മസ്ക് മാറിയ ഗ്യാപ്പിൽ ഗോളടിക്കാൻ ഐഎസ്ആർഒ; അറിയാം ഇസ്രോ അണിയറയിലെ ഇന്ത്യൻ വിസ്മയത്തെ
ഇലോൺ മസ്കും ട്വിറ്ററും അവിടെ നടക്കുന്ന പുറത്താക്കലും പരിഷ്കരണങ്ങളുമൊക്കെയാണ് ഇപ്പോൾ ഏവരുടെയും പ്രധാന ചർച്ചാവിഷയം. ട്വിറ്റർ ഉടമയാകും മുമ്പ് തന്നെ ടെക്നോളജി മേഖലയിൽ കഴിവുതെളിയിച്ച ബിസിനസുകാരനാണ് ലോക കോടീശ്വരന്മാരിൽ മുൻപന്തിയിലുള്ള ഇലോൺ മസ്ക്. ബഹിരാകാശ മേഖലയിലെ പരീക്ഷണങ്ങൾക്കായി മസ്ക് സ്ഥാപിച്ച കമ്പനിയാണ് സ്പേസ് എക്സ്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ഇതിനോടകം സ്പേസ്എക്സ് കഴിവ് തെളിയിച്ചുകഴിഞ്ഞു.

വമ്പൻ രാജ്യങ്ങൾക്കുപോലും ഇതുവരെ സാധിക്കാത്ത വിധത്തിലുള്ള നേട്ടങ്ങൾ ബഹിരാകാശ ഗവേഷണ മേഖലയിൽ സ്വന്തമാക്കാൻ മസ്കിനും സ്പേസ് എക്സിനും കഴിഞ്ഞിട്ടുണ്ട്. കമ്പനിയുടെ സിഇഒ എന്നതിലുപരി അതിനൂതനമായ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്നതിൽ മുഖ്യ ആസൂത്രകനായും മസ്ക് പ്രവർത്തിക്കുന്നുണ്ട്. സ്പേസ് എക്സിന്റെ ബഹിരാകാശ പദ്ധതികളിൽനിന്ന് രൂപം കൊണ്ട ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ.

പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ എന്നത് ഏറെ രാജ്യങ്ങൾക്ക് ഇന്നും കൈയെത്തിപ്പിടിക്കാനാകാത്ത ഒരു സ്വപ്നമായി അവശേഷിക്കുമ്പോഴാണ് മസ്കിന്റെ കരുത്തിൽ സ്പേസ്എക്സ് ഫാൽക്കൺ 9 എന്ന റോക്കറ്റ് വിജയകരമായി പുറത്തിറങ്ങിയത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനും തിരിച്ചുകൊണ്ടുവരാനും സാധിക്കും എന്നതിലുപരി വീണ്ടും പുനരുപയോഗിക്കാം എന്നതാണ് ഈ റോക്കറ്റിന്റെ പ്രത്യേകത.

ബഹിരാകാശ യാത്രകൾക്ക് ടൺ കണക്കിന് ഭാരം വഹിക്കുന്ന റോക്കറ്റുകൾക്ക് വൻ തുകയാണ് ചെലവാക്കേണ്ടിവരിക. അതും ഒരു തവണത്തെ യാത്രയ്ക്കായി മാത്രം. സ്പേസ്എക്സിന്റെ പുനരുപയോഗിക്കാവുന്ന റോക്കറ്റ് ബഹിരാകാശ യാത്രയുടെ ചെലവ് വൻതോതിൽ കുറയ്ക്കാൻ സഹായിക്കും. ഈ ഘട്ടത്തിലാണ് സ്പേസ്എക്സിന്റെ പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ മാതൃകയിൽ സ്വന്തം റോക്കറ്റ് ഉണ്ടാക്കാനുള്ള പദ്ധതികളുമായി ഇന്ത്യയും മുന്നിട്ടിറങ്ങിയിരിക്കുന്നത്.

