ചന്ദ്രനിൽനിന്ന് ഇന്ത്യയിലേക്ക് ചന്ദ്രയാൻ-4 ലോഞ്ച്? നാസയെ ഞെട്ടിക്കുന്ന ഐഎസ്ആർഒ നീക്കം
ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ ഈ വർഷം കൈവരിച്ച ഏറ്റവും വലിയ നേട്ടമായിരുന്നു ചന്ദ്രയാൻ 3 വിജയം. ചന്ദ്രനിൽ വിജയകരമായി ലാൻഡറും റോവറും ഇറക്കാനും ഇന്ത്യയിലിരുന്നുകൊണ്ടു തന്നെ പഠനം നടത്താനും ഐഎസ്ആർഒയ്ക്ക് സാധിച്ചത് ലോകത്തെ തന്നെ അമ്പരപ്പിച്ചു. പല രാജ്യങ്ങളും അസൂയയോടെയാണ് ഈ നേട്ടത്തെ നോക്കിക്കണ്ടത്.
ചന്ദ്രനിൽ ലാൻഡർ ഇറക്കിയത് ഒരു തുടക്കം മാത്രമായിരുന്നുവെന്നും അതിനെക്കാൾ വലിയ ദൗത്യങ്ങൾ ഇസ്രോയുടെ അണിയറിയിൽ ഒരുങ്ങുന്നുണ്ട് എന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. ഇപ്പോൾ ചന്ദ്രയാൻ 3യുടെ വിജയത്തിന് പിന്നാലെ ഇസ്രോ നടത്താൻ പോകുന്ന ചന്ദ്രയാൻ 4 ദൗത്യത്തിന്റെ വിവരങ്ങൾ ഐഎസ്ആർഒ അധികൃതർ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

മുൻ ദൗത്യം ചന്ദ്രനിൽ ഇറങ്ങുക എന്നത് ലക്ഷ്യമിട്ടായിരുന്നു എങ്കിൽ ഇത്തവണ ദൗത്യം കുറച്ചുകൂടി കടുപ്പമാണ്. ചന്ദ്രനിൽ ലാൻഡ് ചെയ്യുക മാത്രമല്ല, അവിടെ നിന്ന് സാമ്പിളുകൾ ശേഖരിച്ച് തിരിച്ച് ഇന്ത്യയിൽ എത്തിച്ച് പരീക്ഷണം നടത്തുക എന്നതാണ് ചന്ദ്രയാൻ 4 ദൗത്യത്തിൽ ഇസ്രോ പ്ലാൻ ചെയ്തിരിക്കുന്നത്.
ഇന്ത്യൻ ട്രോപ്പിക്കൽ മെറ്റീരിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തിൽ, ബഹിരാകാശ ആപ്ലിക്കേഷൻ സെന്റർ (എസ്‌എസി/ഐഎസ്ആർഒ) ഡയറക്ടർ നിലേഷ് ദേശായി ആണ് ഇസ്രോയുടെ ചന്ദ്രയാൻ 4 ദൗത്യത്തെക്കുറിച്ചുള്ള ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്ന ഒരു സുപ്രധാന നീക്കമായിരിക്കും ഇത് എന്ന് അദ്ദേഹം പറഞ്ഞു.

പേടകം ചന്ദ്രനിലേക്ക് യാത്ര ചെയ്യുകയും ലാൻഡ് ചെയ്യുകയും സാമ്പിളുകൾ ശേഖരിക്കുകയും ബഹിരാകാശത്തെ മറ്റൊരു മൊഡ്യൂളുമായി ബന്ധിപ്പിക്കുകയും ചെയ്യും. മൊഡ്യൂൾ പിന്നീട് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് മടങ്ങും. രണ്ട് മൊഡ്യൂളുകളും ഭൂമിയെ സമീപിക്കുമ്പോൾ, അവ വേർപിരിയുകയും ഒരു ഭാഗം ഭൂമിയിലേക്ക് മടങ്ങുകയും മറ്റൊന്ന് ഗ്രഹത്തെ ചുറ്റിക്കൊണ്ട് വരികയും ചെയ്യും.
"അടുത്ത അഞ്ചോ ഏഴോ വർഷത്തിനുള്ളിൽ, ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ കൊണ്ടുവരുന്നതിനുള്ള വെല്ലുവിളി ഞങ്ങൾ നേരിടുമെന്ന് പ്രതീക്ഷിക്കുന്നു" എന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയിലേക്ക് മടങ്ങുന്നതിന്, ചന്ദ്രയാൻ 4 ദൗത്യത്തിന് നാല് മൊഡ്യൂളുകൾ (ട്രാൻസ്‌ഫർ മൊഡ്യൂൾ, ലാൻഡർ മൊഡ്യൂൾ, അസെൻഡർ മൊഡ്യൂൾ, റീ-എൻട്രി മൊഡ്യൂൾ) അടങ്ങിയ രണ്ട് വിക്ഷേപണ വാഹനങ്ങൾ ആവശ്യമാണെന്ന് ദേശായി പറഞ്ഞു.
ഇതിൽ റീഎൻട്രി മോഡും, ട്രാൻസ്ഫർ മോഡും ചന്ദ്രന്റെ ഭ്രമണപഥത്തിൽ പാർക്ക് ചെയ്യും, രണ്ടെണ്ണം താഴേക്ക് പോകും, അതിൽ Ascender Module ലാൻഡർ മൊഡ്യൂളിൽ നിന്ന് വേർതിരിച്ച് സാമ്പിൾ ശേഖരിക്കും. 350 കിലോഗ്രാം ഭാരമുള്ള റോവർ ചന്ദ്രനിൽ ഇറക്കാനാണ് ചന്ദ്രയാൻ-4 പദ്ധതിയിടുന്നതെന്ന് ദേശായി വെളിപ്പെടുത്തി. മുൻ ദൗത്യത്തെക്കാൾ വെല്ലുവിളി നിറഞ്ഞതായിരിക്കും ഇത്.

ചന്ദ്രനിൽ പോയി തിരിച്ചു വരുന്നു എന്നത് മാത്രമല്ല, പര്യവേക്ഷണം ചെയ്യപ്പെടാത്തതും വെല്ലുവിളി നിറഞ്ഞതുമായ ചന്ദ്രോപരിതലത്തിൽ ലാൻഡിംഗ് നടത്താനും ദൗത്യം ലക്ഷ്യമിടുന്നു. ചന്ദ്രയാൻ -3 ന്റെ 500 മീ x 500 മീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ 1000 മീറ്റർ x 1000 മീറ്റർ വലിപ്പമുള്ള ഒരു വലിയ പ്രദേശമാണ് റോവർ പര്യവേക്ഷണം ചെയ്യുക.
ഈ ദൗത്യത്തിന് രണ്ട് ശക്തമായ റോക്കറ്റുകളും ആവശ്യമാണ്. അതേസമയം, ദൗത്യത്തിന്റെ സാധ്യതയെക്കുറിച്ചുള്ള നിലേഷ് ദേശായിയുടെ പരാമർശങ്ങൾക്കപ്പുറം, ഇസ്രോയുടെ ഭാഗത്തുനിന്ന് ചാന്ദ്രയാൻ 4 ദൗത്യം സംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. നിലവിൽ, ഐഎസ്ആർഒ ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയുമായി "ലുപെക്സ്" എന്ന ചാന്ദ്ര ദൗത്യത്തിൽ സഹകരിക്കുന്നുണ്ട്.


Click it and Unblock the Notifications








