളോ ദൗത്യവും. ആ ദൗത്യങ്ങളുടെ ലഘു ചരിത്രം ഇവിടെ പരിചയപ്പെടാം.
അപ്പോളോ 1: ആദ്യത്തെ അപ്പോളോ ദൗത്യം മനുഷ്യ ബഹിരാകാശ യാത്രയുടെ ചരിത്രത്തിലെ ഏറ്റവും മോശം ഏടുകളിലൊന്നാണ്. 1967 ജനുവരി 27-ന് ഒരു ദുരന്തത്തോടെയായിരുന്നു അപ്പോളോ ദൗത്യത്തിന്റെ തുടക്കം. വിക്ഷേപണത്തിന് ഒരു മാസം മുൻപ് പ്രീഫ്ലൈറ്റ് ടെസ്റ്റിനിടെ കമാൻഡ് മൊഡ്യൂളിലുണ്ടായ തീപിടിത്തത്തിൽ ഗസ് ഗ്രിസോം, എഡ് വൈറ്റ്, റോജർ ചാഫി എന്നിവരടങ്ങിയ ക്രൂ കൊല്ലപ്പെടുകയായിരുന്നു.
ആദ്യ ദൗത്യത്തിന് ഔദ്യോഗികമായി അപ്പോളോ 204 എന്നായിരുന്നു പേരിട്ടിരുന്നത്. എന്നാൽ അപ്പോളോ 1 എന്ന് പൊതുവെ അറിയപ്പെട്ടുവന്നു. പക്ഷേ, ദുരന്തത്തെ തുടർന്ന് ഗ്രിസോം, വൈറ്റ്, ചാഫി എന്നിവരുടെ ബഹുമാനാർത്ഥം അപ്പോളോ 1 എന്ന് ദൗത്യം ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടു. അങ്ങനെ ദുരന്തത്തോടെ അപ്പോളോ ദൗത്യങ്ങൾ ചാന്ദ്ര സ്വപ്നത്തിലേക്ക് ചുവട് വയ്ക്കാൻ തുടങ്ങി.
അപ്പോളോ 4: എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രകാരം അപ്പോളോ 1 ന് ശേഷം അപ്പോളോ 2-3 ദൗത്യങ്ങളില്ലായിരുന്നു. മൂന്ന് സാറ്റേൺ വി റോക്കറ്റുകൾ പരീക്ഷിച്ച ഒരു അൺ ക്രൂഡ് ഫ്ലൈറ്റ് ആയിരുന്നു അപ്പോളോ 4 ദൗത്യം. ഇത് ഒരു അപ്പോളോ കമാൻഡ് ആൻഡ് സർവീസ് മൊഡ്യൂൾ (CSM) ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോയി.

അപ്പോളോ 5: അപ്പോളോ 5 മറ്റൊരു ആളില്ലാ ദൗത്യമായിരുന്നു. വിക്ഷേപണം, ഇറക്കം ഘട്ടങ്ങൾ, പ്രൊപ്പൽഷൻ സംവിധാനങ്ങൾ, പുനരാരംഭിക്കൽ പ്രവർത്തനങ്ങൾ എന്നിവ പരീക്ഷിക്കുന്നതിനും മറ്റ് പ്രധാന ബഹിരാകാശ യാത്രാ ഘടകങ്ങൾക്കിടയിൽ ബഹിരാകാശ പേടകത്തിന്റെ ഘടന വിലയിരുത്തുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ളതായിരുന്നു അപ്പോളോ 5 ദൗത്യം.
അപ്പോളോ 6: സാറ്റേൺ വി വിക്ഷേപണ വാഹനവും അപ്പോളോ ബഹിരാകാശ പേടകവും മനുഷ്യനുള്ള ദൗത്യങ്ങൾക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കിയ പരീക്ഷണ പറക്കലായിരുന്നു അപ്പോളോ 6 ദൗത്യം. ഈ ദൗത്യത്തിനിടെ ഉണ്ടായ ചില പ്രശ്‌നങ്ങൾ കാരണം, അപ്പോളോ 6 പൂർണ വിജയമായി പ്രഖ്യാപിക്കാൻ സാധിച്ചില്ല. എങ്കിലും ഭാഗികമായി ദൗത്യം വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.
