മൂത്രത്തിൽനിന്നും വിയർപ്പിൽനിന്നും 98% വെള്ളവും വീണ്ടെടുക്കാം; നിർണായക വിജയം കൈവരിച്ച് നാസ!
ബഹിരാകാശ ദൗത്യങ്ങളിൽ ഏറെ സഹായകമാകുന്ന നിർണായക നേട്ടം കൈവരിച്ച് നാസ. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ( ഐഎസ്എസ് ) നടത്തിയ പരീക്ഷണം പൂർണവിജയമാണെന്നും ബഹിരാകാശ സഞ്ചാരികളുടെ മൂത്രത്തിൽനിന്നും വിയർപ്പിൽനിന്നും 98 ശതമാനം വെള്ളവും വീണ്ടെടുത്ത് കുടിവെള്ളമാക്കി മാറ്റുന്നതിൽ വിജയിച്ചതായും നാസ അറിയിച്ചു.
എൻവയോൺമെന്റ് കൺട്രോൾ ആൻഡ് ലൈഫ് സപ്പോർട്ട് സിസ്റ്റത്തിന്റെ (ഇസിഎൽഎസ്എസ്) ഭാഗമായ സബ്സിസ്റ്റങ്ങൾ ഉപയോഗിച്ചാണ് ബഹിരാകാശത്ത് കുടിവെള്ളം ലഭ്യമാക്കുന്നതിൽ നിർണായകമായ മുന്നേറ്റം നാസ നടത്തിയിരിക്കുന്നത്. ബഹിരാകാശ യാത്രികരെ സംബന്ധിച്ചിടത്തോളം ഭക്ഷണം, വായു, വെള്ളം എന്നിവ ഏറെ പ്രധാനമാണ്. യാത്രികർക്ക് ദീർഘനാൾ ബഹിരാകാശത്ത് തങ്ങേണ്ടിവരും.

ദീർഘനാൾ ബഹിരാകാശത്ത് ഉപയോഗിക്കുന്നതിന് ആവശ്യമായ വെള്ളവും ഭക്ഷണവുമൊക്കെ കൊണ്ടുപോകുക സാധ്യമല്ല. ഈ പരിമിതി മറികടക്കാൻ ലക്ഷ്യമിട്ടാണ് ബഹിരാകാശത്ത് ഭക്ഷണം, വായു, വെള്ളം തുടങ്ങിയവയുടെ പുനരുപയോഗം സാധ്യമാക്കാൻ ഇസിഎൽഎസ്എസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐഎസ്എസിലെ ഓരോ ക്രൂ അംഗത്തിനും കുടിക്കാനും ഭക്ഷണം തയ്യാറാക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ദിവസവും ഒരു ഗാലൻ വെള്ളം വേണ്ടിവരും എന്നാണ് കണക്ക്.
യാത്രികരുടെ ഉപയോഗത്തിന് ആവശ്യമായ അത്രയും അളവിൽ വെള്ളം കൊണ്ടുപോകുക ബുദ്ധിമുട്ടാണ്. അതിനാൽ ഒരു നീണ്ട യാത്രയുടെ തുടക്കത്തിൽ ക്രൂ അംഗങ്ങൾ കൊണ്ടുവരുന്ന വെള്ളത്തിന്റെ പരമാവധി സിസ്റ്റങ്ങൾക്ക് വീണ്ടെടുക്കേണ്ടതുണ്ട്. അടുത്തിടെ നടത്തിയ പരീക്ഷണത്തിൽ ഈ ലക്ഷ്യം കൈവരിക്കാൻ ഇസിഎൽഎസ്എസിന് കഴിഞ്ഞെന്നും ഇപ്പോൾ വിയർപ്പിൽനിന്നും മൂത്രത്തിൽനിന്നുമൊക്കെയായി 98 ശതമാനം വെള്ളവും ശേഖരിച്ച് ശുദ്ധീകരിച്ചെടുക്കാൻ സാധിക്കുമെന്നും നാസ പറയുന്നു.

