ഇന്ത്യയുടെ 'സ്വന്തം' കൽപ്പന ചൗളയെ തേടി ഇസ്രോ! ഗഗൻയാൻ ദൗത്യത്തിൽ ഭാഗമാകുന്ന ആ ധീരവനിത ആര്?
ചന്ദ്രയാൻ 3, ആദിത്യ എന്നീ വിജയങ്ങളുടെ തിളക്കത്തിൽ നിൽക്കുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ഇപ്പോൾ ഗഗൻയാൻ ദൗത്യത്തിനായുള്ള തയാറെടുപ്പുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനും സുരക്ഷിതമായി തിരിച്ച് എത്തിക്കാനുമുള്ള ഇസ്രോ ദൗത്യമാണ് ഗഗൻയാൻ. ഇന്ത്യയുടെ ഈ അഭിമാന പദ്ധതിക്കായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ഗഗൻയാൻ ദൗത്യത്തിന്റെ വിവിധ പരീക്ഷണഘട്ടങ്ങളിൽ ഒന്നായ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവി-ഡി1) വിജയകരമായി നടത്താൻ ഐഎസ്ആർഒയ്ക്ക് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ഈ ദൗത്യം സംബന്ധിച്ച നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകുകയുണ്ടായി.

ഇന്ത്യയുടെ യഥാർഥ ഗഗൻയാൻ ദൗത്യത്തിൽ ഒരു സ്ത്രീ സാന്നിധ്യവും ഉണ്ടാകും എന്ന സുപ്രധാന സൂചനയും അദ്ദേഹം ഈ ഘട്ടത്തിൽ നൽകുകയുണ്ടായി. അടുത്ത വർഷം ഐഎസ്ആർഒ തങ്ങളുടെ ആളില്ലാ ഗഗൻയാൻ പേടകം വിക്ഷേപിക്കുന്നുണ്ട്. അതിൽ ഒരു സ്ത്രീ ഹ്യൂമനോയിഡും (മനുഷ്യനോട് സാമ്യമുള്ള ഒരു റോബോട്ട്) ഉണ്ടാകും എന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
ഇതിന് പിന്നാലെയാണ് യഥാർഥ ദൗത്യത്തിൽ ഒരു വനിതയും ഉണ്ടാകും എന്ന സൂചന സോമനാഥ് നൽകിയത്. ഗഗൻയാൻ ദൗത്യത്തിനായി തയാറുള്ള ധീരയായ ഒരു വനിതയെ കണ്ടെത്തേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യർ ഉൾപ്പെടുന്ന ഗഗൻയാൻ ദൗത്യം 2025 ൽ നടത്താനാണ് ഇസ്രോ ലക്ഷ്യമിടുന്നത്.