അപ്പോളോ 7: അപ്പോളോ ദൗത്യത്തിൽ സഞ്ചാരികൾ ഉൾപ്പെട്ടെ ആദ്യദൗത്യം 7 ആയിരുന്നു. ബഹിരാകാശ സഞ്ചാരികളായ വാൾട്ടർ ഷിറ ജൂനിയർ, ഡോൾ ഐസെൽ, വാൾട്ടർ കണ്ണിംഗ്ഹാം എന്നിവരാണ് 11 ദിവസത്തെ ദൗത്യത്തിലുണ്ടായിരുന്നത്. അവർ ഭൂമിയെ വലംവച്ചു. ദൗത്യത്തിനിടെ, കമാൻഡ് മൊഡ്യൂളിന്റെയും ബഹിരാകാശ പേടകത്തിന്റെയും വിവിധ ഘടകങ്ങൾ ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് അവർ ഉറപ്പാക്കി.
അപ്പോളോ 8: ചന്ദ്രനിലെ മൊഡ്യൂളിന്റെ ഭൗമ-ഭ്രമണപഥ പരീക്ഷണമാണ് ഈ ദൗത്യത്തിൽ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പെട്ടെന്ന് ഷെഡ്യൂളിൽ മാറ്റം വരുത്തി ചന്ദ്രനിലേക്ക് ദൗത്യസംഘത്തെ അയയ്ക്കാൻ നാസ തീരുമാനിച്ചു. അപ്പോളോ 8 ദൗത്യം 1968 ഡിസംബർ 21-ന് ഫ്രാങ്ക് ബോർമാൻ, ജിം ലോവൽ, ബിൽ ആൻഡേഴ്‌സ് എന്നിവരുമായി വിക്ഷേപിക്കപ്പെട്ടു. ഇവർ ചാന്ദ്രഭ്രമണപഥത്തിൽ ക്രിസ്മസ് ചെലവഴിച്ച് സുരക്ഷിതരായി തിരിച്ചെത്തി.
അപ്പോളോ 9: അപ്പോളോ പ്രോഗ്രാമിന്റെ മൂന്നാമത്തെ ക്രൂഡ് ഫ്ലൈറ്റായിരുന്നു അപ്പോളോ 9. ബഹിരാകാശയാത്രികരായ ജെയിംസ് മക്ഫിവിറ്റ്, ഡേവിഡ് സ്കോട്ട്, റസ്സൽ ഷ്വീക്കാർട്ട് എന്നിവർ പത്ത് ദിവസത്തെ ദൗത്യത്തിന് പുറപ്പെട്ടു. അവിടെ അവർ ഭൗമ ഭ്രമണപഥത്തിൽ തങ്ങി, ചാന്ദ്ര ദൗത്യത്തിൽ യഥാർത്ഥത്തിൽ എങ്ങനെ പെരുമാറണം എന്നതിന്റെ റിഹേഴ്സൽ ആസൂത്രണം ചെയ്തു.

അപ്പോളോ 10: അതുവരെയുള്ള ദൗത്യങ്ങളിൽ ചന്ദ്രനോട് ഏറ്റവും അടുത്ത ദൗത്യമായിരുന്നു അപ്പോളോ 10. ചന്ദ്രനിലിറങ്ങുന്നതിനുള്ള ഒരുതരം ഡ്രസ് റിഹേഴ്സലായി ഉദ്ദേശിച്ചുള്ളതായിരുന്നു ഈ ദൗത്യം. ബഹിരാകാശയാത്രികരായ തോമസ് സ്റ്റാഫോർഡ്, ജോൺ ഡബ്ല്യു. സ്റ്റാഫോർഡും സെർനാനും ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 16 കിലോമീറ്റർ അടുത്ത് പറക്കുകയും അപ്പോളോ 11 ദൗത്യത്തിനായി ലാൻഡിംഗ് സൈറ്റ് പരിശോധിക്കുകയും ചെയ്തു.
