കടൽത്തീരത്ത് കൂറ്റൻ 'പേടകം' അടിഞ്ഞു; മനുഷ്യനെക്കാൾ ഉയരം, എന്തെന്ന് പിടികിട്ടുന്നില്ല...
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ജൂറിയൻ ബേയ്‌ക്ക് സമീപമുള്ള കടൽത്തീരത്ത് കൂറ്റൻ ലോഹവസ്തു അടിഞ്ഞു. മനുഷ്യനേക്കാൾ ഉയരമുള്ള ഈ വസ്തുവിന് ഒരു പേടകത്തിന്റേതിന് സമാനമായ ആകൃതിയാണ് ഉള്ളത്. ചെമ്പ് നിറത്തിലുള്ള ഈ കൂറ്റൻ പേടകത്തിന് കാര്യമായ കേടുപാടുകൾ ഉണ്ട്. ദീർഘനാൾ കടലിൽക്കിടന്നതിന്റെ ലക്ഷണങ്ങളും കാണുന്നുണ്ട്.
ഒരു വശത്തേക്ക് ചാഞ്ഞുകിടക്കുന്ന നിലയിൽ അജ്ഞാതപേടകം കണ്ടെത്തിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇത് എന്താണ് എന്ന് കൃത്യമായി മനസിലാക്കാനോ വിശദീകരിക്കാനോ ഓസ്ട്രേലിയൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഒഴുകിയെത്തിയ ഈ കൂറ്റൻ ലോഹവസ്തു ഏതെങ്കിലും രാജ്യത്തിന്റെ ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ ഭാഗമായിരിക്കാമെന്നാണ് ഓസ്‌ട്രേലിയൻ സ്‌പേസ് ഏജൻസിയുടെ നിഗമനം.

എന്നാൽ ഇത് സംബന്ധിച്ച കൃത്യമായ വിശദീകരണം നൽകാൻ അവർക്കും സാധിച്ചിട്ടില്ല. സാധ്യതകൾ മാത്രമാണ് പുറത്തുവരുന്നത്. പെർത്തിൽ നിന്ന് 250 കിലോമീറ്റർ വടക്ക് ഗ്രീൻ ഹെഡിലെ കടൽത്തീരത്താണ് ഈ പേടകം അടിഞ്ഞിരിക്കുന്നത്. അതിന്റെ കൗതുകമുണർത്തുന്ന ആകൃതി കണ്ട പ്രദേശവാസികൾ വിവരം അധികൃതർക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു.
അജ്ഞാത വസ്തു തീരത്തടിഞ്ഞ വാർത്ത പുറത്തുവന്നതിന് പിന്നാലെ അധികൃതരും പ്രദേശവാസികളും ആദ്യം ഒന്ന് ഭയന്നിരുന്നു. പിന്നീട് വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസ്, അഗ്നിശമന വകുപ്പും ഡബ്ല്യുഎയുടെ കെമിസ്ട്രി സെന്ററും നടത്തിയ പരിശോധനയ്ക്ക് ശേഷം, ഈ അജ്ഞാതവസ്തു സുരക്ഷിതമാണെന്നും പ്രദേശവാസികൾക്ക് അപകടമുണ്ടാക്കില്ലെന്നും അധികൃതർ അറിയിച്ചു. എങ്കിലും ഇതെന്താണെന്ന് കൃത്യമായ വിലയിരുത്തലുകൾ ഉണ്ടാകുന്നതുവരെ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.
പേടകം പോലുള്ള ഈ അജ്ഞാതവസ്തു എന്താണ് എന്ന് കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാൽ പ്രദേശം പോലീസ് സീൽ ചെയ്യുകയും ഈ വസ്തുവിന് കാവൽ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തുനിന്ന് ഇത് മാറ്റുവരെ പോലീസ് കാവൽ തുടരും. അതുവരെ പ്രദേശത്തുനിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് അധികൃതർ ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ഈ അജ്ഞാതവസ്തുവിനെ തിരിച്ചറിയാൻ പോലീസിനെ സഹായിക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി പറഞ്ഞു.
ഇത് ഏതെങ്കിലും രാജ്യത്തിന്റെ ബഹിരാകാശ വിക്ഷേപണ വാഹനത്തിൽ നിന്നുള്ളതാകാം എന്നാണ് ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയും പറയുന്നത്. കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുന്ന മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർ അറിയിച്ചു. അജ്ഞാതവസ്തു എന്താണ് എന്ന് വ്യക്തമാകാത്ത സ്ഥിതിക്ക്, ആളുകൾ ഇതിനെ കൈകാര്യം ചെയ്യാനോ നീക്കം ചെയ്യാനോ ശ്രമിക്കരുതെന്നും ബഹിരാകാശ ഏജൻസി മുന്നറിയിപ്പ് നൽകി.
"ഇത് ഒരുതരം അർദ്ധ-സിലിണ്ടർ വസ്തുവാണ്, ഭാരം കുറഞ്ഞ റെസിൻ പോലെയുള്ള ലൈറ്റ് കാർബൺ ഫൈബർ മെറ്റീരിയൽ കൊണ്ട് നിർമ്മിച്ചതാണ്. 2.5 മീറ്റർ വീതിയും 2.5 മുതൽ 3 മീറ്റർ വരെ നീളവുമുണ്ട്'' എന്ന് അധികൃതർ വിശദീകരിക്കുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു അയൽവാസിയാണ് തന്നെ ഇക്കാര്യം അറിയിച്ചതെന്ന് പ്രദേശവാസിയാണ് ഗാർത്ത് ഗ്രിഫിത്ത്സ് പറഞ്ഞു.

