അമ്പിളി'യമ്മാവനെ കണ്ട് തിങ്കളാഴ്ച മടക്കമാരംഭിച്ച ഓറിയോൺ ഞായറാഴ്ച കൊണ്ടുവരുന്നതെന്ത്?
ആകാശത്ത് നിലാവ് പൊഴിച്ച് നിൽക്കുന്ന ചന്ദ്രൻ ഏതു മനുഷ്യനും ഒരു കൗതുകമാണ്. ആ കൗതുകം തന്നെയാണ് ചാന്ദ്രയാത്രയ്ക്കൊരുങ്ങാൻ മനുഷ്യനെ വീണ്ടും വീണ്ടും പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്തോ! ആളുകൾക്ക് വളരെ ഇഷ്ടമാണ് ആകാശത്തെ ആ അമ്പിളിക്കലയെ. അതിനാൽത്തന്നെ ചന്ദ്രനിലേക്ക് യാത്രപോകാൻ ഒരു അവസരം കിട്ടിയാൽ ചാടിക്കേറി പുറപ്പെടാൻ നിൽക്കുന്നവർ നിരവധിയുണ്ട്. അൻപത് വർഷങ്ങൾക്കുശേഷം വീണ്ടും ചന്ദ്രനിൽ കാലുകുത്താനുള്ള പരിശ്രമങ്ങൾ ലോകരാജ്യങ്ങൾക്കിടയിൽ ശക്തമായി തുടരുന്നു. ഈ ദൗത്യത്തിലേക്കുള്ള ഒരു പടിയായി നാസ വിക്ഷേപിച്ച ആർട്ടിമിസ് 1(Artemis 1) ദൗത്യം അതിനാൽത്തന്നെ ലോകം മുഴുവൻ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയുമാണ്.

ചന്ദ്രനെ വലം വച്ച്...
ചന്ദ്രനെ വലം വച്ച് തിങ്കളാഴ്ച മടക്കയാത്ര ആരംഭിച്ച ഓറിയോൺ പേടകം ഡിസംബർ 11 ഞായറാഴ്ച ഭൂമിയിൽ മടങ്ങിയെത്തും എന്നാണ് നാസ അറിയിച്ചിരിക്കുന്നത്. 2025 ൽ നടത്താൻ പോകുന്ന ചാന്ദ്ര യാത്രയുടെ പരീക്ഷണാർഥം നടത്തിയ വിക്ഷേപണ ദൗത്യമാണ് ആർട്ടിമിസ് 1 എങ്കിൽക്കൂടി ഏറെ നിർണായകമായ വിവര ശേഖരണമാണ് നാസ ഈ ദൗത്യത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ആർട്ടിമിസ് 1 ദൗത്യത്തിൽ മനുഷ്യർ യാത്രികരായി ഉൾപ്പെടുന്നില്ല എങ്കിൽക്കൂടി ഭാവിയിൽ മനുഷ്യരുമായുള്ള യാത്രയ്ക്ക് ഏറെ നിർണായകമായ വിവരങ്ങൾ സംഭാവന ചെയ്യാൻ ആർട്ടിമിസ് 1 ദൗത്യത്തിനും അതിലെ ഓറിയോൺ പേടകത്തിനും സാധിക്കും.

സാങ്കേതിക തകരാർ...
സാങ്കേതിക തകരാർ മൂലം രണ്ടു തവണ ആർട്ടിമിസ് 1 വിക്ഷേപണം മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. ഇപ്പോൾ മടക്കയാത്രയിൽ അത്തരം പ്രശ്നങ്ങൾ ഉണ്ടാകാതെ വിജയകരമായി യാത്ര പൂർത്തിയാക്കാൻ കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ചന്ദ്രനിൽ ഇറങ്ങിയില്ലെങ്കിൽക്കൂടി ചന്ദ്രന്റെ ചിത്രങ്ങൾ അടക്കം പകർത്തിയാണ് ഓറിയോൺ പേടകം തിരിച്ചെത്തുന്നത്. ഭാവി സുരക്ഷിതമാക്കാനുള്ള എന്തൊക്കെ വിവരങ്ങളാണ് ഓറിയോൺ കൊണ്ടുവരിക എന്നതാണ് ഏവരും അറിയാൻ കാത്തിരിക്കുന്ന മറ്റൊരു കാര്യം.