അപ്പോളോ 11: വർഷങ്ങളോളം നടത്തിയ പരീക്ഷണങ്ങൾക്കൊടുവിൽ മനുഷ്യൻ ചന്ദ്രനിൽ ചരിത്രമെഴുതിയ ദൗത്യം ആയിരുന്നു അപ്പോളോ 11. 1969 ജൂലൈ 20 ന് അപ്പോളോ 11 ദൗത്യസംഘത്തിലെ മനുഷ്യർ ചന്ദ്രനിൽ ഇറങ്ങി. ദൗത്യത്തിന്റെ കമാൻഡറായ നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യനായി ചരിത്രം സൃഷ്ടിച്ചു.
അപ്പോളോ 12: പറക്കലിന്റെ ആദ്യ മിനിറ്റിൽ രണ്ടുതവണ ഇടിമിന്നലേറ്റെങ്കിലും പ്രതിസന്ധികളെ മറികന്ന് ചന്ദ്രനിൽ വീണ്ടും വിജയകരമായി ലാൻഡിങ് നടത്തിയ ദൗത്യമാണ് അപ്പോളോ 12. ചാൾസ് കോൺറാഡ് ജൂനിയർ, റിച്ചാർഡ് എഫ് ഗോർഡൻ, അലൻ എൽ ബീൻ എന്നിവരടങ്ങുന്ന ദൗത്യാംഗങ്ങൾ ഭാവിയിലെ ചാന്ദ്രദൗത്യങ്ങൾക്ക് ഉപകാരപ്പെടും വിധത്തിൽ ശാസ്ത്രീയപ്രാധാന്യമുള്ള സ്ഥലങ്ങളിലിറങ്ങുന്നതിന് വഴിയൊരുക്കുന്ന കൃത്യമായ ലാൻഡിംഗ് രീതി കണ്ടെത്തി.
അപ്പോളോ 13: 1970 ഏപ്രിൽ 11 ന് പറന്നുയർന്ന അപ്പോളോ 13 ഏറെ സംഭവബഹുലമായ ചാന്ദ്ര ദൗത്യമായിരുന്നു. ജെയിംസ് എ ലോവൽ, ജോൺ എൽ സ്വിഗെർട്ട്, ഫ്രെഡ് ഡബ്ല്യു ഹൈസ് എന്നിവരുടെ നേതൃത്വത്തിൽ ചന്ദ്രനിൽ മനുഷ്യൻ മൂന്നാമതും ലാൻഡ് ചെയ്യാൻ പുറപ്പെട്ടു. ദൗത്യത്തിന്റെ മൂന്നാം ദിവസം, അപ്പോളോ 13ൽ ഒരു ഷോർട്ട് സർക്യൂട്ട് ഉണ്ടായി.
തുടർന്ന് അപ്പോളോ 13ന്റെ സേവന മൊഡ്യൂളിലെ ഓക്സിജൻ ടാങ്കുകളിലൊന്നിൽ സ്ഫോടനം ഉണ്ടായി. ഇതോടെ രണ്ട് ഓക്സിജൻ ടാങ്കുകളും പൊട്ടുകയും ഓക്സിജൻ ബഹിരാകാശത്തേക്ക് ഒഴുകുകയും ചെയ്തു. അതോടെ ചന്ദ്രനിലിറങ്ങുന്നത് റദ്ദാക്കി. ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് ജീവൻ നിലനിർത്താൻ ക്രൂ അംഗങ്ങൾ ചാന്ദ്ര മൊഡ്യൂൾ ഒരു ലൈഫ് ബോട്ടായി ഉപയോഗിച്ചു.

