ഭയങ്കര പനിയാണ് സർ, ലീവ് വേണം എന്ന നമ്പർ ഇനി ഏശില്ല! ശബ്ദംകേട്ട് പനി കണ്ടെത്തുന്ന എഐയുമായി ഇന്ത്യൻ ഗവേഷകർ
ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്നു പറയാവുന്ന വിധത്തിൽ ജീവനക്കാർക്ക് പാരയായി ഒരു എഐ ടൂൾ കൂടി എത്തുന്നു. ചാറ്റ്ജിപിടി പോലുള്ള വളർന്നുവരുന്ന വിവിധ എഐ പ്ലാറ്റ്ഫോമുകൾ വിവിധ മേഖലകളിലുള്ള ആളുകളുടെ ജോലി കളയുമെന്ന വാർത്തകൾക്ക് ഓരോദിവസം കഴിയുന്തോറും പ്രസക്തി കൂടി വരികയാണ്.
അതിനിടെ എഐ വന്നാലും തങ്ങളുടെ ജോലിയെ ബാധിക്കില്ല എന്ന് ആശ്വസിച്ചിരുന്ന ജീവനക്കാർക്ക് ഇരുട്ടടിയായി എഐ മറ്റൊരു രൂപത്തിൽ എത്താൻ തയാറെടുത്തിരിക്കുന്നു എന്നതാണ് പുതിയ വാർത്ത. ശബ്ദം വിലയിരുത്തി ആളുകൾക്ക് പനിയുണ്ടോ എന്ന് കണ്ടെത്തുന്ന ഒരു എഐ ടൂൾ ഗവേഷകർ കണ്ടെത്തിയതായി ബിസിനസ്സ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.

പനിയുള്ളവരെ സംബന്ധിച്ച് പുതിയ എഐ ടൂളിന്റെ വരവ് പ്രയോജനപ്രദമാണ് എന്ന് പറയാമെങ്കിലും ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്ന ആളുകൾക്ക് പുതിയ എഐ ടൂൾ പണിയാകും എന്നാണ് വിലയിരുത്തൽ. ഒരു സംഘം ഇന്ത്യൻ ഗവേഷകരാണ് ഈ എഐ ടൂൾ വികസിപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം.
സൂറത്തിലെ സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒരു സംഘം ഗവേഷകർ ആണ് എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പനി കണ്ടെത്തുന്ന ഈ ടൂൾ വികസിപ്പിച്ചിരിക്കുന്നത്. ഒരു ഡോക്ടറെ സന്ദർശിക്കേണ്ട ആവശ്യമില്ലാതെ ഒരാൾക്ക് ജലദോഷം ഉണ്ടോ എന്ന് തിരിച്ചറിയുക എന്നതായിരുന്നു ഗവേഷണത്തിന്റെ പ്രാഥമിക ഉദ്ദേശ്യം.

