ISRO | ഇന്ത്യൻ ജിപിഎസിന് ഇനി ഇരട്ടിക്കരുത്ത്; പുത്തൻ നാവിക് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ
രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01 ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ (ISRO). ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് രാവിലെ 10.42 -ന് ഉപഗ്രഹം വിക്ഷേപിച്ചത്. ജിപിഎസിന് പകരം ഇന്ത്യയവതരിപ്പിച്ച നാവിക് (NavIC) സംവിധാനത്തിന്റെ ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് രണ്ടാം തലമുറ എൻവിഎസ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്.
ശ്രീഹരിക്കോട്ടയിലെ രണ്ടാം ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. 2,232 കിലോ ഭാരമുള്ള ഉപഗ്രഹം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എത്തിക്കുന്നത്. ജിഎസ്എൽവി റോക്കറ്റുകൾ (GSLV Rockets) ഉപയോഗിച്ചുള്ള 15 -ാമത്തെ വിക്ഷേപണം കൂടിയാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എഞ്ചിന്റെ ആറാമത്തെ വിജയകരമായ വിക്ഷേപണം കൂടിയാണിത്. തദ്ദേശീയമായി നിർമിച്ച അറ്റോമിക് ക്ലോക്കും എൻവിഎസ് 01 (NVS-01) ഉപഗ്രഹത്തിൽ നൽകിയിരിക്കുന്നു.

അമേരിക്കൻ നിയന്ത്രിത ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവാ ജിപിഎസിനെ (GPS) ആശ്രയിച്ചാണ് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ഗതിനിർണയ സംവിധാനങ്ങൾ ഉപയോഗിച്ച് പോകുന്നത്. ഈ അമിതാശ്രയത്വം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്) സർവീസ് ഇന്ത്യ ( Indian GPS ) അവതരിപ്പിച്ചത്. രാജ്യത്തിന് ചുറ്റും 1,500 കിലോമീറ്റർ ചുറ്റളവിലാണ് നാവികിന്റെ സേവനങ്ങൾ നിലവിൽ ലഭ്യമാകുക.
നാവികിനായി 2016 മുതൽ 2018 വരെയുള്ള കാലയളവിൽ ഏഴ് ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിന്യസിച്ചിരുന്നു. ഈ സാറ്റലൈറ്റുകൾക്ക് പകരമായിട്ടാണ് പുതിയ ജനറേഷൻ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്. നിലവിലുള്ള എല്ലാ നാവിക് ഉപഗ്രഹങ്ങളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ മാറ്റി സ്ഥാപിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പഴയ സീരീസിലെ മുഴുവൻ ഉപഗ്രഹങ്ങളും മാറ്റുന്നതോടെ നാവിക് കൂടുതൽ കൃത്യമായി പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. ഏറ്റവും കുറഞ്ഞത് 12 വർഷമെങ്കിലും എൻവിഎസ് സീരിസിലെ ഉപഗ്രഹങ്ങൾ നാവിക് സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുമെന്നും കണക്കുകൂട്ടുന്നുണ്ട്.

ഗതിനിർണയം, സൈനികാവശ്യങ്ങൾ, ഗതാഗതം തുടങ്ങി വിവിധ മേഖലകളിൽ നാവിക് സംവിധാനം ഉപയോഗപ്പെടുത്താനാണ് നീക്കം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഭാവിയിൽ ഗൂഗിൾ മാപ്പിന് സമാനമായ സേവനങ്ങൾക്ക് പോലും നാവിക് ഉപയോഗിക്കപ്പെടും. കൃത്യതയുടെ കാര്യത്തിൽ നാവിക് ജിപിഎസിനെയും മറികടക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ഭാവിയിൽ സ്മാർട്ട്ഫോണുകളിലും ലഭ്യമാകുന്നതോടെ നാവിക് സിസ്റ്റം (Navigation with Indian Constellation) വലിയ പ്രചാരം നേടുമെന്നും സർക്കാർ വൃത്തങ്ങൾ കണക്കുകൂട്ടുന്നുണ്ട്.
നാവികിന്റെ ഭാഗമായി നാവിക് ചിപ്പുകളും (NavIC Chips) അടുത്തിടെ അവതരിപ്പിച്ചിരുന്നു. ജിപിഎസിന് പകരം ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കാവുന്ന വിധത്തിലാണ് നാവിക് ചിപ്പുകൾ തയ്യാറാക്കിയിരിക്കുന്നത്. യുദ്ധക്കപ്പലിലും റഡാറിലും ഡ്രോണിലും എന്തിന് ആയുധങ്ങളിലും ഫോണുകളിലും വരെ ഈ ചിപ്പുകൾ ഘടിപ്പിക്കാൻ കഴിയും. നാവികിന്റെ ഭാവി ഉപയോഗസാധ്യതകൾക്കുള്ള അടിസ്ഥാന സൌകര്യങ്ങൾ ഇപ്പോൾ തന്നെ സർവസജ്ജമാകുന്നുവെന്ന് സാരം.
ജിഎസ്എൽവി (GSLV) റോക്കറ്റുകളുടെ ചരിത്രത്തിലെ വിജയകരമായ ഒമ്പതാമത്തെ ദൌത്യമാണ് എൻവിഎസ് 01 ഉപഗ്രഹത്തിനെ ഭ്രമണപഥത്തിലെത്തിച്ച് സാധ്യമാക്കിയത്. ആകെ നടന്ന 15 ദൌത്യങ്ങളിൽ നാലെണ്ണം പരാജയപ്പെട്ടിട്ടുമുണ്ട്. 2021 ഓഗസ്റ്റിൽ നടന്ന ദൌത്യമാണ് അവസാനമായി പരാജയപ്പെട്ടത്. അതിന് ശേഷം ഇതാദ്യമായാണ് ജിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തറയിൽ എത്തുന്നത് പോലും. നാസയുമായി ചേർന്നുള്ള നിസാർ ( NASA-ISRO SAR Mission (NISAR) )മുതൽ ഗഗൻയാൻ പ്രോജക്റ്റിന് വരെ ജിഎസ്എൽവിയെ തിരഞ്ഞെടുത്ത സാഹചര്യത്തിൽ തിങ്കളാഴ്ച നടന്ന ദൌത്യം വിജയമാകേണ്ടത് ഏറെ നിർണായകവുമായിരുന്നു.


Click it and Unblock the Notifications