അപ്പോളോ 14: 1971 ജനുവരി 31-ന് അപ്പോളോ 14 വിക്ഷേപിച്ചു. അലൻ ഷെപ്പേർഡ്, സ്റ്റുവർട്ട് റൂസ, എഡ്ഗർ ഡി മിച്ചൽ എന്നിവരായിരുന്നു ഈ ദൗത്യത്തിലെ യാത്രികർ. ചന്ദ്രനിൽ മനുഷ്യൻ വിജയകരമായി മൂന്നാമതും ഇറങ്ങിയ ദൗത്യമായിരുന്നു ഇത്. ലാൻഡിങ്ങിന് ശേഷം അലൻ ഷെപ്പേർഡ് ചന്ദ്രോപരിതലത്തിൽ ഗോൾഫ് കളിച്ചത് അപ്പോളോ ദൗത്യങ്ങളിലെ "വൈറൽ" സംഭവങ്ങളിലൊന്നാണ്.
അപ്പോളോ 15: മനുഷ്യൻ ചന്ദ്രനിൽ നാലാമതും കാലുകുത്തിയ അപ്പോളോ 15 ദൗത്യം 1971 ജൂലൈ 26 നായിരുന്നു വിക്ഷേപിച്ചത്. ആദ്യത്തെ "ജെ സീരീസ്" അപ്പോളോ ദൗത്യമായിരുന്നിത്. ഡേവിഡ് സ്കോട്ട്, ആൽഫ്രഡ് വോഡൻ, ജെയിംസ് ഇർവിൻ എന്നിവരടങ്ങുന്ന ദൗത്യസംഘം മുൻ ദൗത്യങ്ങളിൽ സാധ്യമായതിനേക്കാൾ കൂടുതൽ നേരം ചന്ദ്രോപരിതലത്തിൽ തങ്ങുകയും കൂടുതൽ വിപുലമായ ശാസ്ത്രപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
അപ്പോളോ 16: 1972 ഏപ്രിൽ 17 ന് അപ്പോളോ 16 വിക്ഷേപിച്ചു. ദൂരദർശിനിയുടെയും പരിക്രമണ ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ അഗ്നിപർവ്വതമാണെന്ന് കരുതിയിരുന്ന ചന്ദ്രനിലെ ഡെസ്കാർട്ടസ് പ്രദേശത്താണ് ജോൺ യംഗ്, തോമസ് മാറ്റിംഗ്ലി, ചാൾസ് ഡ്യൂക്ക് എന്നിവരടങ്ങിയ സംഘം ഇറങ്ങിയത്. എന്നാൽ പ്രദേശത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുടെ അടിസ്ഥാനത്തിൽ ഇത് അഗ്നിപർവ്വതമേഖല അല്ലെന്ന നിഗമനത്തിലെത്തി.
അപ്പോളോ 17: അപ്പോളോ 17 ന്റെ ചാന്ദ്രഘടകം 1972 ഡിസംബർ 11ന് ചന്ദ്രനിലിറങ്ങി. മനുഷ്യൻ ചന്ദ്രനിലിറങ്ങിയ ആറാമത്തെയും അവസാനത്തെയും അപ്പോളോ ദൗത്യമായിരുന്നിത്. യൂജിൻ സെർനാൻ, ഹാരിസൺ ഷ്മിറ്റ്, റൊണാൾഡ് ഇവാൻസ് എന്നിവരാണ് ഈ ദൗത്യത്തിലുണ്ടായിരുന്നത്. അതിനുശേഷം 50 വർഷത്തിലധികമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ടില്ല. ആർട്ടെമിസിലൂടെ ഈ ചരിത്രം മാറ്റിയെഴുതാനാണ് നാസയുടെ നീക്കം.


Click it and Unblock the Notifications