ഈ ഗഗൻയാൻ ദൗത്യത്തിൽ സ്ത്രീകളെ ഉൾപ്പെടുത്തണമെങ്കിൽ അതിന് അനുയോജ്യരായവരെ കണ്ടെത്തണം. അതിനുള്ള അന്വേഷണത്തിലാണ് ഇസ്രോ എന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ ഗഗൻയാൻ ദൗത്യത്തിനുള്ള വനിതകൾക്കായി ആദ്യ ഓപ്ഷനായി എയർഫോഴ്സ് ഫൈറ്റർ ടെസ്റ്റ് പൈലറ്റുമാരെയും രണ്ടാം ഓപ്ഷനായി വനിതാ ശാസ്ത്രജ്ഞരെയുമാണ് പരിഗണിക്കുന്നത് എന്ന് സോമനാഥ് വ്യക്തമാക്കി.
എയർഫോഴ്സ് ഫൈറ്റർ ടെസ്റ്റ് പൈലറ്റുമാർ അൽപ്പം വ്യത്യസ്തമായ വിഭാഗമാണ്. ഇപ്പോൾ തങ്ങൾക്ക് വനിതാ യുദ്ധവിമാന പരീക്ഷണ പൈലറ്റുമാരില്ല. അതിനാൽ, അവർ വന്നാൽ, അത് ഒരു സാധ്യതയാണ് എന്ന് ഇസ്രോ ചെയർമാൻ പറഞ്ഞു. ഗഗൻയാൻ ദൗത്യത്തിൽ ഒരുപാട് സയന്റിഫിക്ക് കാര്യങ്ങളുണ്ട്. അതിനാൽ ചിലപ്പോൾ ഒരു വനിതാ ശാസ്ത്രജ്ഞ ബഹിരാകാശ സഞ്ചാരിയായി ദൗത്യത്തിൽ ഉൾപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.
2035-ഓടെ പൂർണമായി പ്രവർത്തനക്ഷമമായ ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാൻ ഇസ്രോ ലക്ഷ്യമിടുന്നതായും ഒരു ചോദ്യത്തിനുള്ള മറുപടിയായി സോമനാഥ് പറഞ്ഞു. ഇന്ത്യയുടെ അഭിമാനമായ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ചരിത്രമാകാൻ പോകുന്ന ആ വനിത ആരായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷ ഏവർക്കുമുണ്ട്. നിലവിൽ അങ്ങനെയൊരാളെ തെരഞ്ഞടുത്തിട്ടില്ല.
ബഹിരാകാശ രംഗത്ത് ഇന്ത്യ ഒരിക്കലും മറക്കാത്ത പേരുകളിൽ ഒന്നാണ് കൽപന ചൗള എന്നത്. ആദ്യമായി ബഹിരാകാശയാത്ര നടത്തിയ ഇന്ത്യൻ വംശജ എന്ന നേട്ടത്തിന് ഉടമയാണ് കൽപന. നാസയുടെ ദൗത്യ കൊളംബിയ ദൗത്യത്തിന്റെ ഭാഗമായാണ് കൽപന ബഹിരാകാശത്ത് എത്തിയതെങ്കിലും അതിൽ ഇന്ത്യയും ഏറെ അഭിമാനം കൊണ്ടിരുന്നു.
1997ൽ നാസയുടെ ബഹിരാകാശ യാത്രയിൽ കൽപന ചൗള അംഗമായി. പിന്നീട് 2003 ജനുവരി 16 ന് STS-107 എന്നു പേരിട്ട നാസ ദൗത്യത്തിന്റെ ഭാഗമായും കൽപന ബഹിരാകാശത്തേക്ക് പോയി. എന്നാൽ തിരിച്ചുള്ള യാത്രയിൽ ഭൂമിയിൽ എത്താൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ പേടകം അന്തരീക്ഷത്തിൽവച്ച് തീഗോളമായി, കൽപന ചൗള ഉൾപ്പെടെ 7 യാത്രക്കാരും കൊല്ലപ്പെട്ടു.

ഏറെ അപകടങ്ങളും വെല്ലുവിളികളും നിറഞ്ഞ മേഖലയാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ അന്നത്തെ കാലത്ത് ബഹിരാകാശ മേഖലയിലേക്ക് കടക്കാനും സഞ്ചാരിയാകാനും കൽപന തയാറായി. ആ ധൈര്യത്തെയും സമർപ്പണത്തെയും ഇന്ത്യ ഇന്നും അഭിമാനത്തോടെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അമേരിക്കൻ ദൗത്യത്തിന്റെ ഭാഗമായിരിക്കെയാണ് മരിച്ചതെങ്കിലും ഇന്ത്യക്ക് ഇന്നും കൽപന ചൗള ബഹിരാകാശത്തെ രാജ്യത്തിന്റെ അഭിമാന നക്ഷത്രം തന്നെയാണ്.
കൊളംബിയ ദുരന്തത്തിനു ശേഷം ഇന്ത്യയുടെ മെറ്റ്സാറ്റ്-1 എന്ന ഉപഗ്രഹത്തിനെ നാം കൽപന - 1 എന്ന് പുനർനാമകരണം ചെയ്തു. ബഹിരാകാശം സ്വപ്നം കാണുന്ന ഏതൊരു വനിതയ്ക്കും പ്രചോദനമാണ് കൽപനയുടെ ജീവിതം. ധീരത, ദൃഢനിശ്ചയം, പ്രവർത്തനമികവ്, ഏതു വെല്ലുവിളിയെയും നേരിടാനുള്ള മനക്കരുത്ത് എന്നീ ഗുണങ്ങളാൽ കൽപനയുടെ ജീവിതം ഇന്നും മറ്റുള്ളവർക്ക് വെളിച്ചം പകരുന്നു.
കൽപ്പന ചൗളയെപ്പോലെ ധൈര്യവും മികവും ദൃഢനിശ്ചയവും ഒത്തിണങ്ങിയ ഒരു വനിതയെ കണ്ടെത്താൻ ഐഎസ്ആർഒയ്ക്ക് കഴിയും എന്ന് പ്രതീക്ഷിക്കാം. ഇന്ത്യക്കായി, ഇസ്രോയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമാകുകവഴി സ്വന്തം പേര് രാജ്യത്തിന്റെ ചരിത്രത്തിൽ എന്നെന്നും നിലനിൽക്കുന്ന അടയാളമായി മാറ്റാനുള്ള അവസരമാണ് ആ ധീരവനിതയെ കാത്തിരിക്കുന്നത്.
Image credit: ISRO Twitter


Click it and Unblock the Notifications








