നിസാർ നിസാരക്കാരനല്ല! യൂട്ടിലൈസേഷൻ പ്രോജക്ടുമായി ഇസ്രോ: ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും ഗുണംചെയ്യും
ഐഎസ്ആർഒ- നാസ സംയുക്ത സംരംഭമായ നിസാർ സാറ്റലൈറ്റിൽനിന്നുള്ള വിവരങ്ങൾ ആക്‌സസ് ചെയ്യാനും വിശകലനം ചെയ്യാനും വ്യാഖ്യാനിക്കാനും ഇന്ത്യൻ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അവസരം നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് ഐഎസ്ആർഒ. നിസാർ യൂട്ടിലൈസേഷൻ പ്രോഗ്രാം (നിസാർ യുപി) എന്നാണ് ഈ പ്രോജക്ടിന് പേര് നൽകിയിരിക്കുന്നത്.
നാസയും ഐഎസ്ആർഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോ എർത്ത് ഓർബിറ്റ് ഒബ്സർവേറ്ററി (LEO)യാണ് നിസാർ. നാസയുടെ ആദ്യ അക്ഷരമായ എൻ(N), ഇസ്രോയുടെ ആദ്യ അക്ഷരമായ ഐ(I) എന്നിവയ്ക്ക് ഒപ്പം സിന്തറ്റിക് അപ്പേർച്ചർ റഡാർ(Synthetic Aperture Radar) എന്നതിന്റെ ചുരുക്കെഴുത്തായ സാർ(SAR) കൂടി കൂട്ടിച്ചേർത്താണ് നിസാർ(NISAR) എന്ന് പേരിട്ടിരിക്കുന്നത്.

ഒരു ഭൂപ്രദേശത്തിന്റെ ചിത്രമെടുക്കാൻ ഉപയോഗിക്കുന്ന റഡാർ വകഭേദമാണ് സിന്തറ്റിക് അപ്പേർച്ചർ റഡാർ. 12 ദിവസത്തിനുള്ളിൽ മുഴുവൻ ഭൂഗോളത്തെയും മാപ്പ് ചെയ്യും എന്നതാണ് നിസാർ എന്ന ഈ ഭൗമനിരീക്ഷണ റഡാറിന്റെ പ്രത്യേകത. പരമ്പരാഗത ബീം‐സ്കാനിങ് റഡാർ സംവിധാനത്തിൽനിന്നും വ്യത്യസ്തമായി ഒരു വസ്തുവിന്റെയോ ഭൂപ്രദേശത്തിന്റേയോ വളരെ വ്യക്തമായ ചിത്രങ്ങൾ നിർമ്മിക്കാൻ 'സാർ' സങ്കേതത്തിന് സാധിക്കും.
പ്രകൃതി ദുരന്തങ്ങളെപ്പറ്റിയും ഏറെ വെല്ലുവിളി ഉയർത്തുന്ന കാലാവസ്ഥാ മാറ്റങ്ങളെപ്പറ്റിയും നിർണായക വിവരങ്ങൾ നൽകാൻ നിസാറിന് സാധിക്കും. ഭൂമിയുടെ ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾക്ക് പുറമേ, മഞ്ഞുപാളികൾ, സസ്യജാലങ്ങൾ, സമുദ്രനിരപ്പ് ഉയരൽ, ഭൂഗർഭജലം, ഭൂകമ്പങ്ങൾ, സുനാമികൾ, അഗ്നിപർവ്വതങ്ങൾ, മണ്ണിടിച്ചിലുകൾ എന്നിവയുൾപ്പെടെയുള്ള പ്രകൃതിദത്ത അപകടങ്ങൾ എന്നിവയിലെ മാറ്റങ്ങൾ തിരിച്ചറിയാൻ സഹായകമായ ഡാറ്റയും നിസാർ നൽകും.
സതേൺ കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലും (ജെപിഎൽ) ഐഎസ്ആർഒയിലുമായാണ് നിസാർ സാറ്റലൈറ്റ് നിർമിച്ചത്. അതത് ദേശീയ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, നിസാറിൽനിന്ന് ലഭിക്കുന്ന ഉപരിതല രൂപഭേദം അളക്കുന്നതുമായി ബന്ധപ്പെട്ട ഡാറ്റ സംബന്ധിച്ച പഠനങ്ങൾ ശാസ്ത്ര സമൂഹത്തെ ഏറെ പോഷിപ്പിക്കുമെന്ന് ഐഎസ്ആർഒ പറഞ്ഞു.