പുനരുപയോഗിക്കാവുന്ന റോക്കറ്റ് എന്ന ആശയം നടപ്പിലാക്കാൻ വിവധ രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. നാസ ഉൾപ്പെടെ അക്കാര്യത്തിൽ വിജയിച്ചിട്ടുമുണ്ട്. എന്നാൽ സ്പേസ്എക്സിന്റെ അത്ര ചിലവുകുറഞ്ഞ രീതിയിൽ പുനരുപയോഗിക്കാവുന്ന റോക്കറ്റ് തയാറാക്കാൻ നാസയ്ക്കുപോലും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. അങ്ങനെയിരിക്കെയാണ് ഇന്ത്യ സ്പേസ്എക്സിന്റെ പാതയിൽ പുത്തൻ റോക്കറ്റ് ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്.

ഇന്ത്യയുടെ റോക്കറ്റുകളിൽ ഏറ്റവും കരുത്തൻ പിഎസ്എൽവി(പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) റോക്കറ്റുകളാണ്. ഏതാണ്ട് 1993 മുതൽ നമ്മുടെ ബഹിരാകാശ കുതിപ്പുകൾക്ക് നേതൃത്വം നൽകിയ വിശ്വസ്ത വിക്ഷേപണ വാഹനമാണ് പിഎസ്എൽവി. അതിനു പിന്നാലെ കരുത്ത് തെളിയിച്ച് ജിഎസ്എൽവി റോക്കറ്റുകളും എത്തി. എന്നാൽ കാലം മാറിയതനുസരിച്ച് നമ്മുടെ ബഹിരാകാശ നീക്കങ്ങൾക്ക് കരുത്തു പകരാൻ പുത്തൻ പരിശ്രമങ്ങൾ ആവശ്യമുണ്ട്.

2035 - ബഹിരാകാശത്ത നമ്മുടേതായ ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള തയാറെടുപ്പുകളുമായി മുന്നോട്ട് പോകുകയാണ് ഐഎസ്ആർഒ(ISRO). എന്നാൽ പദ്ധതിയുടെ ഭാഗമായുള്ള ഭാരമേറിയ ലോഡുകൾ നിരവധി തവണ ബഹിരാകാത്തേക്ക് എത്തിക്കാൻ നിരവധി വിക്ഷേപണങ്ങൾ വേണ്ടിവരും. ഒരു റോക്കറ്റിന് തന്നെ കോടികൾ ചെലവുവരുമെന്നിരിക്കെ നിരവധി തവണയുള്ള യാത്ര വൻ വെല്ലുവിളിയാണ്. ഈ ഘട്ടത്തിലാണ് ഇസ്രോ പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾക്കായുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നത്.

ഇതിനായി സ്വകാര്യ മേഖലയുടെ അടക്കം സഹായം സ്വീകരിച്ച് മുന്നോട്ട് പോകാനാണ് ഇസ്രോ തയാറെടുക്കുന്നത്. പിഎസ്എൽവിക്ക് വിശ്രമം അനുവദിച്ച് പുതിയ കാലത്തിനൊത്ത പുനരുപയോഗിക്കാവുന്ന റോക്കറ്റ് വികസിപ്പിക്കാനുള്ള ഇസ്രോയുടെ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻജിഎൽവി) എന്ന പേരിൽ റോക്കറ്റ് നിർമിക്കുമെന്ന് ഇസ്രോ ചെയർമാൻ ഇതിനകം അറിയിച്ചു കഴിഞ്ഞു.

എൻജിഎൽവി
അടുത്ത തലമുറ റോക്കറ്റ് എന്ന നിലയിലാണ് പുതിയതായി നിർമിക്കുന്ന റോക്കറ്റിന് എൻജിഎൽവി എന്ന് പേര് നൽകിയിരിക്കുന്നത്. എന്നാൽ നിർമാണം പൂർത്തിയാക്കുമ്പോൾ ചിലപ്പോൾ പുതിയ പേര് നൽകിയേക്കാം. ഭാവിയിലെ വിവിധ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് ഇസ്രോ എൻജിഎൽവി റോക്കറ്റ് നിർമാണത്തിന് ഒരുങ്ങുന്നത്. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള പേടകങ്ങൾ, വൻ ബഹിരാകാശ ദൗത്യങ്ങൾ, ഒരേ സമയം ഒന്നിലധികം ആശയവിനിമയ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുക, എന്നിവയ്ക്കെല്ലാം പുതിയ റോക്കറ്റ് ഉപയോഗിക്കാൻ സാധിക്കും.

