അഭിമാനിക്കാം! സൃഷ്ടി, സ്ഥിതി, സംഹാരം: ഐഎസ്ആർഒയുടെ 'കൈകളിൽ' എല്ലാം ഭദ്രം
ലോകത്തിനുമുന്നിൽ രാജ്യത്തിന്റെ അന്തസും അഭിമാനവും ഉയർത്തുന്ന നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള നമ്മുടെ അഭിമാന സ്ഥാപനമാണ് ഐഎസ്ആർഒ. ബഹിരാകാശ രംഗത്തെ ആദ്യത്തെ അഞ്ച് ലോകശക്തികളുടെ പട്ടികയെടുത്താൽ അതിൽ ഇന്ത്യക്കും ഇന്ന് ഇടമുണ്ട്. ഈ നിലയിലേക്ക് രാജ്യത്തെ എത്തിക്കുന്നതിൽ ഐഎസ്ആർഒയും നമ്മുടെ ശാസ്ത്രജ്ഞരും ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്.
അവരുടെ അധ്വാനത്തിൽനിന്ന് പടുത്തുയർത്തിയ ഐഎസ്ആർഒ ഇന്ന് ലോകമറിയുന്ന, ലോകത്തോട് പ്രതിബന്ധതയുള്ള ഒരു വൻ പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഓരോ ദൗത്യം കഴിയുമ്പോളും ഐഎസ്ആർഒ കൂടുതൽ കരുത്തരാകുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്. ഇപ്പോൾ ഏറ്റവുമൊടുവിലായി കാലാവധി കഴിഞ്ഞ മേഘ-ട്രോപിക്‌സ്-1 (എംടി-1) ഉപഗ്രഹത്തിന്റെ നിയന്ത്രിത റീ-എൻട്രി ചൊവ്വാഴ്ച വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ഇസ്‌റോ.

ഭ്രമണപഥത്തിൽ നിന്ന് താഴെയിറക്കിയ മേഘ ട്രോഫിക്സ് -1 മാർച്ച് ഏഴിന് വൈകിട്ടോടെയാണ് പസഫിക് സമുദ്രത്തിന് മുകളിലുള്ള ആകാശത്ത് വച്ച് നശിപ്പിച്ചത്. ഐഎസ്ആർഒയും ഫ്രാൻസിന്റെ ബഹിരാകാശ ഏജൻസിയായ സിഎൻഇഎസും ചേർന്നൊരുക്കിയ മേഘ ട്രോഫിക്സ് -1 ഉപഗ്രഹം 2011 ഒക്ടോബർ 12 നാണ് ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിച്ചത്.
കാലാവസ്ഥാ നിരീക്ഷണം ലക്ഷ്യമിട്ട് നിർമിച്ച ഉപഗ്രഹം മൂന്ന് വർഷത്തെ ആയുസ് കണക്കാക്കിയാണ് വിക്ഷേപിച്ചത്. എന്നാൽ ഏതാണ്ട് ഒരു ദശാബദ്ത്തോളം വിജയകരമായി ദൗത്യം തുടരാൻ മേഘ-ട്രോപിക്‌സ്-1 ഉപഗ്രഹത്തിന് സാധിച്ചു. ഉഷ്ണമേഖലാ കാലാവസ്ഥാ നിരീക്ഷണമായിരുന്നു ഈ ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം. 2021 വരെ ഈ ഉപഗ്രഹം പ്രവർത്തിച്ചിരുന്നു.
ഈ കാലയളവിനുള്ളിൽ നിർണായകമായ ഏറെ വിവരങ്ങൾ നൽകാൻ മേഘ-ട്രോപിക്‌സ്-1ന് സാധിച്ചു. കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിൽ തുടരുന്നത് ബഹിരാകാശത്തെ മാലിന്യങ്ങളുടെ തോത് വർധിപ്പിക്കുകയും പിന്നീടുള്ള ഉപഗ്രഹങ്ങൾക്ക് ഭീഷണിയാകുകയും ചെയ്യും. അതിനാൽ ഇന്ത്യയുടെ ഉപഗ്രഹം മറ്റ് രാജ്യങ്ങൾക്ക് ഭീഷണിയാകാതിരിക്കുകയും ബഹിരാകാശത്തെ മലിനപ്പെടുത്താതിരിക്കുകയും ചെയ്യുക എന്നത് ഐഎസ്ആർഒ ഒരു ഉത്തരവാദിത്തമായി കണ്ടു.

