ചത്ത ലാപ്ടോപ്പും ഫോണും 1 മിനിറ്റിൽ ചാർജ് ചെയ്യാം, കാർ ചാർജ് ചെയ്യാൻ 10 മിനിറ്റ്; ഇനി ലോകത്തിന് വേഗം കൂടും!
ടെക്നോളജി മനുഷ്യനെ അതിവേഗതയുടെ ലോകത്തേക്ക് നയിച്ചു. എന്തും വേഗത്തിൽ, എളുപ്പത്തിൽ എങ്ങനെ നിർവഹിക്കാം എന്ന് ടെക്നോളജിയുടെ സഹായത്തോടെ മനുഷ്യൻ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഈ അന്വേഷണം പലവഴിക്കും ഇപ്പോഴും മുന്നേറുകയാണ്. ടെക്നോളജി പുരോഗമിക്കുന്നത് അനുസരിച്ച് മനുഷ്യജീവിതത്തിന്റെ വേഗവും കൂടിയിരിക്കുന്നു. ഒന്നിനും സമയമില്ലെന്ന നിലയിൽ പലരും ജീവിതത്തിൽ ഓടിക്കൊണ്ടിരിക്കുന്നു. തിരക്കുപിടിച്ച ജീവിതത്തിൽ സ്മാർട്ട്ഫോണും ലാപ്ടോപ്പും ഇലക്ട്രിക് കാറുമൊക്കെ നമ്മുടെ അവശ്യവസ്തുക്കളായി മാറിയിരിക്കുന്നു. എന്നാൽ ഇവയൊക്കെ ചാർജ് ചെയ്യുന്നതിനായി നല്ലൊരു സമയം നീക്കിവയ്ക്കേണ്ടി വരാറുണ്ട്. സൂപ്പർ ചാർജിങ് സാങ്കേതിക വിദ്യകൾ എത്തിയതോടെ സ്മാർട്ട്ഫോണുകളുടെ ചാർജിങ് വേഗത കൂടിയിട്ടുണ്ട്. എന്നാൽ ലാപ്ടോപ്പും കാറുമൊക്കെ ചാർജാകാൻ കൂടുതൽ സമയമെടുക്കും.
ഇലക്ട്രോണിക് ഡിവൈസുകളുടെ ചാർജിങ്ങിൽ നേരിടുന്ന കാലതാമസം ഒഴിവാക്കാൻ കഴിയുന്ന വിധത്തിലുള്ള നിർണായകമായ ശാസ്ത്ര കണ്ടെത്തൽ ഒരു സംഘം ഗവേഷകർ നടത്തിയിരിക്കുന്നു. ഈ സംഘത്തെ നയിച്ചത് ഇന്ത്യൻ വംശജനാണ് എന്നതാണ് കൂടുതൽ ശ്രദ്ധേയം. അയോണുകൾ എന്ന് വിളിക്കപ്പെടുന്ന ചെറിയ ചാർജ്ജ് കണികകൾ സൂക്ഷ്മ സുഷിരങ്ങളുടെ സങ്കീർണ്ണ ശൃംഖലയിൽ എങ്ങനെ നീങ്ങുന്നുവെന്ന് വിശദീകരിക്കുന്നതാണ് ഇവരുടെ ഗവേഷണം.

ഇലക്ട്രോണിക് ഡിവൈസുകളുടെ ചാർജിങ്ങിൽ നേരിടുന്ന കാലതാമസം ഒഴിവാക്കാൻ കഴിയുന്ന വിധത്തിലുള്ള നിർണായകമായ ഒരു ശാസ്ത്ര കണ്ടെത്തൽ ഇപ്പോൾ നടന്നിരിക്കുന്നു. യുഎസ് ആസ്ഥാനമായുള്ള കൊളറാഡോ ബോൾഡർ സർവകലാശാലയിലെ കെമിക്കൽ ആൻഡ് ബയോളജിക്കൽ എൻജിനീയറിങ് അസിസ്റ്റൻ്റ് പ്രൊഫസറും ഇന്ത്യൻ വംശജനുമായ അങ്കുർ ഗുപ്തയും അദ്ദേഹത്തിൻ്റെ ഗവേഷകരും ചേർന്നാണ് പുതിയൊരു കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
അങ്കുർ ഗുപ്തയും സഹപ്രവർത്തകരും ചേർന്ന് കണ്ടെത്തിയ ശാസ്ത്ര സത്യത്തിന്റെ ബലത്തിൽ ഇനി ഡെഡ് ആയ ലാപ്ടോപ്പും സ്മാർട്ട്ഫോണുമൊക്കെ വെറും 1 മിനിറ്റിൽ ചാർജ് ചെയ്യാനാകും എന്നാണ് ശാസ്ത്രലോകം പറയുന്നത്. അതേപോലെ ഇലക്ട്രിക് കാറുകൾ വെറും 10 മിനിറ്റുകൊണ്ട് ചാർജ് ചെയ്യാനാകുമെന്നും വിശദീകരിക്കപ്പെടുന്നു. നിലവിൽ ഇലക്ട്രിക് കാർ ചാർജ് ചെയ്യുക എന്നത് ഒരുപാട് സമയമെടുക്കുന്ന പ്രക്രിയയാണ്.

