റോക്കറ്റായാൽ ഇത്രേം 'ആക്രാന്തം' പാടില്ല; എസ്എൽഎസ് ചന്ദ്രനിലേക്ക് കുതിച്ചത് നാസയുടെ 'കുറ്റീം' പറിച്ച്!
നിർണായകമായൊരു ചരിത്ര ദൗത്യത്തിന്റെ മുന്നൊരുക്കങ്ങളുമായി അതിവേഗം മുന്നോട്ടു പോകുകയാണ് നാസ(NASA). അൻപത് വർഷങ്ങൾക്കിപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുക എന്ന നാസയുടെ ലക്ഷ്യത്തിന് ഇന്ധനം പകർന്ന് ആർട്ടിമിസ് 1 കഴിഞ്ഞ ദിവസം വിജയകരമായി വിക്ഷേപിക്കുകയും ചെയ്തിരുന്നു. ചാന്ദ്രയാത്രികരെ വഹിക്കുന്നതിനുള്ള പേടകമായ ഓറിയോണുമായി നാസയുടെ എസ്എൽഎസ് റോക്കറ്റാണ് ഈ പരീക്ഷണ ദൗത്യത്തിന്റെ ഭാരവും പേറി ചന്ദ്രനിലേക്ക് കുതിച്ചത്.

എന്നാൽ വിക്ഷേപണം വിജയകരമായിരുന്നു എങ്കിലും നാസയുടെ അടിവേരിളക്കിയാണ് എസ്എൽഎസ് (സ്പേസ് ലോഞ്ച് സിസ്റ്റം) റോക്കറ്റ് കുതിച്ചുയർന്നത് എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. മുൻപ് രണ്ടു തവണ വിക്ഷേപണത്തിന് തയാറെടുത്തെങ്കിലും കൗണ്ട് ഡൗണിന് മിനിറ്റുകൾക്ക് മുമ്പ് തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ആർട്ടിമിസ് 1 ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവച്ചിരുന്നു.

ആദ്യതവണ റോക്കറ്റിന്റെ 4 കോർ സ്റ്റേജ് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം മാറ്റിവച്ചത്. തുടർന്ന് രണ്ടാമതും വിക്ഷേപണ തീയതി നിശ്ചയിച്ച് തയാറെടുപ്പുകൾ പൂർത്തിയായെങ്കിലും ഇന്ധന ചോർച്ച കാരണം വീണ്ടും വിക്ഷേപണം തടസപ്പെടുകയായിരുന്നു. ഒടുവിൽ മൂന്നാമത്തെ പരിശ്രമത്തിൽ, നവംബർ 16 ബുധനാഴ്ച ഉച്ചയ്ക്ക് 12.17-(ഇന്ത്യൻ സമയം )ന് ആണ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലുള്ള 39ബി ലോഞ്ച് കോംപ്ലക്സില്‍ നിന്ന് എസ്എൽഎസ് റോക്കറ്റ് കുതിച്ചുയർന്നത്.

എന്നാൽ വിക്ഷപണം വിജയമായെങ്കിലും എസ്എൽഎസ് റോക്കറ്റ് കുതിച്ചു പൊങ്ങുന്നതിനിടയിൽ നാസയുടെ റോക്കറ്റ് വിക്ഷേപണത്തറയ്ക്ക് കാര്യമായ കേടുപാടുകൾ ഉണ്ടായി എന്നാണ് വിവരം. റോക്കറ്റിന്റെ ചില ചെറിയ പീസുകൾ തകർന്നു വീഴുകയും ലോഞ്ച് പാഡിന്റെ ചില ഭാഗങ്ങൾക്ക് കേടുപാട് ഉണ്ടാകുകയുമായിരുന്നു. റോക്കറ്റിന്റെ കേടുപാടുകൾ സ്ഥിരീകരിച്ചെങ്കിലും ആർട്ടിമിസ് 1 ദൗത്യത്തെ ഈ തകരാറുകൾ യാതൊരു വിധത്തിലും ബാധിക്കില്ല എന്നാണ് നാസ അറിയിച്ചിരിക്കുന്നത്.

