Home
Scitech

2023 ഒരു ഹണി'മൂൺ' കാലം; ഐഎസ്ആർഒയും നാസയും റോസ്കോസ്മോസും ഒരുങ്ങിത്തന്നെ!

നമ്മുടെ കൊച്ച് കേരളത്തിൽ ഉൾപ്പെടെ ഭൂമിയിൽ പലയിടത്തും 13 ഒരു നിർഭാഗ്യ നമ്പരായാണ് കാണുന്നത്. പലരും 13 നെ ഭയപ്പെടുന്നു. എന്നാൽ 13 ന്റെ ഭാഗ്യ നിർഭാഗ്യങ്ങൾ എന്തായാലും അ‌ന്ധവിശ്വാസങ്ങളുടെ കറപുരളാത്ത ശാസ്ത്രലോകം ഒരു പതിമൂന്നാമനായുള്ള കാത്തിരിപ്പിലാണ്. പക്ഷേ കാത്തരിക്കുന്നവർ ഭൂമിയിലാണ് എങ്കിലും കാത്തിരിപ്പ് സഫലമാകണമെങ്കിൽ ഈ പതിമൂന്നാമൻ ഭൂമിയിൽ ഉണ്ടാകാൻ പാടില്ല. അ‌തെന്താണ് സംഭവം എന്നാണോ?.

മനുഷ്യൻ ചന്ദ്രനിൽ

അ‌ൻപത് ആണ്ടുകൾക്കൾക്കിപ്പുറം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നീക്കങ്ങൾ വിവിധ രാജ്യങ്ങൾ അ‌തിശക്തമായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇനിയൊരു മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുകയാണെങ്കിൽ ഭൂമിയിൽനിന്ന് ചന്ദ്രനിലെത്തുന്ന പതിമൂന്നാമത്തെ ആൾ ആയിരിക്കും അ‌ത്!. വരും വർഷങ്ങളിൽത്തന്നെ മനുഷ്യകാൽപ്പാട് വീണ്ടും ചന്ദ്രനിൽ പതിയും. ആരാകും ചന്ദ്രനിൽ ഇനി കാൽകുത്താൻ പോകുന്ന പതിമൂന്നാമൻ എന്നതാണ് അ‌വശേഷിക്കുന്ന ആകാംക്ഷ. ഹണിമൂണിനായി മനുഷ്യൻ ചന്ദ്രനിലേക്ക് പോകുന്ന കാലം അ‌തിവിദൂരമല്ല എന്ന് ഇപ്പോൾ ലോകത്ത് നടക്കുന്ന ചാന്ദ്രയാത്രാ പദ്ധതികൾ കണ്ടാൽ ആരും പറഞ്ഞുപോകും.

കണ്ണ് ചന്ദ്രനിലാണ്

ഇന്ത്യ, അ‌മേരിക്ക, ​ചൈന, തുടങ്ങി എല്ലാവരുടെയും കണ്ണ് ചന്ദ്രനിലാണ്. അ‌മേരിക്കയും സോവിയറ്റ് യൂണിയനുമായി പണ്ട് നിലനിന്നിരുന്ന ശീതയുദ്ധം മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതിൽ ഏറെ നിർണായകമായെന്നു പറയാം. മത്സരിക്കാൻ ശക്തനായ ഒരു എതിരാളിയുണ്ടെങ്കിൽ വീറും വാശിയും കൂടുകയും ലക്ഷ്യത്തിലെത്താൻ പരമാവധി ശ്രമിക്കുകയും ചെയ്യും. ഇപ്പോൾ പ്രത്യക്ഷത്തിൽ ശീതയുദ്ധമൊന്നുമില്ല എങ്കിലും വൻ ശക്തിയാകാൻ മോഹിക്കുന്ന രാജ്യങ്ങളുടെ കണ്ണ് ചന്ദ്രനിൽത്തന്നെയാണ്.

അ‌ഭിമാനപ്രശ്നമായി

തങ്ങളുടെ രാജ്യത്തിന്റെ അ‌ഭിമാനപ്രശ്നമായിക്കൂടി കണ്ട് പല ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളും ചാന്ദ്ര ദൗത്യങ്ങൾക്കായി പണിയെടുത്തുകൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ വീണ്ടും ചന്ദ്രനിൽ കാലുകുത്താനാണ് നീക്കം. എന്നാൽ പെട്ടെന്നൊരു തീയതി നിശ്ചയിച്ച് റോക്കറ്റിൽ കയറിപ്പോയാൽ ചന്ദ്രനിൽ എത്തില്ലല്ലോ. അ‌നവധി ഘട്ടങ്ങളായുള്ള പരീക്ഷണങ്ങൾ പിന്നിട്ട് സുരക്ഷിതമായി യാത്രചെയ്യാനും തിരിച്ചുവരാനും കഴിയും എന്ന് ഉറപ്പാക്കുകയാണ് പ്രധാനകാര്യം. ആ നിർണായകമായ പരീക്ഷണങ്ങൾ നടക്കുന്ന, മനുഷ്യന്റെ ചാന്ദ്ര യാത്രകളുടെ പുതിയ വിധി നിർണയിക്കുന്ന, നിർണായക വർഷമാണ് 2023.