എന്നാൽ ഗവേഷണം പൂർത്തിയായപ്പോഴേക്കും ആരോഗ്യമേഖലയിലെക്കാൾ വ്യവസായ സ്ഥാപനങ്ങളിലും മറ്റുമായിരിക്കും ഈ സംവിധാനം കൂടുതൽ ഉപയോഗിക്കപ്പെടുക എന്ന വിലയിരുത്തലാണ് വന്നുകൊണ്ടിരിക്കുന്നത്. അവധിയെടുക്കാനും മറ്റുമായി ഏറ്റവുമധികം ജീവനക്കാർ ഉപയോഗപ്പെടുത്തിയിരുന്നത് ജലദോഷത്തെയും പനിയെയുമൊക്കെയാണ്. കോവിഡിന്റെയും മറ്റും വരവോടെ പനി, ജലദോഷം എന്നൊക്കെ പറഞ്ഞുതീരും മുമ്പേ അവധി പാസായിരിക്കും.
സാഹചര്യം ചൂഷണം ചെയ്ത് പനിയുടെ പേരിൽ അവധിയെടുക്കുന്നവരുടെ എണ്ണം കൂടിയതായും അതിനാൽത്തന്നെ നുണ പറഞ്ഞ് വീട്ടിലിരിക്കുന്നവരെ കണ്ടെത്താൻ ഇത്തരമൊരു സംവിധാനം അനിവാര്യമാണ് എന്നുമാണ് കമ്പനികളുടെ അഭിപ്രായം. ഗവേഷണം വിജയകരമായി എങ്കിലും പനികണ്ടുപിടിക്കാനുള്ള ഒരു ഉപകരണമെന്ന നിലയിൽ ഉപയോഗിച്ച് തുടങ്ങണമെങ്കിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഡിവൈസ് തയാറാക്കേണ്ടതുണ്ട്.
ഇപ്പോൾ എഐ ഉപയോഗിച്ച് ശബ്ദം വിശകലനം ചെയ്ത് പനി/ജലദോഷം തിരിച്ചറിയാൻ സാധിക്കും എന്ന് തെളിയിക്കാൻ മാത്രമാണ് ഗവേഷകർക്ക് സാധിച്ചിട്ടുള്ളത്. അതിനപ്പുറം കമ്പനികൾ വിചാരിക്കുന്നതുപോലെ ജീവനക്കാരുടെ കള്ളപ്പനി തിരിച്ചറിയണമെങ്കിൽ ഇനിയും കുറച്ചുകൂടി മുന്നോട്ട് പോകേണ്ടതുണ്ട്. 630 പേരുടെ ശബ്ദ മാതൃകകൾ വിശകലനം ചെയ്തുകൊണ്ടാണ് ഈ എഐ സംവിധാനം വിജയമാണ് എന്ന് ഗവേഷകർ പ്രഖ്യാപിച്ചിരിക്കുന്നത്.

പരിശോധനയിൽ ശേഖരിച്ച ശബ്ദസാമ്പിളുകളുടെ ഉടമകളിൽ 111 പേർ ജലദോഷം ബാധിച്ചവരായിരുന്നു. ഇവരെ തിരിച്ചറിയാൻ എഐക്ക് കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ആളുകളിൽ ജലദോഷത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് പഠനത്തിൽ ഹാർമോണിക്സ് (മനുഷ്യന്റെ സംസാരത്തിലെ വോക്കൽ റിഥം) ഉപയോഗിച്ചതായി റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ജലദോഷം ബാധിച്ച ഒരാളുടെ ശബ്ദത്തിൽ അതിന്റെ സൂചനകൾ ഉണ്ടാകും.
ശബ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ മെഷീൻ ലേണിംഗ് അൽഗോരിതം ഉപയോഗിച്ച് വിലയിരുത്തിയാണ് ജലദോഷം തിരിച്ചറിയുക. പരീക്ഷണത്തിന്റെ ഭാഗമായി ആളുകളോട് 1മുതൽ 10 വരെ എണ്ണാനും ഞായറാഴ്ച എന്തായിരുന്നു പരിപാടിയെന്ന് വിശദീകരിക്കാനുമൊക്കെ ആവശ്യപ്പെട്ടു. ആളുകൾ സംസാരിക്കുമ്പോൾ അവരുടെ ശബ്ദം വിലയിരുത്താനായിരുന്നു ഇത്. എഐ ഉപയോഗിച്ച് വിലയിരുത്തിയ ഈ ശബ്ദങ്ങളുടെ പരിശോധനയിൽ ജലദോഷമുള്ള 70 ശതമാനം ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞു.
ഈ ഗവേഷണത്തിന്റെ ഫലം ഭാവിയിൽ നിരവധി നേട്ടങ്ങളിലേക്ക് നയിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ലോകമാകെയുള്ള ടെക് കമ്പനികളെല്ലാം എഐയെ കൂടുതൽ മേഖലകളിൽ എങ്ങനെ പ്രയോജനപ്പടുത്താം എന്ന് കണ്ടെത്താനുള്ള ഗവേഷണങ്ങളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് എഐയെ ആരോഗ്യമേഖലയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും വിധമുള്ള ഇത്തരമൊരു ഗവേഷണഫലം ഇന്ത്യയിൽനിന്നും എത്തിയിരിക്കുന്നത്.


Click it and Unblock the Notifications