എന്താണ് അങ്കുർ ഗുപ്തയുടെയും സംഘത്തിന്റെയും കണ്ടെത്തൽ: എണ്ണ സംഭരണികൾ, ജലം ശുദ്ധീകരിക്കൽ തുടങ്ങിയ സുഷിര പദാർത്ഥങ്ങളിലെ ഒഴുക്ക് പഠിക്കാൻ നിരവധി കെമിക്കൽ എഞ്ചിനീയറിംഗ് ടെക്നിക്കുകൾ ഉപയോഗിക്കാറുണ്ട്, എന്നാൽ ചില ഊർജ്ജ സംഭരണ സംവിധാനങ്ങളിൽ അവ പൂർണ്ണമായി ഉപയോഗിച്ചിട്ടില്ല. അതിലാണ് തങ്ങൾ ശ്രദ്ധ ചെലുത്തിയത് എന്ന് ഗുപ്ത വിശദീകരിക്കുന്നു.
അയോണുകൾ എന്ന് വിളിക്കപ്പെടുന്ന ചെറിയ ചാർജ്ജ് കണികകൾ സൂക്ഷ്മ സുഷിരങ്ങളുടെ സങ്കീർണ്ണ ശൃംഖലയിൽ എങ്ങനെ നീങ്ങുന്നുവെന്ന് തങ്ങൾ കണ്ടെത്തി. സൂപ്പർ കപ്പാസിറ്ററുകൾ പോലെയുള്ള കൂടുതൽ കാര്യക്ഷമമായ ഊർജ്ജ സംഭരണ ഡിവൈസുകളുടെ വികസനത്തിന് ഈ കണ്ടെത്തൽ വഴിയൊരുക്കുമെന്ന് പ്രൊഫസർ അങ്കുർ ഗുപ്ത പറഞ്ഞു.
ഭൂമിയിൽ ഊർജ്ജത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. അതിനാൽ തന്റെ പരിജ്ഞാനം ഊർജ്ജസംഭരണ ഡിവൈസുകൾക്കായി നീക്കിവയ്ക്കുകയായിരുന്നു. വാഹനങ്ങളിലും ഇലക്‌ട്രോണിക് ഉപകരണങ്ങളിലും ഊർജം സംഭരിക്കുന്നതിന് മാത്രമല്ല പവർ ഗ്രിഡുകൾക്കും പുതിയ കണ്ടെത്തൽ പ്രയോജനപ്പെടും. ഊർജ ആവശ്യകതയിലെ ഏറ്റക്കുറച്ചിലുകൾക്ക്, ഡിമാൻഡ് കുറഞ്ഞ സമയങ്ങളിൽ മാലിന്യമൊഴിവാക്കാനും ഉയർന്ന ഡിമാൻഡ് സമയത്ത് ദ്രുതഗതിയിലുള്ള വിതരണം ഉറപ്പാക്കാനും കാര്യക്ഷമമായ സംഭരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സൂപ്പർ കപ്പാസിറ്റർ: കാര്യക്ഷമമായ ഊർജ്ജ സംഭരണ ഉപകരണമാണ് സൂപ്പർ കപ്പാസിറ്ററെന്നും സൂപ്പർകപ്പാസിറ്ററുകളുടെ പ്രധാന ആകർഷണം അവയുടെ വേഗതയാണെന്നും ഗവേഷകർ പറയുന്നു. സൂപ്പർകപ്പാസിറ്ററുകൾ, അവയുടെ സുഷിരങ്ങളിലെ അയോൺ ശേഖരണത്തെ ആശ്രയിക്കുന്ന ഊർജ്ജ സംഭരണ ഉപകരണങ്ങളാണ്. ബാറ്ററികളെ അപേക്ഷിച്ച് ദ്രുതഗതിയിലുള്ള ചാർജിംഗ് സമയവും ദീർഘായുസ്സും ഇവയ്ക്ക് ഉണ്ട്.
അയോണുകളുടെ കൂടുതൽ കാര്യക്ഷമമായ ചലനത്തിലൂടെ സൂപ്പർ കപ്പാസിറ്ററുകളുടെ ചാർജിംഗും ഊർജം പുറന്തള്ളലും വേഗത്തിലാക്കാമെന്ന് ഗുപ്ത പറഞ്ഞു. ഇത്രയും നാൾ അയോൺ ചലനങ്ങൾ ഒരു നേരായ സുഷിരത്തിൽ മാത്രമേ നീങ്ങൂ എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ആയിരക്കണക്കിന് പരസ്‌പരബന്ധിത സുഷിരങ്ങളുടെ സങ്കീർണ്ണ ശൃംഖലയിലെ അയോൺ ചലനം ഏതാനും മിനിറ്റുകൾക്കുള്ളിൽ അനുകരിക്കാനും പ്രവചിക്കാനും കഴിയുമെന്ന് ഗുപ്തയുടെ ഗവേഷണം കണ്ടെത്തി.
വൈദ്യുത സർക്യൂട്ടുകളിലെ വൈദ്യുത പ്രവാഹത്തെ നിയന്ത്രിക്കുന്നതും ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സയൻസ് ക്ലാസുകളിൽ പ്രധാനമായതുമായ കിർച്ചോഫിൻ്റെ നിയമത്തെ ഉൾപ്പെടെ പുനർ നിർവചിക്കുന്നതാണ് ഗുപ്തയുടെ കണ്ടെത്തൽ. ഈ ഗവേഷണ റിപ്പോർട്ട് പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസസിൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വേഗത്തിൽ ചാർജിങ് സാധ്യമാകുന്ന ടെക്നോളജി വികസിപ്പിക്കാനാകും.


Click it and Unblock the Notifications