പ്രതീക്ഷകൾ കാത്തുകൊണ്ട് ആർട്ടിമിസ് 1 വിജയകരമായി ഭ്രമണപഥത്തിൽ എത്തിയെന്നും ചാന്ദ്ര യാത്രാ പേടകമായ ഓറിയോണിലെ നാല് പാനലുകളും പ്രവർത്തിക്കുന്നുണ്ടെന്നും നാസ വിക്ഷേപണത്തിന് പിന്നാലെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ റോക്കറ്റിനുണ്ടായ കേടുപാടുകളും വിക്ഷേപണത്തറയ്ക്കുണ്ടായ തകരാറുകളും നാസയ്ക്ക് കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. തകരാർ വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇനി വിക്ഷേപണ സൈറ്റിന്റെ ഫോട്ടോ എടുക്കരുതെന്നും വിക്ഷേപണ സമയത്ത് എടുത്ത ഫോട്ടോകൾ പ്രസിദ്ധീകരിക്കരുതെന്നും നാസ ഉത്തരവിട്ടിരിക്കുകയാണ്.

സുരക്ഷാ കാരണങ്ങളേക്കാളേറെ നാശനഷ്ടങ്ങൾ പുറത്തറിയാതിരിക്കാനാണ് ഇത്തരം ഒരു ഉത്തരവ് നാസ പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് അമേരിക്കയിലെ മാധ്യമപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഈ നിരോധനത്തിനു പിന്നിലെ കാരണം വ്യക്തമാക്കാൻ നാസ തയാറായിട്ടുമില്ല. അതേസമയം ചെറിയ പാളിച്ച റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും ആർട്ടിമിസ് 1 ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് എസ്എൽഎസ് റോക്കറ്റിന്റെ കരുത്ത് തെളിയിച്ചിട്ടുണ്ട്.

322 അടി നീളമുള്ള പടുകൂറ്റനാണ് എസ്എൽഎസ്. ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന 4 ആർഎസ്-25 എൻജിനുകളാണ് എസ്എൽഎസിൽ ഉള്ളത്. മുമ്പ് നാസ നടത്തിയ ചാന്ദ്ര ദൗത്യങ്ങളിലെ നിർണായക പങ്കാളിയായിരുന്നത് സാറ്റേൺ 5 റോക്കറ്റ് ആയിരുന്നു. എന്നാൽ ഇന്ന് കാലവും സാഹചര്യങ്ങളും മാറിയതിന്റെ പശ്ചാത്തലത്തിൽ നിലവിൽ ഉണ്ടായിട്ടുള്ള ശാസ്ത്ര പുരോഗതിയെ കൂട്ടു പിടിച്ച് സാറ്റേൺ 5 ന്റെ പിൻഗാമിയായാണ് നാസ എസ്എൽഎസ് റോക്കറ്റിനെ സൃഷ്ടിച്ചിരിക്കുന്നത്.

സാറ്റേൺ 5 റോക്കറ്റിനെക്കാൾ 15 ശതമാനം അധികം ഊർജം പുറന്തള്ളി കുതിക്കാൻ എസ്എൽഎസിന് കഴിയും. വിക്ഷേപണം വിജയിച്ചതോടെ ലോകത്തിന്റെ മുന്നിൽ നാണം കെടാതെ രക്ഷപ്പെട്ട നാസ ഈ ചെറിയ തിരിച്ചടികൾ പാഠമാക്കി ഭാവിയിലെ വലിയ ദൗത്യം കുറ്റമറ്റതാക്കാനുള്ള നീക്കങ്ങളുമായി അതിവേഗം മുന്നോട്ടു പോകുകയാണ്. അൻപതാണ്ടിനിപ്പുറം ചാന്ദ്രദൗത്യത്തിലൂടെ വീണ്ടും ചരിത്രം കുറിച്ച് ബഹിരാകാശ മേഖലയിൽ എതിരാളികളെ ഒരിക്കൽ കൂടി പിന്നിലാക്കാനാണ് അമേരിക്കൻ നീക്കം.


Click it and Unblock the Notifications