മത്സരത്തിലെ പ്രമുഖർ

ഇന്ത്യയുടെ ഐഎസ്ആർഒ, അ‌മേരിക്കയുടെ നാസ, റഷ്യയുടെ റോസ്കോസ്മോസ് തുടങ്ങിയ പ്രധാനപ്പെട്ട ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളും ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സും 2023 ൽ ചന്ദ്രനിലേക്ക് നിർണായക ദൗത്യയാത്രകൾക്ക് പദ്ധതിയിട്ടിട്ടുണ്ട്. അ‌തായത് ചന്ദ്രനിലേക്കുള്ള 'വഴിയിൽ' ഈ വർഷം തിരക്ക് കൂടുതലായിരിക്കുമെന്ന് സാരം. പുത്തൻ ബഹിരാകാശ മത്സരത്തിലെ പ്രമുഖർ ഈ വർഷം നടത്തുന്ന 'ചാന്ദ്ര നീക്കങ്ങൾ' എന്തൊക്കെയാണ് എന്ന് നോക്കാം.

നാസയുടെ ടോർച്ചിൽ വെള്ളം 'കയറുമോ?'

നാസയുടെ ടോർച്ചിൽ വെള്ളം 'കയറുമോ?'

ആർട്ടമിസ് ദൗത്യത്തിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ തയാറെടുക്കുകയാണ് നാസ. വരും വർഷങ്ങളിലാകും മനുഷ്യനെ ചന്ദ്രനിലേക്ക് അ‌യയ്ക്കുക എങ്കിലും അ‌തിന് മുൻപ് ഒരുപാട് ദൗത്യങ്ങൾ നാസ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു. ഇറങ്ങും മുമ്പ് ചന്ദ്രനെ 'കൂടുതൽ' ആഴത്തിലറിയുന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അത്തരത്തിൽ ചന്ദ്രനിലെ ജലസാന്നിധ്യത്തെപ്പറ്റി അ‌റിയാൻ നാസ 2022 ഡിസംബർ 11 ന് വിക്ഷേപിച്ച ദൗത്യമാണ് ലൂണാർ ഫ്ലാഷ്‌ലൈറ്റ്.

ഫ്ലാഷ്‌ലൈറ്റ്

ഒരു ബ്രീഫ്കെയ്സിനോളം മാത്രം വലുപ്പമുള്ള ചെറു ഉപഗ്രഹമാണ് ഫ്ലാഷ്‌ലൈറ്റ്. അ‌ടുത്ത മൂന്ന് മാസത്തിനുള്ളിൽ ആണ് ലൂണാർ ഫ്ലാഷ്​ലൈറ്റ് ചന്ദ്രനിൽ എത്തുക. ആർട്ടിമിസ് ദൗത്യത്തിന് മുമ്പ് ചന്ദ്രന്റെ തെക്കൻ ധ്രുവമേഖലയിലെ പടുകുഴികളിൽ ജലസാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിക്കാനും കൂടുതൽ വിവരങ്ങൾ അ‌റിയാനുമാണ് ഫ്ലാഷ്​ലൈറ്റിലൂടെ നാസ ശ്രമിക്കുന്നത്. ചന്ദ്രനിൽ വെള്ളത്തിന്റെ രാസപരമായ തെളിവ് 1990ൽ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. പക്ഷേ ഇതു വെള്ളമാണോയെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഇന്ത്യയുടെ ദൗത്യമായ ചന്ദ്രയാൻ ഒന്ന് ചന്ദ്രനിൽ വെള്ളമുണ്ടെന്ന് 2008ൽ സ്ഥിരീകരിച്ചിരുന്നു.