ഒരു സ്ത്രീയും അവരുടെ പങ്കാളിയുമാണ് കടൽത്തീരത്ത് ഈ വസ്തു ആദ്യം കണ്ടതെന്നും തീരത്തോട് ചേർന്ന് വെള്ളത്തിൽ കിടന്ന ഇത് അവർ തങ്ങളുടെ ഫോർവീലർ ഉപയോഗിച്ച് തീരത്തേക്ക് വലിച്ച് കയറ്റുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാവിലെ എട്ട് മുതലാണ് പോലീസ് ഇതിന് കാവൽ ആരംഭിച്ചത്. എന്നാൽ ഞായറാഴ്ച രാത്രിമുതൽ ആളുകൾ സ്ഥലത്തുണ്ടായിരുന്നെന്നും പ്രദേശവാസി പറയുന്നു.
തീരത്തടിഞ്ഞ പേടകത്തിൽ ബാർനക്കിളുകളും സമുദ്രജീവികളും വളരുന്നുണ്ടായിരുന്നു എന്ന് ഓസ്ട്രേലിയൻ അധികൃതർ പറയുന്നുണ്ട്. ദീർഘനാളായി ഇത് വെള്ളത്തിനടിയിൽ കിടന്നിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഏതെങ്കിലും കൊമേഴ്സ്യൽ എയർക്രാഫ്റ്റിൽനിന്ന് വീണതാകാം ഇതെന്ന് ചിലർ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചു. എന്നാൽ പോലീസ് ഈ സാധ്യത തള്ളിക്കളഞ്ഞു.
അതേസമയം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) മൂന്നാം ഘട്ട ബൂസ്റ്ററിന്റെ ഭാഗത്തോട് ഈ പേടകത്തിന് സാമ്യമുണ്ടെന്ന് സയൻസ് അലേർട്ട് ചൂണ്ടിക്കാട്ടി. എന്നാൽ ഈ അജ്ഞാത വസ്തു ഒരു ലോഞ്ച് വെഹിക്കിളിന്റെ ഭാഗമാണോ എന്നുപോലും ഇതുവരെ ഉറപ്പിച്ചുപറയാറായിട്ടില്ല. അതിനാൽത്തന്നെ ഇത് പിഎസ്എൽവി റോക്കറ്റിന്റെ ഭാഗമായിരിക്കാമെന്ന വാദത്തിന് സ്ഥിരീകരണമില്ല.
Image credit: Australian Space Agency Twitter, Debapratim Twitter


Click it and Unblock the Notifications