വാട്ടർ റിക്കവറി സിസ്റ്റം ഉൾപ്പെടുന്ന ഹാർഡ്‌വെയറിന്റെ സംയോജനമാണ് ഇസിഎൽഎസ്എസ്. അത് മലിനജലം ശേഖരിക്കുകയും കുടിവെള്ളം ഉത്പാദിപ്പിക്കുന്ന വാട്ടർ പ്രോസസർ അസംബ്ലിയിലേക്ക് ( WPA ) അയയ്ക്കുകയും ചെയ്യുന്നു. ക്രൂ അംഗങ്ങളുടെ വിയർപ്പിൽനിന്നും ശ്വാസത്തിൽനിന്നും ക്യാബിലേക്ക് പുറന്തള്ളുള്ള ഈർപ്പം ഡീഹ്യൂമിഡിഫയറുകൾ ഉപയോഗിച്ച് സിസ്റ്റം പിടിച്ചെടുക്കുന്നു.
സിസ്റ്റത്തിന്റെ മറ്റൊരു ഭാഗമായ യൂറിൻ പ്രോസസർ അസംബ്ലി (യുപിഎ) വാക്വം ഡിസ്റ്റിലേഷൻ ഉപയോഗിച്ച് മൂത്രത്തിൽ നിന്ന് വെള്ളം വീണ്ടെടുക്കുന്നു. യുപിഎ വഴി ശേഖരിക്കുന്നതിൽ വെള്ളവും ഉപ്പുരസമുള്ള വെള്ളവും അടങ്ങിയിരിക്കുന്നു. അടുത്തിടെ ഈ ഉപ്പുവെള്ളവും ശുദ്ധീകരിച്ചെടുക്കാനായി ഒരു ബ്രൈൻ പ്രോസസർ അസംബ്ലി (ബിപിഎ) ഈ സിസ്റ്റത്തോടു ചേർത്തു.
ഈ പുതിയ കൂട്ടിച്ചേർക്കലോടു കൂടിയാണ് 98 ശതമാനം വെള്ളവും വീണ്ടെടുക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ സാധിച്ചത്. ബിപിഎ സ്ഥാപിക്കുന്നതിന് മുമ്പ് ആകെ 93 ശതമാനത്തിനും 94 ശതമാനത്തിനും ഇടയിലായിരുന്നു വെള്ളം ശേഖരിക്കാൻ കഴിഞ്ഞിരുന്നത്. എന്നാലിപ്പോൾ 98 ശതമാനം വെള്ളവും പുനരുപയോഗിക്കാൻ സാധിക്കുമെന്ന് ഇസിഎൽഎസ്എസ് വാട്ടർ സിസ്റ്റംസ് മാനേജർ കിലിയം വില്യംസൺ പറയുന്നു.

യുപിഎ ഉൽപ്പാദിപ്പിക്കുന്ന ഉപ്പുവെള്ളം എടുത്ത് ബിപിഎ ഒരു പ്രത്യേക മെംബ്രണിലൂടെ പ്രവർത്തിപ്പിക്കുന്നു. പിന്നീട് വെള്ളം ബാഷ്പീകരിക്കാൻ ഉപ്പുവെള്ളത്തിന് മുകളിൽ ചൂടുസൃഷ്ടിക്കുന്നു. ഈ പ്രക്രിയയെത്തുടർന്ന് ഈർപ്പമുള്ള വായു സൃഷ്ടിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന ഈർപ്പവായു ക്രൂവിന്റെ ശ്വാസത്തിൽനിന്നും വിയർപ്പിൽനിന്നുമൊക്കെയുള്ള ജലാംശങ്ങൾ ശേഖരിക്കുന്ന സംവിധാനങ്ങൾ ഉപയോഗിച്ച് സംഭരിക്കുന്നു.
ഇങ്ങനെ ശേഖരിക്കുന്ന വെള്ളം പ്രത്യേക ഫിൽട്ടറുകളിലൂടെ കൈകാര്യം ചെയ്ത് മാലിന്യങ്ങൾ നീക്കുന്ന ഒരു കാറ്റലറ്റിക് റിയാക്ടറിലൂടെ കടത്തിവിടുന്നു. പിന്നീട് ഈ ജലത്തിന്റെ പരിശുദ്ധി സെൻസറുകൾ ഉപയോഗിച്ച് പരിശോധിക്കും. എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാൽ വെള്ളം വീണ്ടും ശ്രുദ്ധീകരിക്കും. അതിന് ശേഷം സൂക്ഷ്മജീവികളുടെ വളർച്ച തടയാൻ സിസ്റ്റം അയോഡിൻ ചേർക്കുകയും ക്രൂവിന്റെ ഉപയോഗത്തിനായി വെള്ളം സംഭരിക്കുകയും ചെയ്യുന്നു.
ബഹിരാകാശ ദൗത്യങ്ങളിലെ നിർണായക മുന്നേറ്റമായാണ് നാസ ഇതിനെ കാണുന്നത്. ഭാവിയിലെ ബഹിരാകാശ യാത്രകളിലും ചാന്ദ്രദൗത്യത്തിലും ഉൾപ്പെടെ ഏറെ സഹായകമാകാൻ ഈ സംവിധാനത്തിന് കഴിയും. ചന്ദ്രോപരിതലത്തിലും ചൊവ്വയിലേക്കുള്ള ക്രൂഡ് ദൗത്യങ്ങളിലും ബഹിരാകാശയാത്രികർക്ക് കൂടുതൽ സമയം ചെലവഴിക്കാൻ ഈ മുന്നേറ്റം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Image credit: NASA


Click it and Unblock the Notifications