24,500 മൈൽ വേഗതയിൽ...
ഓറിയോൺ പേടകം മണിക്കൂറിൽ 24,500 മൈൽ വേഗതയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമെന്നാണ് കരുതപ്പെടുന്നത്. 25 ദിവസത്തോളം നീണ്ട യാത്രയ്ക്കൊടുവിൽ ശാന്ത സമുദ്രത്തിലാണ് പേടകം പതിക്കുക. വിക്ഷേപണത്തിനു നടത്തിയ തയാറടുപ്പുകൾ പോലെ തന്നെ തിരിച്ചിറങ്ങുന്ന ഓറിയോൺ പേടകത്തെ സ്വീകരിക്കാനും നാസ അതിവേഗം പണിയെടുത്തുകൊണ്ടിരിക്കുകയാണ്.

അൽപ്പം നീണ്ട യാത്ര...
ആകെ 22.53 ലക്ഷം കിലോമീറ്റർ സഞ്ചരം പൂർത്തിയാക്കിയ ശേഷമാണ് ഓറിയോൺ പേടകം ഭൂമിയിൽ തിരിച്ചെത്തുക എന്നാണ് ആർട്ടിമിസ് ദൗത്യത്തിനു പിന്നിൽ പ്രവർത്തിക്കുന്ന സംഘം വിവരിക്കുന്നത്. ചന്ദ്രന്റെ 130 കിലോമീറ്റർ അടുത്തുകൂടി ഒറിയോൺ കടന്നുപോയി. യാത്രയിൽ വെല്ലുവിളികൾ ഏറെ നേരിട്ടു. ചന്ദ്രന്റെ മറുഭാഗത്തായിരുന്നപ്പോൾ പേടകവുമായുള്ള ബന്ധം അരമണിക്കൂർ നഷ്ടമായത് ചെറിയ ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീടു ബന്ധം പുനഃസ്ഥാപിച്ചു. പേടകത്തിന്റെ പ്രവർത്തനത്തിൽ സന്തുഷ്ടരാണെന്ന് ഒറിയോണിന്റെ പിന്നണി പ്രവർത്തകരായ ശാസ്ത്രജ്ഞർ പറയുന്നത്.

ലക്ഷ്യം ഏറെ വലുത്...
ചന്ദ്രനിൽ മനുഷ്യനെ വീണ്ടും ഇറക്കുക എന്നതിനൊപ്പം നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൂടുതൽ കൃത്യമായ ഗവേഷണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയിലെ നാസ ആർട്ടെമിസ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ചന്ദ്രന്റെ വളരെ അടുത്ത ഫോട്ടോ എടുത്തശേഷമാണ് നാസയുടെ ആർട്ടെമിസ് 1 ദൗത്യത്തിലെ ഓറിയോൺ പേടകം ഭൂമിയിലേക്ക് മടങ്ങിയിരിക്കുന്നത്. വിലപ്പെട്ട നിരവധി വിവരങ്ങൾ ഇതിനോടകം ഓറിയോൺ നാസയ്ക്ക് കൈമാറിക്കഴിഞ്ഞു.

നാസ ആവേശഭരിതർ
ഓറിയോൺ പകർത്തിയ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ ഇതിനോടകം നാസയെ ആവേശഭരിതരാക്കിക്കഴിഞ്ഞു. ഇനി സുരക്ഷിതമായി ഓറിയോൺ യാത്ര പൂർത്തിയാക്കുന്നതിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. അവസാന നിമിഷം ഓറിയോണിന് പിഴച്ചാൽ അൻപതു വർഷത്തെ കാത്തിരിപ്പുകൾക്കു കൂടിയാണ് തിരിച്ചടിയാകുന്നത്. 2025 ൽ നടത്താനിരിക്കുന്ന ചാന്ദ്ര യാത്രയ്ക്ക് അത് വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യും. വിജയകരമായി യാത്ര പൂർത്തിയാക്കി ഓറിയോൺ നൽകാനിരിക്കുന്ന തിങ്കളിന്റെ വിശേഷങ്ങൾ അറിയാൻ ഇനി അധികം വൈകില്ല.


Click it and Unblock the Notifications