ഏകദേശം 12 മീറ്റർ വ്യാസമുള്ള ഡ്രം ആകൃതിയിലുള്ള റിഫ്ലക്ടർ ആന്റിന ഉപയോഗിച്ചാണ് നിസാർ റഡാർ ഡാറ്റ ശേഖരിക്കുക. ഇത് ഇന്റർഫെറോമെട്രിക് സിന്തറ്റിക് അപ്പേർച്ചർ റഡാർ(ഇൻസാർ) എന്ന സിഗ്നൽ-പ്രോസസിംഗ് ടെക്നിക് ഉപയോഗിച്ച് കരയിലും ഹിമപ്രതലത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കും. ഭൂകമ്പങ്ങൾ, മണ്ണിടിച്ചിൽ, അഗ്നിപർവ്വത സ്ഫോടനങ്ങൾ എന്നിവയ്ക്ക് മുമ്പുള്ള ഭൂപ്രതലത്തിന്റെ വ്യതിയാനങ്ങൾ കണ്ടെത്താൻ ഈ ഉപഗ്രഹം സഹായിക്കും.
ഏതു കാലാവസ്ഥയിലും മേഘങ്ങൾക്കിടയിലൂടെ നുഴഞ്ഞുകയറി ചിത്രങ്ങളെടുക്കാൻ നിസാറിന് കഴിയുമെന്നാണ് വിലയിരുത്തൽ. ഹൈ റെസല്യൂഷൻ ഇമേജിംഗ്, വൈഡ് സ്വാത്ത്, കൃത്യമായ ഭ്രമണപഥ നിയന്ത്രണം, ഹ്രസ്വമായ പുനരവലോകന പീരീഡ് എന്നിവ ദൗത്യത്തിൽ ഉൾപ്പെടുന്നു. നിർണായക ഡാറ്റ അതിവേഗം നൽകി ദുരന്തങ്ങളെ പ്രതിരോധിക്കാൻ തയാറെടുക്കാൻ സഹായിക്കും എന്നതാണ് നിസാറിന്റെ പ്രധാന നേട്ടം.
മൂന്ന് ഘട്ടങ്ങളായാണ് നിസാർ നിർമിക്കുന്നത്. ഇതിലൊരു ഘട്ടം ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ പൂർത്തിയായിരുന്നു. ബഹിരാകാശ പേടകവുമായി ഇന്റഗ്രേറ്റഡ് റഡാർ ഇൻസ്ട്രുമെന്റ് സ്ട്രക്ചർ (ഐആർഐഎസ്) സംയോജിപ്പിച്ച് നിരീക്ഷണ കേന്ദ്രമാക്കി മാറ്റുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഐഎസ്ആർഒയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷം തന്നെ ഇന്ത്യയിൽ നിന്ന് നിസാർ വിക്ഷേപണം ഉണ്ടാകും.

നിസാർ ഉപഗ്രഹ ദൗത്യത്തിൽ നിന്നുള്ള വിവരങ്ങൾ ആക്‌സസ് ചെയ്യാനും വിശകലനം ചെയ്യാനും വ്യാഖ്യാനിക്കാനും ഇന്ത്യൻ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അവസരം നൽകുന്ന ഇസ്രോ പദ്ധതി രാജ്യത്തെ ശാസ്ത്ര മേഖലയ്ക്കും രാജ്യത്തിനും ഒരുപോലെ ഗുണം ചെയ്യും. ഭൂമിയുടെ കരയെയും ഹിമപ്രതലങ്ങളെയും പറ്റി കൂടുതൽ വിശദമായ പഠനങ്ങൾ നടക്കാനും ഇത് സഹായിക്കും.
2800 കിലോഗ്രാം ഭാരമുള്ള നിസാർ ഉപഗ്രഹം നിർമിക്കാൻ 2014 ൽ ആണ് ഐഎസ്ആർഒയും നാസയും കൈകോർത്തത്. തുടർന്ന് ഐഎസ്ആർഒ S-Band SAR പേലോഡ് ഇന്ത്യയിൽ വികസിപ്പിക്കുകയും ജെപിഎൽ നിർമ്മിച്ച എൽ-ബാൻഡ് പേലോഡുമായി സംയോജിപ്പിക്കുന്നതിനായി 2021 മാർച്ചിൽ നാസയ്ക്ക് അയച്ച് നൽകി. പിന്നീട് ജെപിഎൽ നിർമ്മിച്ച ഭാഗം ഇന്ത്യയിൽ എത്തിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications








