വിക്ഷേപണത്തിന് 2 മിനിറ്റ് മാത്രം ശേഷിക്കെ ക്രൂ-6 വിക്ഷേപണം നാസ റദ്ദാക്കി! പ്രതീക്ഷ കൈവിടാതെ യുഎഇ
എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി, വിക്ഷേപണത്തിന് രണ്ടുമിനിറ്റ് മാത്രം ശേഷിക്കെ നാസയും സ്പേസ്എക്സും ചേർന്നുള്ള ക്രൂ-6 വിക്ഷേപണ ദൗത്യം റദ്ദാക്കി. അവസാന നിമിഷം ഫാൽക്കൺ 9 റോക്കറ്റിന്റെ പ്രധാന എൻജിനിൽ കണ്ടെത്തിയ തകരാറിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. തകരാർ സംബന്ധിച്ച് നാസ വിശദമായ പരിശോധന നടത്തിവരികയാണ്.
ഫ്ലോറിഡയിലുള്ള നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയിലെ പാഡിൽ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റും ഡ്രാഗൺ ബഹിരാകാശ പേടകം എൻഡവറും യാത്രികരും വിക്ഷേപണത്തിനായി എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി. അവസാന വട്ട പരിശോധനകൾക്കിടെ "TEA-TEB ഗ്രൗണ്ട് സിസ്റ്റത്തിൽ തകരാർ ശ്രദ്ധയിൽപ്പെട്ടു.

സ്‌പേസ് എക്‌സ് ഫാൽക്കൺ 9-ന്റെ റോക്കറ്റ് എഞ്ചിനുകൾ ലിഫ്റ്റ്ഓഫിൽ ജ്വലിപ്പിക്കാൻ ഉപയോഗിക്കുന്ന TEA-TEB ഇഗ്നിഷൻ ദ്രാവകവുമായി ബന്ധപ്പെട്ട പ്രശ്‌നം കണ്ടെത്തിയതോടെ വിക്ഷേപണം നിർത്തിവച്ചു. ഇതിനോടകം തയാറെടുപ്പുകൾ പൂർത്തിയാക്കി ഫാൽക്കൻ 9 റോക്കറ്റിന് മുകളിൽ ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂളിൽ ബഹിരാകാശ യാത്രിയകർ യാത്രയ്ക്കായി കയറിയിരുന്നു.
എന്നാൽ തകരാർ കണ്ടെത്തി വിക്ഷേപണം റദ്ദാക്കിയതോടെ 230 അടിയുള്ള റോക്കറ്റിലെ ഇന്ധനം വറ്റിക്കുന്നതുവരെ യാത്രികർ പേടകത്തിൽ തുടരുകയും ഇന്ധനം നീക്കിയ പിന്നാലെ പുറത്തിറങ്ങുകയും ചെയ്തു. അടുത്ത വിക്ഷേപണം നടക്കും വരെ ഈ ബഹിരാകാശ യാത്രികർ കെന്നഡി സ്‌പേസ് സെന്ററിൽ തന്നെ തുടരും.
നാസ ബഹിരാകാശയാത്രികരായ സ്റ്റീഫൻ ബോവൻ, വാറൻ "വുഡി" ഹോബർഗ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാഡി, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിൽ നിന്നുള്ള ബഹിരാകാശയാത്രികൻ ആൻഡ്രി ഫെഡ്‌യേവ് എന്നീ നാൽവർ സംഘമാണ് ഈ ക്രൂ 6 ദൗത്യത്തിൽ ഉണ്ടായിരുന്നത്.

ആറുമാസത്തെ ദൗത്യത്തിനായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കാണ് സംഘം ലക്ഷ്യമിട്ടത്. അടുത്ത വിക്ഷേപണം മാർച്ച് 2 ന് നടന്നേക്കും എന്നാണ നാസ നൽകുന്ന സൂചന. ബഹിരാകാശ യാത്രയിൽ യാത്രികരുടെ സുരക്ഷയ്ക്കാണ് എപ്പോഴും പ്രാധാന്യം നൽകുന്നത്. ചെറിയൊരു പിഴവ് പോലും വൻ നാശം വരുത്തിവയ്ക്കും.
അതിനാൽത്തന്നെ തകരാറിനെപ്പറ്റി വിശദമായി പഠിച്ച് പരിഹരിച്ച ശേഷം യാത്ര തുടരും എന്നാണ് നാസ അറിയിച്ചിരിക്കുന്നത്. എല്ലാ സുരക്ഷാ നടപടികളും പൂർത്തിയായാൽ മാത്രമേ വിക്ഷേപണവുമായി മുന്നോട്ടുപോകൂ എന്ന് നാസ പറയുന്നു. യുഎഇ പൗരനായ സുൽത്താൻ അൽ നിയാദി ഉൾപ്പെടുന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് യുഎഇ ഈ ദൗത്യത്ത നോക്കിക്കണ്ടിരുന്നത്.
അതിനാൽത്തന്നെ വിക്ഷേപണത്തിന്‍റെ തത്സമയ ദൃശ്യങ്ങൾ കാണാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അടക്കമുള്ളവർ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിൽ എത്തുകയും ചെയ്തു. എന്നാൽ യാത്ര റദ്ദാക്കിയെന്ന നിരാശ നിറഞ്ഞ വാർത്തയാണ് അവരെ തേടിയെത്തിയത്.

കാത്തിരിപ്പ് അൽപ്പം നീളുമെങ്കിലും സുരക്ഷയാണ് മുഖ്യം എന്നതിനാൽ വിക്ഷേപണം മാറ്റിവച്ചതിൽ യുഎഇക്കും നിരാശയില്ല. അടുത്ത ദൗത്യം വിജയകരമായി നടക്കും എന്ന പ്രതീക്ഷയിലാണ് രാജ്യം. ആറുമാസത്തോളം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തങ്ങിയുള്ള പ്രവർത്തനങ്ങളാണ് സുൽത്താൻ അൽ നിയാദി അടക്കമുള്ള യാത്രികർ പ്ലാൻ ചെയ്തിരുന്നത്.
ഈ കാലയളവിൽ, സംഘം ബഹിരാകാശ യാത്രയിൽ മനുഷ്യ ശരീരം നേരിടുന്ന വെല്ലുവിളികളെ പറ്റി പഠിക്കുകയും ബഹിരാകാശ യാത്ര മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി പരീക്ഷണങ്ങളിൽ ഏർപ്പെടുകയും ചെയ്യും. ഭാവി ബഹിരാകാശ യാത്രകൾ കൂടുതൽ സുരക്ഷിതവും ആയാസ രഹിതവുമാക്കാനുള്ള ദൗത്യങ്ങളുടെ ഭാഗമായി ഏതാണ്ട് 250 പരീക്ഷണങ്ങളോളം ഈ യാത്രികർ ബഹിരാകാശത്ത് നടത്തും.
രാജ്യങ്ങൾ തമ്മിലുള്ള വിരോധങ്ങൾ മാറ്റിവച്ച്, നാസയുട നേതൃത്വത്തിൽ സ്പേസ്എക്സിന്റെ സഹകരണത്തോടെ നടത്തുന്ന ഈ ബഹിരാകാശ ദൗത്യത്തിൽ റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ബഹിരാകാശയാത്രികൻ ആൻഡ്രി ഫെഡ്‌യേവും ഉൾപ്പെടുന്നു എന്നതും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്. ഇത് രണ്ടാം തവണയാണ് മസ്‌കിന്റെ ബഹിരാകാശപേടകത്തിൽ ഒരു റഷ്യൻ ബഹിരാകാശ സഞ്ചാരി യാത്ര നടത്തുന്നത്.


Click it and Unblock the Notifications