ചന്ദ്രനെ വലംവച്ച് തിരിച്ചെത്തി ശാന്തസമുദ്രത്തിൽ കുളിച്ചുകയറി ഓറിയോൺ; ആർട്ടിമിസ് 1 ദൗത്യം വിജയം
ഏറെ പ്രതീക്ഷയോടെ തന്നെ കാത്തിരുന്ന കണ്ണുകളെ നിരാശപ്പെടുത്താതെ, ചന്ദ്രനെച്ചുറ്റിയെത്തിയ ഓറിയോണിന് ശാന്തസമുദ്രത്തിൽ സുരക്ഷിത ലാൻഡിങ്. വീണ്ടും ചന്ദ്രനിൽ കാലുകുത്താനുള്ള അമേരിക്കയുടെ സ്വപ്ന നീക്കങ്ങൾക്ക് കരുത്ത് പകർന്ന് ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി പതിനൊന്നേകാലോടെയാണ് ആർട്ടിമിസ്(Artemis) 1 ദൗത്യത്തിന്റെ ഭാഗമായുള്ള ഓറിയോൺ പേടകം വിജയകരമായി ഭൂമിയിൽ തിരിച്ചെത്തിയത്.

മണിക്കൂറിൽ നാൽപ്പതിനായിരം കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച പേടകത്തെ പാരചൂട്ട് ഉപയോഗിച്ച്, 32 കിലോമീറ്റർ വേഗതയിലേക്ക് എത്തിച്ച ശേഷം സുരക്ഷിതമായി കടലിൽ ഇറക്കുകയായിരുന്നു. യാത്ര ആരംഭിക്കുന്നതിന് മുൻപ് മുതൽ അവസാനിക്കുന്നതുവരെയുള്ള ദൗത്യത്തിൽ ഒട്ടേറെ വെല്ലുവിളികളെ മറികടന്നാണ് ആർട്ടിമിസ് 1 ദൗത്യം വിജയകരമായി പര്യവസാനിച്ചിരിക്കുന്നത്. വിക്ഷേപണ സമയത്ത് ഒട്ടേറെ പ്രതിസന്ധികളെ ആർട്ടിമിസ് 1 ദൗത്യം നേരിട്ടു. വിക്ഷേപണം നിശ്ചയിച്ച ശേഷം രണ്ടു തവണ ലോഞ്ചിങ് മാറ്റിവയ്ക്കേണ്ടിവന്നത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു.

ഒടുവിൽ മൂന്നാം തവണ, നവംബർ 16 ന് നാസയുടെ എസ്എൽഎസ് റോക്കറ്റ് ഓറിയോൺ ക്യാപ്സൂളിനെ ഭ്രമണപഥത്തിലെത്തിച്ച് ആർട്ടിമിസ് 1 ദൗത്യത്തിന്റെ പ്രഥമഘട്ടം വിജയകരമായി പൂർത്തിയാക്കി. 25.5 ദിവസം നീണ്ട യാത്രയിൽ ചന്ദ്രനെ വലം വച്ച് വന്ന ഓറിയോൺ പേടകം മണിക്കൂറിൽ 24,500 മൈൽ വേഗതയിലാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിച്ചത്. ഏകദേശം 5,000 ഡിഗ്രി ഫാരൻഹീറ്റാണ് ഈ സമയത്ത് പേടകത്തിനു പുറത്തെ താപനില.

ഈ ചൂടിനെ അതിജീവിക്കാൻ കഴിയുക എന്നതായിരുന്നു ഓറിയോണിന്റെ മടക്കയാത്രയിലെ നിർണായക ഘട്ടങ്ങളിലൊന്ന്. ഈ കടുത്ത ചൂടിനെ പിന്നിട്ട് പേടകത്തിന് സുരക്ഷിതമായി തിരിച്ചെത്താൻ സാധിക്കുമോ എന്ന് അറിയാൻ ലോകമെങ്ങും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതോടെ മുൻ നിശ്ചയിച്ച പ്രകാരം 'സ്കിപ്പിങ് എൻട്രി' പാരച്യൂട്ടുകളുടെ സഹായത്തോടെ പസഫിക് സമുദ്രത്തിലെ ലാൻഡിംഗ് സ്പോട്ടിൽ കൃത്യമായി തിരിച്ചിറങ്ങുകയായിരുന്നു.