ഇതു കൂടാതെ ഐക്യരാഷ്ട്രസഭയുടെ ഇന്റർ-ഏജൻസി സ്‌പേസ് ഡെബ്രിസ് കോർഡിനേഷൻ കമ്മിറ്റി (UNIADC)യുടെയും മറ്റും നേതൃത്വത്തിൽ ബഹിരാകാശ അവശിഷ്ടങ്ങൾ ഇല്ലാതാക്കാൻ രാജ്യാന്തരതലത്തിൽ ചില മാർഗ്ഗനിർദ്ദേശങ്ങളും മറ്റും നടപ്പിലാക്കി വരുന്നുണ്ട്. ഈ കമ്മറ്റിയോടുള്ള പ്രതിബന്ധതയും മേഘ ട്രോഫിക്സ് -1 നെ തിരികെയെത്തിച്ച് നശിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുക്കാനുള്ള ഐഎസ്ആർഒ നീക്കത്തിനു പിന്നിലുണ്ടായിരുന്നു.
കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങള്‍ ഓര്‍ബിറ്റില്‍ നിന്ന് മാറ്റണം. അത് ഭൂമിയില്‍ നിന്ന് നിയന്ത്രിച്ചുകൊണ്ട് സുരക്ഷിതമായിതന്നെ ഇറക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ 25 വര്‍ഷത്തില്‍ താഴെ മാത്രം നിലനില്‍ക്കാന്‍ സാധിക്കുന്ന ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ കൊണ്ടുവരണം എന്നതാണ് കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളുടെ കാര്യത്തിൽ രാജ്യാന്തര തലത്തിൽ നിലവിലുള്ള നിര്‍ദേശം.
ഇതിൽ ഉപഗ്രഹത്തെ തിരിച്ചുകൊണ്ടുവന്ന് നശിപ്പിക്കുക എന്ന ഓപ്ഷനാണ് ഇസ്രോയ്ക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്ന നിലയിൽ ഉണ്ടായിരുന്നത്. എന്നാൽ വിചാരിക്കുന്ന അത്ര എളുപ്പമുള്ളതായിരുന്നില്ല ഐഎസ്ആർഒ ഏറ്റെടുത്ത ആ ദൗത്യം. ഇപ്പോഴത്തെ ഉപഗ്രഹങ്ങളെല്ലാം കാലാവധി അവസാനിക്കുമ്പോൾ നിയന്ത്രിത വേഗത്തിൽ ഭൂമിയിലേക്ക് തിരിച്ച് കൊണ്ടുവരാവുന്ന വിധത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. എന്നാൽ എംടി-1 അങ്ങനെ രൂപകൽപന ചെയ്ത ഉപഗ്രഹമായിരുന്നില്ല.
അതിനാൽത്തന്നെ ഉപഗ്രഹം തിരിച്ച് കൊണ്ടുവരുന്നതിൽ അൽപ്പം വെല്ലുവിളികൾ ഉണ്ടായിരുന്നു. എങ്കിലും 2022 ഓഗസ്റ്റ് മുതൽ തന്നെ മേഘ ട്രോഫിക്സ് -1ന്റെ സഞ്ചാര പഥം ഇസ്രോ മാറ്റിക്കൊണ്ടിരുന്നു. കാലഹരണപ്പെട്ട ഉപഗ്രഹത്തിൽ 125 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ടായിരുന്നതും തിരിച്ചിറക്കലിന് ചെറിയ തോതിൽ വെല്ലുവിളി ഉയർത്തിയിരുന്നു. ഇത് ഐഎസ്ആർഒ ഏറെ ബുദ്ധിപരമായി മറികടന്നു.

2022 ഓഗസ്റ്റ് മുതൽ ഏകദേശം 120 കിലോഗ്രാം ഇന്ധനം ചെലവഴിച്ച് ഉപഗ്രഹത്തെ ഭൂമിയോട് ഏറ്റവും അടുത്തുള്ള പോയിന്റിലേക്ക് ഇസ്രോ പടിപടിയായി താഴ്ത്തി. 870 കിലോമീറ്റർ ഭ്രമണപഥത്തിലുള്ള ഉപഗ്രഹം 300 കിലോമീറ്റർ ഭ്രമണപഥത്തിലേക്കു താഴ്ത്തിയശേഷം പലതവണ ഭൂമിയെച്ചുറ്റി ഇന്ധനത്തിന്റെ അളവ് കുറച്ചാണ് തിരിച്ചിറക്കൽ നടത്തിയത്.
ഒടുവിൽ മാർച്ച് ഏഴിന് വൈകിട്ടോടെ പസഫിക് സമുദ്രത്തിന് മുകളിൽ വച്ച് രണ്ട് സ്ഫോടനങ്ങളിലൂടെ മേഘ ട്രോഫിക്സ് -1 ഇസ്രോ വിജയകരമായി നശിപ്പിച്ചു. ബംഗളുരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ഇസ്‌ട്രാക്ക്) എന്നിവിടങ്ങളിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്‌സിൽ നിന്നാണ് മേഘ ട്രോഫിക്സ് -1ന്റെ തിരിച്ചിറക്കൽ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്തത്.
ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി ഇസ്രോ അറിയിച്ചിട്ടുണ്ട്. മേഘ ട്രോഫിക്സ് -1 ന്റെ വിജയകരമായ തിരിച്ചിറക്കലും നശിപ്പിക്കലും ഐഎസ്ആർഒയുടെ നേട്ടങ്ങളുടെ പട്ടികയിൽപ്പെടുത്താവുന്ന സംഭവം തന്നെയാണ്. ഉപഗ്രഹങ്ങൾ സൃഷ്ടിക്കാനും വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് പരിപാലിക്കാനും ഏറ്റവുമൊടുവിൽ, മറ്റുള്ളവർക്ക് ശല്യമാകാതെ അവയെ സംഹരിക്കാനും തങ്ങൾക്ക് ശേഷിയുണ്ടെന്ന് ഇസ്രോ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷവും ഇതേ രീതിയിൽ കാലാവധി കഴിഞ്ഞ ഒരു ഉപഗ്രഹം ഇന്ത്യ വിജയകരമായി തിരികെ എത്തിച്ച് നശിപ്പിച്ചിരുന്നു. 13 വർഷത്തോളം ബഹിരാകാശത്ത് നിലയുറപ്പിച്ച് ശത്രു രാജ്യങ്ങളുടെ നീക്കങ്ങളിൽനിന്ന് രാജ്യത്തെ രക്ഷിച്ചുപോന്ന റിസാറ്റ് 2 ചാര ഉപഗ്രഹമാണ് അന്ന് ഇസ്രോ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തിച്ച് സുരക്ഷിതമായി തകർത്തത്.


Click it and Unblock the Notifications