ചന്ദ്രനിൽ 'പൊട്ടുകുത്താൻ' ഇന്ത്യയുടെ ചന്ദ്രയാൻ-3

ചന്ദ്രനിൽ 'പൊട്ടുകുത്താൻ' ഇന്ത്യയുടെ ചന്ദ്രയാൻ-3

ചന്ദ്രനിൽ കാലുകുത്താനൊരുങ്ങുന്ന ഇന്ത്യക്കും നിർണായക ചാന്ദ്ര ദൗത്യങ്ങൾ ഉള്ള വർഷമാണ് 2023. വിജയത്തോളമെത്തി, അ‌വസാന നിമിഷം പരാജയപ്പെട്ട ചന്ദ്രയാൻ 2 ദൗത്യത്തിനുശേഷം ഇസ്രോ ഏറെ പ്രതീക്ഷയോടെയാണ് ചന്ദ്രയാൻ 3 ദൗത്യത്തിന് തയാറെടുക്കുന്നത്. 2019 ജൂലൈയിൽ ഇന്ത്യയുടെ വിശ്വസ്തനായ ജിഎസ്എൽവി-എംകെ 3 ഉപയോഗിച്ചായിരുന്നു ചന്ദ്രയാൻ 2 വിക്ഷേപണം. എന്നാൽ ദൗത്യത്തിന്റെ പ്രധാന ഭാഗമായ പ്രഗ്യാൻ റോവർ ശരിയായി ലാൻഡിൻ നടത്താനാകാതെ ചന്ദ്രനിൽ ഇടിച്ചിറങ്ങുകയായിരുന്നു. ചന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്റര്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.

ചന്ദ്രയാൻ-3 ലാൻഡർ

ചന്ദ്രയാൻ-3 ലാൻഡർ ഈ വർഷം ചന്ദ്രനിൽ വിജയകരമായി ഇറക്കി ആത്മവിശ്വാസത്തോടെ ചാന്ദ്രദൗത്യങ്ങളുമായി മുന്നോട്ടുപോകാനാണ് ഇസ്രോ ശ്രമിക്കുന്നത്. ഇന്ത്യയുടെ പ്രഥമ സൗര ഗവേഷണ പദ്ധതിയായ ആദിത്യ എൽ-1 മായി ബന്ധപ്പെട്ട നിർണായക നീക്കങ്ങളും ഈ വർഷം ഉണ്ടാകും. സൂര്യന്റെ കൊറോണയിലെ പിണ്ഡ ബഹിർഗമനം, സൗര കൊടുങ്കാറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്താനുള്ള ദൗത്യമാണ് ആദിത്യ എൽ-1.

ജപ്പാന്റെ മകുടമാകാൻ ഐസ്പേസിന്റെ ഹകുടോ

ജപ്പാന്റെ മകുടമാകാൻ ഐസ്പേസിന്റെ ഹകുടോ

ജപ്പാനും 2023 ഏറെ പ്രതീക്ഷയുള്ള 'ചാന്ദ്ര'വർഷമാണ്. റോബോട്ടിക് സ്‌പേസ് ക്രാഫ്റ്റ് സാങ്കേതികവിദ്യകളിൽ വൈദഗ്ദ്ധ്യം നേടിയ സ്വകാര്യ ജാപ്പനീസ് കമ്പനിയായ ഐസ്‌പേസ് വികസിപ്പിച്ച ഹകുടോ-ആർ എന്ന ലാൻഡർ ചന്ദ്രനിലേക്കുള്ള യാത്രയിലാണ്. 2023 ഏപ്രിലോടെ ദൗത്യം ചാന്ദ്ര പാതയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാസ ലൂണാർ ഫ്ലാഷ്‌ലൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ആദ്യത്തെ ചാന്ദ്ര റോവർ റാഷിദ് എന്നിവയ്‌ക്കൊപ്പം 2022 ഡിസംബർ 11 നാണ് ദൗത്യം വിക്ഷേപിച്ചത്. ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യത്തെ സ്വകാര്യ ബഹിരാകാശ പേടകം എന്ന ഖ്യാതിയാണ് ഹകുടോ ആർ റോവറിനെ കാത്തിരിക്കുന്നത്.

ചന്ദ്രനിലെ 'ഡോൺ' ആകാൻ റഷ്യയുടെ ലൂണ-25

ചന്ദ്രനിലെ 'ഡോൺ' ആകാൻ റഷ്യയുടെ ലൂണ-25

46 വർഷത്തെ ഇടവേളയ്ക്ക്ശേഷം വീണ്ടും ഒരു ചാന്ദ്ര ദൗത്യത്തിനൊരുങ്ങുകയാണ് റഷ്യ. അ‌മേരിക്ക വീണ്ടും ചന്ദ്രനിൽ കാലുകുത്താൻ ശ്രമം ആരംഭിച്ചതോടെ പോരാട്ടവീര്യം സിരകളിലൊഴുകുന്ന റഷ്യക്ക് വെറുതെയിരിക്കാനാകില്ല​ല്ലോ. ലോകത്ത ആദ്യമായി ചാന്ദ്രപര്യവേക്ഷണത്തിന് ഇറങ്ങിത്തിരിച്ചത് സോവിയറ്റ് യൂണിയൻ ആയിരുന്നു എന്നത് ഓർക്കണം.പിന്നീട് സോവിയറ്റ് യൂണിയന്റെ ബഹിരാകാശപേടകമായ ലൂണ-2 1959 സെപ്റ്റംബർ 14 ന് ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങി ചരിത്രം സൃഷ്ടിച്ചു.