ഒരു വർഷത്തിനുള്ളിൽ എൻജിഎൽവിയുടെ ഡിസൈൻ തയാറാക്കി നിര്‍മാണത്തിനായി നൽകാനാണ് ഇസ്രോ പദ്ധതിയിടുന്നത്. ലിക്വിഡ് ഓക്സിജന്‍/മീഥേയ്ന്‍ അല്ലെങ്കില്‍ മണ്ണെണ്ണ/ലിക്വിഡ് ഓക്സിജന്‍ ഇന്ധനമാക്കിയുള്ള വിക്ഷേപണ വാഹനമായിരിക്കും ഇത്. ജിയോസ്റ്റേഷണറി ട്രാൻസ്ഫർ ഓർബിറ്റിൽ (ജിടിഒ) 10 ടൺ പേലോഡും, ലോ എർത്ത് ഓർബിറ്റിൽ 20 ടൺ പേലോഡും എത്തിക്കുകയാണ് ന്യൂജെൻ റോക്കറ്റിന്റെ ലക്ഷ്യമെന്നാണ് ഇസ്രോ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. അതായത് ജിഎസ്എല്‍വി എംകെ 3യേക്കാള്‍ 2.5 ടണ്‍ കൂടുതല്‍ ഭാരം വഹിക്കാന്‍ പുതിയ വിക്ഷേപണ വാഹനത്തിന് സാധിക്കും.

സ്പേസ്എക്സിന്റെ പുനരുപയോയിക്കാവുന്ന ഫാൽക്കൺ പോലെയൊരു റോക്കറ്റാണ് ഐഎസ്ആർഒയുടെ ലക്ഷ്യം. എന്നാൽ ആദ്യ ഘട്ടത്തിൽതന്നെ മുഴുവനായി പുനരുപയോഗിക്കാൻ സാധിക്കുന്ന റോക്കറ്റായി എൻജിഎൽവി അവതരിപ്പിക്കപ്പെടുമോ എന്നതിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പുനരുപയോഗിക്കാൻ സാധിക്കുന്ന റോക്കറ്റുകളെ സംബന്ധിച്ച പഠനം ഐഎസ്ആർഒ ഏറെ നാളായി നടത്തിവരികയാണ്.

ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളുടെ ഭാരവാഹകനാകാൻ എൻജിഎൽവിക്ക് സാധിച്ചാൽ ബഹിരാകാശത്തും ഇന്ത്യയുടെ ശക്തി തെളിയിക്കാൻ സാധിക്കും. അമേരിക്കയ്ക്കും ചൈനയ്ക്കുമൊക്കെ ഒപ്പമെത്താനും ഇതിലൂടെ ഇന്ത്യക്ക് സാധിക്കും. നിലവിൽ ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള അതിവേഗ നീക്കങ്ങളുമായി ചൈന മുന്നോട്ടു പോകുകയാണ്. ലോകരാജ്യങ്ങൾ ഭാവിയിൽ ബഹിരാകാശത്ത് കൂടുതൽ കരുത്തും സാന്നിധ്യവും ഉറപ്പിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു കുതിക്കുമ്പോൾ അവർക്കൊപ്പമെത്താൻ പുതിയൊരു കരുത്ത് ഇന്ത്യക്കും കൂടിയേ തീരൂ. ആ ആഗ്രഹങ്ങൾ വഹിച്ച് പറക്കാനും തിരിച്ചെത്താനും എൻജിഎൽവിയിലൂടെ സാധിക്കുമെന്ന് വിശ്വസിക്കാം.


Click it and Unblock the Notifications