ഇതാദ്യമായാണ് ബഹിരാകാശ യാത്രികർക്കുള്ള ഒരു ക്യാപ്സ്യൂളിൽ സ്കിപ്പിങ് എൻട്രി സംവിധാനം ഉപയോഗിക്കുന്നത്. ലാൻഡിങ് സൈറ്റിലേക്ക് കൂടുതൽയ കൃത്യതയോടെ സഞ്ചരിക്കാൻ പേടകത്തിനെ നയിക്കാൻ സ്കിപ്പിങ് എൻട്രി സഹായിക്കുന്നു. മനുഷ്യരുമായി ചാന്ദ്രയാത്ര നടത്തുന്ന പേടകം മടങ്ങിയെത്തുമ്പോൾ കടലിൽ നിശ്ചിത സ്ഥാനത്ത് തിരിച്ചിറങ്ങുമെന്ന് കൃത്യമായി ഉറപ്പാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ക്യാപ്സ്യൂൾ പെട്ടെന്ന് വീണ്ടെടുക്കാൻ സാധിക്കൂ.

മെക്സിക്കോയിലെ ബജ ഉപദ്വീപിൽ പസഫിക് സമുദ്രത്തിൽ വീണ ഓറിയോൺ പേടകം കപ്പലിന്റെ സഹായത്താൽ കണ്ടെത്തി നാസയുടെ കെന്നഡി സ്പേസ് സെന്ററിലേക്ക് തിരിച്ച് കൊണ്ടുപോകും. പേടകം കടിലൽനിന്ന് പുറത്തെടുക്കാൻ ഏതാനും മണിക്കൂറുകൾ എടുക്കും. കെന്നഡി സ്പേസ് സെന്ററിലെത്തിക്കുന്ന പേടകത്തിലെ ഡാറ്റ നാസ വിശദമായി പഠിച്ചശേഷം ആർട്ടിമിസ് 2 ദൗത്യത്തിനുള്ള തയാറെടുപ്പുകൾ അതിനനുസരിച്ച് സജ്ജീകരിക്കും. ആർട്ടമിസ് 2 ദൗത്യത്തിൽ പേടകത്തിനുള്ളിൽ മനുഷ്യനെയും ഉൾപ്പെടുത്താനാണ് നാസ തയാറെടുക്കുന്നത്.

അതിനാൽ ഓറിയോൺ പേടകത്തിനിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നാസയുടെ ചാന്ദ്ര സ്വപ്നങ്ങൾക്ക് ഏറെ നിർണായകമാണ്. ഓറിയോൺ ഭൂമിയിൽ തിരിച്ചെത്തിയതോടെ അമേരിക്കയും നാസയും വൻ സന്തോഷത്തിലാണ്. ''ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റിന്റെ വിക്ഷേപണം മുതൽ ചന്ദ്രനെ ചുറ്റി ഭൂമിയിലേക്കുള്ള ഓറിയോണിന്റെ അസാധാരണ യാത്ര വരെയുള്ള ആർട്ടിമിസ് ദൗത്യം ചാന്ദ്ര പര്യവേക്ഷണത്തിന്റെ ഒരു പ്രധാന ചുവടുവയ്പ്പാണ്''.

ഈ ദിവസം നാസയുടെയും അമേരിക്കയുടെയും എല്ലാ പങ്കാളിത്ത രാജ്യങ്ങളുടെയും വിജയദിവസമാണെന്നും നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പ്രസ്താവനയിൽ പറഞ്ഞു. 2024-ൽ നടത്താനിരിക്കുന്ന രണ്ടാമത്തെ ആർട്ടെമിസ് ദൗത്യത്തിൽ മനുഷ്യരെ ചന്ദ്രനിലേക്ക് വീണ്ടും അയയ്ക്കാൻ സാധിക്കുമെന്ന് നാസ പ്രതീക്ഷിക്കുന്നു. 2025 ൽ മനുഷ്യനെ ചന്ദ്രനിലിറക്കാനാണ് നാസയുടെ പദ്ധതി.


Click it and Unblock the Notifications