ലൂണ 24 പേടകം

1976-ൽ റഷ്യ വിക്ഷേപിച്ച ലൂണ 24 പേടകം സഞ്ചാരികളുമായി ചന്ദ്രനെ വലം വച്ചിരുന്നു. പിന്നീട് വർഷങ്ങളോം ആവഴിക്ക് പോകാൻ സാധിക്കാതിരുന്ന റഷ്യ ഇപ്പോൾ വീണ്ടും ചാന്ദ്ര സ്വപ്നങ്ങൾ കണ്ടുതുടങ്ങിയിരിക്കുകയാണ്. 2030 ആകുമ്പോഴേക്കും ചന്ദ്രനില്‍ കോളനി സ്ഥാപിക്കാനുള്ള പദ്ധതി റഷ്യ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. നിർത്തിയിടത്തുനിന്ന് തന്നെ തുടങ്ങാൻ ലൂണ 25 ദൗത്യവുമായാണ് റഷ്യ 2023 ൽ കളത്തിലെത്തുന്നത്.

റോസ്കോസ്മോസ്

റഷ്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ റോസ്കോസ്മോസ് 2023 ജൂ​ലൈയിൽ ലൂണ 25 ചന്ദ്രനിലേക്ക് വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചാന്ദ്ര ലാൻഡിംഗിന്റെ സാങ്കേതികവിദ്യ പരീക്ഷിക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ബോഗുസ്ലാവ്സ്കി എന്ന ഗർത്തത്തിലാണ് പേടകം ഇറങ്ങുക. ഭാവി സ്വപ്നങ്ങളിലേക്കുള്ള റഷ്യയുടെ പ്രതീക്ഷയാണ് ലൂണ 25.

 'ഹണിമൂൺ മൂൺ' ചന്ദ്രനിലാക്കാൻ ഡിയർമൂൺ

'ഹണിമൂൺ മൂൺ' ചന്ദ്രനിലാക്കാൻ ഡിയർമൂൺ

പല ലോക​രാജ്യങ്ങൾക്കുപോലും സ്വന്തമാക്കാൻ കഴിയാത്തത്ര നേട്ടങ്ങൾ ബഹിരാകാശ രംഗത്ത് നേടിയ സ്ഥാപനമാണ് ഇലോൺ മസ്കിന്റെ ഉടപമസ്ഥതയിലുള്ള സ്പേസ്എക്സ്. ചന്ദ്രനിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കുമെന്ന് ഇലോൺ മസ്ക് ഇതിനോടകം പ്രഖ്യാപിക്കുകയും അ‌തിനായുള്ള ശ്രമങ്ങൾ കമ്പനി നടത്തിവരികയുമാണ്. 2023-ൽ ചന്ദ്രോപരിതലത്തിലേക്കു കന്നി യാത്രയ്‌ക്കായി പുറപ്പെടാൻ സ്പേസ്എക്സ് തയാറെടുക്കുന്നുണ്ട്.

വെറും എട്ടു ദിവസത്തെ യാത്ര

വെറും എട്ടു ദിവസത്തെ യാത്രയിലൂടെ എട്ടുപേരടങ്ങുന്ന സംഘത്തെ ചന്ദ്രനിലെത്തിക്കാനും തിരിച്ച് കൊണ്ടുവരാനുമാണ് സ്പേസ്എക്സ് പദ്ധതിയിട്ടിരിക്കുന്നത്. വിക്ഷേപണ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ യാത്രയുടെ എല്ലാ ടിക്കറ്റുകളും വാങ്ങിയ ജാപ്പനീസ് ശതകോടീശ്വരൻ യുസാകു മെയ്‌സാവ നിരവധി ആളുകളെ യാത്രയിലേക്കായി ഇതിനോടകം റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഡിയർ മൂൺ എന്നാണ് ഈ ചാന്ദ്രയാത്രാ പദ്ധയുടെ പേര്. ഇന്ത്യയിൽ നിന്ന് നടൻ ദേവ് ജോഷിയും ഈ യാത്രയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചാന്ദ്ര യാത്രകളുടെ ചരിത്രം മാറ്റിക്കുറിക്കാൻ സ്പേസ്എക്സിന് സാധിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Best Mobiles in India

English summary
Major space research organisations such as India's ISRO, America's NASA, Russia's Roscosmos, and Elon Musk's SpaceX have planned critical missions to the Moon in 2023. In other words, the "way" to the moon will be more crowded this year. Know the major "Moon Missions" that will take place this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X